ഗിസായിലെ നൊമ്പരങ്ങള്‍
=====================
ഈജിപ്‌റ്റ് എയറിന്റെ എ330 വിമാനം ഒന്നു കുലുങ്ങി. സീറ്റ് ബെല്‍ട്ട് ഇടാനുള്ള അലര്‍ട്ട് തെളിഞ്ഞു. വിമാനത്തെ ആരോ ഞെരുക്കുന്ന പോലെയുള്ള അനുഭവം. വിമാനം ഒരു എയര്‍ പോക്കറ്റില്‍ അകപ്പെട്ടിരിക്കുകയാണെന്നും യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് ഇട്ട് ഇരിക്കണമെന്നും പൈലറ്റ് വിളിച്ച് പറഞ്ഞു. പെട്ടന്ന് ഒരു ഗര്‍ത്തത്തിലേക്ക് താഴ്‌ന്ന് പോകുന്ന പോലെ വിമാനം താഴ്‌ന്നു. എന്റെ വയറ്റില്‍ ഒരഗ്‌നി ഗോളം ഉടലെടുത്തു. അത് വിമാനം താഴുന്നതിനൊപ്പം മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു. കണ്ണുകളടച്ച് എല്ലാ ദൈവങ്ങളെയും മന:മുരുകി പ്രാര്‍ത്ഥിച്ചു. ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരത്തോളം പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിമാനം. വ്യത്തി ഹീനമായ ഇരിപ്പിടങ്ങള്‍. സീറ്റ് കവറുകള്‍ ചളി പുരണ്ട് നാറുന്നു.
വാച്ചിലേക്ക് നോക്കി. ഇനിയും ഒന്നര മണിക്കൂര്‍ സമയത്തെ പറക്കല്‍ ബാക്കി. ജാലകത്തിനുള്ളിലൂടെ വെളിയിലേക്ക് നോക്കിയാല്‍ പാല്‍ കടഞ്ഞെടുത്ത വെണ്ണ പോലെ മേഘങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. അവക്കിടയിലൂടെ ചെറിയ വരാല്‍ മത്സ്യത്തെ പോലെ വിമാനം തെന്നി നീങ്ങുകയാണ്. സൂര്യനും, മേഘങ്ങളും ഒളിച്ചു കളിക്കുകയാണോ എന്നു തോന്നിക്കും വിധത്തില്‍, സൂര്യന്റെ മുഖം ഇടക്ക് കാണാം. ഉറക്കം എന്റെ കണ്‍പോളകളെ അമര്‍ത്തി അടക്കാന്‍ ശ്രമിക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വിസിറ്റ് വിസയില്‍ ദുബായില്‍ ജോലി അന്വേഷിച്ച് വന്നപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല ഇത്രയധികം രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന്. കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ ഇതാ ഈജിപ്‌റ്റിലേക്കും. വര്‍ഷങ്ങള്‍ക്ക് മുന്നേ സാമൂഹ്യപാഠത്തില്‍ പഠിച്ച നൈല്‍ നദിയും, പിരമിഡുകളും, ഫറോവമാരും മന:സ്സിന്റെ ഏതോ കോണിലെ വിസ്‌മ്യതിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു. ക്ലാസില്‍ അടുത്തിരിക്കുന്ന അഫ്‌സലിനോട് സംസാരിക്കുന്നതിനിടയില്‍ അമ്മിണി ടീച്ചറുടെ ചോദ്യം..
" ജയദേവന്‍ സ്‌റ്റാഡ് അപ്പ്, പറയൂ നൈല്‍ നദിയുടെ ദാനം ?...."
ചാടിയെഴുന്നേറ്റ് ഞാന്‍ പറഞ്ഞു.." ഈജിപ്‌റ്റ്.."
പക്ഷേ ചാടിയുള്ള എഴുന്നേല്‍പ്പില്‍ അരയില്‍ പൂട്ടിയിരുന്ന സീറ്റ് ബെല്‍ട്ട് എന്നെ പിടിച്ച് സീറ്റിലേക്ക് മറിച്ചിട്ടു. തൊട്ട സീറ്റിലെ യാത്രക്കാരന്‍ ചോദിച്ചു.... " എന്ത് പറ്റി ?..."
" ഒന്നും പറ്റിയില്ല..."
അവനുണ്ടോ അറിയുന്നു, ഒമ്പതാം ക്ലാസ്സുകാരന്‍ ജയദേവന്‍ ഉത്തരം പറയാന്‍ എഴുന്നേറ്റതാണെന്ന് ?..
സീറ്റ് ബെല്‍ട്ടിന്റെ ബക്കിള്‍ കൊണ്ട് എന്റെ അരഭാഗം വേദനിച്ചു. ആ വേദനയിലും ഞാന്‍ അറിയാതെ ചിരിച്ചു പോയി. ഒരു നിമിഷത്തേക്ക് വീണ്ടും പെങ്ങാമുക്ക് ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ്സുകാരനായത് ആരുമറിഞ്ഞില്ല.
ഇനി രണ്ടാഴ്‌ച്ചക്കാലം കൈറോയില്‍ രാപാര്‍ക്കാം. സ്വപ്‌നങ്ങള്‍ക്കും, യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെപ്പോഴോ പൈലറ്റിന്റെ അറിയിപ്പ് വന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ കൈറോ ഇന്റെര്‍നാഷ്‌ണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങും. ജനലിലൂടെ പുറത്തേക്ക് നോക്കി.. മരുഭുമിയുടെ ഭാഗങ്ങള്‍ മഞ്ഞ നിറത്തില്‍ കാണാം. അതിനിടക്ക് കുറച്ച് പിരമിഡുകളും. നൈല്‍ നദി വളഞ്ഞ് പുളഞ്ഞ് കിടക്കുന്നു. എന്റെ കൌതുകം വര്‍ദ്ധിച്ചു. ബേഗ് തുറന്ന് ഞങ്ങളുടെ കൈറോ ഓഫീസിലെ അഡ്‌മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഷെറീഫ എല്‍ യൂസഫിന്റെ ഇമെയില്‍ കോപ്പികള്‍ പുറത്തെടുത്തു. ലി-മെറിഡിയനിലാണ് ഷരീഫ എനിക്ക് താമസം ഏര്‍പ്പാടു ചെയ്‌തിരിക്കുന്നത്. ലി-മെറിഡിയന്റെ ഗസ്‌റ്റ് സര്‍വ്വീസ് എന്നെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ ഉണ്ടാവും എന്നറിയിച്ചിരുന്നു. ഷരീഫ ഹോട്ടലില്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടാവും. ഷരീഫയെ ഇതുവരെ കണ്ടിട്ടില്ല. ഫോണിലൂടെയും, ഇ-മെയിലിലൂടെയുമുള്ള പരിചയം മാത്രം. വിമാനം കൈറോ ഇന്റെര്‍നാഷ്‌ണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി. വിമാനം പോലെ തന്നെയാണ് എയര്‍പ്പോര്‍ട്ടും. ഈജിപ്‌റ്റിലെ ഏറ്റവും വലിയ എയര്‍പ്പോര്‍ട്ടിന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കിയുള്ള കാര്യം പറയാനുണ്ടോ ?... പാസ്‌പ്പോര്‍ട്ട് കണ്‍ട്രോളില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ ലീ-മെറിഡിയന്‍ ഹോട്ടലിന്റെ ആള്‍ ജയദേവന്‍ എന്ന ബോര്‍ഡും ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്നുണ്ട്. വെളുത്ത് ഉയരം കൂടിയ ഒരു മഹാന്‍. മുടി ചുരുണ്ട് സ്‌പ്രിങ്ങ് പോലെ പതിഞ്ഞിരിക്കുന്നു. ഒരു ഫറോവയുടെ മുഖമാണ് കക്ഷിക്ക്. എന്നെ ലീ-മെറിഡിയന്റെ ടൂര്‍ കൌണ്ടറില്‍ ഇരുത്തി അയാള്‍ അപ്രത്യക്ഷനായി. പിന്നെ അര മണിക്കൂര്‍ കഴിഞ്ഞാണ് കക്ഷി തിരികെ വന്നത്. വേറെ ഏതോ ഫ്ലൈറ്റില്‍ വന്ന ആളെ പിടിക്കാന്‍ പോയതാണ്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഹിലിയോപൊളിസിലാണ് ലീ-മെറിഡിയന്‍. റോഡിലൂടെ ലീ-മെറിഡിയന്റെ കാര്‍ പറക്കുകയായിരുന്നു. ഒന്നു രണ്ട് ചുവന്ന ട്രാഫിക്ക് സിഗ്‌നലുകള്‍ ചാടി കടന്നാണ് ഡ്രൈവര്‍ കാര്‍ പറപ്പിക്കുന്നത്. ഈജിപ്‌റ്റില്‍ നിയമങ്ങള്‍ ലംഘിക്കുവാനുള്ളതാണെന്ന് അന്നേനിക്ക് മന:സ്സിലായി. ബേഗ് എടുത്ത് ഹോട്ടല്‍ ബുക്കിങ്ങ് കൌണ്ടറില്‍ എത്തി. അവിടെ ഷരീഫ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
" ഹലോ ജയ.."
" ഹായ് ഷരീഫാ..."
ആദ്യമായാണ് ഷരീഫയെ കാണുന്നത്. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത്രക്ക് സുന്ദരിയായിരുന്നു അവള്‍.. അവളുടെ കണ്ണുകള്‍ക്ക് ആകാശ നീലിമയായിരുന്നു. വിടര്‍ന്ന പുഞ്ചിരിയും, മുല്ല മുട്ടുകള്‍ അടുക്കി വെച്ച പോലുള്ള പല്ലുകള്‍. ആകര്‍ഷകമായ വെള്ള നിറം. ചിരിക്കുമ്പോള്‍ ആ ചൊടിയില്‍ നിന്നാണോ നൈല്‍ ഉടലെടുക്കുന്നത് എന്ന് തോന്നി പോകും. ഈജിപ്‌റ്റ്‌കാരികള്‍ ഇത്രക്ക് സുന്ദരിയാണോ എന്ന് ഞാന്‍ അതിശയിച്ചു.
" ജയ എന്തു പറ്റി ?.."
അവളുടെ ചോദ്യം കേട്ടാണ് ഞാനുണര്‍ന്നത്. മുഖത്തെ ചമ്മല്‍ മറക്കാന്‍ ഞാന്‍ പാടുപെട്ടു. നാലാം നിലയിലുള്ള നാനൂറ്റി നാല്‌പ്പത്താറാം നമ്പര്‍ മുറിയാണ് എനിക്ക് കിട്ടിയിരിക്കുന്നത്. ബേഗുമെടുത്ത് നാലാം നിലയിലേക്കുള്ള ലിഫ്‌റ്റില്‍ കയറി. ലിഫ്‌റ്റില്‍ അടുത്തു നില്‍ക്കുമ്പോള്‍ അവള്‍ക്ക് ചമ്പക പുഷ്‌പ്പത്തിന്‍ സുഗന്ധമായിരുന്നു. ലിഫ്റ്റിന്റെ ചുമരില്‍ പതിച്ചിരിക്കുന്ന ഫറോവമാരുടെ ചിത്രമുള്ള കണ്ണാടിയിലൂടെ അവളുടെ ചേതോഹര പ്രതിബിംബം ഞാന്‍ ആസ്വതിക്കുകയായിരുന്നു. ഒരു മധു ചഷകം പോലെ... മുറിയുടെ വാതില്‍ തുറന്നപ്പോള്‍ ചുവരിലെ വിളക്കുകള്‍ താനെ തെളിഞ്ഞു. രാജകീയ പ്രൌഡിയുള്ള കസേരയില്‍ അവളിരുന്നപ്പോള്‍ അലക്‌സാണ്ട്രിയയിലെ സുന്ദരിയായ രാജ്ഞിയാണോ എന്നു ശങ്കിച്ചു.
" ജയ നാളെ മീറ്റിങ്ങ് പ്ലാന്‍ ചെയ്‌തിട്ടുള്ള കസ്‌റ്റമര്‍ ലിസ്‌റ്റാണിത്.., പിന്നെ ഉച്ചക്ക് ശേഷം മൂന്നു മണിക്ക് നമ്മുടെ എംഡിയുമായി മീറ്റിങ്ങ്.."
അവള്‍ ബേഗില്‍ നിന്ന് പ്രോഗ്രാം ലിസ്‌റ്റ് എടുത്ത് എനിക്കു തന്നു.
" നാളെ രാവിലെ ഏഴുമ്മണിക്ക് ഞാന്‍ വരാം.. എന്നും ജയയെ ഞാന്‍ ഓഫീസില്‍ കൊണ്ടു പോകാം "
" നന്ദി ഷരീഫാ ...."
" ഷരീഫാ, നിന്നെ ഞാന്‍ എവിടെയൊക്കെയോ വച്ച് കണ്ട പരിചയം, പക്ഷേ എവിടെയാണെന്നോര്‍മ്മയില്ല...."
" ഞാന്‍ ഈജിപ്‌റ്റിന് പുറത്ത് പോയിട്ടില്ല ജയാ ..കഴിഞ്ഞ ജന്മത്തിലെ ബന്ധമായിരിക്കാം.. എനിക്കും നിന്നോട് വളരെ അടുപ്പം തോന്നുന്നു.."
" ഈജിപ്‌റ്റ്‌കാര്‍ പുനര്‍ ജന്മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ.... അല്ലേ.."
" ഞാന്‍ പുനര്‍ ജന്മങ്ങളെ കുറിച്ചുള്ള വളരെ അധികം പുസ്‌തകങ്ങള്‍ വായിച്ചിട്ടുണ്ട് ജയ...എനിക്ക് ആ വിഷയം വളരെ ഇഷ്‌ടമാണ്.."
" ഷരീഫ ഞാന്‍ ഒന്നു വിശ്രമിക്കട്ടെ.. യാത്ര കഴിഞ്ഞ് വളരെയധികം ക്ഷീണിച്ചിരിക്കുന്നു... നമുക്ക് നാളെ രാവിലെ കാണാം.."
" ശരി ജയ... നാളെ രാവിലെ ഏഴുമണിക്ക് നിന്നെ പിക്ക് ചെയ്യാന്‍ ഞാന്‍ വരാം...."
ശുഭരാത്രി നേര്‍ന്ന് ഷരീഫ നടന്നകന്നു. കുളിച്ച് ഫ്രഷായി , റൂമിലെ മിനി ബാറില്‍ നിന്ന് വൈന്‍ എടുത്തു. ടിവി ഓണ്‍ ചെയ്‌ത് കസേരയില്‍ ഇരുന്നു. അധികവും അറബിക് ചാനലുകള്‍. ഈജിപ്‌റ്റിലെ അറബിക് സംസാരം ദുബായിലേതില്‍ നിന്ന് വ്യത്യസ്‌തമായി തോന്നി. കുറച്ച് മുന്നേ നടന്നകന്നു പോയ ഫറോവയുടെ മുന്തിരിതോപ്പിലെ സ്വപ്‌ന കന്യകക്ക് ആയുരാരോഗ്യം നേര്‍ന്ന് വൈന്‍ നുകരാന്‍ തുടങ്ങി. വൈനിന്റെ സുഖകരമായ ലഹരി എന്റെ സിരകളില്‍ ഒരു മുല്ല വള്ളി പോലെ പടര്‍ന്നു കയറാന്‍ തുടങ്ങി. ടിവി കണ്ടിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. മൊബൈല്‍ ഫോണില്‍ വെച്ച അലാറം ആറുമണിക്ക് എന്നെ വിളിച്ചുണര്‍ത്തി. പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞ് ഷരീഫയെ കാത്തിരുന്നു. ക്യത്യം ഏഴുമണിക്ക് വാതിലില്‍ മുട്ടുകേട്ടു. വാതില്‍ തുറന്നു. ഷരീഫ തന്നെ ആയിരുന്നു. സൂര്യകാന്തി പൂപോലെ വിടര്‍ന്ന പുഞ്ചിരിയുമായി അവള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.
" ഗുഡ്‌മോണിങ്ങ് ജയ ..."
" ഗുഡ്‌മോണിങ്ങ് ഷരീഫ....നീ ക്യത്യ സമയത്ത് തന്നെ വന്നു.."
" ഞാന്‍ സമയത്തിന് വളരെ വില കല്‌പ്പിക്കുന്നു, പക്ഷേ എല്ലാ ഈജിപ്‌ഷ്യന്‍സും അങ്ങനെയല്ല..."
ഷരീഫയുടെ ജീപ്പ് റാങ്ക്‌ളര്‍ പറക്കുകയായിരുന്നു. എനിക്ക് പേടി തോന്നി.
" ഷരീഫ പതുക്കെ പോകൂ.."
" ജയ, എല്ലാ ഈജിപ്‌ഷ്യന്‍സും പ്രൊഫഷണല്‍ ഡ്രൈവര്‍മാരാണ്..."
" അത് നിന്റെ ഡ്രൈവിങ്ങ് കണ്ടപ്പോള്‍ മന:സ്സിലായി...."
കൈറോയുടെ റോഡിലൂടെ പോകുന്ന എണ്‍പത് ശതമാനം വാഹനങ്ങളും വളരെ പഴകിയ യൂറോപ്യന്‍, അമേരിക്കന്‍ വാഹനങ്ങളാണ്. ഹിലിയോപോളിഷിലെ അല്‍-ഹെഗാസ് തെരുവിലാണ് ഞങ്ങളുടെ ബ്രാഞ്ച് ഓഫീസ്. മനോഹരമായ സ്‌ഥലം. റോഡരികിലും വീടുകളുടെ മുറ്റങ്ങളിലും മാവുകള്‍ നില്‍ക്കുന്നു. മിക്ക മാവുകളിലും കണ്ണിമാങ്ങകള്‍ നിറഞ്ഞ് നില്‍ക്കുന്നു. ഓഫീസില്‍ എത്തി. ഷരീഫ എന്നെ എല്ലാവര്‍ക്കും പരിചയപെടുത്തി. ഇനി പ്രധാന കസ്‌റ്റമര്‍മാരെ കാണുന്ന ജോലിയാണ്. ഓഫീസിനടുത്തുള്ള ഒരു ഹോട്ടലില്‍ വെച്ചായിരുന്നു അത്. ഉച്ച ആയപ്പോഴേക്കും തളര്‍ന്നിരുന്നു. അത് കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തി ഇ-മെയില്‍ നോക്കാനിരുന്നു. ഒരുപാട് ഇ-മെയിലുകള്‍ നോക്കി മറുപടി കൊടുക്കേണ്ടതായിട്ടുണ്ട്. തുടങ്ങിയപ്പോഴെക്കും ഷരീഫ വന്നു.
" ജയ ഭക്ഷണം കഴിച്ചുവോ ? "
" ഇല്ല ഷരീഫ, കുറച്ചുകൂടി ഇ-മയില്‍ നോക്കാനുണ്ട് "
" ഭക്ഷണം കഴിച്ച് വന്ന് ഇ-മെയില്‍ നോക്കാം ജയ, എനിക്ക് വിശക്കുന്നു...."
ജോലി തിരക്ക് ഉണ്ടെങ്കിലും അവളോട് " ഇല്ല " എന്നു പറയാന്‍ കഴിഞ്ഞില്ല. അവളുടെ നീല നയനങ്ങള്‍ എന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്നു. റസ്‌റ്റോറന്‍റില്‍ എന്റെ എതിരിലുള്ള കസേരയിലിരുന്ന അവളുടെ കണ്ണുകളിലേക്ക് ഞാന്‍ നോക്കി. ഒരു ലോകം മുഴുവന്‍ അതിനുള്ളിലുണ്ടായിരുന്നു.
" ഷരീഫ നീ എത്ര സുന്ദരിയാണ്...!!! " .
പ്രഭാത സൂര്യന്റെ അരുണ കിരണങ്ങള്‍ പോലെ അവളുടെ മുഖം നാണത്താല്‍ ചുവന്നു...
" നന്ദി ജയ, ഈ സൌന്ദര്യം എനിക്ക് ഒരു ശാപമാണ്..".
അവളുടെ മുഖത്ത് ദു:ഖത്തിന്റെ നിഴല്‍ പതിഞ്ഞു. ആ നയനങ്ങളില്‍ ജലകണങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. എനിക്കൊന്നും മന:സ്സിലായില്ല. ഞാന്‍ കണ്ണും മിഴിച്ചിരുന്നു.
" എന്തു പറ്റി കുട്ടീ, നിന്റെ കണ്ണുകള്‍ നനഞ്ഞുവല്ലോ ?.."
" പ്രിയപ്പെട്ട ജയ, അത് വലിയൊരു കഥയാണ്, പിന്നീടൊരിക്കല്‍ പറയാം.."
ഈജിപ്‌ഷ്യന്‍ ഭക്ഷണം എനിക്ക് ഇഷ്‌ടപ്പെട്ടില്ല. എങ്കിലും വിശപ്പ് കാരണം കുറച്ച് കഴിച്ചു. ഭക്ഷണം കഴിഞ്ഞ് കൈറോയുടെ തെരുവിലൂടെ ആ പെണ്‍ കൊടിയുടെ തോളോട് തോളുരുമി നടന്ന് വരുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ നൈലിനേയും, പിരമിഡിനെയും, ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരത്തേ കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു. കൈറോയിലേ ബില്‍ഡിങ്ങുകളെല്ലാം റോമന്‍, ബ്രിട്ടീഷ് മാത്യകയിലുള്ളതാണ്. ചില തെരുവുകളില്‍ ചെന്നാല്‍ യൂറോപ്പില്‍ ചെന്ന പ്രതീതിയാണുണ്ടാവുക. ഈജിപ്‌റ്റിലെ ഓരോ മണല്‍ തരിക്കും റോമന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് അധിനിവേശങ്ങളുടെ രക്‌ത കറ പുരണ്ട കഥ പറയാനുണ്ടാവും. എങ്കിലും കൈറോ ഷരീഫയെ പോലെ മനോഹരിയാണ്.
" ഷരീഫ നീ എത്ര ഭാഗ്യവതിയാണ്, ഈ രാജ്യത്ത് ജനിച്ച് വളരാന്‍ കഴിഞ്ഞുവല്ലോ..!!"
" പക്ഷേ ജയ, ഈ നാട് അഴിമതിയുടെയും, ചതിയുടെയും, കൂട്ടികൊടുപ്പിന്റെയും നാടാണ്....നിനക്കറിയില്ല ഇവിടത്തെ കാര്യങ്ങള്‍..."
" എന്താണ് കുട്ടീ നീ പറയുന്നത് ?...."
" സത്യമാണ് ജയ, ഇത് ക്രൂരന്‍മാരുടെ നാടാണ്..."
ഓഫീസിലെത്തി മൂന്നു മണിക്ക് എംഡിയുമായി മീറ്റിങ്ങ് കഴിഞ്ഞു. പിന്നെ ഒന്നിനും ഒരു മൂഡില്ലായിരുന്നു. അതിനിടക്ക് ഷരീഫ വന്നു. എന്നെ തിരികെ ഹോട്ടലില്‍ കൊണ്ടു ചെന്നാക്കാം എന്നറിയിച്ചു. ഞാന്‍ സ്‌നേഹപൂര്‍വ്വം അത് നിരസിച്ചു. ആളുകള്‍ എന്തു കരുതും. ആ കുട്ടിയോട് വല്ലാത്ത ഒരടുപ്പം അനുഭവപ്പെടുന്നു. വെറുതെ കുഴപ്പങ്ങളില്‍ ചെന്നു ചാടേണ്ട എന്ന് മന:സ്സ് ശാസിച്ചു. എംഡിയുടെ ഫോണ്‍ വന്നു.
" ജയ, ഇന്ന് രാത്രി പിരമിഡില്‍ ഡേന്‍സിങ്ങ് ലൈറ്റ് കാണാന്‍ നിനക്ക് ബുക്കു ചെയ്‌തിട്ടുണ്ട്. ഷരീഫ നിന്നെ കൊണ്ടു പോകാമെന്നേറ്റിട്ടുണ്ട്."
എംഡിയോട് നന്ദി പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ ഷരീഫ മുന്നില്‍. അവള്‍ എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. എനിക്ക് നിരസിക്കാനും കഴിയാത്ത അവസ്‌ഥ. അവള്‍ എന്നെ ഹോട്ടലില്‍ ഡ്രോപ്പ് ചെയ്‌തു. രാത്രി എട്ടുമണിക്ക് പിരമിഡില്‍ പോകാന്‍ വേണ്ടി വരാമെന്നേറ്റ് തിരികെ പോയി. രാത്രി കൈറോ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. നിലാവു നിറഞ്ഞ ആ രാത്രിയില്‍ കൈറോയുടെ തെരുവുകള്‍ ശാന്തമായിരുന്നു. പിരമിഡിലേക്ക് നടന്നു പോകുമ്പോള്‍ അവളെന്നെ അരയിലൂടെ ചേര്‍ത്തു പിടിച്ചു. ഞാന്‍ വിലക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ എന്നിലേക്ക് കൂടുതല്‍ ചേര്‍ന്ന് നടക്കാന്‍ ശ്രമിക്കുകയായിരുന്നു.
" കുട്ടീ എന്താ കാണിക്കുന്നത് ? ഇത് ശരിയാണോ ?"
" അതിനെന്താ, നമ്മള്‍ കൂട്ടുകാരല്ലേ ?, നീ തെറ്റിദ്ധരിക്കേണ്ട ജയ. ഞാന്‍ വേറാരുടെ അടുത്തും ഇതു പോലെ പെരുമാറാറില്ല. വോറാരോടുമില്ലാത്ത ഒരു അടുപ്പം നിന്നോട് എനിക്ക് തോന്നുന്നു..."
കുറച്ച് നേരത്ത മൌനത്തിനു ശേഷം അവള്‍ പറഞ്ഞു...
" നീ എന്തേ ഇവിടെ ജനിക്കാഞ്ഞത്..?"
" അടുത്ത ജന്മത്തില്‍ ഞാന്‍ ഇവിടെ ജനിക്കാം....മതിയോ...? വേഗം നടക്ക്.."
" നിന്നോടു തൊന്നുന്ന വികാരം പ്രേമമാണെന്നു തോന്നുന്നു, ജയ.."
" ചതിക്കല്ലേ മോളേ , എന്റെ ഭാര്യ എന്നെ കൊല്ലും.."
ഒരു പൊട്ടിചിരിയില്‍ അതവസാനിച്ചു. അന്ന് രാത്രി തിരികെ ഹോട്ടലില്‍ വന്ന് കുറേ സമയം അവള്‍ സംസാരിച്ചിരുന്നു. കളിയും, ചിരിയും, തമാശയുമല്ലാമുണ്ടെങ്കിലും എന്തോ ഒന്ന് കാര്യമായി അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. ചിലപ്പോള്‍ അവള്‍ മുഖം വാടി മൂകയാവുന്നത് കാണാം. പല പ്രാവശ്യം ചോദിച്ചെങ്കിലും അവള്‍ ഒഴിഞ്ഞു മാറി.
ദിവസങ്ങള്‍ ഇലകള്‍ പോലെ പൊഴിഞ്ഞു കൊണ്ടിരുന്നു. ഒരാഴ്‌ച്ചയായിരിക്കുന്നു കൈറോയില്‍ വന്നിട്ട്. നാളെ വെള്ളിയാഴ്‌ച്ചയാണ്. സുഖമായി ഒരു ശല്ല്യവുമില്ലാതെ കിടന്നുറങ്ങാന്‍ തീരുമാനിച്ചു. അന്ന് വൈകി ഷരീഫ എന്നെ ഹോട്ടലിലേക്ക് കൊണ്ടു പോകുമ്പോള്‍ ചോദിച്ചു....
" നാളെ വെള്ളിയാഴ്‌ച്ചയാണ് ജയ. എന്താ നിന്റെ പ്ലാന്‍ ?..."
" ഒന്നുമില്ല, സുഖമായി കിടന്നുറങ്ങണം.."
നാളെ ലഞ്ച് എന്റെ വീട്ടില്‍ നിന്ന് കഴിക്കാം. എന്റെ മന:സ്സ് വീണ്ടും " വേണ്ട " എന്നു പറയാന്‍ പ്രേരിപ്പിച്ചു. പക്ഷേ അവള്‍ തീരെ വഴങ്ങുന്നില്ല. നാളെ വന്നില്ലെങ്കില്‍ പിന്നെ ഒരു കാര്യത്തിനും എന്റെ കൂടെ വരില്ല എന്നായി അവള്‍. ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു.
" ശരി എങ്കില്‍ നാളെ രാവിലെ നമുക്ക് കാണാം..."
" ജയ, നാളെ പത്തു മണിക്ക് ഞാന്‍ വരാം" എന്നു പറഞ്ഞ് യാത്രയായി. വെള്ളിയാഴ്‌ച്ചയിലെ പന്ത്രണ്ടു മണി വരെയുള്ള ഉറക്കത്തിന്റെ സുഖം നഷ്‌ടപ്പെടാന്‍ പോകുന്നു എന്ന വിഷമം തോന്നി.
പിറ്റേ ദിവസം രാവിലെ അവള്‍ ലീ-മെറിഡിയന്റെ താഴേ വന്ന് വിളിച്ചു. അവളുടെ കൂടെ യാത്ര ചെയ്യാന്‍ എനിക്ക് ഭയമാണിപ്പോള്‍. ജീപ്പ് പറക്കുകയായിരുന്നു. ജീപ്പ് നൈലിനു കുറുകെയുള്ള സിക്‌സ്‌ത് ഒക്‌ടോബര്‍ പാലത്തിനു മുകളിലൂടെ പാഞ്ഞു. നൈല്‍ വിശാലമായി ഒഴുകുകയാണ്. കൈറോയേയും ഗിസയേയും ബന്ധിപ്പിക്കുന്ന പാലമാണ് സിക്‌സ്‌ത് ഒക്‌ടോബര്‍ പാലം. ഗിസയിലാണ് ഷരീഫയുടെ വീട്. ഗിസായില്‍ തന്നെയാണ് പിരമിഡുകളും ഉള്ളത്. പാലം കടന്ന് ചെറിയ കൈ വഴിയിലൂടെ യാത്ര തുടര്‍ന്നു. ഒരു ഗ്രാമാന്തരീക്ഷം. റോഡിനിരു വശവും ചോളവും, ഗോതമ്പും വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍. കര ഭുമിയില്‍ ഓറഞ്ച്, മാവ് തോട്ടങ്ങള്‍. ഒരു കാലത്ത് ഫറോവമാരുടെ സമ്പന്നമായിരുന്ന രാജ്യം. ജീപ്പ് ഒരു വലിയ മാളികക്കു മുന്നില്‍ നിന്നു. വീടിനു ചുറ്റുമുള്ള ഓറഞ്ച് തോട്ടങ്ങള്‍ നൈലില്‍ നിന്നുള്ള കുളിര്‍ കാറ്റേറ്റ് ആടി ഉല്ലസിക്കുന്നുണ്ടായിരുന്നു. വീടിന്റെ മുന്‍ വശത്ത കൂട്ടില്‍ പിടിച്ചാല്‍ കൊല്ലുന്ന തരത്തിലുള്ള നാല് റോട്ട്‌വെയ്‌ലര്‍ നായകള്‍ എന്നെ ഇമ വെട്ടാതെ നോക്കി നില്‍പ്പുണ്ട്. എന്തോ എനിക്കാകെ ഒരങ്കലാപ്പ്. വീടിന്റെ വരാന്തയില്‍ അവളുടെ മൂത്ത സഹോദരന്‍ ഗമാല്‍ ഇരിക്കുന്നുണ്ടായിരുന്നു. ഹിന്ദി സിനിമയിലെ വില്ലന്‍ കഥാപാത്രം അമരീഷ് പുരിയെ പോലൊരാള്‍. ഷരീഫ എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തി. അയാള്‍ എഴുന്നേറ്റ് നിന്ന് ഹസ്‌തദാനം നടത്തി. ആ വലിയ കൈക്കുള്ളില്‍ എന്റെ കൈ ഞരിഞ്ഞമര്‍ന്നു. ഒരു കൊലചിരി ആ മുഖത്ത് പടര്‍ന്നു. ഞാന്‍ ചെന്നത് അയാള്‍ക്കിഷ്‌ടപ്പെട്ടില്ല എന്നെനിക്കു മന:സ്സിലായി. ക്രൂരത നിറഞ്ഞ മുഖവും കണ്ണുകളും. എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി എന്നായി എനിക്ക്. ഷരീഫ എന്റെ മന:സ്സ് വായിച്ചറിഞ്ഞ പോലെ എന്നെ വിളിച്ച് പുറത്തേക്കിറങ്ങി. ഞങ്ങള്‍ വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഓറഞ്ച് തോട്ടത്തിലൂടെ നടന്നു. വിളഞ്ഞ ഓറഞ്ചുകള്‍ വെയിലില്‍ സ്വര്‍ണ്ണ ഗോളങ്ങള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ഇവര്‍ വലിയ ഭുവുടമകളും ബിസിനസ്സ് കാരുമാണ്. എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്നത് മൂത്ത സഹോദരന്‍ ക്രൂരനായ ഗമാല്‍.
ഞാന്‍ ചോദിച്ചു " ഇത്ര സ്വത്തും ബിസിനസ്സുമുണ്ടായിട്ടും നീ എന്തിനാണ് വേറെ കമ്പനിയില്‍ ജോലിക്ക് പോകുന്നത് ?"
" ജയ എനിക്ക് ഇതിലൊന്നും ഒരധികാരവുമില്ല പിന്നെ താല്‍പര്യവുമില്ല, ഞാന്‍ അവരുടെ ഒരു കാഴ്‌ച്ച വസ്‌തു മാത്രമാണ്.."
" സത്യമാണോ നീ പറയുന്നത് ?"
" സത്യമാണ് ജയ, നിനക്കറിയുമോ വേറൊരു കാര്യം ?.."
" എന്താണ് ഷരീഫ ?..."
" എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്..."
" അഭിനന്ദങ്ങള്‍ !!! എന്തേ ഇതുവരെ ഈ കാര്യം നീ പറഞ്ഞില്ല ? എന്നാണ് വിവാഹം ..?"
" ഒരുമാസത്തിനകം ഉണ്ടാവും. ചേട്ടന്റെ ബിസിനസ്സ് പാര്‍ട്ട്‌ണര്‍ ആയ അറുപതുകാരനുമായി ... ഒരു ബിസിനസ്സ് ഡീല്‍.."
ഞാന്‍ ഒന്നു ഞെട്ടി, അവളുടെ മുഖത്ത് ഒരു നിര്‍ വികാരത മാത്രം.
"എന്താണിത് ഷരീഫ..?"
" സത്യമാണ് ജയ, എതിര്‍ത്താല്‍ എന്റെ ശവം നൈലില്‍ ഒഴുകും..എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണ് എന്റെ ചേട്ടന്‍.."
" നിനക്ക് നിന്റെ അച്ഛനോടും മറ്റ് ചേട്ടന്‍മാരോടും പറയാമായിരുന്നില്ലേ..ഇത് നടക്കില്ല എന്ന്.."
" അവര്‍ക്കെല്ലാം പേടിയാണ് ജയ. ഞാന്‍ എതിര്‍ക്കാന്‍ നോക്കി, പക്ഷേ കൊന്നുകളയുമെന്ന് ഭീഷിണി പെടുത്തിയിരിക്കയാണ്.."
എന്റെ എല്ലാ സന്തോഷവും മറഞ്ഞു. ഞങ്ങള്‍ ഒന്നും സംസാരിക്കാതെ കുറേ ദൂരം നടന്നു. ഏകാന്തതയുടെ ഇരുമ്പു മറകള്‍ തുറക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ മുറുകുകയായിരുന്നു. മന:സ്സിലെ വര്‍ണ്ണങ്ങളെല്ലാം വിധി കരിഞ്ചായം തേച്ച് വിക്യതമാക്കുകയാണോ..? സമാധാനിപ്പികാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വെറും ജലരേഖകളാകുമെന്ന് തോന്നി. അവളുടെ ദു:ഖത്തിന്റെ കാരണമെന്തെന്ന് ചിന്തിച്ച എനിക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ഇനി എന്ത്..? കഥ ഇതാണെങ്കില്‍ ഗമാലിന്റെ കണ്ണുകള്‍ എന്റെ പുറകെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
എങ്ങനെ ഇവളെ സഹായിക്കാന്‍ കഴിയുമെന്നായി ചിന്ത. ഇത് ഈജിപ്‌റ്റാണ്. കൊല്ലിനും കൊലക്കും പേരു കേട്ട മാഫിയാ ഗ്രൂപ്പുകളുടെ കേന്ദ്രമാണിവിടം. നിനച്ചിരിക്കാതെയാണ് അവളുടെ ചോദ്യം വന്നത്..
" ജയ നിനക്കെന്നെ സഹായിക്കാന്‍ കഴിയുമോ..?.."
" എങ്ങനെ..ഷരീഫാ, അതാണ് ഞാനിപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്.."
കുറച്ച് നേരം ഒന്നും പറയാതെ അവള്‍ നിന്നു. കണ്ണുകള്‍ അനന്തതയിലെവിടെയോ ഉഴറി നടക്കുകയായിരുന്നു. ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
" ജയക്ക് എന്നെ ഇഷ്‌ടമല്ലേ ..?"
" എന്താണ് ഇങ്ങനെ ഒരു ചോദ്യം ഷരീഫാ ?.."
" നിനക്കെന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിക്കുകയാണ് ജയ ഞാന്‍.. പക്ഷേ..."
" ഷരീഫാ................"
വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുടുങ്ങി.. എത്ര ലാഘവത്തോടെയാണവള്‍ ഇത് പറഞ്ഞത്. ഒരു വിറയല്‍ എന്റെ ശരീരത്തെ ഒന്നു കുടഞ്ഞു. ഒരിറ്റു ഉമിനീരില്ലാതെ എന്റെ വായ വറ്റി വരണ്ടു. ആദ്യം ഞാന്‍ ഓര്‍ത്തത് എന്റെ പറക്ക മുറ്റാത്ത മക്കളെ കുറിച്ചാണ്. പിന്നെ ആ ക്രൂരന്‍ ഗമാലിനെയും. ഈ സംസാരമെങ്ങാനും അവന്‍ അറിഞ്ഞാല്‍ ഞാന്‍ ഈജിപ്‌റ്റിന് പുറത്തേക്ക് പോകില്ല. എന്തും സംഭവിക്കാം. സപ്‌തനാഡികളും തളര്‍ന്നു നില്‍ക്കുന്ന ഞാന്‍ ഒരു ദുര്‍ബല ശബ്‌ദത്തില്‍ പറഞ്ഞു..
" നിന്റെ നല്ല ഏതെങ്കിലും കൂട്ടുകാരോട് സഹായിക്കാന്‍ പറഞ്ഞു കൂടെ ?"
നിര്‍വികാരത തളം കെട്ടി നിന്ന ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. അതില്‍ കലര്‍ന്നിരുന്നത് പുച്ഛമാണോ അതോ എന്നോടുള്ള സഹതാപമായിരുന്നുവോ ?.. എനിക്കറിയില്ലായിരുന്നു.
" ജയ, എല്ലാവര്‍ക്കും ഭയമാണ്. ആര്‍ക്കാണ് ജീവനില്‍ കൊതിയില്ലാത്തത്..."
ഇനിയും അവിടെ നില്‍ക്കുന്നത് അപകടമാണെന്ന് എന്റെ മന:സ്സു പറഞ്ഞു. എങ്ങനെയെങ്കിലും ഹോട്ടലില്‍ എത്തണം എന്നു തീരുമാനിച്ചു. ഞാന്‍ ഷരീഫയോട് എന്നെ ഹോട്ടലില്‍ കൊണ്ടു ചെന്നാക്കണം എന്നു പറഞ്ഞു. തിരികെയുള്ള യാത്രയില്‍ ഞങ്ങള്‍ രണ്ടു പേരും മൂകരായിരുന്നു. പക്ഷേ ഉള്ളില്‍ സുനാമി തിരകള്‍ സംഹാര താണ്ഡവമാടുകയായിരുന്നു. ആകെ ഒരു ശുന്യത. ഇനി എന്തു പറയണം, എന്തു ചെയ്യണം എന്നറിയാത്ത അവസ്‌ത്ഥ. എന്നെ ഹോട്ടലില്‍ വിട്ട് അവള്‍ തിരികെ പോയി. എന്റെ എല്ലാ മന:സമാധാനവും നഷ്‌ടപ്പെട്ടിരുന്നു. ജോണീ വാക്കറിന്റെ കൂടെ നടന്ന് എല്ലാ ദു:ഖങ്ങളും മറക്കാന്‍ തീരുമാനിച്ചു. മിനി ബാറിലിരുന്ന് എല്ലാം മറക്കാന്‍ ശ്രമിച്ചു. ആ നടത്തത്തിലെവിടെയോ വച്ച് ഞാന്‍ നിദ്രയിലാഴ്‌ന്നു.
ഡോര്‍ ബെല്‍ ശബ്‌ദിക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വാച്ചില്‍ നോക്കി. സമയം രാത്രി പത്തു മണി ആയിരിക്കുന്നു. റൂം സര്‍വീസായിരിക്കുമന്ന് കരുതി ഞാന്‍ വാതില്‍ തുറന്നു.....
" ഷരീഫ...?"
" എന്താ കുട്ടീ നീ ഈ അസമയത്ത്..?"
" ക്ഷമിക്കണം ജയ. നിന്നെ ഞാന്‍ വളരെയധികം വിഷമിപ്പിച്ചു. എന്നോട് ക്ഷമിക്കൂ. ആര്‍ക്കും എന്നെ സഹായിക്കാന്‍ കഴിയില്ല എന്നറിയാം, മുങ്ങി ചാകാന്‍ പോകുന്നതിനു മുന്‍മ്പുള്ള ഒരു കച്ചി തുരുമ്പന്വേഷിക്കുകയാണ് ഞാന്‍..."
അവളുടെ നീല സാഗര നയനങ്ങളില്‍ കണ്ണുനീരിന്റെ വേലിയേറ്റം ഞാനറിഞ്ഞു. അവളെ സമാധാനിപ്പിക്കാന്‍ എന്റെ പൊള്ളയായ വാക്കുകള്‍ക്കാവില്ല. എന്റെ സ്വയം രക്ഷയാണ് ആ സമയത്ത് എനിക്കു തോന്നിയത്, ഒരു സ്വാര്‍ത്ഥനേ പോലെ.
" ഷരീഫ നീ തിരിച്ചു പോകൂ. സമയം വളരെ വൈകി. നിന്നെ വീട്ടില്‍ അന്വഷിക്കുന്നുണ്ടാവും. നിന്റെ ചേട്ടന്‍ ഇവിടെയെങ്ങാനും അന്വഷിച്ച് വന്നാല്‍ നമ്മള്‍ രണ്ടു പേരും കുടുങ്ങും.."
" ഇല്ല ജയ, ഞാന്‍ എന്റെ കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് വന്നിരിക്കുന്നത്.."
മദ്യം എന്റെ സിരകളിലെ പിടി വിട്ടിരുന്നില്ല.
" അല്ലയോ പെണ്‍ കിടാവേ, നിന്നെ സമാധാനിപ്പിക്കാന്‍ എന്റെ പക്കല്‍ വാക്കുകളില്ല. എല്ലാം മറക്കാന്‍ ഇതു കഴിക്കൂ..."
മദ്യം നിറച്ച ചഷകം അവള്‍ക്കു നേരെ നീട്ടി. ഒന്നുമുരിയാടാതെ അവള്‍ അത് സ്വീകരിച്ചു. ചഷകങ്ങള്‍ ഒഴിയുന്നതിനൊപ്പം അവളുടെ കണ്ണുകള്‍ ചുവന്ന് തുടുക്കുന്നുണ്ടായിരുന്നു. നിശയുടെ ഏതോ യാമങ്ങളില്‍ ഞങ്ങള്‍ റോമിയോയും, ജുലിയറ്റുമായി. പുഴയും കടലുമായി.... മഞ്ഞും മഴയുമായി... ഒന്നാവുകയായിരുന്നു. പിന്നെ ഒന്നും ഓര്‍മ്മയില്ലായിരുന്നു.
രാവിലെ ആറുമണിക്ക് മൊബൈലില്‍ വെച്ചിരുന്ന അലാറം മുഴങ്ങി. എഴുന്നേറ്റ് നോക്കിയപ്പോള്‍ അവള്‍ അടുത്തില്ലായിരുന്നു. ടോയലറ്റിലും, ഡ്രസ്സിങ്ങ് റൂമിലും നോക്കി. ഇല്ല. അവള്‍ പോയിരിക്കുന്നു. അവള്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നു ഭയന്നു. വേഗം തയ്യാറായി ഞാന്‍ ഓഫീസിലേക്ക് പോകാന്‍ വേണ്ടി ടാക്‌സി വിളിക്കാന്‍ ഹോട്ടല്‍ ഓപ്പറേറ്ററെ വിളിക്കന്‍ ശ്രമിക്കുമ്പോഴാണ് വാതിലില്‍ മുട്ടു കേട്ടത്. ഷരീഫയായിരുന്നു.
" ഷരീഫ, എനിക്ക് നിന്നെ മന:സ്സിലാവുന്നില്ല...."
" ജയാ ഞാന്‍ എന്റെ ചേട്ടന്റെ തീരുമാനത്തിന് സമ്മതിച്ചു. ഇന്ന് രാവിലെ ആ തീരുമാനമെടുത്താണ് ഇവിടെ നിന്ന് പോയത്.."
" മരിക്കാന്‍ എനിക്ക ഭയമാണ് ജയ.."
സങ്കടം മറക്കാന്‍ ശ്രമിച്ചു. ഒരു നിസ്സഹായാവസ്‌ഥയോടെ ഞാന്‍ എല്ലാം കേട്ടിരുന്നു. ഒന്നും പറയാതെ ഞാന്‍ ജീപ്പില്‍ കയറി.
ഓഫീസില്‍ എത്തിയ ഉടനെ അന്ന് വൈകിയുള്ള ഈജിപ്‌റ്റ് എയറിന് ദുബായിലേക്ക് ടിക്കറ്റ് ബുക്കു ചെയ്യിപ്പിച്ചു. ജോലി ഇനിയും തീര്‍ക്കാനുണ്ട്. പക്ഷേ ഇനിയും എനിക്ക് കൈറോയില്‍ ഷരീഫയുടെ ഈ അവസ്‌ഥ കണ്ട് നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ആകെ ഒരു ശൂന്യത. എയര്‍പ്പോര്‍ട്ടിന്റെ ചെക്കിന്‍ കൌണ്ടറില്‍ വെച്ച് കവിളോട് കവിള്‍ ചേര്‍ത്ത് ഷരീഫയോട് യാത്ര പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒന്നും പറയാനാവാതെ ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ മന:സ്സ് എന്നെ ഉറക്കെ വിളിച്ചു " ഭീരു".
====================
എഴുതിയത്: ഷാജി മൂലേപ്പാട്ട്
Shaji Moolepat, Copyright © All Rights Reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ