നഷ്ട വസന്തങ്ങള്‍
=============
മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മുറ്റത്തെ അയയില്‍ ഉണക്കാനിട്ടിരിക്കുന്ന തുണികള്‍ എടുക്കാനായി രജനി ഓടി വന്നു. തുണികളെടുത്ത് തിരിച്ച് കയറുമ്പോഴാണ് ഉമ്മറത്തിന്റെ അങ്ങേ കോണില്‍ ഇരിക്കുന്ന എന്നെ കണ്ടത്.
" മഴ വരുന്നത് കണ്ടാ ഈ തുണികളൊന്നെടുത്തു കൂടെ ? , എത്ര കഷ്ടപ്പെട്ടിട്ടാ ഇതെല്ലാം കഴുകിയിട്ടിരിക്കുന്നത്, എല്ലാറ്റിനും എന്റെ കയ്യു തന്നെ എത്തണം. "
ആ സംസാരത്തിലെ കോപ ചുവ ഞാനറിഞ്ഞു. എനിക്ക് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ മറ്റേതോ ലോകത്തായിരുന്നു. അവള്‍ക്കെന്നും പരാതിയാണ് , ഞാന്‍ ഒരു പണിക്കും സഹായിക്കില്ല. ഒന്നും കണ്ടറിഞ്ഞ് ചെയ്യില്ല എന്നെല്ലാം.
കാറ്റ് വീശാന്‍ തുടങ്ങി. വടക്കേ മൂലയില്‍ നില്‍ക്കുന്ന തെങ്ങ് മഴയത്ത് കളിക്കുന്ന കുട്ടിയുടെ ഉത്സാഹത്തോടെ കാറ്റില്‍ ആടി രസിക്കുന്നുണ്ടായിരുന്നു. മുറ്റത്ത് പൂത്തു നില്‍ക്കുന്ന ലാങ്കി മരത്തിന്റെ പൂക്കളുടെ സുഗന്ധം വീടിനു ചുറ്റും നിറഞ്ഞു നിന്നു. അനന്തതയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന മുത്തു മണികളെ പോലെ പൊഴിയുന്ന മഴയെ നോക്കി ഞാന്‍ ഉമ്മറ തിണ്ണയില്‍ മലര്‍ന്നു കിടന്നു. വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന മുവാണ്ടന്‍ മാവില്‍ നിന്ന് പഴുത്ത മാങ്ങകള്‍ കാറ്റിന്റെ താളത്തിനൊത്ത് പൊഴിഞ്ഞു വീഴുന്നത് ഞാനറിഞ്ഞു. മഴ കനത്തപ്പോള്‍ മാവിന്റെ ചില്ലയില്‍ മാമ്പഴം നുണഞ്ഞിരുന്ന അണ്ണാറക്കണ്ണന്‍ ഒരു ചാട്ടത്തിന് ഓടിട്ട വീടിന്റെ മേല്‍ക്കൂരയില്‍ ഉള്ള തന്റെ സ്വന്തം വീട്ടില്‍ കയറിയിരുന്ന് എന്നെ പോലെ മഴയെ നോക്കി ഇരിപ്പായി.
എന്റെ ബാല്യത്തിലേക്ക് ഞാനറിയാതെ ഊളിയിട്ടു. അപ്പുവിനേയും, അമ്മുവിനേയും ഓര്‍മ്മിച്ചു. എന്നേക്കാളും ഒരു വയസ്സിന് മൂത്തതായിരുന്നു അവര്‍. എന്റെ വീടിന്റെ തൊട്ടത് തന്നെ ആയിരുന്നു അവരുടെ വീട്. ഞങ്ങള്‍ മൂന്നു പേരും ഒരു കൂട്ടായിരുന്നു. ചരിഞ്ഞു നില്‍ക്കുന്ന അരയാലില്‍ ഒരിക്കലും കിട്ടാത്ത അണ്ണാറകണ്ണനെ പിടിക്കാന്‍ കൂടു വെച്ചതും, മഴയത്ത് സ്‌ക്കൂളു പറമ്പിലെ നാരങ്ങാ മാവിന്റെ മാങ്ങ പെറുക്കാന്‍ ചേമ്പിന്റെ ഇല കൊണ്ട് തൊപ്പി ഉണ്ടാക്കി വെച്ച് ഓടുന്നതും ... അങ്ങനെ എന്തെല്ലാം. ക്രിസ്‌തുമസ്സിന് പുല്‍കൂടുണ്ടാക്കി മഞ്ഞു നിറഞ്ഞ ഡിസംമ്പര്‍ രാവില്‍ നക്ഷത്രങ്ങളെ നോക്കി ഇരിക്കുമായിരുന്നു. ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു സ്‌ക്കൂളില്‍ പോയിരുന്നത്. അപ്പൂപ്പന്‍ താടി കണ്ടാല്‍ പേടിയുള്ള അപ്പു, കാറ്റില്‍ പറന്നു വരുന്ന അപ്പൂപ്പന്‍ താടികള്‍ കണ്ട് ചൂളുന്നത് ഇപ്പോഴും മുന്നില്‍ കാണാം.
ജീവിതം കരുപിടിപ്പിക്കാനുള്ള തത്രപ്പാടില്‍ ഈ നാടും, മഴയും, പച്ചപ്പും എല്ലാം നഷ്ടപ്പെട്ടു. മരുഭൂവിനു തുല്ല്യമായ പ്രവാസം. ഒന്നൊന്നായി എല്ലാം നഷ്ടപ്പെടുന്നു എന്ന് മന:സ്സിലാക്കിയപ്പോഴേക്കും സമയം ഒരുപാട് കടന്നു പോയിരുന്നു. ഒരു ഉറച്ച തീരുമാനമെടുക്കാന്‍ വയ്യാതെ കുഴഞ്ഞു. നാട്ടിലെത്തിയാല്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോകും എന്ന ചോദ്യം ഉത്തരമില്ലാതെ വേട്ടയാടി.
വയ്യ .... ഇനിയും എനിക്ക് നഷ്‌ട്ടപ്പെടാന്‍ വയ്യ...
കുന്നത്ത് പള്ളിയിലെ മുത്തപ്പന്റെ പെരുന്നാളും , പീഠികേശ്വരം ക്ഷേത്രത്തിലെ ശിവരാത്രിയും , വേലയും ...എല്ലാം സ്വപ്നങ്ങളായി.. ഓണത്തിനും, വിഷുവിനും, ഉത്സവ സമയത്തും നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ നെഞ്ച് നീറുകയായിരുന്നു. അത്ത കളവും, ഓണത്തപ്പനും, പൂക്കളുമെല്ലാം പ്രവാസഭൂമിയിലെ ചൂടില്‍ ഉരുകിയെരിഞ്ഞു.
ഒടുവില്‍ ഒരു തീരുമാനമെടുത്തു. എല്ലാവരും ചോദിച്ചു "എന്തിനാണ് ഇത്ര നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോവുന്നത് എന്ന്.." ശരിയായിരുന്നു, വളരെ ബുദ്ധിമുട്ടി എടുത്ത തീരുമാനമായിരുന്നു അത്. എന്റെ നാട്ടിലെ മഴയും, പച്ചപ്പും, പുഴയും, കുന്നുകളും , ഓണവും, പൂരവുമെല്ലാം വെറും സ്വപ്നങ്ങളാക്കി ഈ ചുട്ടു പഴുത്തു കിടക്കുന്ന മണലില്‍ കരിയിച്ച് കളയണമോ ?..
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് പുറത്ത് കടന്നപ്പോള്‍ ഒരാശ്വാസമായിരുന്നു. പതിനഞ്ചു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ പ്രതീതി. വിസയും, പാസ്‌പ്പോര്‍ട്ടും, പത്താകയുമില്ലാതെ സ്വതന്ത്രനായ സന്തോഷം.
കാറ്റിന്റെ താളത്തിനൊത്ത് വിക്രുതി കാട്ടുന്ന മഴത്തുള്ളികള്‍ ദേഹത്ത് വീണപ്പോഴാണ് സ്വപ്‌നത്തില്‍ നിന്നുണര്‍ന്നത്. തിണ്ണയില്‍ നിന്നെഴുന്നേറ്റ് മഴ വെള്ളം തെറിക്കാത്ത ഭാഗത്തേക്ക് നീങ്ങിയിരുന്നു.
"ദേ , ഈ കുട്ടികള്‍ തല്ലുകൂടുന്നു, ഇവരെ ഒന്ന് നോക്കിയേ.." രജനിയുടെ വിളി.
കുട്ടികളല്ലേ, അവര്‍ വിക്രുതി കാട്ടിയും, ഓടിയും , ചാടിയും വളരട്ടെ. ദുബായിലെ ഫ്ലാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന അവര്‍ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞ് വളരണം. ബാല്ല്യത്തില്‍ ഞാനനുഭവിച്ച സ്വാതന്ത്ര്യം അവരും അറിയട്ടെ.
"ദേ, നിങ്ങളവിടെയുണ്ടോ ? " രജനിയുടെ വിളി വീണ്ടും വന്നു.
അച്ഛന്‍ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നുമുരിയാടാതെ ഉമ്മറത്തെ ശീലാന്തിയില്‍ തൂക്കിയിട്ടിരുന്ന അച്ഛന്റെ വളഞ്ഞ കാലുള്ള കുടയെടുത്ത് മുറ്റത്തെക്കിറങ്ങി. കാനകള്‍ നിറഞ്ഞ് കവിഞ്ഞ് റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നുണ്ടായിരുന്നു. പതിയെ റോഡിലേക്കിറങ്ങി വെള്ളത്തിലൂടെ നടക്കുമ്പോള്‍ പണ്ട് സ്‌കൂളിലേക്ക് പോകുമ്പോള്‍ ചെയ്‌തിരുന്ന പോലെ, മുണ്ട് മടക്കി കുത്തി ഇടത്തേ കാല്‍ വെള്ളത്തില്‍ ആഞ്ഞ് ചവിട്ടി പൊങ്ങി വരുന്ന വെള്ളത്തെ വലതു കാലിന്റെ പുറവടി കൊണ്ടടിച്ച് " ഠേ " " ഠേ " ശബ്‌ദമുണ്ടാക്കി ആ പഴയ സ്‌ക്കൂള്‍ കുട്ടിയായി ഞാന്‍ എന്റെ നാട്ടു വഴികളിലൂടെ തിമിര്‍ത്തു നടന്നു.
========
എഴുതിയത്: ഷാജി മൂലേപ്പാട്ട്.
Shaji Moolepat, Copyright © All Rights Reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ