2010, മാർച്ച് 26, വെള്ളിയാഴ്‌ച

ദുബായിലെ മഴ

ദുബായിലെ മഴ
============
പുറത്ത്‌ മഴ കോരി ചൊരിയുകയാണ്‌. നീലകുറിഞ്ഞികള്‍ പൂക്കുന്ന പോലെ മരുഭുമിയിലെ അപൂര്‍വ്വമായ മഴ. മഴയുടെ കുളിരനുഭവിക്കാന്‍ ഞാന്‍ കുടയുമെടുത്ത്‌ ബില്‍ഡിങ്ങിന്‌ പുറത്തിറങ്ങി. പോലീസു വണ്ടികളുടെയും, ആമ്പുലന്‍സുകളുടെയും ആരവം മാത്രം. ശക്‌തിയേറിയ ഇടിയും, മിന്നലും. പുറത്ത്‌ നടക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ തോന്നി റൂമിലേക്ക്‌ തിരിച്ചു.

വിണ്‍ഡോ ഏസിയുടെ അരികിലുള്ള പഴുതിലൂടെ വെള്ളം കിനിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. മുപ്പത്തഞ്ച്‌ വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കെട്ടിടമാണിത്‌. ചുവരുകളും, ജനലും, വാതിലുകളും വാര്‍ദ്ധക്യ സഹജമായ ദുര്‍ബലതകള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. വെള്ളം കിനിഞ്ഞിറങ്ങി ചുവരരികില്‍ കിടക്കുന്ന നല്ല സോഫയും, ചവിട്ടിയും നനയുമോ ...? . നനഞ്ഞോട്ടെ..!! വെറുതെ നിര്‍വികാരനായി നോക്കിയിരിക്കാനെ എനിക്ക്‌ കഴിഞ്ഞുള്ളൂ. മഴ കണ്ട്‌ മനം കുളിര്‍ത്തിട്ടും ഒരു നിര്‍വികാരത. ഏകാന്തതയുടെ തടവുകാരനെ പോലെ ചില്ലു ജാലകത്തിനിപ്പുറത്ത്‌ നിന്ന്‌ ആകാശ ചരുവില്‍ നിന്ന്‌ വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്നു. ഒരു കാറ്റ്‌ ചീറിയടിച്ചു. ഞാനൊന്നു ചൂളി നെഞ്ചോട്‌ കൈ ചേര്‍ത്തു പിടിച്ചു. മഴതുള്ളികള്‍ കാറ്റിനൊപ്പം ചില്ലില്‍ തട്ടി ചിതറി വീണു. തൊട്ടടുത്തുള്ള കെട്ടിടത്തിനു മുകളിലെ ടിവി ആന്‍റിനക്കു മുകളില്‍ ഒരു കൂട്ടം കിളികള്‍ നനഞ്ഞ്‌ കുതിര്‍ന്ന്‌ എങ്ങു പോകണമെന്നറിയാതെ നിസ്സഹായരായിരിക്കുന്നു. കാടും, മലകളും, പച്ചപ്പും നിറഞ്ഞ ജന്മഭുമി വെടിഞ്ഞ്‌ മരുഭുമി തേടി വന്ന പ്രവാസികളായിരിക്കുമോ ഇവരും...?

വെള്ളിയാഴ്‌ച്ചയാണെങ്കിലും വൈകി അഞ്ചു മണിക്ക്‌ ഡിസി ബുക്‌സ്‌ തുറക്കും. ഹൈദ്രാലിയെ വിളിച്ചിരുന്നു. മുടി പറ്റെ വെട്ടി കുറ്റിതാടിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന ഹൈദ്രാലി തന്നെയാണ്‌ ദുബായ്‌ ഡിസിയുടെ ആകര്‍ഷണം. ഇന്ന്‌ ജോഷിയും വരാമെന്നു പറഞ്ഞിട്ടുണ്ട്‌. ഞങ്ങള്‍ മൂന്നു പേരും കൂടി സാഹിത്യ പുസ്‌തകങ്ങളെ പറ്റിയും, എംടി യേയും, പുനത്തിലിനെയും പറ്റി ഒരു ചര്‍ച്ച. നാട്ടിന്‍ പുറത്തെ കലുങ്കിലിരുന്ന്‌ വാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന ഒരു പ്രതീതിയാണപ്പോള്‍.

ബര്‍ദുബായില്‍ നിന്ന്‌ കരാമയിലേക്ക്‌ നടക്കാന്‍ തീരുമാനിച്ചു. കുടയെടുത്ത്‌ പുറത്തിറങ്ങി. " മഴയത്ത്‌ നടന്ന്‌ പനി പിടിപ്പിക്കേണ്ട " എന്നു പറയാന്‍ ഭാര്യ കൂടെയില്ല. പ്രവാസഭുമിയില്‍ എല്ലാം ഉപേക്ഷിച്ച്‌ കഴിയാന്‍ ആഗ്രഹമുണ്ടായിട്ടല്ല. സാഹചര്യങ്ങള്‍ പിടിച്ച്‌ നിര്‍ത്തുകയാണ്‌. വീടിന്റെ പണിക്കായി ദുബായ്‌ ബേങ്കില്‍ നിന്നെടുത്ത ലോണ്‍ ഇതുവരെ അടഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും രണ്ടു വര്‍ഷം വേണം അടച്ചു തീരാന്‍. മക്കളുടെ പഠിപ്പിനും, വീട്ടു ചെലവിനും നാട്ടില്‍ നിന്നാല്‍ എവിടേ നിന്നാണ്‌ പണമുണ്ടാവുക. ഈ ഏകാന്തത ചിലപ്പോള്‍ ഭ്രാന്തു പിടിപ്പികാറുണ്ട്‌. പ്രവാസി എന്നും ഏകനാണ്‌, ഏകാന്ത പഥികന്‍.. അവന്‌ സ്വപ്‌നങ്ങള്‍ മാത്രമേ സ്വന്തമായുള്ളൂ, അതിനേ അധികാരമുള്ളൂ. അവന്റെ വഴിത്താരകള്‍ ചുട്ടു പഴുത്ത മണല്‍ വിരിച്ചതാണ്‌. ഒട്ടകത്തേ പോലെ ഭാരം പേറി തളര്‍ന്നു വീഴുന്നത്‌ വരെ നടന്നേ തീരു. ദേശാടന കിളികളെ പോലെ, ഒരു ദേശം അവനെ തഴഞ്ഞാല്‍, അടുത്തത്‌ തേടി അവന്‍ പറക്കും. അത്‌ അവന്റെ ജന്മ നിയോഗമാണ്‌.

ദേഹത്ത്‌ വെള്ളം ആഞ്ഞു പതിച്ചപ്പോഴാണ്‌ ചിന്തയില്‍ നിന്നുണര്‍ന്നത്‌. ഒരു മിത്‌സുബിഷി പജേറോ വാഹനം വേഗത്തില്‍ പോയപ്പോള്‍ റോഡിലെ വെള്ളം തെറിച്ചതാണ്‌. ഉള്ളു മുഴുവന്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നവന്റെ ദേഹത്ത്‌ കുറച്ച്‌ വെള്ളം തെറിച്ചാല്‍ എന്താവാന്‍..?. ബര്‍ദുബായില്‍ നിന്ന്‌ കരാമയിലേക്ക്‌ മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്‌. ആഞ്ഞു നടന്നു. കുട കയ്യിലുള്ള കാരണം നടത്തത്തിന്‌ വേഗം പോരാ.

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മക്കള്‍ രണ്ടു പേരും കയ്യില്‍ തൂങ്ങി പറഞ്ഞു...
" അച്ഛാ ഈ വെക്കേഷന്‌ ഞങ്ങളെ ദുബായിലേക്ക്‌ കൊണ്ടു പോകുമോ..? "
" അമ്മായിയും, റിജുവും, ജീനയും വെക്കേഷന്‌ ദുബായില്‍ പോകുന്നുണ്ടത്രേ.., എന്താ ജീനയുടെ ഒരു പത്രാസ്‌.."
" മക്കളെ അച്ഛന്‍ ഒരിക്കല്‍ കൊണ്ടു പോകാട്ടോ.."
" ഈ വെക്കേഷന്‌ തന്നെ വേണം അച്ഛാ..."
" അച്ഛന്‌ ദേഷ്യം പിടിപ്പിക്കാതെ രണ്ടാളും പോയി കളിച്ചേ..."
വിഷമിച്ച്‌ നടന്നകലുന്ന കുരുന്നുകളെ നോക്കി നിറകണ്ണുകളോടെ നില്‍ക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ.
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഞാന്‍ എങ്ങനെയാണ്‌ മക്കളെയും, ഭാര്യയേയും ദുബായിലേക്ക്‌ കൊണ്ടു പോവുക..?. വിസിറ്റ്‌ വിസ എടുക്കാന്‍ തന്നെ ഒരാള്‍ക്ക്‌ ആയിരം ദിര്‍ഹം വേണം. പിന്നെ ടിക്കറ്റ്‌, താമസത്തിന്‌, മറ്റു ചെലവുകള്‍.... മുവ്വായിരം ദിര്‍ഹം ശമ്പളം കിട്ടുന്ന ഞാന്‍ ആഗ്രഹിക്കുന്നതിനും ഒരു പരിധിയില്ലേ..?. എല്ലാം സ്വപ്‌നങ്ങളായി തന്നെ ഇരിക്കട്ടെ. ഇത്‌ പ്രവാസികള്‍ക്കു മാത്രമുള്ള ഒരു ഭാഗ്യമല്ലേ...സ്വപ്നങ്ങള്‍.

ദുബായ്‌ മെട്രോ റെയില്‍ പാലത്തിനടിയില്‍ റോഡ്‌ മുറിച്ചു കടക്കാന്‍ വേണ്ടി കുറച്ചു നേരം നിന്നു. കാറ്റ്‌ ആഞ്ഞു വീശുകയാണ്‌. കാറ്റിന്റെ മൂളലില്‍ ഒരു രൌദ്രത നിറഞ്ഞു നിന്നിരുന്നു. റോഡരികില്‍ നില്‍ക്കുന്ന ആര്യവേപ്പ്‌ മരങ്ങള്‍ കാറ്റിന്റെ താഡനം സഹിക്ക വയ്യാതെ നടു വളഞ്ഞ്‌ ആടുകയാണ്‌. കാറ്റടിക്കുമ്പോള്‍ കുട ഇടക്ക്‌ മലക്കം മറിഞ്ഞ്‌ മുകളിലേക്ക്‌ തിരിയും. ചൈനാ കാരന്റെ കുടയല്ലേ... അത്രയേ ഉറപ്പു കാണൂ. കാറ്റില്‍ പെട്ട്‌ കുടയുടെ വില്ലുകളെല്ലാം പറിഞ്ഞു പോകുമെന്നാണ്‌ തോന്നുന്നത്‌.

കരാമ ഷോപ്പിങ്ങ്‌ സെന്‍ററും കഴിഞ്ഞ്‌ ഇടത്തോട്ടുള്ള ഇട വഴിയിലൂടെ നടന്നു. നിര നിരയായി പാര്‍ക്കു ചെയ്‌തിട്ടുള്ള കാറുകള്‍ക്കിടയില്‍ കുട പിടിച്ച്‌ ഒരമ്മയും മകനും നില്‍ക്കുന്നുണ്ട്‌. അമ്മ മകന്‌ കടലാസു വഞ്ചികള്‍ ഉണ്ടാക്കി കൊടുക്കുകയാണ്‌. മകന്‍ അത്‌ കാര്‍ പാര്‍ക്കില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറക്കുന്നു. കാറ്റിനൊത്ത്‌ വഞ്ചികള്‍ ഓടികളിക്കുന്നുണ്ട്‌. ഓരോ വഞ്ചിയും മുങ്ങാതെ ഒഴുകി നീങ്ങുമ്പോള്‍ അവന്റെ മുഖം സന്തോഷത്തില്‍ തിളങ്ങുന്നു. കാറ്റടിച്ച്‌ മുങ്ങുന്ന വഞ്ചികള്‍ എടുത്ത്‌ വെള്ളം വീശി കളഞ്ഞ്‌ ക്ഷമയോടെ വീണ്ടും വെള്ളത്തിലിറക്കുന്നു. വഞ്ചികള്‍ മുങ്ങുമ്പോള്‍ അവന്റെ മുഖം മ്ലാനമാകുന്നത്‌ കാണാം. എല്ലാം സഹിക്കാന്‍ അവന്‍ ഇപ്പോള്‍ തന്നെ പഠിക്കുകയാണോ..?. ഇവനും ഭാവിയില്‍ ഒരു പ്രവാസിയാകുമോ..? ആര്‍ക്കറിയാം !!.

രാത്രി മുഴുവന്‍ മഴ സംഹാര താണ്ഡവം നടത്തി. ഇനിയും രണ്ടു ദിവസം കൂടി മഴയുണ്ടാവുമെന്ന്‌ ടിവിയില്‍ പറഞ്ഞു. രാവിലെ ഓഫീസിലേക്ക്‌ പോകാന്‍ നില്‍ക്കുമ്പോളാണ്‌ പ്രകാശന്റെ ഫോണ്‍ വന്നത്‌. " നമ്മുടെ കുമാരേട്ടന്‍ ഇന്നലെ മരിച്ചു. ഹാര്‍ട്ടറ്റാക്കായിരുന്നു. മ്യതദേഹം മക്‌തൂം ഹോസ്‌പ്പിറ്റലിലെ മോര്‍ച്ചറിയിലാണ്‌ വെച്ചിരിക്കുന്നത്‌. ഇന്ന്‌ ഉച്ചയോടെ നാട്ടിലേക്ക്‌ കൊണ്ടു പോകും..." ഒറ്റ ശ്വാസത്തിലാണ്‌ പ്രകാശന്‍ ഇത്‌ പറഞ്ഞത്‌. എന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. ഒന്നും പറയാനാവാതെ ഞാന്‍ കസേരയില്‍ തളര്‍ന്നിരുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകത മനസ്സിലേക്കോടിയെത്തി. എത്ര കൊണ്ടാലും പഠിക്കാത്ത മനുഷ്യര്‍. എല്ലാം തിരിച്ചറിയുമ്പോളേക്കും സമയം കടന്നു പോകുന്നു. എന്നും ഒരു വല്യേട്ടനെ പോലെ എന്തിനും ഏതിനും ഒരു താങ്ങായി നിന്ന കുമാരേട്ടന്‍. സ്വന്തക്കാരെല്ലാം കയ്യൊഴിഞ്ഞ പല ഘട്ടങ്ങളിലും സഹായത്തിന്റെ തിരിനാളമായി കുമാരേട്ടനായിരുന്നു അത്താണി. കുമാരേട്ടന്‍ എല്ലാവര്‍ക്കും ഒരു വല്യേട്ടന്‍ തന്നെയായിരുന്നു. കഴിഞ്ഞ ആഴ്‌ച്ച കണ്ടപ്പോള്‍ കുമാരേട്ടന്‍ പറഞ്ഞത്‌ ഓര്‍മ്മ വന്നു.
" മടുത്തു മോനെ ഇവിടത്തെ ജീവിതം. ഇരുപത്‌ വര്‍ഷമായി ഇവിടെ. മകളുടെ വിവാഹം കഴിഞ്ഞിട്ടു വേണം ഇവിടെ നിന്നും പോകാന്‍.."
മകളുടെ വിവാഹം കഴിയാന്‍ കാത്തു നില്‍ക്കാതെ നിയോഗങ്ങള്‍ പാതി വഴിയിലുപേക്ഷിച്ച്‌ കുമാരേട്ടന്‍ മടങ്ങി. മരണമെന്ന സത്യത്തിന്റെ കൈകളിലെ പാവയായ മനുഷ്യന്‍... നാളെയെന്തെന്നറിയാത്ത നമ്മള്‍ സ്വപ്‌നത്തിന്‍ പളുങ്കു കൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നു...നല്ല നാളേക്കു വേണ്ടി..!!! ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും പ്രവാസ ജീവിതം നയിച്ച്‌ എന്താണു നേടിയത്‌..?.

മോര്‍ച്ചറിയില്‍ നിന്ന്‌ മ്യതദേഹങ്ങള്‍ വരിവരിയായി ആമ്പുലന്‍സില്‍ കയറ്റി എയര്‍പ്പോര്‍ട്ടിലേക്ക്‌ പോയി കൊണ്ടിരുന്നു. പാകിസ്‌ഥാനി വിളിച്ചു പറഞ്ഞു " കുമാരന്‍, കാണാനുള്ളവര്‍ വരിക..". വെള്ള പുതച്ച്‌ കിടക്കുന്ന കുമാരേട്ടന്റെ മുഖത്ത്‌ ഒരിക്കലും കാണാത്ത ശാന്തതയായിരുന്നു. എല്ലാറ്റില്‍ നിന്നും രക്ഷപ്പെട്ടു എന്നാണോ അതിനര്‍ത്ഥം..?. " സ്വന്തം നാട്ടില്‍ കിടന്നു മരിക്കണം " എന്ന്‌ കുമാരേട്ടന്‍ ഇടക്ക്‌ പറയുമായിരുന്നു. എല്ലാം സ്വപ്‌നങ്ങള്‍ മാത്രമായി. കുടുമ്പത്തിന്റെ കഷ്‌ടപ്പാടകറ്റാന്‍ ഒരു വസന്തം സ്വപ്‌നം കണ്ട്‌ പ്രവാസി കടലിന്റെ അഗാതതയിലേക്ക്‌ ഊളിയിടുന്നു. ചുരുക്കം ചിലര്‍ മുത്തുകളുമായി മടങ്ങി വരുന്നു... മറ്റുള്ളവര്‍ അടിതട്ടില്‍ പിടഞ്ഞു വീഴുന്നു. നിയതിയുടെ വിളയാട്ടങ്ങള്‍!!!.

എല്ലാം അവസാനിച്ചിരിക്കുന്നു. കുമാരേട്ടന്റെ മ്യതദേഹം ആമ്പുലന്‍സില്‍ കയറ്റി എയര്‍പ്പോര്‍ട്ടിലേക്ക്‌ തിരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ മഴയത്ത്‌ നനഞ്ഞു കുതര്‍ന്നു നിന്നു. നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ മഴതുള്ളികളില്‍ അലിഞ്ഞ്‌ ഒഴുകിയിറങ്ങി. ആമ്പുലന്‍സ്‌ ഒരു പൊട്ടു പോലെ കാഴ്‌ച്ചയില്‍ നിന്നുമകന്നു. മഴ കനക്കുകയായിരുന്നു.
=======
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌
Shaji Moolepat, Copyright © All Rights Reserved

അഭിപ്രായങ്ങളൊന്നുമില്ല: