2010, മാർച്ച് 26, വെള്ളിയാഴ്‌ച

അനന്തമായ യാത്ര

അനന്തമായ യാത്ര
=================
ആഘോഷങ്ങള്‍ എന്നും അവന്‌ ഒരു ഹ്രുദയ വേദനയായിരുന്നു. ഓണവും ,
വിഷുവും , പൂരങ്ങളുമെല്ലാം ഇതു മൂലം അവന്‌ അന്യമായിരുന്നു. വാദ്യ
മേളക്കാരും , ആന പാപ്പാനുമെല്ലാം അവന്റെ കണ്ണില്‍ നിസ്സഹായാവസ്‌ഥയുടെ
ഒരു പ്രതീകം മാത്രം. ഇവരുടെ നിസ്സഹായാവസ്‌ഥ മുതലെടുക്കുന്ന ഒരു പറ്റം
കഴുകന്‍മാര്‍. അന്ന്യന്റെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്ന ഒരു തരം
ക്രൂര മഹിഷാസുരന്‍മാര്‍.

അവന്‍ എന്നും ദു:ഖത്തിന്റെ പ്രതിരൂപമായിരുന്നു. എല്ലാം ഉണ്ടെങ്കിലും
ദരിദ്രനായ അവസ്‌ഥ. ലോകം ആഘോഷിക്കുന്ന വേളകളില്‍ അവന്‍
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ മറ്റുള്ളവരില്‍ നിന്ന്‌
മറക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുപ്പം മുതലനുഭവിച്ച അസ്വാതന്ത്ര്യം
ഇന്നും അവന്റെ ജീവിതത്തെ വേട്ടയാടുന്നു. എല്ലാറ്റില്‍ നിന്നും ഓടി ഒളിക്കാനുള്ള
ത്വര. എന്താണതിന്റെ മൂലകാരണം...? എവിടെയാണ്‌ പിഴച്ചത്‌...? ബാല്യത്തിലെ
കഠിന അനുഭവങ്ങളായിരിക്കാം...!!. കഠിന ശിക്ഷണ നടപടികള്‍...!!.
വ്യക്‌തിത്വങ്ങളെ പുച്‌ഛിച്ചു തള്ളുന്ന അന്തരീക്ഷം. വെറും ഏഴു വയസ്സ്‌ മാത്രം
പ്രായമുള്ളപ്പോള്‍ ഏതോ നിസ്സാര കാരണത്താല്‍ വീട്ടില്‍ നിന്ന്‌ ഇറക്കി വിട്ട
നിമിഷങ്ങള്‍..!!. കരഞ്ഞ്‌ എങ്ങു പോകണം എന്നറിയാതെ പകച്ച്‌ നിന്ന
നിമിഷങ്ങള്‍..!!. അയല്‍വക്കത്തെ പറമ്പിലെ ചരിഞ്ഞ്‌ നില്‍ക്കുന്ന പ്ലാവിന്റെ
പൊങ്ങി നില്‍ക്കുന്ന വേരുകളിലിരുന്ന്‌ നെഞ്ച്‌ പൊട്ടി കരഞ്ഞപ്പോള്‍
കേട്ടറിവുമാത്രമുള്ള മരണത്തേ പറ്റി ഓര്‍ത്തു. ഒന്നു മരിക്കാന്‍ കഴിഞ്ഞെങ്കില്‍...!!!.
ആ ചെറു പ്രായത്തിലും മരണം എല്ലാറ്റില്‍ നിന്നുമുള്ള വിടുതലാണെന്ന്‌ അവന്‌
അറിയാമായിരുന്നു. അടി കൊണ്ട പാടുകളില്‍ വിരലോടിച്ച്‌ മുറ്റത്തെ ചാണകം
മെഴുകിയ തറയിലിരുന്ന്‌ അവന്‍ നട്ടു വളര്‍ത്തിയ റോസാ ചെടികള്‍ക്കിടയിലൂടെ
അനന്തമായ ആകാശ പരപ്പില്‍ ഉഴലുമായിരുന്നു. ചെമ്മണ്ണു നിറഞ്ഞ
റോഡിനപ്പുറമുള്ള പറമ്പിലെ തെങ്ങുകള്‍ക്കിടയിലൂടെ അവന്‍
ആകാശത്തിലൂടെ പറന്നു പോകുന്ന കൊറ്റി കൂട്ടങ്ങളെ നോക്കിയിരിക്കുമായിരുന്നു.
ദൂരെ ചക്രവാളത്തില്‍ അലിഞ്ഞു ചേരുന്ന പറവകളെ പോലെ തനിക്കും
സ്വതന്ത്രമായി പറക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നവനാശിച്ചു.

കൂട്ടു കുടുമ്പത്തിന്റെ നന്‍മ്മയും തിന്‍മ്മയും പിന്നീടവനറിഞ്ഞു. എന്നും തന്റെ
വിധിയെ പഴിക്കുന്ന അമ്മ, എല്ലാ കഷ്‌ടപ്പാടുകളും ഏറ്റു വാങ്ങി. അമ്മയുടെ
മോഹങ്ങളും, മോഹ ഭംഗങ്ങളും ഈര്‍ക്കിലി പാടുകളായി അവന്റെ തുടകളിലും
പുറത്തും കോലങ്ങള്‍ വരച്ചു. അവന്റെ മന:സ്സും ശരീരവും എല്ലാവരുടെ
മുന്നിലും ഒരടിമയെ പോലെ കീഴടങ്ങി.

കാലങ്ങള്‍ നിരങ്ങി നീങ്ങി. ദേഹത്തിലെ മുറിപ്പാടുകള്‍ ഉണങ്ങിയിരിക്കുന്നു.
പക്ഷേ ഹ്യദയത്തിലെ മുറിപ്പടുകള്‍ അവനെങ്ങനെ മായ്‌ക്കും..?. ഇപ്പോഴും
എല്ലാം തെളിഞ്ഞു തന്നെ കിടക്കുന്നു. സായാഹ്‌നങ്ങളില്‍ ചെറുവള്ളി
പുഴയുടെ തീരത്തുള്ള മണല്‍ തിട്ടയില്‍ മലര്‍ന്ന്‌ കിടന്ന്‌ സൂര്യന്റെ രക്‌തം
ചിന്തിയ വിഹായസ്സില്‍ പ്രപഞ്ച രഹസ്യം തേടി അവന്‍ ധ്യാന നിരതനായി.
ഒരു ഭ്രാന്തനെ പോലെ.. പക്ഷേ ദുരനുഭവങ്ങളുടെ തിരുശേഷിപ്പുകള്‍ അവനെ
വീണ്ടും തീ ചൂളയിലേക്ക്‌ തള്ളി വിടുന്നു. അവന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌....
" അവന്റെ മാതാ പിതാക്കള്‍ എന്നെങ്കിലും അവനെ സ്‌നേഹിച്ചിട്ടുണ്ടോ....?"
ഉണ്ടായിരിക്കാന്‍ വഴിയില്ല..!!!. അവര്‍ അവരുടെ കടമകള്‍ നിറവേറ്റുകയാണ്‌....
കടമകള്‍ക്ക്‌ അപ്പുറമുള്ള ഒരു ബന്ധവും അവര്‍ക്കില്ല. കഴിഞ്ഞ ജന്മത്തിലെ
പാപ കര്‍മ്മങ്ങളായിരിക്കും അവന്‍ അനുഭവിച്ചു തീര്‍ക്കുന്നത്‌. ഓര്‍മ്മകളുടെ
ശ്‌മശാനത്തിലെ ഒരു കാവല്‍ കാരനായി അവന്‍ മാറിയിരിക്കുന്നു.
എവിടെയാണ്‌ അവന്റെ മോക്ഷ മാര്‍ഗ്ഗം...?. കഴിഞ്ഞ കാലങ്ങള്‍ ഒരു
കഴുകനെ പോലെ വേട്ടയാടുമ്പോള്‍ ഒരു രക്ഷാ കവചത്തിനായി അവന്‍
പാഞ്ഞു.

പിന്നീട്‌ അതി ജീവനത്തിനായുള്ള പ്രയാണമായിരുന്നു. നാടോടികളെ പോലെ...
ഊരുതെണ്ടികളെ പോലെ.. അപക്വമായ മന:സ്സില്‍ പ്രണയം ഉടലെടുത്തു.
ഒരു കൊടുങ്കാറ്റു പോലെ പ്രണയം സിരകളിലൂടെ പടര്‍ന്നു പിടിച്ചു.
പ്രണയത്തിന്റെ പെരു മഴക്കാലമായിരുന്നു. പ്രണയത്തിന്റെ
അനിര്‍വചനീയമായ കയങ്ങളില്‍ അവന്‍ മുങ്ങി താണു. പ്രണയത്തിന്റെ
ശീതളിമ അവനെ ഭ്രമിപ്പിച്ചു. പ്രണയിനിയില്‍ നിന്ന്‌ പ്രണയിനിയിലേക്കവന്‍
പടര്‍ന്നു കയറി. എല്ലാം മറക്കാന്‍ പ്രണയത്തിലവന്‍ മുഴുകി. പ്രണയിനിയിലൂടെ
ശാന്തി നേടുവാനുള്ള യാത്രയായിരുന്നു. പ്രണയത്തിലൂടെ രതി അവനെ കീഴടക്കി.
രതി അവളുടെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ടവനെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങി.
ഓരോ ക്രീഡയിലും നൈമിഷീകമായ അനുപൂതി നല്‍ക്കി അവള്‍ അവനെ ബന്ധിച്ചു.

ഏതോ വെളിപാടിന്റെ വെളിച്ചത്തില്‍ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞവന്‍ മോക്ഷ
മാര്‍ഗ്ഗം തേടിയുള്ള യാത്ര ആരംഭിച്ചു. അവന്‌ ഉപേക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു.
രാജ്യവും, കൊട്ടാരവും, സിംഹാസനവും ഉപേക്ഷിക്കാന്‍ അവന്‍ കപില
വസ്‌തുവിലെ സിദ്ധാര്‍ഥ രാജകുമാരനല്ലല്ലോ...?. ത്രിശ്ശീവ പേരൂരിലെ തീവണ്ടി
ആഫീസില്‍ തോളില്‍ തൂക്കിയ തുണി സഞ്ചിയുമായി അവന്‍ ഇരുന്നു.
ഡെറാഡൂണ്‍ എക്സ്പ്രസ്‌ അതിന്റെ യാത്ര തുടര്‍ന്നു. അണ്‍ റിസര്‍വ്‌
കമ്പാര്‍ട്ട്‌മെന്റിലെ ലഗേജ്‌ വെക്കുന്ന തടി കൊണ്ടു തീര്‍ത്ത തട്ടില്‍ ഞെങ്ങി
ഞെരുങ്ങി നീണ്ടു നിവര്‍ന്ന്‌ കിടന്നു. ജീവിത യാത്ര പോലെ കുതിച്ചും കിതച്ചും
തീവണ്ടി പാഞ്ഞു. ദിവസങ്ങളോളം എടുത്ത പ്രയാണത്തിനൊടുവില്‍ തീവണ്ടി
അവനെ ലക്ഷ്യത്തിലേക്ക്‌ അടുപ്പിക്കുകയായിരുന്നു. ഡെറാഡൂണില്‍ നിന്ന്‌
ബസ്സ്‌ മാര്‍ഗ്ഗം ഹരിദ്വാറിലേക്കുള്ള യാത്ര. കപ്പിത്താനില്ലാത്ത യാന പാത്രം
പോലെയുള്ള യാത്ര. ഹിമവല്‍ പാദങ്ങളില്‍ വസിക്കുന്ന ഹരിദ്വാറിലേക്കുള്ള
യാത്ര. പാപ നാശിനിയായ ഭാഗീരഥിയെ തേടി യാത്ര തുടര്‍ന്നു. സമതലത്തില്‍
എത്തുന്നതോടെ ഘോര രൂപിണിയില്‍ നിന്ന്‌ ശാന്ത രൂപിണിയാവാന്‍
ശ്രമിക്കുന്ന അമ്മ ഗംഗ. ഒന്നു മുങ്ങി നിവര്‍ന്നു.
അമ്മ അവന്റെ എല്ലാ പാപങ്ങളും ഏറ്റു വാങ്ങിയിരിക്കുന്നു. രണ്ടു കൈകളും
ചേര്‍ത്ത്‌ പിടിച്ച്‌ ഒരു കുമ്പിള്‍ വെള്ളം ഉയര്‍ത്തി പിടിച്ച്‌ നിന്നപ്പോള്‍ അവനെ
ആരോ വിളിച്ചു.
" മോനെ, അടുത്തു വരൂ...."
" എത്ര നാളായി നിന്നെ അമ്മ കാത്തിരിക്കുന്നു.."
അവന്‍ ഭയന്നുവോ...?
" വരൂ മോനേ...അമ്മ നിന്നെ ഒന്നു മാറോടു ചേര്‍ത്തു പുണരട്ടെ..."
വീണ്ടും മുങ്ങി നിവര്‍ന്ന്‌ ഏതോ ഒരു ഉള്‍വിളി കേട്ട പോലെ അവന്‍ കരയിലേക്ക്‌
നടന്നു കയറി. ചാരമാക്കപ്പെട്ട പൂര്‍വ്വീകര്‍ക്ക്‌ മോക്ഷം നല്‍കാന്‍ ഭഗീരഥന്‍ അമ്മ
ഗംഗയെ ഭുമിയിലേക്ക്‌ നയിച്ചത്‌ അവന്റെ ഭാഗ്യം..!. അവനും മോക്ഷത്തിലേക്ക്‌
അടുക്കുകയായിരുന്നു. വീണ്ടും നിലക്കാത്ത അന്വേഷണത്തിനായി അവന്‍
യാത്ര തുടര്‍ന്നു. ഗംഗോത്രിയിലും യമുനോത്രിയിലും അവന്‍ എത്തി. താഴെ
നിന്നും മേലോട്ടു നോക്കിയാല്‍ എവിടെ നിന്നോ ഒരു വെള്ള നൂലു പോലെ
ദേവി യമുന ഒഴുകി അടുക്കുന്നു. വിറക്കുന്ന ശരീരത്തോടെ അവന്‍ ദേവിയെ
സാഷ്‌ട്ടാംഗം പ്രണമിച്ച്‌ ആ മണ്ണില്‍ മുത്തമിട്ടു. പിന്നെ യാത്ര
ഗംഗോത്രിയിലേക്കായിരുന്നു. വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ സുന്ദരിയായ
അമ്മ ഗംഗ കുണുങ്ങി ഒഴുകുന്നു. അടുത്ത യാത്ര ശിതികണ്ഡനെ
തേടിയുള്ളതായിരുന്നു. മാനസ സരോവരത്തിറങ്ങി ഒരു കുമ്പിള്‍
വെള്ളം കോരിക്കുടിച്ച്‌ പരമേശ്വരന്റെ പ്രീതിക്ക്‌ പാത്രമായി. മനം
മയക്കുന്ന കാഴ്‌ച്ചയായിരുന്നു കൈലാസം..!!!
ഏതോ ഒരു അജ്‌ഞാത ശക്‌തിയുടെ പ്രേരണയാല്‍ അവന്‍ ആ
പുണ്ണ്യ ഭൂമിയിലെ ചരല്‍ പരപ്പിലിരുന്ന്‌ ധ്യാന നിമഗ്‌നനായി.
അവന്റെ മൂലാധാര ചക്രത്തില്‍ മയക്കത്തിലായിരുന്ന
കുണ്ഡലിനി ശക്‌തി ഒരു കൊടുങ്കാറ്റ്‌ പോലെ സുഷുമ്‌നാ
നാഡിയിലൂടെ സഹസ്രാധാര ചക്രത്തിലെത്തി. ഒരു വെള്ളച്ചാട്ടത്തില്‍
അകപ്പെട്ട പ്രതീതി. അജ്‌ഞാനത്തിന്റെ ഇരുട്ടിലായിരുന്ന അവന്റെ
പ്രപഞ്ചം സഹസ്ര കോടി നക്ഷത്ര പ്രഭയില്‍ തിളങ്ങി. ഹിമം
ഉരുകുകയായിരുന്നു. അവന്റെ ദു:ഖങ്ങളെല്ലാം കരുണാമയനായ
മഹാദേവന്‍ ഭസ്‌മമാക്കിയിരിക്കുന്നു. അവന്റെ കര്‍മ്മങ്ങളെല്ലാം
ആ കാരുണ്യ വാരിധി ഏറ്റു വാങ്ങിയിരിക്കുന്നു. പുനര്‍ ജന്മ
ചക്രങ്ങളില്‍ നിന്നും അവന്‍ മോചിക്കപ്പെട്ടിരിക്കുന്നു. ഇനി
അവന്‌ ജന്മമില്ല.

പരമേശ്വരനേയും , അമ്മ ഹൈമവതിയേയും , നന്തികേശ്വരനേയും,
ഭുത ഗണങ്ങളേയും വണങ്ങി അവന്‍ യാത്ര തിരിച്ചു. ഇനി അധികം
ദൂരമില്ല... എല്ലാം അവനു കാണാമായിരുന്നു. ഗംഗയും, യമുനയും,
സരസ്വതിയും ഒന്നു ചേരുന്ന വരാണസി. അവന്റെ യാത്ര
വരാണസിയിലെ മണികര്‍ണികാ ഘട്ടില്‍ എത്തി നില്‍ക്കുന്നു.
ഗംഗയുടെ കരയില്‍ ധ്യാന നിമഗ്‌നനായ്‌ നിന്നപ്പോള്‍
ശങ്കരാചാര്യരുടെ നിര്‍വാണാഷ്‌ടകത്തിലെ വരികള്‍ അവന്റെ
കാതുകളില്‍ അലയടിച്ചു. കൂലം കുത്തി ഒഴുകുന്ന അമ്മ ഗംഗ.
അമ്മ സ്‌നേഹാര്‍ദ്രയും, സംഹാര രൂപിണിയുമാണ്‌. അവന്‌
കേള്‍ക്കാം ആ വിളി. കൂപ്പു കൈകളോടെ മണികര്‍ണികാ
ഘട്ടിലെ ചവിട്ടു പടികളിലൂടെ അവന്‍ ഗംഗയിലേക്കിറങ്ങി.
സ്‌നേഹ നിധിയായ അമ്മ അവനെ രണ്ടു കൈകളും നീട്ടി
സ്വീകരിച്ചു. അവനെ ആ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചു.
യാത്ര.....അനന്തമായ യാത്ര.
=========
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved

അഭിപ്രായങ്ങളൊന്നുമില്ല: