വെക്കേഷന്‍
===========
കോളേജിന്റെ അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിലേക്ക് പോവുന്നത് ആക്കെ മൂന്ന് കാര്യങ്ങള്‍ക്കാണ്. ഒന്ന് ഫീസടക്കാന്‍. രണ്ട്, എന്തെങ്കിലും കുരുത്തക്കേട് കാട്ടിയാല്‍ പ്രിന്‍സിപ്പാളിന്റെ വക ഷോക്ക് ട്രീറ്റ്‌മെന്റിന്. മൂന്ന്, ഏതെങ്കിലും എഴുത്ത് ഉണ്ടെങ്കില്‍ അത് തരാന്‍. ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങി സൈക്കിളിന് അടുത്തെത്തിയപ്പോഴാണ് " മല്ലയ്യ " ഉറക്കെ എന്റെ പേരെടുത്ത് വിളിച്ചത്. മല്ലയ്യക്കടുത്തേക്ക് നടക്കുന്നതിനിടെ ഒരായിരം ചോദ്യങ്ങള്‍ എന്റെ മന:സ്സിലൂടെ കടന്ന് പോയി.
" ദൈവമേ എന്തെങ്കിലും പുലിവാലാണോ ...? "
മല്ലയ്യ ഞങ്ങളുടെ കോളേജിലെ ഒരു താരമാണ്. അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിലെ "സീനിയര്‍" പ്യൂണ്‍. പ്യൂണാണെന്ന് പറഞ്ഞിട്ടു കാര്യമില്ല. പ്രിന്‍സിപ്പാള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം പവറുള്ള വലിയ പുള്ളിയാണ്. പ്രിന്‍സിപ്പാളിന്റെ ഏതോ തെറിച്ച് പോയ ബന്ധത്തിലെ വ്യക്‌തിയാണ്. ആ ഗമ നടത്തത്തിലും ഇരുത്തത്തിലും ഉണ്ട്. എങ്കിലും എന്നോട് ഒരു സോഫ്‌റ്റ് കോര്‍ണര്‍ പുള്ളിക്ക് ഉണ്ട്. എല്ലാ പ്രാവശ്യവും ഞാന്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ സഹചരാതി തൈലം ഫ്രീ ആയി വാങ്ങി കൊണ്ടു കൊടുക്കാറുണ്ട്. ബേംഗ്ലൂരിലെ തണുപ്പ് മല്ലയ്യയുടെ സന്ധികളില്‍ സമരം പ്രഖ്യാപിക്കുമ്പോളെല്ലാം സഹചരാതിയാണ് രക്ഷ. ഈ കോട്ടക്കല്‍ ബന്ധം എനിക്കെന്നും ഒരു രക്ഷയാണ്. ഞാന്‍ ഭവ്യതയോടെ മല്ലയ്യയുടെ മുന്നില്‍ നിന്നു.
" എന്താ സാര്‍ വിളിച്ചത്...?"
" മഹീ, നിനക്കൊരു കത്തുണ്ട്. കേരളത്തില്‍ നിന്നാണെന്ന് തോന്നുന്നു..."
എന്റെ ശ്വാസം നേരെ വീണു. കയ്യക്ഷരം കണ്ടപ്പോള്‍ മന:സ്സിലായി, ഹേമയുടെയാണ്. മല്ലയ്യക്ക് നന്ദി പറഞ്ഞ് കേമ്പസിനുള്ളില്‍ പന്തലിച്ച് പൂവിട്ടു നില്‍ക്കുന്ന ഗുല്‍മോഹറിന്റെ ചുവട്ടിലുള്ള കരിങ്കല്‍ ബഞ്ചിലിരുന്നു. ഇലയാണോ, പൂക്കളാണോ കൂടുതല്‍ എന്ന് പറയാനാവാത്ത ഗുല്‍മോഹറിന്റെ ശിഖിരങ്ങള്‍ക്കിടയിലൂടെ സൂര്യന്റെ സുതാര്യ കിരണങ്ങള്‍ എനിക്ക് ചുറ്റും നക്ഷത്രങ്ങള്‍ വിരിയിച്ചിരുന്നു. തുടിക്കുന്ന ഹ്രുദയത്തോടെ കത്ത് തുറന്നു.
" എന്റെ പ്രിയപ്പെട്ട മഹിയേട്ടന് ........"
കത്തിലെ വരികള്‍ ഒരു മധുര ഗീതം പോലെ എന്റെ ഹ്രുദയത്തിലേക്കൊഴുകി. മാര്‍ച്ച് ഇരുപത്തിയഞ്ചാം തിയതി എന്റെ പരീക്ഷ കഴിയും. ഇരുപത്തിയാറാം തിയതി ഞങ്ങള്‍ ബേംഗ്ലൂരിലേക്ക് തിരിക്കും. ഞാന്‍ വരുമ്പോഴേക്കും എല്ലാം പഠിച്ച് വെച്ചോളണം. അല്ലെങ്കില്‍ പഠിക്കാനുണ്ടെന്നു പറഞ്ഞ് ഇരുന്നാല്‍ ഞാന്‍ സമ്മതിക്കില്ല. എന്നും നമുക്ക് പുറത്ത് കറങ്ങാന്‍ പോകണം. കബേണ്‍ പാര്‍ക്കിലും, ലാല്‍ബാഗിലും, അള്‍സൂര്‍ ലേക്കിലും.....എല്ലാം. അച്ഛന്റെ സ്‌ക്കൂട്ടര്‍ എടുത്ത് നമുക്ക് പോകാം. ലൈസന്‍സില്ലാത്ത ഞാന്‍ സ്‌ക്കൂട്ടറെടുത്താല്‍ മാമന്‍ എന്റെ ഷേപ്പ് മാറ്റും.
" ഈ പെണ്ണിന്റെ ഒരു കാര്യം " ഞാന്‍ മന:സ്സിലോര്‍ത്തു.
എന്റെ മാമന്റെ മകളാണ് ഹേമ. എന്റെ മുറപ്പെണ്ണ്. പ്രണയം ഇത്രക്ക് മധുരമാണോ...?. അത് പലപ്പോഴും ഒരു വന ലത പോലെ എന്നിലേക്ക് പടര്‍ന്നു കയറും. എന്നെ തന്നെ മറക്കുന്ന നിമിഷങ്ങള്‍ !!. മാര്‍ത്തഹള്ളിയിലെ കോളേജ് ഹോസ്‌റ്റലിന്റെ ടെറസിലിരുന്ന് ചന്ദ്രിക നിറഞ്ഞ രാത്രികളില്‍ ചിപ്പി വള കിലുങ്ങുന്ന പോലുള്ള അവളുടെ പൊട്ടിച്ചിരി കേള്‍ക്കുന്ന നിമിഷങ്ങള്‍...
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ പച്ച വിരിച്ച് കിടക്കുന്ന മുണ്ടകന്‍ പാട വരമ്പിലൂടെ അങ്ങേ കരയിലുള്ള അമ്പലത്തിലേക്ക് തൊഴാന്‍ പോകുമ്പോള്‍ എന്തൊക്കെ സംശയങ്ങളായിരുന്നു അവള്‍ക്ക്..
" മഹിയേട്ടന്റെ ക്ലാസ്സില്‍ പെണ്‍കുട്ടികളുണ്ടോ..? "
" സുന്ദരികളാണോ അവര്‍......? "
" മഹിയേട്ടന്‍ അവരെ നോക്കറുണ്ടോ....?"
പിന്നെ അവസാനം ഒരു താക്കീതും..
" അവരെയെങ്ങാനും നോക്കീന്നറിഞ്ഞാ...കൊന്നുകളയും !"
ഞാന്‍ അറിയാതെ ചിരിച്ചുപോയി.
" എന്താടാ ഒരു ചിരി..?" സഹമുറിയന്‍ രാജേഷിന്റെ ചോദ്യം.
" എഴുത്തു താടാ...ഒന്നു വായിക്കട്ടെ.."
ഒറ്റ വലിക്ക് എഴുത്ത് അവന്‍ കയ്യിലാക്കി.
" നീ മാനം നോക്കി ഇരിക്കുന്നത് കണ്ടപ്പഴേ തോന്നി, എന്തോ വശപ്പിശക് ഉണ്ട് എന്ന്."
ബലം പിടിച്ചിട്ട് കാര്യമില്ല. മുഴുവന്‍ വായിച്ചിട്ടേ അവന്‍ എഴുത്ത് തിരിച്ച് തരൂ. എന്തായാലും ഇന്ന് ഹോസ്‌റ്റലില്‍ ചെന്നാല്‍ എനിക്ക് പണിയായി. കത്തിലെ ഓരോ വാചകങ്ങളും പറഞ്ഞ് കളിയാക്കും.
ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണെന്റെ ഹേമയെ. ഇനിയും പത്തു ദിവസം കഴിയണം. പാണ്ഡ്യന്‍ സാറിന്റെ എഞ്ചിനീയറിങ്ങ് ഡ്രോയിങ്ങ് ക്ലാസിലിരുന്ന് വരക്കുന്നതിനിടക്ക് ഒരു നിമിഷം ഞാന്‍ ഹേമയുടെ അടുത്തെത്തി. ഒരു ചോക്കു കഷ്‌ണം പറന്നു വന്ന് എന്റെ തലയിലടിച്ചപ്പോഴാണ് സ്‌ഥല കാല ബോധം ഉണ്ടായത്.
" മഹീ, സ്‌റ്റാന്‍ഡപ്പ് ഇതിന്റെ എലിവേഷന്‍ എങ്ങനെയാണ് വരക്കുക..?"
കുടുങ്ങിപ്പോയി, ക്ലാസില്‍ ശ്രദ്ധിക്കാതിരുന്ന ഞാന്‍ എലിവേഷനല്ല " എലിവിഷമാണ് " വരക്കുക എന്ന് പറയണമുണ്ടായിരുന്നു. ഉത്തരം പറയാത്ത കാരണം ആ പീരിയഡ് മുഴുവന്‍ നില്‍ക്കേണ്ടി വന്നു. അവള്‍ പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്...
" മഹിയേട്ടന് എങ്ങനെയാ എന്നെ ഇഷടപ്പെട്ടത് ...?"
ഹേമ സുന്ദരിയാണ്, പക്ഷേ അതിനുമപ്പുറം വേറെ എന്തോ ഒന്ന് അവളിലേക്കെന്നെ അടുപ്പിക്കുന്നു. ആ കുസ്രുതി നിറഞ്ഞ സ്വഭാവമാണോ..? ആ വിടര്‍ന്ന ചിരിയാണോ...? എന്റെ ചെറിയ ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയാണോ...? എനിക്ക് തന്നെ അറിയില്ല. പ്രണയം അത്ര ദിവ്യമാണെന്ന് വിശ്വസിക്കുന്ന ആളൊന്നുമല്ല ഞാന്‍. ചിലപ്പോള്‍ ഞാന്‍ അതിരു കടക്കാറില്ലേ എന്ന് എനിക്ക് തോന്നാറുണ്ട്. ദൈവം കല്ലില്‍ ഇവളെയായിരിക്കും എനിക്ക് എഴുതി വെച്ചിട്ടുള്ളത്!!!.
മാമന്റെ കുടുംമ്പം എല്ലാ സ്‌ക്കൂള്‍ വെക്കേഷനും ബേംഗ്ലൂരിലെത്തും. അവര്‍ ബേംഗ്ലൂരിലെത്തിയാല്‍ പിന്നെ പോകുന്നത് വരെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റിന്റെ അള്‍സൂരിലെ കേംബ്രിഡ്‌ജ് ലേ ഔട്ടിലുള്ള ഡി.എ.ഡി കോംപ്ലക്‌സിലുള്ള ഫ്ലാറ്റിലായിരിക്കും എന്റെ താമസം. ഹേമയുമായി കഴിയുവാനുള്ള ഒരു നിമിഷം പോലും ഞാന്‍ കളയാറില്ല. മാമന്‍ ഫ്ലാറ്റിലുണ്ടങ്കില്‍ കുറച്ച് തിരക്ക് കുറവായിരിക്കും. മാമന്‍ പുറത്തേക്കിറങ്ങിയാല്‍ പിന്നെ ഫ്ലാറ്റ് പൂര പറമ്പ് പോലെയാണ്. അന്നത്തെ ക്ലാസ് കഴിഞ്ഞ ഉടനെ മാമന്റെ അടുത്തേക്ക് വിട്ടു. എത്ര മണിക്കാണ് ട്രൈയിന്‍ എത്തുന്നത് എന്നറിയാന്‍. കന്യാകുമാരി എക്സ്‌പ്രസിലാണ് അവര്‍ വരുന്നത്. പുലര്‍ച്ച അഞ്ചുമണിക്കാണ് ട്രൈയിന്‍ ബേംഗ്ലൂര്‍ സിറ്റി സ്‌റ്റേഷനില്‍ എത്തുന്നത്. കാത്തിരുപ്പ് ഒരു ഹിമാലയാരോഹണം പോലെ അസഹ്യമായി, ദിവസങ്ങള്‍ ഒച്ചിനേ പോലെ ഇഴഞ്ഞു കൊണ്ടിരുന്നു. അവസാനം ആ ദിവസം വന്നെത്തി. തലേന്ന് രാത്രി തന്നെ മാമന്റെ ഫ്ലാറ്റിലെത്തി. പുലര്‍ച്ചക്ക് മാമന്റെ മിലിട്ടറി ജീപ്പില്‍ സിറ്റി റെയില്‍വേ സ്‌റ്റേഷനിലേക്ക് തിരിച്ചു. മാര്‍ച്ച് മാസമാണെങ്കിലും പുലര്‍ കാലത്തുള്ള ബേംഗ്ലൂരിലെ വരണ്ട തണുത്ത കാറ്റ് എന്നെ വിറപ്പിച്ചു കൊണ്ടിരുന്നു. അഞ്ചേമുക്കലിന് കന്യാകുമാരി എക്സ്പ്രസ് എത്തി. അവളെ കാണാന്‍ ഞാന്‍ ഓടുകയായിരുന്നു. തമ്മില്‍ കാണുന്ന നിമിഷം എനിക്കിപ്പോഴും ആലോചിക്കാന്‍ വയ്യ. കാണുന്ന മാത്രയില്‍ അവളെ വാരിപുണരണം എന്നാണാഗ്രഹം. മാമനെ പേടിച്ച് സംയമനം പാലിച്ചു. ഞാനും ഹേമയും ജീപ്പിന്റെ പുറകിലുള്ള സീറ്റിലാണിരുന്നിരുന്നത്. അവള്‍ വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ഞാന്‍ അവളുടെ മുഖത്ത് മാത്രം നോക്കിയിരിക്കുകയായിരുന്നു. വേറെ ഒന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
ഇനി രണ്ടു മാസം അമ്മായി ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ച് ദിവസങ്ങള്‍ മധുരതരമാക്കാം. പക്ഷേ കോളേജിലേക്ക് എന്നും പോകണമല്ലോ എന്നാലോചിക്കുമ്പോള്‍ വിഷമം. ഈ രണ്ടു മാസം ലീവെടുത്താലോ എന്നുവരെ ആലോചിച്ചു. കോളേജ് വിട്ട ഉടനെ കൂട്ടുകാരോടു പോലും ഒന്നും പറയാതെ മാമന്റെ ഫ്ലാറ്റിലേക്ക് പറന്നു. രാജേഷിനോട് പറഞ്ഞിരുന്നു, ഇനി രണ്ടു മാസം മാമന്റെ കൂടെയാണ് താമസം എന്ന്.
അന്ന് വൈകി കേംബ്രിഡ്‌ജ് ലേ ഔട്ടിലെ സായി ദര്‍ബാറില്‍ പ്രാര്‍ത്ഥിക്കാനാണെന്നു പറഞ്ഞ് ഞാനും, ഹേമയും ഫ്ലാറ്റില്‍ നിന്നിറങ്ങി. ഗുല്‍മോഹറുകള്‍ പൂവിരിച്ച് നില്‍ക്കുന്ന വീഥികളിലൂടെ ഞങ്ങള്‍ കൈ കോര്‍ത്ത് നടന്നു. മൂന്ന് മാസം നേരിട്ട് കാണാത്ത വിശേഷങ്ങളെല്ലാം ഒരു മണികിലുക്കം പോലെ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു. നടന്നു നടന്ന് ഇന്‍ഫേന്‍ഡ്രി റോഡിലൂടെ അള്‍സൂര്‍ ലേക്കിനടുത്തെത്ത് എത്തിയതറിഞ്ഞില്ല. പാരിജാതം പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഞങ്ങളുടെ മന:സ്സു പോലേ അശോക
മരങ്ങളും, ഗുല്‍മോഹറുകളും മുകളിലും താഴെയും ഞങ്ങള്‍ക്കു വേണ്ടി വര്‍ണ്ണ പുഷ്‌പ്പങ്ങളുടെ പരവതാനി തീര്‍ത്തു. ലേക്കിനടുത്തുള്ള കോണ്‍ക്രീറ്റ് ബഞ്ചില്‍ തോളോടുതോള്‍ ചേര്‍ന്നിരുന്ന് ഞങ്ങള്‍ ഞങ്ങളെ തന്നെ തേടുകയായിരുന്നു. ചമ്പക മരങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും സുഗന്ധം പരത്തി കുളുര്‍ കാറ്റില്‍ ഇളകി ആടുന്നുണ്ടായിരുന്നു. ഏതേ തപോവന ഭുവില്‍ അകപ്പെട്ട പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. ഹരിണങ്ങള്‍ ഞങ്ങളെ തൊട്ടുരുമി കടന്നു പോയോ...?. പ്രണയ ഹിമസ്രുംഗങ്ങളില്‍ എത്ര നേരം അലഞ്ഞെന്നറിയില്ല. നിമിഷങ്ങള്‍ മുകിലുകളെ പോലെ പറന്നു കൊണ്ടേയിരുന്നു... നിയോണ്‍ വിളക്കുകള്‍ കണ്‍ തുറന്നിരിക്കുന്നു. ഇനിയും വൈകിയാല്‍ വീട്ടില്‍ പരിഭ്രമിക്കും. പതുക്കെ തിരിച്ചു നടക്കാനരംഭിച്ചു.
ദിവസങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.
ഒരു ദിവസം വൈകി മാമനും അമ്മായിയും കൂടി കൂട്ടുകാരന്റെ വീട്ടില്‍ ഒരു പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. എന്തായാലും അവര്‍ വളരെ വൈകിയേ തിരിച്ച് വരൂ. ഞങ്ങള്‍ രണ്ടുപേരും കൂടി മാമന്റെ വെസ്‌പ്പ സ്‌ക്കൂട്ടറില്‍ കറങ്ങാനിറങ്ങി. അവള്‍ പിന്നിലിരുന്ന് എന്നെ ചുറ്റിപ്പിടിച്ചപ്പോള്‍ അറിയാതെ സ്‌ക്കൂട്ടറിന്റെ
സ്‌പ്പീട് കൂടി. എയര്‍പ്പോര്‍ട്ട് റോഡിലൂടെ വെസ്‌പ്പ പറക്കുകയായിരുന്നു. എയര്‍പ്പോര്‍ട്ടിനടുത്തെത്തിയപ്പോള്‍ ഞങ്ങളുടെ വരവു കണ്ട് ട്രാഫിക്ക് പോലീസുകാരന്‍ കൈ കാട്ടി. ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാത്ത ഞാന്‍ സ്‌ക്കൂട്ടര്‍ നിര്‍ത്തിയാല്‍ പോലീസ് സ്‌റ്റേഷന്‍ കയറേണ്ടി വരും. പിന്നെ ഒന്നും ആലോചിച്ചില്ല, നിര്‍ത്താതെ നീണ്ട് വിശാലമായി കിടക്കുന്ന റോഡിലൂടെ വെസ്‌പ്പ കുതിച്ചു. പോലീസുകാരന്റെ വിസിലടി പിറകില്‍ നിന്നു കേട്ടു. രുഗ്‌മിണിയെ തട്ടി കൊണ്ടു പോരുന്ന കണ്ണന്റെ ഭാവമായിരുന്നു എനിക്ക്. ശത്രു സൈന്യം പിന്‍തുടര്‍ന്നെത്തുന്നതിനു മുന്നെ സ്വന്തം രാജ്യത്തെത്താനുള്ള തിടുക്കം. അവിടെ നിന്ന് രക്ഷപ്പെട്ട് ചുറ്റിതിരിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴേക്കും , ഞങ്ങളുടെ കണക്കു കൂട്ടല്‍ തെറ്റിച്ച് മാമനും അമ്മായിയും ഞങ്ങളെ
കാത്ത് ബാല്‍ക്കണിയില്‍ നില്‍ക്കുന്നു. ഒരു മിന്നല്‍ എന്റെ മന:സ്സിലൂടെ കടന്നു പോയി, പക്ഷേ അവള്‍ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. വാതില്‍ മുട്ടിയപ്പോള്‍ മാമന്‍ വാതില്‍ തുറന്ന് തീപാറുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തില്‍ ഞാന്‍ എല്ലം വായിച്ചറിഞ്ഞു.
ഞാന്‍ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു. അമ്മായി എന്റെ പിറകെ വരുന്നത് ഞാന്‍ അറിഞ്ഞു. എനിക്കുള്ള സുപ്പാരി തരാനായിരിക്കുമെന്ന് ഞാനൂഹിച്ചു.
" മഹീ, നീ ഈ പെണ്ണിന്റെ കൂടെ നടന്നോ. ഒന്നും പഠിക്കേണ്ട..."
" നാളെ ഞാന്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്‌ത് അമ്മയോട് നിന്റെ വിക്രിയകള്‍ പറയുന്നുണ്ട്..."
വീട്ടില്‍ ഈ വിവരങ്ങള്‍ അറിഞ്ഞാല്‍ എനിക്കുള്ള മിഠായി ഉറപ്പാണ്. എങ്ങനെയെങ്കിലും ഈ ചൂടു പിടിച്ച അന്തരീക്ഷം ഒന്ന് തണുപ്പിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഹേമയോട് അമ്മായിയുടെ ഉപദേശം.
" ഹേമേ, നിനക്ക് പറഞ്ഞു കൂടെ അവനോട് ഇരുന്ന് പഠിക്കാന്‍ "
" അതെങ്ങനെയാ നീ തന്നെയല്ലേ അവനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്...നിനക്കുള്ളത് ഞാന്‍ വെച്ചിട്ടുണ്ട്.."
എന്തായാലും അമ്മായിയുടെ ഭീഷിണി ഏറ്റു. ഓരോ ദിവസവും എത്രയാ പഠിക്കാനുള്ളത്. ഹേമ വന്നതിനു ശേഷം പുസ്‌തകം തൊടാറില്ല. പിന്നെ ഹേമ തന്നെ പറയാന്‍ തുടങ്ങി " മഹിയേട്ടാ, എന്നും രണ്ടു മണിക്കൂര്‍ പഠിക്കണം. ഒമ്പതു മണി തൊട്ട് പതിനൊന്നു മണി വരെ..." പഠിക്കാനിരുന്നാല്‍ നേരെ അവള്‍ വന്ന് കിടക്കയിലിരിക്കും. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കലാണ് പിന്നെ പണി. എങ്കിലും കുറേശ്ശെ പഠിപ്പ് തുടര്‍ന്നു.
രാവിലെ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും ചായ ടേബിളില്‍ ഇരിക്കുന്നുണ്ടാവും. ഞാന്‍ കോളേജിലേക്ക് പോവാന്‍ തയ്യാറാവുമ്പോഴേക്കും ചോറു നിറച്ച പാത്രം റെഡിയായിട്ടുണ്ടാവും. പിന്നെ എന്റെ അന്നന്നത്തെ ടൈം ടേബിള്‍ അനുസരിച്ചുള്ള പുസ്‌തകവും ബേഗില്‍ നിറച്ച് വെച്ചിട്ടുണ്ടാവും. ഹേമ ഈ പ്രാവശ്യം ആകെ മാറിയിരിക്കുന്നു. എന്നെക്കാളും പക്വത പ്രകടിപ്പിക്കുന്നു. അവള്‍ എനിക്ക് ആരെല്ലാമോ ആയിരിക്കുന്നു. ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്ത പോലെ.
ഹേമ എന്നും എന്നോട് ചോദിക്കും -
" മഹിയേട്ടാ, എന്നെ കൂടെ കോളേജില്‍ കൊണ്ടു പോവുമോ.."
പല പ്രാവശ്യം ഞാന്‍ തീരുമാനിച്ചതാണ് കൊണ്ടു പോവണം എന്ന്. പക്ഷേ ഞാന്‍ ഹേമയുടെ കാര്യത്തില്‍ കുറച്ച് പൊസസീവ് ആകുന്നുണ്ടോ എന്ന് സംശയം. വേറെ ആണ്‍ പിള്ളേര്‍ അവളോട് സംസാരിക്കുന്നത് എനിക്കിഷ്‌ടപ്പെടാറില്ല. കൂടെ പഠിക്കുന്ന കുട്ടികള്‍ വല്ല കൊനഷ്ടും പറഞ്ഞാല്‍ പിന്നെ അത് മതി എന്റെ സമാധാനം ഇല്ലാതാവാന്‍. നിര്‍ബന്ധം കൂടിയപ്പോള്‍ ഒരു ശനിയാഴ്‌ച്ച സ്‌പ്പെഷല്‍ ക്ലാസുള്ള ദിവസം സൈക്കിളിനു പിന്നിലിരുത്തി അവളെയും കോളേജിലേക്ക് കൊണ്ടു പോയി. ശനിയാഴ്‌ച്ച ആയ കാരണം വളരെ കുറച്ച്
പേരെ കോളേജില്‍ ഉണ്ടായിരുന്നുള്ളൂ. കോളേജും ലാബുകളും നടന്നു കാണുമ്പോള്‍ അവളുടെ കണ്ണുകളിലെ അത്ഭുതവും, ആകാംഷയും ഞാന്‍ അറിഞ്ഞു. കൊച്ചു കുട്ടികളെ പോലെ ഓടി ഓടി നടന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ലാബില്‍ കയറിയപ്പോള്‍ എന്തൊക്കെ സംശയങ്ങളായിരുന്നു !!!. അറിയാവുന്നതെല്ലാം ഞാന്‍ വിവരിക്കുമ്പോള്‍ വേറെ ഏതോ ലോകത്തില്‍ എത്തിയ പോലെയായിരുന്നു അവളുടെ നില്‍പ്പ്. കോളേജ് മുഴുവന്‍ ചുറ്റിനടന്ന് കണ്ട് ക്ലാസില്‍ തിരിച്ചെത്തി. അവളെ ചൊടിപ്പിക്കാനായി കൂടെ പഠിക്കുന്ന രേഖ ഹേമയോട് ചോദിച്ചു...
" ഹേമേ, നീ എപ്പോഴും മഹിയുടെ കൂടെ നടന്നാല്‍ ഈ ദീപ എന്താ ചെയ്യ്യാ..?"
" എത്ര നാളായി ദീപക്ക് മഹിയെ ഒന്നടുത്ത് കിട്ടിയിട്ട്.."
കഴിഞ്ഞില്ലേ എല്ലാം.....
" മഹിയേട്ടാ, ഞാന്‍ പോവ്വാ.." എന്നു പറഞ്ഞ് ക്ലാസില്‍ നിന്നിറങ്ങി ഒറ്റ നടത്തം. വീട്ടിലെത്തി എന്നെ ചോദ്യം ചെയ്‌ത്, ചോദ്യം ചെയ്‌ത് ഒരു വിധമാക്കി. പിന്നെ ദിവസങ്ങളെടുത്തു ഒന്ന് സമാധാനിപ്പിച്ച് നേരെയാക്കാന്‍.
ഇണങ്ങിയും പിണങ്ങിയും ദിവസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. ഹേമക്ക് നാട്ടില്‍ ക്ലാസ്സ് തുടങ്ങാറായി. ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ഒരിക്കലും അകലാനാവാത്ത പോലെ.... അവള്‍ക്ക് തിരിച്ച് പോവേണ്ട ദിവസം വന്നെത്തി. മൂകത അതിന്റെ ചിറകുകള്‍ കൊണ്ടാഞ്ഞടിച്ചു. അവളെ സന്തോഷിപ്പിക്കാന്‍ പല താമാശകളും പറയാന്‍ ശ്രമിച്ചു. പക്ഷേ അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. ആ കണ്ണുകളിലേക്ക് നോക്കിയാല്‍ എന്റെ എല്ലാ നിയന്ത്രണവും വിട്ടു പോകുന്നു. സങ്കടം നിയന്ത്രിക്കാനാവാതെ.
മാമന്‍ ചോദിച്ചു " എന്താ മോളെ നിന്റെ കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത്..?"
" തല വേദന ഉണ്ടോ.....? "
കരഞ്ഞ് കരഞ്ഞ് കണ്ണുകള്‍ വീര്‍ത്തതാണെന്ന് മാമനറിയുമോ.......
ട്രൈയിനിന്റെ ജാലകത്തിനിപ്പുറ്ത്ത് നിന്ന് ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ വാക്കുകള്‍ പുറത്ത് വരാന്‍ വിമൂഖത കാട്ടി. ജനലഴികളില്‍ വെച്ചിരുന്ന അവളുടെ കൈ വിരലുകളില്‍ ഞാന്‍ മുഖമമര്‍ത്തി നിന്നു. ആ ബഹളത്തിനിടയിലും ഞങ്ങള്‍ ഏകാന്തതയുടെ ഏതോ തുരുത്തില്‍ അക്ഷരങ്ങള്‍കായി അലയുകയായിരുന്നു. ട്രൈയിനിന്റെ നീണ്ട ചൂളം വിളി....
സ്വയം തീര്‍ത്ത പുക മറക്കുള്ളിലേക്ക് ട്രൈയിന്‍ ഓടി മറഞ്ഞപ്പോള്‍, ഉയര്‍ത്തി വീശിയ കൈകളുമായി ഞാന്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നു. യാത്രയാക്കാന്‍ വന്നവരെല്ലാം പല വഴിക്ക് നടന്നകന്നപ്പോള്‍ നിറകണ്ണുകളുമായി ഞാന്‍ പ്ലാറ്റ് ഫോമിലെ കോണ്‍ക്രീറ്റ് ബഞ്ചില്‍ ഇരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഹ്രുദയ വേദനയോടെ.
--------
എഴുതിയത്: ഷാജി മൂലേപ്പാട്ട്.
Shaji Moolepat, Copyright © All Rights Reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ