2010, മാർച്ച് 26, വെള്ളിയാഴ്‌ച

ചന്ദന ഗന്ധം

ചന്ദന ഗന്ധം
=========
കാലം ആര്‍ക്കും കാത്ത്‌ നില്‍ക്കാതെ ഒരു മലവെള്ളപ്പാച്ചില്‍ പോലെ
കുത്തിയൊഴുകി. ആര്‍ത്തിരമ്പുന്ന ഒഴുക്കില്‍പ്പെട്ട്‌ എവിടെയെല്ലാമോ
എത്തിപ്പെട്ടു. വിലമതിക്കാനാവാത്തത്‌ പലതും നഷ്ടപ്പെട്ടു. അതില്‍
അവളുമുണ്ടായിരുന്നു. സബിത, അതായിരുന്നു അവളുടെ പേര്‌.വെളുത്ത്‌
മെലിഞ്ഞ ഒരു കൊച്ചു സുന്ദരി. വെള്ളാരം കല്ലുകളുടെ നിറമുള്ള കണ്ണുകള്‍.
നാടിന്റെ സൌന്ദര്യം തുളുമ്പുന്ന മുഖം. ആ പുച്ചക്കണ്ണുകള്‍ അവളുടെ
മുഖത്തിന്റെ വശ്യത കൂട്ടിയിരുന്നു.

ആദ്യമായി അവളെ കാണുന്നത്‌ കാട്ടകാമ്പാലു നിന്ന്‌ കിഴൂര്‍ വഴി
കുന്നംകുളത്തേക്ക്‌ പോകുന്ന ഏംആര്‍ ബസ്സില്‍ വെച്ചാണ്‌.
എണ്‍പത്തിയേഴില്‍ ഞാന്‍ കിഴൂരിലെ ടി.എച്ച്‌.എസ്സില്‍ വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറിക്ക്‌ പഠിക്കുന്ന കാലം. തോളിലിടുന്ന തുണിസഞ്ചിയില്‍
പുസ്ത്കവും, ഉച്ചഭക്ഷണത്തിന്‌ ചോറും മുതിര ഉപ്പേരിയുമായുള്ള യാത്ര.
കാട്ടക്കാമ്പാലു നിന്ന്‌ എട്ടരക്കാണ്‌ എംആര്‍ ചിറക്കലെത്തുക. അവിടേനിന്നു
തന്നെ സ്ക്കൂള്‍ കുട്ടികളെ നിറച്ചാണ്‌ ഏംആര്‍ വരിക. എംആറിനുള്ളില്‍
കയറിക്കുടുക എന്നത്‌ വലിയൊരു യജ്ഞമാണ്‌. ബസ്സില്‍ കയറിയാല്‍
മൊട്ടത്തലയുള്ള കണ്ടക്ടര്‍ ജോണിയേട്ടന്‍ തന്റെ സ്വതസിദ്ധമായ
ശെയിലിയില്‍ ഞങ്ങളെ വഴക്ക്‌ വിളിച്ച്‌ ബസ്സിന്റെ മുന്നിലേക്കെത്തിക്കും.
മുന്നാക്കം കയറി പോകാത്തവര്‍ക്ക്‌ ജോണീയേട്ടന്റെ വക ഒരു പിച്ചാണ്‌
ശിക്ഷ. അന്ന്‌ ഞാനായിരുന്നു ജോണിയേട്ടന്റെ ഇര.
"ഒന്ന്‌ കേറി നിക്കടാ ചെക്കാ, നിന്നെ ആരും പിടിച്ച്‌ തിന്നുകയൊന്നുമില്ല."
"ഒരു ഫുഡ്ബോള്‍ കളിക്കാനുള്ള സ്ഥലം നടുക്കിലുണ്ടല്ലോ " എന്നു പറഞ്ഞ്‌
ഒറ്റ പിച്ച്‌. ആ വേദനയില്‍ ഞാന്‍ മുന്നാക്കം നീങ്ങി.

അടുത്ത സ്റ്റോപ്പില്‍ ആളുകളെ കയറ്റാന്‍ വേണ്ടി ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടി.
ആരോടൊക്കെയോ ദേഷ്യം തീര്‍ക്കാനെന്ന പോലെയായിരുന്നു അത്‌.
മുകളിലെ കമ്പിയിലെ പിടുത്തം വിട്ട്‌ തൊട്ടടുത്ത സീറ്റിലിരിക്കുന്ന
പെണ്‍കുട്ടിയുടെ മേലേക്ക്‌ വീണു. ഒരു വിധത്തില്‍ തട്ടിപ്പിടഞ്ഞ്‌ എഴുന്നേറ്റ്‌
ക്ഷമ ചോദിച്ചു. നിലത്ത്‌ വീണുകിടക്കുന്ന പുസ്തക സഞ്ചി എടുക്കാന്‍
പറ്റാതെ നിസ്സഹായനായി നില്‍ക്കുകയായിരുന്നു ഞാന്‍. എന്റെ വിഷമം
കണ്ടിട്ടാണെന്ന്‌ തോന്നുന്നു, അവള്‍ കുനിഞ്ഞ്‌ എന്റെ സഞ്ചിയെടുത്തു തന്നു.
പുസ്തക സഞ്ചി തരുമ്പോള്‍ ഞാനവളുടെ മുഖത്തേക്ക്‌ നോക്കി. ചമ്മല്‍
കാരണം ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. വെള്ള
ഷര്‍ട്ടും ആകാശ നീല നിറമുള്ള പാവാടയുമാണ്‌ അവളുടെ വേഷം. അത്‌
ചിറളയം കോണ്‍വെന്‍റിലെ യൂണീഫോമാണ്‌.

എങ്ങനെയെങ്കിലും കിഴുര്‌ എത്തിക്കിട്ടിയാല്‍ മതി എന്നായിരുന്നു എന്റെ ചിന്ത.
അന്ന്‌ എംആര്‍ വളരെ പതുക്കെയായിരുന്നു ഓടി കൊണ്ടിരുന്നത്‌.
കുത്തനെയുള്ള മങ്ങാട്ട്‌ കയറ്റം എംആര്‍ അലറി വിളിച്ച്‌ കയറി. കിഴുര്‌
എന്റെ സ്റ്റോപ്പില്‍ ഞാനിറങ്ങി. ഒളി കണ്ണിട്ട്‌ ഞാന്‍ ആ പെണ്‍കുട്ടിയെ
നോക്കി. അവള്‍ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഞാന്‍ ഒരു
ചമ്മിയ ചിരി പാസാക്കി ക്ലാസിലേക്ക്‌ നടന്നു.

പിറ്റേ ദിവസവും ഞാന്‍ അവളെ ബസ്സില്‍ വെച്ച്‌ കണ്ടു. എനിക്ക്‌ ഒരു വിടര്‍ന്ന
ചിരി സമ്മാനിച്ചു. അപ്പോഴാണ്‌ ഞാന്‍ അവളുടെ പൂച്ചക്കണ്ണുകള്‍ ശ്രദ്ധിച്ചത്‌.
എന്തൊ ഒരു പ്രത്യകത തോന്നി. ചിരിക്കുമ്പോള്‍ അവളുടെ കവിളില്‍ വിരിയുന്ന
നുണക്കുഴികള്‍ ആ മുഖത്തിന്‌ ചാരുതയേകിയിരുന്നു. പിന്നീട്‌ എന്നും അവള്‍
ഈ പുഞ്ചിരി സമ്മാനിക്കുമായിരുന്നു. അറിയാതെ ഞാന്‍ ആ സുന്ദരിക്കുട്ടിയെ
ഇഷ്ടപ്പെടാന്‍ തുടങ്ങി. ഒരു ദിവസം അവളെ ബസ്സില്‍ കണ്ടില്ലെങ്കില്‍
എന്റെ ഹ്യദയം അവളെ കാണാന്‍ തുടിക്കുമായിരുന്നു.

പതിവിനു വിപരീതമായി അന്ന്‌ ഞാന്‍ ബസ്സില്‍ അവളെ കണ്ടില്ല. ആ ദിവസം
എനിക്ക്‌ ക്ലാസില്‍ തീരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എന്താണ്‌ അവള്‍
വരാതിരുന്നത്‌ ? . എന്താണവള്‍ക്ക്‌ പറ്റിയത്‌ ? . നൂറായിരം ചിന്തകള്‍
മന:സ്സിലേക്കിരച്ചു കയറി.
കെമിസ്ട്രി പ്രാക്ടിക്കല്‍ ക്ലാസില്‍ വെച്ച്‌ ശ്യാമ ടീച്ചര്‍ ചോദിച്ചു -
" എന്താ മനോജ്‌ സ്വപ്നം കാണുകയാണോ ? ശ്രദ്ധയോടെ ചെയ്യണം, ആസിഡ്‌
എടുത്താണ്‌ കളി എന്നു മറക്കേണ്ട"
ഞാന്‍ ബ്രൌണ്‍ റിങ്ങ്‌ ടെസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുകയാരുന്നു. സള്‍ഫ്യുറിക്കാസിഡ്‌
ടെസ്റ്റ്യുബിലേക്ക്‌ ഒഴിക്കുമ്പോള്‍ പൈപ്പിനടിയില്‍ ഒഴുകുന്ന വെള്ളത്തില്‍
ടെസ്ട്യുബ്‌ വെക്കാന്‍ മറന്നു. ആസിഡ്‌ ട്യുബിലേക്ക്‌ ഒഴിച്ചതും , ട്യുബ്‌ പൊട്ടിത്തെറിച്ചു.
ആസിഡ്‌ തുള്ളികള്‍ എന്റെ ഷര്‍ട്ടിലും പേന്‍റിലും തെറിച്ച്‌ വീണു. ആസിഡ്‌
വീണയിടത്തെല്ലാം തുളകല്‍ വീണു. ഭാഗ്യത്തിന്‌ എന്റെ ദേഹത്ത്‌ വീണില്ല.
അന്ന്‌ ഞാന്‍ അറിഞ്ഞു, അവളെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്‌.
വൈകി വീട്ടിലെത്തും വരെ ആലോചനയായിരുന്നു. കാട്ടകാമ്പാല്‍ നിന്നാണ്‌
അവള്‍ വരുന്നതെന്നറിയാം. പക്ഷെ വീട്‌ എവിടെയാണെന്നറിയില്ല. രാത്രി
കിടന്ന്‌ ഉറക്കം വരുന്നില്ലായിരുന്നു. വേഗം നേരം വെളുത്തു കിട്ടാന്‍ വേണ്ടി
പ്രാര്‍തഥിച്ചു.

അടുത്ത ദിവസം നേരത്തെ ചിറക്കല്‍ എത്തി കാത്ത്‌ നിന്നു. എംആര്‍ എത്തി.
അതാ അവള്‍ പുഞ്ചിരിയുമായി മുന്‍ സീറ്റിലിരിക്കുന്നു. എന്റെ ഹ്യദയത്തില്‍ ഒരായിരം
ലില്ലികള്‍ വിടര്‍ന്നു. അവളും എന്നെ പ്രതീക്ഷിച്ചിരിക്കുന്ന പോലെ ആ കണ്ണുകളിലെ
തിളക്കം ഞാനറിഞ്ഞു. ഒന്നുമുരിയാടാതെ ഞങ്ങള്‍ ഹ്യദയം കൈമാറാന്‍ തുടങ്ങി.
എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ അവളായിരുന്നു. പുലര്‍ കാലങ്ങളില്‍ ഇലത്തുമ്പില്‍
ഉരുണ്ടു നില്‍ക്കുന്ന മഞ്ഞിന്‍ കണങ്ങളില്‍ ഞാന്‍ അവളുടെ മുഖം കണ്ടു.
പഠിക്കാനിരുന്നാല്‍ പുസ്തക താളുകളില്‍ അവളുടെ മുഖം മാത്രമായി. എന്റെ
പഠിപ്പ്‌ പിന്നോക്കമാവുമോ എന്നു ഞാന്‍ ഭയന്നു. പക്ഷെ എനിക്കവളുടെ മുഖം
തടയാനായില്ല.

വേനലവധികാലം വന്നെത്തി. രണ്ട്‌ മാസം ഇനി അവളെ കാണാന്‍ കഴിയില്ലല്ലോ
എന്ന വിഷമം എന്നെ വല്ലാതെ അലട്ടി. പുഞ്ചപ്പാടം കൊയ്ത്ത്‌ കഴിഞ്ഞാല്‍
ആടിനേയും പശുക്കളേയും പുല്ല്‌ തീറ്റാന്‍ ഞാനും കൂട്ടുകാരും കൂടി പോവുമായിരുന്നു.
പാടത്തേക്ക്‌ ചാഞ്ഞ്‌ നില്‍ക്കുന്ന തെങ്ങില്‍ ചാരി കിടന്ന്‌ ആകാശത്തേക്ക്‌
നോക്കി ഒഴുകി കൊണ്ടിരിക്കുന്ന മേഘ പാളികളില്‍ അവളുടെ മുഖം കണ്ടു
സല്ലപിച്ചു. തെങ്ങോലകളില്‍ തൂങ്ങിക്കിടന്ന്‌ കൂടുണ്ടാക്കുന്ന ആണ്‍കിളിയായി
ഞാന്‍. എന്നെ സഹായിക്കാന്‍ കൂടെ പറക്കുന്ന പെണ്‍കിളിയായി അവളും.
അനന്ത വിഹായസ്സില്‍ ഞങ്ങള്‍ പറന്നുല്ലസിച്ചു.

അന്ന്‌ വൈകുന്നേരം കാട്ടകാമ്പാല്‍ ദേവീ ക്ഷേത്രത്തില്‍ തൊഴാനാണെന്നു
പറഞ്ഞ്‌ സൈക്കിളില്‍ അവളുടെ വീട്‌ തേടി പുറപ്പെട്ടു. എവിടേ എന്നു വെച്ചാ
അന്വേഷിക്കുക. കൂടെ പഠിക്കുന്ന രാജേഷിന്റെ വീട്‌ കാട്ടകാമ്പാലാണ്‌.
പക്ഷേ അവനോട്‌ ചോദിക്കാന്‍ പേടി. ഇനി ഇതെങ്ങാനും പുറത്തറിഞ്ഞ്‌
എന്റെ വീട്ടിലെങ്ങാനും അറിഞ്ഞാല്‍ അച്ചന്റെ കയ്യിന്റെ ചൂട്‌ അറിയേണ്ടി
വരും. ചിലപ്പോള്‍ പഠിപ്പ്‌ തന്നെ നിന്നെന്നു വരാം. അച്ചന്‍ ഞങ്ങളുടെ വീട്ടിലെ
ഹിറ്റ്‌ലറായിരുന്നു. ജര്‍മ്മനിയിലേ ഹിറ്റ്‌ലര്‍ ജൂതന്മാരെ വിഷവാതക മുറികളില്‍
കയറ്റി കൊന്ന പോലെ എന്റെ പ്രണയത്തേയും മോഹങ്ങളേയും പുകച്ചു കളയും.
സൈക്കിള്‍ ചവിട്ടി തളര്‍ന്ന ഞാന്‍ ആലിന്‍ ചുവട്ടില്‍ സൈക്കിള്‍ വെച്ച്‌ കയ്യും,
കാലും കഴുകാനായി അമ്പല കുളത്തിലേക്ക്‌ നടന്നു. അമ്പല നടയില്‍ നിന്ന്‌
മനമുരുകി ദേവിയോട്‌ പ്രാര്‍തഥിച്ചു,
"ദേവീ അവളുടെ വീട്‌ കണ്ടു പിടിക്കാന്‍ സാധിക്കണേ"
അമ്പലം ചുറ്റിടുമ്പോളാണ്‌ പിന്നില്‍ നിന്ന്‌ ഒരു വിളി കേട്ടത്‌ "മനോജേ, കണ്ടിട്ട്‌
എന്താ ഒന്നും മിണ്ടാതെ പോകുന്നത്‌ ?"
രാജന്‍ മാഷായിരുന്നു. പെങ്ങാമുക്ക്‌ ഹൈസ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ ഫിസിക്സ്‌
പഠിപ്പിച്ചിരുന്നത്‌ രാജന്‍ മാഷായിരുന്നു. പഠിപ്പില്‍ വലിയ മോശമില്ലാത്തതു
കൊണ്ടും, വലിയ അലമ്പില്ലാത്ത സ്വഭാവമായതു കൊണ്ടും മാഷിന്‌ എന്നെ
ഇഷ്ടമായിരുന്നു.
"എന്താടോ മുഖം വാടിയിരിക്കുന്നത്‌ ?"
കൂടെ നടക്കുന്നതിടയില്‍ മാഷ്‌ ചോദിച്ചു. പിന്നീട്‌ പഠിപ്പിനെ കുറിച്ചും ഭാവിയിലെ
പ്ലാന്‍ എന്താണെന്നെല്ലാം തിരക്കി. ഞങ്ങള്‍ അമ്പല മതില്‍ കെട്ടിനുള്ളില്‍ നിന്ന്‌
പുറത്തേക്ക്‌ കടന്ന്‌ ആലിന്‍ ചുവട്ടില്‍ എന്റെ സൈക്കിളിനടുത്തെത്തി. ഞാന്‍
പോകാന്‍ തുനിഞ്ഞപ്പോള്‍ മാഷു പറഞ്ഞു,
"നില്‍ക്കടോ, രാധയും സബിതയും തൊഴാന്‍ കയറിയിട്ടുണ്ട്‌". രാധ മാഷിന്റെ
ഭാര്യയാണെന്നറിയാം. പെങ്ങാമുക്ക്‌ ഹൈസ്ക്കുളിലെ ടീച്ചറാണ്‌. സബിത
മകളോ അല്ലെങ്കില്‍ പെങ്ങളോ ആയിരിക്കാമെന്ന്‌ ഞാനൂഹിച്ചു. പെട്ടന്നാണ്‌
പിന്നില്‍ നിന്ന്‌ ഒരു മധുര പരിഭവ സ്വരം കേട്ടത്‌ -
"അച്ചനെ എത്ര നേരമായി ഞങ്ങള്‍ അമ്പലത്തിനുള്ളില്‍ തിരയുന്നു"
ഞാന്‍ തിരിഞ്ഞു നോക്കി. എനിക്ക്‌ കണ്ണുകളെ വിശ്വസിക്കാനായില്ല. മഞ്ഞ
പട്ടില്‍ ഇളം പച്ച കരയുള്ള പാവാടയും ബ്ലൌസുമണിഞ്ഞ്‌ ചന്ദനക്കുറിയുമിട്ട്‌
അവള്‍ നില്‍ക്കുന്നു. സബിത. എന്റെ ഹ്യദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.
എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ആ അമ്പരപ്പില്‍ നിന്ന്‌ എനിക്ക്‌
പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. രാധ ടീച്ചര്‍ കുശലാന്വഷണം നടത്തി. പിന്നെ
മകളെ പരിചയപ്പെടുത്തി തന്നു. ഇത്‌ സബിത. മൂത്ത മകള്‍, ചെറളയം
കോണ്‍വെന്‍റില്‍ പഠിക്കുന്നു. ഈ വര്‍ഷം പത്താം ക്ലാസിലേക്കായി. ഞാന്‍
ഒന്നും അറിയാത്തവനേ പോലെ എല്ലാം മൂളിക്കേട്ടു. ഞാന്‍ അവളുടെ മുഖത്തേക്ക്‌
നോക്കി. മനോഹരമായ ഒരു പുഞ്ചിരി ആ മുഖമാകെ പടര്‍ന്നു നില്‍ക്കുന്നു.
ഞങ്ങളുടെ കണ്ണുകളിടഞ്ഞു. ഞങ്ങളുടെ കണ്ണിലെ തിളക്കം മാഷ്‌ ശ്രദ്ധിച്ചുവോ ആവൊ ?.
" എന്നാല്‍ ഞങ്ങള്‍ നടക്കട്ടേ " മാഷുടെ ശബ്ദം എന്നെ ഉണര്‍ത്തി. അവര്‍ നടന്ന്‌
അകലുന്നത്‌ ഞാന്‍ നോക്കി നിന്നു. അവള്‍ ഒന്നു തിരിഞ്ഞ്‌ നോക്കിയെങ്കില്‍ എന്നു
ഞാനാശിച്ചു. പെട്ടന്നാണ്‌ അവള്‍ തിരിഞ്ഞു നിന്ന്‌ കൈ വീശിക്കാണീച്ചത്‌. എന്റെ
സന്തോഷത്തിന്‌ അതിരുകളില്ലായിരുന്നു. മാഷുടെ വീട്‌ സ്രായിക്കടവിനടുത്താണ്‌.
വീട്‌ എനിക്കറിയാം. ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്‌. പിന്നീട്‌
പല പ്രാവശ്യം ആ വഴിക്ക്‌ ചുറ്റിയിട്ടും അമ്പലത്തിലോ മാഷുടെ വീടിനടുത്തു
വെച്ചോ അവളെ കണ്ടില്ല.

മേട മാസത്തിലെ വിഷു വന്നെത്തി. വിഷുവിന്‌ പഴഞ്ഞി ഏബി ടാക്കീസില്‍
മോഹന്‍ലാലിന്റെ "തൂവാനത്തുമ്പികള്‍" വന്നു. വിഷു ആയ കാരണം ഒരു പടം
കാണാനുള്ള അനുവാദം അച്ചന്‍ തന്നു. "തുവാനത്തുമ്പികള്‍" എന്റെ ഹ്യദയത്തേ
കൂടുതല്‍ പ്രേമാര്‍ദ്രമാക്കി. പിന്നീടുള്ള സ്വപ്നങ്ങളില്‍ ഞാന്‍ ജയക്യഷ്ണനും അവള്‍
രാധയുമായി. പ്രണയം മൂത്ത്‌ രാജന്‍ മാഷുടെ വീട്ടില്‍ ഒന്നു കയറിയാലോ എന്നു
നിനച്ച്‌ പല പ്രാവശ്യം സ്രായിക്കടവത്തേക്ക്‌ പോയി. പക്ഷെ വീടെത്തിയാല്‍
ധൈര്യമെല്ലാം ചോര്‍ന്നു പോകും. പിന്നെ സ്ക്കുള്‍ തുറക്കാന്‍ വേണ്ടിയുള്ള
കാത്തിരുപ്പായി.

ഒടുവില്‍ കാത്തിരിപ്പിനറുതി വരുത്തി സ്ക്കൂള്‍ തുറന്നു. വീണ്ടും ഞങ്ങളുടെ മൂക
പ്രണയം പൂത്തുലയാന്‍ തൂടങ്ങി. വൈകി സ്ക്കൂള്‍ വിട്ടും അവളെ കാണാനുള്ള
ശ്രമം തുടങ്ങി. ഏതു സമയത്താണ്‌ പത്താം ക്ലാസിലെ കുട്ടികളുടെ ക്ലാസ്സ്‌
കഴിയുക എന്ന്‌ കോണ്‍വെന്‍റിനടുത്തുള്ള സ്റ്റേഷനറി കടയില്‍ അന്വേഷിച്ചു.
അഞ്ചര വരെ ക്ലാസുണ്ടത്രെ. എന്റെ ക്ലാസ്സ്‌ നാലുമണിക്ക്‌ കഴിയും. നേരം വൈകി
വീട്ടില്‍ ചെന്നാല്‍ അമ്മ വിചാരണ തുടങ്ങും. അതില്‍ നിന്ന്‌ രക്ഷപെടാന്‍ ഒരു
മാര്‍ഗ്ഗമേയുള്ളൂ, നാളെ മുതല്‍ സ്പെഷല്‍ ക്ലാസ്‌ ഉണ്ടെന്ന്‌ പറയുക. കള്ളം
പറയാന്‍ മന:സ്സു വരുന്നില്ല , പക്ഷേ അവളെ കാണാന്‍ ഇതല്ലാതെ വേറെ
മാര്‍ഗ്ഗമില്ലായിരുന്നു. പിറ്റേന്ന്‌ അഞ്ചു മണി വരെ ക്ലാസിലിരുന്ന്‌ സമയം
കളഞ്ഞു. ഈ സമയത്ത്‌ കിഴൂരു നിന്ന്‌ നേരിട്ട്‌ കാട്ടകാമ്പാലേക്ക്‌ ബസ്സില്ല.
കുന്നംകുളം ബസ്സ്‌ സ്റ്റണ്ടില്‍ നിന്ന്‌ പോര്‍ക്കുളം വഴിക്കു പോകുന്ന ബസ്സേ
ഉള്ളൂ. ചെറളയത്ത്‌ നിന്ന്‌ പത്ത്‌ മിനിറ്റ്‌ നടക്കണം സ്റ്റാണ്ടിലേക്ക്‌. അഞ്ചരക്ക്‌
ഞാന്‍ ചെറളയം വാട്ടര്‍ ടേങ്കിനടുത്ത്‌ കാത്ത്‌ നിന്നു.

അതാ അവള്‍ കൂട്ടുകാരികളോടൊത്ത്‌ നടന്നു വരുന്നു. അവള്‍ എന്നെ കണ്ടു
പക്ഷെ അറിഞ്ഞ ഭാവം കാണിക്കാതെ നടന്നു നീങ്ങി. ബസ്സ്‌ സ്റ്റാണ്ടുവെരെ
ഞാന്‍ പിന്നാലെ നടന്നു. അവള്‍ "നിഷ" ബസ്സില്‍ കയറി മുന്നിലെ നീളന്‍
സീറ്റിലിരുന്നു. ഞാന്‍ എതിര്‍ ഭാഗത്തുള്ള പുരുഷന്മാരുടെ സൈഡിലും.
അവള്‍ തിരിഞ്ഞു നോക്കി, എനിക്കറിയാം അവള്‍ എന്നെയാണ്‌ തിരയുന്നതെന്ന്‌.
അസ്ത്മയ സൂര്യന്റെ കിരണങ്ങള്‍ ബസ്സിന്റെ ചില്ലിനുള്ളിലൂടെ അവളുടെ
മുഖത്ത്‌ പതിക്കുന്നുണ്ടായിരുന്നു. അരുണ പ്രഭയില്‍ അവളുടെ കണ്ണുകള്‍
മരതകം പോലെ തിളങ്ങി. ഇളം കാറ്റില്‍ അവളുടെ അളകങ്ങള്‍ ആനന്ദ
ന്യത്തം ചെയ്യുന്നുണ്ടായിരുന്നു.

ക്ലാസ്‌ കഴിഞ്ഞ്‌ നേരത്തേ വരുന്ന ദിനങ്ങളില്‍ കവുങ്ങുകള്‍ക്ക്‌ നനക്കാന്‍
പോകണം. കവുങ്ങില്‍ പടര്‍ന്നു കയറിയിട്ടുള്ള വെറ്റില കൊടി വള്ളികള്‍
താഴേക്ക്‌ ചരിഞ്ഞ്‌ നില്‍ക്കുന്നുണ്ടെങ്കില്‍, അത്‌ മുകളിലേക്ക്‌ ഉയര്‍ത്തി
കെട്ടാന്‍ മുള ഏണി വെച്ച്‌ കയറുമ്പോള്‍, കാറ്റിനൊത്ത്‌ ആടുന്ന കവുങ്ങില്‍
പിടിച്ച്‌ സുന്ദര സ്വപ്നങ്ങള്‍ മെനയാറുണ്ടായിരുന്നു. തറവാട്ടമ്പലത്തിനോട്‌
ചേര്‍ന്ന സര്‍പ്പക്കാവില്‍ പൂജ നടക്കുമ്പോള്‍ ഞാനവള്‍ക്കു വേണ്ടി
പ്രാര്‍തഥിച്ചു. നാളറിയാത്ത എന്റെ പ്രേയസ്സിക്കു വേണ്ടി പുഷ്പാഞ്ചലിയും
നടത്തി.

രാത്രി പഠിക്കാനായി മച്ചിന്റെ മുകളില്‍ കയറിയിരുന്ന്‌ റീഡിങ്ങ്‌ ലാമ്പിന്റെ
വെളിച്ചത്തില്‍ ഞാന്‍ സ്വപ്നങ്ങള്‍ നെയ്യുമ്പോള്‍ , ചിലപ്പോഴാലോചിക്കാറുണ്ട്‌ -
എനിക്കെന്താണ്‌ സംഭവിക്കുന്നത്‌ ?. ഞാനൊരു സ്വപ്ന ജീവി ആയി
മാറുകയാണോ ?. വ്യന്ദാവനത്തിലെ ക്യഷ്ണനെയും രാധയേയും പോലെ
ഞങ്ങളുടെ പ്രണയം ദിവ്യമാണോ ?. ഒരു ഈഴവ ചെക്കന്‍ ഒരു നായരു
പെണ്‍കുട്ടിയെ മോഹിച്ചാല്‍ ഉണ്ടാവുന്ന പുകില്‍ പറയാനുണ്ടോ ?. പക്ഷേ
മന:സ്സപ്പോഴും കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ഞങ്ങളുടെ മൂക പ്രണയം
നിളാ നദി പോലെ കുണുങ്ങിയൊഴുകി.

മാസങ്ങള്‍ കടന്നു പോയി. ഒരു അശനിപാതം പോലെ അവസാന വര്‍ഷ
പരീക്ഷ വന്നു. അവള്‍ക്കാണെങ്കില്‍ പത്താം ക്ലാസ്‌ പരീക്ഷയും. ഇത്രയും
നാള്‍ സ്വപ്ന ജീവിയായി നടന്നതിനുള്ള ഫലം ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി.
ഒരു വിഷയവും പഠിച്ചെത്തിയിട്ടില്ല. പരീക്ഷാ ഭൂതം എന്നെ വേട്ടയാടാന്‍
തുടങ്ങി. ഭാവി ഒരു തുലാസില്‍ ആടുന്നത്‌ ഞാനറിഞ്ഞു. ഉറക്കത്തില്‍ പേടി
സ്വപ്നങ്ങള്‍ കണ്ട്‌ ഉണരല്‍ പതിവായി. പ്രോജക്ട്‌ വര്‍ക്ക്‌ തലക്കു മുകളില്‍
കെട്ടിയിട്ട ഒരു വാളായി അവതരിച്ചു. ഇനി പരീക്ഷ കഴിയുന്ന വരെ അവളെ
കാണാന്‍ ശ്രമിക്കില്ല എന്ന്‌ ശപഥം ചെയ്തു. രാവും പകലുമുള്ള പഠിപ്പ്‌.
മച്ചിന്റെ മുകളില്‍ നിന്ന്‌ പുറത്തിറങ്ങാതായി. പാസായല്‍ ഡിഗ്രിക്ക്‌ ചേരാം.
പഠിച്ച്‌ എന്തെങ്കിലും ജോലി നേടണം. സ്വന്തം കാലില്‍ നില്‍ക്കാന്‍
കഴിഞ്ഞാല്‍ ആരു തടഞ്ഞാലും അവളെ വിളിച്ചിറക്കി കൊണ്ടു വരാം.
തോറ്റാല്‍ എല്ലാ സ്വപ്നങ്ങളും പൊലിയും. ഈ ചിന്തകള്‍ എന്റെ ബുദ്ധിക്ക്‌
ഉണര്‍വേകി. അവള്‍ ഒരു ഉത്തേജക മരുന്നു പോലെ എന്റെ സിരകളിലൂടെ
ഒഴുകി നടന്നു.

പ്രാക്ടിക്കലും, വൈവയും, പ്രോജക്ട്‌ വര്‍ക്കും, എഴുത്തു പരീക്ഷയും
ഒരു വിധം നന്നായി ചെയ്തു. പരീക്ഷ കഴിഞ്ഞപ്പോഴെക്കും ഞാന്‍ ഒരു
താപസനെ പോലെയായിരുന്നു. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ
താടിയും മുടിയും വളര്‍ന്ന്‌ ഒരു ഉഗ്ര തപസ്സില്‍ നിന്ന്‌ ഉണര്‍ന്നെഴുന്നേറ്റ
പോലെ. അവസാനത്തെ പരീക്ഷ കഴിഞ്ഞ്‌ കുന്നംകുളത്തേക്ക്‌ നടക്കുമ്പോള്‍
അവളുടെ സ്ക്കുളിന്റെ അടഞ്ഞു കിടക്കുന്ന ഗേറ്റിനു മുന്നില്‍ ഒരു നിമിഷം
നിന്നു. പുരം കഴിഞ്ഞ പൂരപ്പറമ്പിന്റെ പ്രതീതിയായിരുന്നു അവിടെ. ഗ്രൌണ്ടില്‍
നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ ഇളം കാറ്റില്‍ ചരിഞ്ഞാടി ശുഭ യാത്ര നേര്‍ന്നു.
ഒരു നിശ്വാസത്തോടെ ഞാന്‍ മുന്നോട്ട്‌ നടന്നു. അവള്‍ കൂടെ
ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ഒരു മാത്ര ഞാനാശിച്ചു.

അന്ന്‌ വൈകുന്നേരം ഞാന്‍ അമ്പലത്തിലെത്തി അരയാല്‍ തറയിലിരുന്നു.
സായാഹ്നം ചെഞ്ചായ മണിഞ്ഞ്‌ ദേവിക്ക്‌ സ്തുതി പാടി പുകഴ്തുന്നുണ്ടായിരുന്നു.
കല്‍വിളക്കുകള്‍ ദീപ പ്രഭയില്‍ കുളിച്ചു നിന്നു. അക്ഷമയോടെ ഞാന്‍
ദൂരെ കണ്ണും നട്ട്‌ കാത്തിരുന്നു. ഒരു മാന്‍ പേടയെ പോലെ നമ്രശിരസ്ക്കയായി
അവള്‍ വരുന്നത്‌ ഞാന്‍ കണ്ടു. ആല്‍ തറക്കടുതെത്തി ഞങ്ങള്‍ പരസ്പരം
കണ്ടു. ജന്മാന്തരങ്ങള്‍ക്ക്‌ ശേഷമുള്ള ഒരു സമാഗമം പോലെയായിരുന്നു
ആ നിമിഷം. മൊഴിയാതെ ഞങ്ങളെല്ലാം മൊഴിഞ്ഞു. എന്റെ ഹ്യദയം പെരുമ്പറ
കൊട്ടി. നിശ്ചലനായി നില്‍ക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ. ഒരു മന്ദഹാസം തൂകി
ഒരു കുളിര്‍ തെന്നല്‍ പോലെ അവള്‍ നടന്നു. അവളുടെ പിന്നാലെ ഞാനും
അമ്പലത്തിനുള്ളില്‍ കയറി. ദേവിയെ തൊഴുതു പൂജാരി നല്‍കിയ പ്രസാദം
വാങ്ങി പുറത്ത്‌ കടന്നു. അമ്പലം ചുറ്റിടാന്‍ വേണ്ടി സിമന്‍റിട്ട നട വഴിയിലൂടെ
ഞങ്ങള്‍ നടന്നു. വളരെ പരിശ്രമിച്ച്‌ ഇടറുന്ന ശബ്ദത്തോടെ ഞാനവളോട്‌
ചോദിച്ചു
" എന്നും ഈ സമയത്താണോ അമ്പലത്തില്‍ വരിക ?"
" ഉം , എന്തിനാ ? " മറുചോദ്യം
" കാണാന്‍ "
" എന്തിനാ കാണണത്‌ ?"
" എനിക്ക്‌ കുട്ടിയെ ഇഷ്ടമായത്‌ കൊണ്ട്‌ "
ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. അവളുടെ കവിളുകള്‍ നാണത്താല്‍
തുടിക്കുന്നത്‌ ഞാനറിഞ്ഞു. ഒന്നും മിണ്ടാതെ അവള്‍ വേഗത്തില്‍ നടന്നു.
ഞാന്‍ പിന്നിലായി. ഒരു നിമിഷം ഞാന്‍ വ്യന്ദാവനത്തിലെ രാധയുടെ
കണ്ണനായി. എന്റെ രാധയെ പുണര്‍ന്നു വന്ന കാറ്റെന്നെ തഴുകിയൊഴുകി.
ആ കാറ്റിന്‌ ചന്ദനത്തിന്റെ ഗന്ധമായിരുന്നു. അവളുടെ ഒപ്പമെത്താന്‍
ഞാന്‍ വേഗത്തില്‍ നടന്നു. അപ്പോഴേക്കും അവള്‍ അമ്പലത്തിനു പുറത്ത്‌
കടന്നിരുന്നു.
" പോവുകയാണോ ?" ഞാന്‍ ചോദിച്ചു
"ഇനിയും വൈകിയാല്‍ അച്ചന്‍ തിരഞ്ഞ്‌ വരും"
ഒരു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ നടന്നകന്നു. എനിക്കാശ്വാസമായി. ഒന്നു
സംസാരിക്കാന്‍ കഴിഞ്ഞല്ലോ. ഇനി എന്നും വൈകി അവളെ കാണാമല്ലോ.
ഒരു വേനല്‍ മഴ ലഭിച്ച ധരണിയുടെ കുളിര്‍മ്മയായിരുന്നു എന്റെ മന:സ്സിന്‌.
എന്റെ സന്തോഷത്തിന്‌ അതിരുകളില്ലായിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും
വൈകി ഞങ്ങള്‍ കണ്ടുമുട്ടി. സംസാരിക്കാതെ ഞങ്ങള്‍ വാചാലരായി.
പ്രണയ നദിയിലാറാടി ദിവസങ്ങള്‍ കടന്നു പോയി.

അവളുടെ റിസല്‍ട്ട്‌ വന്നു. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ അവള്‍
പ്രീഡിഗ്രിക്ക്‌ ചേര്‍ന്നു. ക്ലാസ്‌ തുടങ്ങിയ ശേഷം ശനിയും, ഞായറും
മാത്രമായി ഞങ്ങളുടെ കണ്ടു മുട്ടല്‍. പക്ഷേ കൂടുതല്‍ സമയം ഞങ്ങള്‍
അമ്പലം ചുറ്റാനെടുത്തു സംസാരിക്കാന്‍ സമയം കണ്ടെത്തി. അധികം
വൈകാതെ എന്റെ റിസല്‍ട്ടും വന്നു. പാസായി, ഗുരുവായൂര്‍ ശ്രീക്യഷ്ണ
കോളേജില്‍ ഡിഗ്രിക്ക്‌ ചേരാന്‍ തീരുമാനിച്ചു. പക്ഷേ അച്ചന്‌
അതിഷ്ടമില്ലായിരുന്നു. അച്ചനും, ചെറിയച്ചന്മാരും കൂടിയാലോചിച്ച്‌
എന്നെ ബേംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിന്‌ ചേര്‍ക്കാന്‍ തീരുമാനിച്ചു.
എനിക്ക്‌ ഇത്‌ തീരെ ഇഷ്ടമില്ലായിരുന്നു. അവളെ പിരിഞ്ഞിരിക്കാന്‍
വയ്യാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എതിര്‍ക്കാന്‍ ശ്രമിച്ചു നോക്കി,
പക്ഷെ അച്ചന്റെ തീരുമാനത്തിന്‌ മാറ്റമില്ലായിരുന്നു. എന്റെ അമ്മാവന്‍
ബേംഗ്ലൂരില്‍ റെയില്‍വേയിലാണ്‌ ജോലി ചെയ്യുന്നത്‌. അമ്മാവന്‍ എന്റെ
കാര്യം ഏറ്റെടുത്തു. താമസം അമ്മാവന്റെ കൂടെ ക്വാര്‍ട്ടേഴ്സിലാക്കാനും
അച്ചന്‍ തീരുമാനിച്ചു.

അടുത്ത ദിവസം അമ്പലത്തില്‍ വെച്ച്‌ കണ്ടപ്പോള്‍ വിവരങ്ങള്‍ അവളെ
അറിയിച്ചു. ആ മുഖത്തെ ദു:ഖത്തിന്റെ വേലിയേറ്റം ഞാനറിഞ്ഞു.
ശൂന്യമായ മന:സ്സുമായി ഞങ്ങള്‍ നടന്നു. എന്തു പറയണം, എങ്ങനെ
അവളെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കൂഴങ്ങി. ദു:ഖം തളം
കെട്ടിയ മനസ്സുമായി ഞങ്ങള്‍ നടന്നു. ഒടുവില്‍ എനിക്ക്‌ ബേംഗ്ലൂര്‍
പോകേണ്ട ദിവസം അടുത്തു. പോകുന്നതിന്റെ തലേദിവസം ഞങ്ങള്‍
അമ്പലത്തില്‍ വെച്ച്‌ കണ്ടു. ഒന്നും പറയാനാവാതെ ഒരുമിച്ച്‌ നടന്നു. ആല്‍
മര ചില്ലയില്‍ കലപില കൂട്ടിയിരുന്ന കിളികള്‍ എങ്ങോ പറന്നു
പോയിരിക്കുന്നു. അമ്പലത്തിലെ ചുറ്റുവിളക്ക്‌ കഴിഞ്ഞ്‌ ആളുകള്‍ ഒഴിഞ്ഞു
പോയി തുടങ്ങി. പിരിയാന്‍ സമയമായി. ഇനിയും വൈകിയാന്‍ മാഷ്‌
തിരഞ്ഞുവരും. ഒടുവില്‍ അവള്‍ ചോദിച്ചു.
" ഇനി എന്നാ കാണുക "
" എനിക്കറിയില്ല, ഒഴിവുകിട്ടിയാല്‍ ഞാനോടി വരും"
" എന്നെ മറക്കുമോ ?" അവള്‍
ഞാന്‍ ഒരു നിമിഷം ഞെട്ടി.
" എന്താ കുട്ടീ പറേണത്‌, എനിക്ക്‌ ജീവനുണ്ടെങ്കി മറക്കാന്‍ പറ്റുമോ ?"
ആ വെണ്‍ നയനങ്ങളില്‍ നിന്ന്‌ അശ്രുബാഷ്പങ്ങള്‍ ഉരുണ്ടൊഴുകുന്നത്‌
ഞാന്‍ കണ്ടു. പതുക്കെ അവള്‍ നടന്നകന്നു. അകലെ ചെന്ന്‌ തിരിഞ്ഞു
നിന്ന്‌ കൈ വീശി, അവള്‍ എന്റെ കാഴ്ചയില്‍ നിന്നു മറഞ്ഞു. ചങ്കു
തകരുന്ന വേദനയോടെ ഞാന്‍ ആല്‍ത്തറയിലിരുന്നു. എന്റെ
കണ്ണുനീര്‍ ധാരധാരയായൊഴുകി ആല്‍ത്തറയില്‍ വീണു.

ബേംഗ്ലൂര്‌ ക്ലാസു തുടങ്ങി. എനിക്കൊരിക്കലും ചേരാന്‍ പറ്റാത്ത
ഒരന്തരീക്ഷമായിരുന്നു അവിടെ. തനി ഗ്രാമീണനായ ഞാന്‍ ആ
വലിയ നഗരത്തില്‍ ഏകനായി. കോളേജ്‌ വിട്ടു വന്നാലുള്ള ഏകാന്തത
എന്നെ ഭ്രാന്തനാക്കുമെന്ന്‌ ഞാന്‍ ഭയന്നു. അവളുടെ ഓര്‍മ്മകള്‍ എന്നെ
ജീവിക്കാന്‍ പ്രേരിപ്പിച്ചു. അകലെയാണെങ്കിലും ഞങ്ങളുടെ ഹ്യദയങ്ങള്‍
സംവതിച്ചു. സ്വപ്നങ്ങള്‍ കൈമാറി. വെണ്‍ മുകിലുകള്‍ ഞങ്ങളുടെ
ഹംസങ്ങളായി. സായാഹ്നങ്ങളില്‍ ബെന്‍സണ്‍ ടൌണിലെ മില്ലേഴ്സ്‌
റോഡിലെ പൂത്തുലഞ്ഞ പൂമരങ്ങള്‍ക്കിടയിലൂടെ ഒരു സ്വപ്നാടകനെ
പോലെ നടന്നു.

നാട്ടില്‍ നിന്ന്‌ പോന്ന്‌ നീണ്ട അഞ്ചു മാസങ്ങളായി. ദസറക്ക്‌ ഇരുപത്‌
ദിവസം കോളേജ്‌ മുടക്കമാണ്‌. കോളേജ്‌ അടച്ച അന്നു തന്നെ ഞാന്‍
കന്യാകുമാരി എക്സ്പ്രസ്സ്‌ ട്രെയിനില്‍ നാട്ടിലേക്ക്‌ തിരിച്ചു. രാവിലെ
പത്തു മണിക്ക്‌ വീട്ടിലെത്തി. അന്ന്‌ ശനിയാഴ്ച ആയിരുന്നു. ഇന്ന്‌ വൈകി
എന്തായാലും അവള്‍ അമ്പലത്തില്‍ വരും. നേരം വൈകാന്‍ വേണ്ടി
ഞാന്‍ കാത്തിരുന്നു. അഞ്ചു മണിക്കു തന്നെ അമ്പലത്തിലെത്തി
ആല്‍ത്തറയില്‍ ഇരുപ്പുറപ്പിച്ചു. എട്ടു മണി വരെ കാത്തു. അവള്‍ വന്നില്ല.
ഒന്നകലേ നിന്നെങ്കിലും അവളെ കണ്ടാല്‍ മതി എന്നു കരുതി രാജന്‍
മാഷുടെ വീട്‌ ലക്ഷ്യമാക്കി ഞാന്‍ സൈക്കിള്‍ ചവിട്ടി. ഉമ്മറത്ത്‌ ബള്‍ബിന്റെ
മഞ്ഞ വെളിച്ചത്തില്‍ മാഷ്‌ വായനയിലാണ്‌. കുറേ നേരം അവിടെ ചുറ്റി
എങ്കിലും അവളെ വീടിന്റെ മുന്‍ വശത്തേക്ക്‌ കണ്ടില്ല. ഇനിയും അവിടെ
ചുറ്റുന്നത്‌ പന്തിയല്ല എന്നു കരുതി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു.

പിറ്റെ‌ ദിവസവും വൈകി അമ്പലത്തിലെത്തി കാത്തിരുന്നു. ആല്‍ത്തറയില്‍
എന്നെ തഴുകി കടന്നു പോയ മന്ദമാരുതനോട്‌ എന്റെ ചന്ദനഗന്ധമുള്ള
പ്രാണേശ്വരിയെ തിരക്കി. മറുപടിയൊന്നുമേകാതെ അവന്‍ കടന്നു പോയി.
ഏഴു മണി വരെ കാത്തിരുന്നിട്ടും കാണാതായപ്പോള്‍ അവളുടെ വീട്ടില്‍
പോയി കാണാം എന്ന്‌ തീരുമാനിച്ചു. ഇനിയും കാണാതിരിക്കാന്‍ വയ്യ.
ഇനി വേറെ എന്തെങ്കിലും ബുദ്ധിമുട്ട്‌ കാരണം വരാന്‍ കഴിയാത്തതാണെങ്കിലോ ?

മാഷുടെ വീടിനടുത്തെത്തി. എന്താ വന്നത്‌ എന്നു ചോദിച്ചാല്‍ , ഇതിലെ
കടന്നു പോയപ്പോള്‍ വെറുതെ ഒന്നു കയറിയതാണെന്നു പറയാം എന്നു
തീരുമാനിച്ചു. മാഷ്‌ ഉമ്മറത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ സൈക്കിള്‍
മതിലില്‍ ചാരി വെച്ച്‌ മുറ്റത്തേക്ക്‌ കയറി. മാഷെന്നെ കണ്ടു. ഉമ്മറത്തേക്ക്‌
കയറി ഇരിക്കാന്‍ പറഞ്ഞു. എന്താ ഈ വൈകിയ നേരത്ത്‌ എന്നു തിരക്കി
വിശേഷങ്ങളിലേക്ക്‌ കടന്നു. എന്റെ കണ്ണുകള്‍ അവളെ പരതുകയായിരുന്നു.
അവസാനം ഞാന്‍ ചോദിച്ചു
" സബിത ഇല്ലേ ഇവിടെ ? "
മറുപടി മാഷിന്റെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാന്‍ അന്താളിച്ചു പോയി.
" അവള്‍ നമ്മളെയെല്ലാം വിട്ടകന്നു പോയി"
എനിക്കൊന്നും മന:സ്സിലായില്ല. ഒരു മാസം മുന്നേ ഉമ്മറത്ത്‌ തൂളുമ്പി
പോയിരുന്ന വെള്ളത്തില്‍ ചവിട്ടി കാല്‍ വഴുക്കി മുറ്റത്തെ കരിങ്കല്‍
വിരിച്ച തറയിലേക്ക്‌ വീണു. വീഴ്ച്ചയുടെ ആഘാതത്തിള്‍ തല പൊട്ടി.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നെ മാഷ്‌
പറത്തതൊന്നും ഞാന്‍ കേട്ടില്ല. എന്റെ കാതുകളില്‍ കടലിരമ്പി. ചങ്കു
പറിഞ്ഞു പോകുന്ന വേദന. ഉറക്കെ കരയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും
സാധിച്ചില്ല. എന്റെ ബോധ മണ്ഡലം മറഞ്ഞു. പിന്നെ
എന്താണുണ്ടായതെന്ന്‌ എനിക്കോര്‍മ്മയില്ലായിരുന്നു. ഓര്‍മ
തെളിഞ്ഞപ്പോള്‍ മാഷും, രാധ ടീച്ചറും എന്റെ മുഖത്തേക്ക്‌ വെള്ളം
തെളിക്കുകയായിരുന്നു. മാഷ്‌ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച്‌
കസേരയിലിരുത്തി. ഇനിയും അവിടെ ഇരിക്കാന്‍ എനിക്ക്‌
സാധിക്കുമായിരുന്നില്ല. ഞാന്‍ പതുക്കെ എഴുന്നെറ്റു , ഇടറുന്ന
കാലുകളും തളര്‍ന്ന മന:സ്സുമായി ഞാന്‍ സൈക്കിളിനടുതെത്തി.
കൊടുങ്കാറ്റിലകപ്പെട്ട യാനപാത്രം പോലെ ഞാന്‍ യാത്രയായി.
======
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌
Shaji Moolepat, Copyright © All Rights Reserved

അഭിപ്രായങ്ങളൊന്നുമില്ല: