2010, മാർച്ച് 26, വെള്ളിയാഴ്‌ച

ദുബായിലെ ഭ്രാന്തന്‍

ദുബായിലെ ഭ്രാന്തന്‍
=========================
കഴിഞ്ഞ ദിവസം കിട്ടിയ ഇ-മെയിലിലെ വരികള്‍ വില്‍സന്റെ മന:സ്സിലേക്ക് അലയടിച്ച് കയറി. ' ഡ്രോ എ സര്‍ക്കിള്‍ ഓണ്‍ വാള്‍ ഏണ്ട് ബേങ് യുവര്‍ ഹെഡ്ഡ് ഓണ്‍ ഇറ്റ്, ടു റിലീവ് സ്ട്രസ്". ഈ ടെന്‍ഷനൊന്നു കുറക്കാന്‍ ഇതല്ലാതെ വേറൊരു വഴിയും അവനു ചിന്തിക്കാന്‍ കഴിയുന്നില്ല.
നീണ്ട പതിനാലു വര്‍ഷങ്ങളായി ദുബായിലെ ഒരു ഷിപ്പിങ്ങ് കമ്പനിയില്‍ സിസ്റ്റമ്സ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. മേലുദ്യോഗസ്ഥരുടെ വിശ്വസ്തനും കഠിന പരിശ്രമിയുമായ ചെറുപ്പക്കാരന്‍.

ടെന്‍ഷന്‍ നിറഞ്ഞ ഈ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകണം എന്ന് പല പ്രാവശ്യം ആലോചിച്ചതാണ്. പക്ഷേ നാട്ടില്‍ ചെന്നാല്‍ എന്താണു ചെയ്യുക എന്ന ചിന്ത. എല്ലാ സൌകര്യങ്ങളുമുണ്ടെങ്കിലും മന:സ്സമാധാനത്തോടെ ഒരു ദിവസം പോലും നില്‍ക്കാന്‍ പറ്റാത്ത വീട്. മുജ്ജെന്‍മ്മ പാപം. അല്ലാതെന്തു പറയാന്‍. വീട്ടില്‍ എല്ലാവരും ബോസുമാരാണ്. അച്ഛനും, അമ്മയും മറ്റുള്ളവരും. ദുബായിലാണെങ്കില്‍ ഒരു ബോസിനെ നേരിട്ടാല്‍ മതി. അങ്ങനെ എല്ലാ പ്രവാസികളെയും പോലെ അവനും കീഴടങ്ങി. അകവും പുറവും ചുട്ട് പൊള്ളുന്ന മരുഭുമിക്കു വേണ്ടി തന്റെ ഈ ജീവിതം ദൈവം ഉഴിഞ്ഞു വെച്ചതാകാമെന്ന് അവന്‍ ആശ്വസിച്ചു.

പത്തു നിലയുള്ള ഷിപ്പിങ്ങ് ടവറിന്റെ എട്ടാം നിലയിലുള്ള കോണ്‍ഫ്രന്‍സ് റൂമില്‍ നിന്ന് വില്‍സന്‍ പുറത്തേക്ക് നോക്കി. സമയം വൈകുന്നേരം അഞ്ചു മണി ആയിരിക്കുന്നു. അല്‍-മിനാ റോഡ് കാറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാണാവോ ദുബായിലെ ഈ ട്രാഫിക്ക് ഒന്നവസാനിക്കുക ?. അകലെ ചക്രവാള സീമകളെ പുണരുന്ന അറേബ്യന്‍ സമുദ്രം. തന്റെ മന:സ്സിനേക്കാള്‍ എത്ര ശാന്തമാണ്‌ ഈ കടല്‍ എന്ന് വില്‍സനു തോന്നി. കണ്ണെത്തും ദൂരത്ത് തന്നെയാണ്‌ പോര്‍ട്ട് റാഷീദിലെ ഡ്രയ് ഡോക്ക്. റിപ്പയറിനു വന്ന കപ്പലുകള്‍ക്ക് മുകളിലൂടെ കൂറ്റന്‍ ക്രയ്നുകള്‍ നിരങ്ങി നീങ്ങുന്നു.
ദുബായ് നഗരം കടലിനെ കാര്‍ന്നു തിന്നുന്നത് വില്‍സനെ അതിശയിപ്പിച്ചു. പോര്‍ട്ട് റാഷീദിനോട് ചേര്‍ന്ന് കടല്‍ നികത്തി മാരി ടൈം സിറ്റ് പണിതുയര്‍ത്തുന്നു. കൂടാതെ പാം ജുമേരയും, പാം ദേരയും. പരസ്യങ്ങളില്‍ പറയുന്ന പോലെ ദുബായ് ഒരു സ്വപ്ന നഗരം തന്നെയാണ്. ഒറ്റ ദിവസം കൊണ്ട് ഒരുവനെ കോടീശ്വരനാക്കാനും , ദരിദ്രനാക്കാനും കഴിവുള്ള നഗരം. ലക്ഷ കണക്കിന്‌ പ്രവാസികളുടെ ചോരയും നീരും ഊറ്റി കുടിച്ച് സുന്ദരിയായ യക്ഷിയെ പോലെ അവള്‍ , ദുബായ് നഗരം ചിരിക്കുന്നു.

മൊബൈല്‍ ഫോണില്‍ ജബേല്‍-അലി ബ്രാഞ്ച് ഓഫീസിലേ ഫിലിപ്പീനി പെണ്‍ കുട്ടിയുടെ വിളി വന്നു.
" വി കെ നോട്ട് ഏക്സ്സ് മെയിന്‍ ഫ്രേം ഏണ്ട് ഇ-മെയില്‍"
അഞ്ചു മണി ആയാലും ഇവള്‍ക്കൊന്നും വീട്ടില്‍ പോകാറായിട്ടില്ലേ , എന്ന് വില്‍സന്‍ കരുതി.
വില്‍സന്‍ കംപ്യൂട്ടര്‍ സര്‍വ്വര്‍ റൂമിലേക്ക് നടന്നു. അവന്റെ സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. അനാലിസിസ് തുടങ്ങി.
സര്‍വ്വര്‍ റൂമിലെ രണ്ട് ടണ്ണിന്റെ മൂന്ന് ഏ.സി കള്‍ അവന്റെ തലയെ കോള്‍ഡ് സ്റ്റോറിലിരിക്കുന്ന തൊലി കളഞ്ഞ കോഴിയെ പോലെയാക്കി. ഒന്നും പിടി കിട്ടുന്നില്ല. എവിടെയാണ്‌ കുഴപ്പം ?. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ അവനു തോന്നി. ഒരു നിമിഷം കസേരയില്‍ ഇരുന്നു.

സര്‍വ്വര്‍ റൂമിന്റെ വാതില്‍ തുറന്ന് അവന്റെ ബ്രിട്ടീഷുകാരന്‍ ബോസ് കയറി വന്നു.
" ജബേല്‍-അലി ഓഫീസിലെ നെറ്റുവര്‍ക്കിന്‌ എന്താണു പറ്റിയത്"

ഒരു മുരള്‍ച്ച പോലെയാണ്‌ അവനതു തോന്നിയത്. വില്‍സന്‍ ബോസിന്റെ കണ്ണുകളിലേക്ക് നോക്കി. ഇയാളുടെ മെമ്മറി അലോക്കേഷന്‍ ടേബിളില്‍ വൈറസ് കയറിയോ എന്ന് വില്‍സന്‌ തോന്നി.

" ഞാന്‍ പരിശോധിക്കുകയാണ്‌ " എന്ന് വില്‍സന്‍ മറുപടി നല്‍കി.
പിന്നീടൊന്നും പറയാതെ ബോസ് പുറത്തിറങ്ങി.

സര്‍വ്വര്‍ റൂമിലെ എച്ച്.പി യുടെ റേക്കില്‍ എട്ട് സര്‍വ്വറുകള്‍ അശ്രാന്ത പരിശ്രമത്തിലാണ്‌. സര്‍വ്വറുകളുടെ മൂളല്‍ അവനെ അസ്വസ്ഥനാക്കി. അവന്റെ തലചോറ്‌ തലയോട്ടി പിളര്‍ന്ന് പുറത്തേക്ക് തെറിക്കുമെന്ന് അവനു തോന്നി. കമ്മ്യൂണിക്കേഷന്‍ റേക്കിലെ സിസ്ക്കോ റൌട്ടറുകളും സോണിക് വാള്‍ വി.പി.ന്‍ സര്‍വ്വറുകളും തേനീച്ചകളെ പോലെ മൂളി അവനു ചുറ്റും പറന്നു. നെറ്റുവര്‍ക്ക് കേബിളുകള്‍ അവന്റെ കഴുത്തിനു നേരെ നീരാളികളെ പോലെ കൈ നീട്ടി. ഒരു അലര്‍ച്ചയോടെ അവന്‍ സര്‍വ്വര്‍ റൂമില്‍ നിന്ന് ഇറങ്ങി ഓടി.

ബോധം തെളിഞ്ഞപ്പോള്‍ ഏതോ ആശുപത്രി കിടക്കയിലായിരുന്നു. പലതും ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി. ഒന്നും ഓര്‍മ്മ വരുന്നില്ല.

സ്വന്തം പേരു പോലും ഓര്‍മ്മ വരുന്നില്ല.
ദൈവമേ, സ്വന്തം അയ്ഡന്റിറ്റി പോലും ഓര്‍ക്കാന്‍ കഴിയുന്നില്ല.

അവന്റെ മെമ്മറിയില്‍ വൈറസ് കയറിയിരിക്കുന്നു. വൈറസ് ബാധിച്ച് അവന്റെ റൌട്ടിങ്ങ് ടേബിള്‍ ശൂന്യമായിരിക്കുന്നു.
അവന്റെ സിസ്റ്റം ഫേക്ടറി ഡീഫോള്‍ട്ട് സെറ്റിങ്ങിലേക്ക് പോയിരിക്കുന്നു. അവന്റെ ബുദ്ധി ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റേതു പോലെ ആയിരിക്കുന്നു.

ആദ്യം അവന്‍ ഒരു നവ ജാത ശിശുവിനെ പോലെ കരഞ്ഞു, പിന്നെ ആര്‍ത്ത് ആര്‍ത്ത് ചിരിച്ചു. ഭ്രാന്തമായ ചിരി.

======
എഴുതിയത്: ഷാജി മൂലേപ്പാട്ട്.
Shaji Moolepat, Copyright © All Rights Reserved

അഭിപ്രായങ്ങളൊന്നുമില്ല: