2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പലായനം

പലായനം
---------
ചൂട്‌ അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. ദുബായില്‍ അമ്പത്‌ ഡിഗ്രിക്കു മുകളിലാണ്‌ ഇത്തവണ ചൂട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആഗസ്‌റ്റ്‌ മാസമേ ആയിട്ടുള്ളൂ, ഇനിയും രണ്ടു മാസം കഴിയണം ചൂടിന്റെ പത്തിയൊന്നു താഴാന്‍. മരുഭുമി അതിന്റെ സ്വതസിദ്ധമായ ഭാവം പ്രകടമാകിയിരിക്കുന്നു. എല്ലാം എരിഞ്ഞടിയുമോ ...?.

നിസ്സഹായാവസ്‌ഥയുടെ ചുഴിയിലകപ്പെട്ട്‌ ജയന്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇനി മുപ്പതു ദിവസങ്ങള്‍ മാത്രം. ജയന്റെ ഉള്ളിലുള്ള ചൂട്‌ പുറത്തുള്ള മരുഭുവിനേക്കാള്‍ പതിന്‍ മടങ്ങായിരുന്നു. ഒന്നര ടണ്‍ ഏസിക്കു പോലും തണുപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായിരുന്നു ജയന്റെ ഉള്‍ചൂട്‌. റമദാന്‍ നോമ്പ്‌ തുടങ്ങി പത്തു ദിവസമായി. ചുട്ടുപഴുത്ത നീണ്ട പകലുകള്‍. വിശ്വാസികളുടെ വിശ്വാസത്തിന്റെ ബലം പരീക്ഷിക്കുന്ന നാളുകള്‍. എല്ലാ പരീക്ഷകളിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവര്‍ അല്ലാഹുവിന്‌ പ്രിയപ്പെട്ടവര്‍.

റമദാന്‍ സമയത്ത്‌ രാവിലെ ഒമ്പതു മണി മുതല്‍ മൂന്നു മണി വരെയേ ജോലിയുള്ളൂ. റൂമില്‍ തിരിച്ചു വന്നാല്‍ വിരസമായ ഏകാന്ത പകലുകള്‍. ചൂടിന്റെ ആലസ്യത്തില്‍ ഊര്‍ജം നഷ്‌ടപ്പെട്ട്‌ നിര്‍വികാരനായി തീരുന്ന രാവുകള്‍. സമയം രാത്രി പതിനൊന്നു മണി ആയിരിക്കുന്നു. ഒന്നു നടക്കാന്‍ പുറത്തേക്കിങ്ങി. അലസമായി വിജനമായ റഫ തെരുവിലൂടെ ആകാശം നോക്കി നടന്നു. പകല്‍ സമയത്ത്‌ ആളുകളെ മുട്ടി നടക്കാന്‍ കഴിയാത്ത റഫ തെരുവിന്റെ ഭാവ പകര്‍ച്ച അപാരം തന്നെ. എല്ലാം ശാന്തമായിരിക്കുന്നു. കരുവാന്റെ ആലയിലെ ഉലയില്‍ ഊതി പഴുപ്പിച്ച അരിവാള്‍ പോലെ ആകാശത്ത്‌ ചന്ദ്രിക ജ്വലിച്ചു നിന്നു.

കഴിഞ്ഞ ആഴ്‌ച്ച റൂമിന്റെ കോണ്‍ട്രാക്‌റ്റ്‌ പുതുക്കാന്‍ കെട്ടിട ഉടമ അറബിയുടെ എഴുത്ത്‌ കിട്ടിയിരുന്നു. ഒരു മാസം കൂടി ഇവിടെ താമസിക്കാം. പുതുക്കിയില്ലെങ്കില്‍ വേറെ വീടന്വേഷിക്കണം. നടന്ന്‌ നടന്ന്‌ ബര്‍ദുബായ്‌ ക്രീക്കിനടുത്തെത്തി. അവിടെ ഒഴിഞ്ഞ ഒരു സിമന്‍റു ബെഞ്ചില്‍ ഇരുന്നു. പത്തേമാരികള്‍ ചരക്കുകള്‍ കയറ്റി ഇറാനിലേക്കും, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കടലിന്റെ തിരകളില്‍ ആടിയുലഞ്ഞ്‌ ജീവിത യാത്ര പോലെ ഒഴുകി നീങ്ങി. പത്തേമാരിയിലെ വിളക്കുകള്‍ നക്ഷത്രങ്ങളെ പോലെ കണ്ണു ചിമ്മിയും തുറന്നും തിളങ്ങി കൊണ്ടിരുന്നു.

പത്തു വര്‍ഷമായി ഈ ഫ്ലാറ്റില്‍ താമസമാകിയിട്ട്‌. ഒരു തിരിച്ചു പോക്കിനെ പറ്റി ആലോചിച്ചപ്പോളാണ്‌ കുടുമ്പത്തെ നാട്ടിലേക്ക്‌ പറിച്ചു നട്ടത്‌. മക്കളുടെ പഠിപ്പിന്‌ നാടു തന്നെയാണ്‌ നല്ലതെന്നു തോന്നി. കുടുമ്പം നാട്ടിലേക്ക്‌ തിരിച്ചു പോയിട്ടും ഫ്ലാറ്റ്‌ വിട്ടു കൊടുത്തില്ല. കുടുമ്പത്തിന്റെ ദുബായിലെ ഓര്‍മകള്‍ കാരണം വിട്ടു കൊടുക്കാന്‍ തോന്നിയില്ല. കുറേ നാള്‍ ഒറ്റക്ക്‌ താമസിച്ചു. ജയന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഇവിടെയാണു നടന്നത്‌. സന്തോഷത്തിന്റെ ആ ദിനങ്ങള്‍ ഹൃദത്തിലേക്ക്‌ ഒരു വേനല്‍ മഴ പോലെ പെയ്‌തിറങ്ങി. കുടുമ്പ ജീവിതത്തെ കുറിച്ച്‌ എട്ടും പൊട്ടും തിരിയാത്ത സമയത്ത്‌ സ്വന്തമായി ഫ്ലാറ്റ്‌ വാടകക്കെടുത്തു. അതിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കൂട്ടി. എന്തൊക്കെ വാങ്ങണം എന്നൊരറിവുമില്ലായിരുന്നു. ഫ്രിഡ്‌ജും, ഏസിയും, സ്‌റ്റൌവും വാങ്ങി. ബാക്കിയെല്ലാം മാലിനി നാട്ടില്‍ നിന്ന്‌ വന്ന ശേഷമാകാം എന്നു കരുതി. മാലിനി വന്ന ശേഷം ഒരുമിച്ച്‌ ബാക്കി വേണ്ടതെല്ലാം വാങ്ങി. എല്ലാം ഒന്ന്‌ ഒരുക്കൂടിയപ്പോള്‍ അവന്‌ അഭിമാനം തോന്നി. അവനും ഒരു ഗൃഹനാഥനായിരിക്കുന്നു. അവന്റെ സ്വന്തം സാമ്രാജ്യം. സുല്‍ത്താനും സുല്‍ത്താനയും. മജ്‌ലിസില്‍ പകര്‍ന്ന മധു ചഷകം പോലെ ജീവിതം ആവോളം നുകര്‍ന്നു. ആ നാലു ചുവരുകള്‍ക്കുള്ളില്‍ ഇണങ്ങിയും പിണങ്ങിയും അവര്‍ വാണു. പിന്നെ ആദ്യത്തെ മകളുടെ ജനനം. ആ കുഞ്ഞു കാല്‍ പാടുകള്‍ ഫ്ലാറ്റിന്റെ ഓരോ മുക്കിലും മൂലയിലും പതിഞ്ഞിട്ടുണ്ട്‌.

റൂമിലേക്ക്‌ തിരിച്ച്‌ നടക്കുമ്പോള്‍ അവന്റെ മന:സ്സ്‌ മന്ത്രിച്ചു, അരുത്‌ ... വിട്ടു കൊടുക്കരുത്‌. പൊരുതുക. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കടന്നു കയറ്റത്തെ പൊരുതി എതിര്‍ത്ത പുരുഷോത്തമ മഹാരാജാവിനെ പോലെ. പക്ഷേ ആ മലവെള്ള പാച്ചിലില്‍ പിടിച്ചു നില്‍ക്കാനായില്ല. നാല്‍പ്പതിനായിരം ദിര്‍ഹം വെറുതെ ഓരോ വര്‍ഷവും നഷ്‌ടപ്പെടും. വേണ്ട... വിട്ടു കൊടുക്കാം. ഗീതയിലെ വചനങ്ങള്‍ മന:സ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചു. " നഷ്‌ടപ്പെട്ടതിനെ കുറിച്ചോര്‍ത്ത്‌ നീ എന്തിനു ദു:ഖിക്കുന്നു ..? ഇന്നു നിനക്കുള്ളത്‌ ഇന്നലെ മറ്റാരുടേതേ ആയിരുന്നു. നാളെ അത്‌ വേറൊരാളുടേതാകും...." സത്യം തന്നെ. മഹത്‌ വചനങ്ങള്‍ സത്യമായി തന്നെ തുടരട്ടെ !!!. വെല്ലുവിളിക്കാന്‍ ഞാനാരാണ്‌ ??.

പലായനത്തിന്റെ നാളുകളില്‍ ഒരിടത്താവളം അന്വേഷിച്ച്‌ ജയന്‍ എത്തിയത്‌ ഷാര്‍ജയിലെ റോളയിലാണ്‌. റോളയിലെ അല്‍-ഗുവയര്‍ ഏരിയയിലെ അല്‍-ഗസല്‍ ബില്‍ഡിങ്ങില്‍. ദുബായില്‍ നിന്ന്‌ ഷാര്‍ജയിലേക്കൊരു പറിച്ചു നടല്‍. തായ്‌ വേരു പറിച്ചെടുത്ത്‌ പുതിയൊരിടത്ത്‌ നട്ടാല്‍ വേരു പിടിക്കുമോ ?. ആര്‍ക്കറിയാം !!!. സാമ്രാജ്യവും പ്രജകളും എല്ലാം നഷ്‌ടപ്പെട്ട ജയന്‍ ഒരു ദിവസം വൈകി ബാക്കി വന്ന സാധനങ്ങളുമായി പഠാണിയുടെ പിക്കപ്പിന്റെ പിറകിലിരുന്ന്‌ ഒരഭയാര്‍ത്തിയെ പോലെ പുതിയ താവളത്തിലേക്കെത്തി.

ഇനിയൊരു സാമ്രാജ്യം കെട്ടി പടുക്കാന്‍ അവന്‌ ഒരു നിധി കിട്ടിയേ തീരു. ഇന്ന്‌ അവന്‍ നിധി അന്വേഷണത്തിലാണ്‌. *ആല്‍കെമിസ്‌റ്റിലെ സാന്‍ണ്ടിയാഗോയെ പോലെ നിധി തേടിയുള്ള യാത്രയിലാണവന്‍. അടയാളങ്ങള്‍ കിട്ടിയതനുസരിച്ച്‌ അവന്‍ അന്വേഷണം തുടരുകയാണ്‌. അവന്‍ തുടങ്ങിയ ഇടത്തു തന്നെയാണ്‌ നിധി ഒളിഞ്ഞിരിക്കുന്നത്‌ എന്ന അടയാളം എന്നാണാവോ അവന്‌ ലഭിക്കുക ..? കാത്തിരിക്കുകയാണവന്‍.

*പൌലോ കൊയ്‌ലോ എഴുതിയ നോവല്‍
======
ഏഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌

2010, മേയ് 29, ശനിയാഴ്‌ച

ഒരു മടക്കയാത്ര

ഒരു മടക്കയാത്ര
============
എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൌണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി. ഒരു ബക്കാര്‍ഡിയും , വോഡ്‌ക്കയും എടുത്ത്‌ ട്രോളിയിലിട്ടു. ബില്ല്‌ അടക്കാനായി കൌണ്ടറില്‍ ലൈനില്‍ നിന്നപ്പോഴാണ്‌ എന്റെ കുഞ്ഞുങ്ങളുടെ മുഖം മന:സ്സിലേക്കോടിയെത്തിയത്‌. മന:സ്സ്‌ സമ്മതിച്ചില്ല. എടുത്ത കുപ്പികള്‍ തിരികെ ഷെല്‍ഫില്‍ വെച്ച്‌ ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...
" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."
പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ദുബായില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ബര്‍ദുബായിലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.

നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും അച്ഛനേയും , അമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.
" അച്ഛന്‍ നാളെ പോയാ ഇനി എന്നാ വരിക ..? "
" അച്ഛന്‍ വേഗം വരാട്ടോ ...."
" എന്തിനാ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ ... അച്ഛന്‍ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "
" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ .... ? "
" അതിനു വേണ്ടീട്ടാണെങ്കില്‍ അച്ഛന്‍ ദുബായിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, അച്ഛന്‍ പോവണ്ടാട്ടോ .."
ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.

യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. അച്ഛനും, ഞാനും, മക്കളും ഇരുന്നു. അമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ്‌ ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.

നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു
" അച്ഛന്‌ ഒരു ഉമ്മ തന്നേ ..."
" ഉമ്മ "
മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്തം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. പാറേമ്പാടവും, കുന്ദംകുളവും, കേച്ചേരി പുഴയും താണ്ടി കാറ്‌ നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. പുഴക്കല്‍ പാടത്ത്‌ വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.

എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല.
=======
എഴുതിയത്‌: ഷാജി മൂലേപ്പാട്‌.
Shaji Moolepat, Copyright © All Rights Reserved

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

വല്ല്യാപ്പന്റെ വിശേഷങ്ങള്‍

വല്ല്യാപ്പന്റെ വിശേഷങ്ങള്‍
====================
അന്ന്‌ അമാവാസി ആയിരുന്നു. കുരാകൂരിരുട്ട്‌. പുറത്തേക്ക്‌ നോക്കിയാല്‍ വെളിച്ചമില്ലാത്ത ഒരു തുരങ്കത്തില്‍ അകപ്പെട്ട പോലെ !. ചീവീടുകള്‍ മത്സരിച്ച്‌ രാകി കൊണ്ടിരിക്കുന്നു. കുറ്റിചൂലാന്‍ ഇടക്ക്‌ കൂകുന്നുണ്ട്‌. ആകെ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷം. കുറച്ചകലെയുള്ള ചായി കുഞ്ഞപ്പന്‍ മാപ്ലാരുടെ വീട്ടില്‍ മാത്രമേ ഇലട്രിക്ക്‌ ലൈറ്റുള്ളൂ. പെങ്ങാമുക്കില്‍ ഇവര്‍ക്ക്‌ രണ്ട്‌ വെളിച്ചെണ്ണ മില്ലുകള്‍ ഉണ്ട്‌. മില്ല്‌ അടച്ച്‌ രാത്രി പത്തു മണിക്കാണ്‌ അപ്പനും മകനും കൂടി വീട്ടില്‍ എത്തുക. ഇവര്‍ക്ക്‌ നോക്കെത്താ ദൂരത്തോളം പുഞ്ച ക്യഷിയുണ്ട്‌. പുഞ്ചപ്പാടത്ത്‌ വെള്ളം പമ്പു ചെയ്യാന്‍ ഉപയോഗിക്കുന്ന രണ്ടോ നാലോ എഞ്ചിനുകളും, നെല്ലിന്‌ കീടനാശിനി അടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട്‌ മോട്ടോര്‍ സ്‌പ്രേയറുകളും ഉണ്ട്‌. രാത്രി മില്ലില്‍ നിന്ന്‌ വന്നാല്‍ കീടനാശിനി സ്‌പ്രേയര്‍ ഓണ്‍ ചെയ്‌തും ഓഫാക്കിയും ആ നാടിനെ പ്രകമ്പനം കൊള്ളിക്കും. ഈ ടെസ്‌റ്റിങ്ങ്‌ കഴിയുന്നതു വരെ അടുത്തുള്ള ഞങ്ങള്‍ക്കൊന്നും ഉറങ്ങാന്‍ കഴിയാറില്ല. അവരുടെ വീട്ടിലെ ഇലട്രിക്ക്‌ ബള്‍ബിന്റെ മഞ്ഞ വെളിച്ചം മിന്നാമിനുങ്ങു വെട്ടം പോലെ തിളങ്ങുന്നുണ്ട്‌.

മേട ചൂടില്‍ ഞങ്ങളുടെ ദേശം തളര്‍ന്നു നില്‍ക്കുകയാണ്‌. ഇവിടെ അധികവും ക്യസ്‌ത്യാനി കുടുമ്പങ്ങളാണ്‌. ഞങ്ങള്‍ ഒരു പത്തു കുടുമ്പങ്ങള്‍ മാത്രമേ ഈഴവരായിട്ടുള്ളൂ. ഞങ്ങളുടെ കുടുമ്പങ്ങള്‍ കൂലി പണിക്ക്‌ പോയും, സ്വന്തം കവിങ്ങു പറമ്പിലും, പാടത്തും പണിയെടുത്തും, വെറ്റില ക്യഷി നടത്തിയുമാണ്‌ ഉപജീവനം നടത്തുന്നത്‌. വല്ല്യാപ്പന്‌ ഈയിടെയായി ശരീര സുഖം കുറവായതിനാല്‍ പുറത്ത്‌ പണിക്ക്‌ പോകാറില്ല. വെറ്റില നുള്ളി വില്‍ക്കലാണ്‌ പ്രധാന വരുമാന മാര്‍ഗ്ഗം. കവുങ്ങില്‍ പടര്‍ന്നു കയറിയിട്ടുള്ള വെറ്റില നുള്ളുവാന്‍ പുറത്ത്‌ ഓല വല്ലം കെട്ടി ഞാത്തി, മുള ഏണി കവുങ്ങില്‍ വെച്ച്‌ കെട്ടിയാണ്‌ കയറുക. രണ്ടു മൂന്നു വല്ലം വെറ്റിലയെങ്കിലും ഒരു ദിവസം നുള്ളും. രാത്രിയിലാണ്‌ നുള്ളിയ വെറ്റിലകള്‍ ചെറിയ കെട്ടുകളായി അടുക്കുക. അടുക്കി വച്ച വെറ്റില കെട്ടുകള്‍ വാഴയിലയില്‍ പൊതിഞ്ഞ്‌ പിറ്റേ ദിവസം രാവിലെ പഴഞ്ഞിയിലെ അടക്കാ മാര്‍ക്കറ്റിലുള്ള വെറ്റില കച്ചവടക്കരുടെ അടുത്തെത്തിക്കും.

രാത്രി വെറ്റില അടുക്കി കഴിയുമ്പോള്‍ പന്ത്രണ്ട്‌ മണിയെങ്കിലും ആകും. റാന്തലിന്റെ തിരി നീട്ടി വെച്ച്‌ വല്ലത്തിലെ വെറ്റിലകളെല്ലാം ഉമ്മറത്തെ സിമന്റു തറയില്‍ ചൊരിഞ്ഞ്‌ , ഓട്ടു കിണ്ടിയിലെ തണുത്ത വെള്ളം വെറ്റിലകള്‍ക്ക്‌ മുകളില്‍ തളിക്കും. പിന്നെ മുക്കാലിയില്‍ കാലു മടക്കി ഇരുന്ന്‌ വല്ല്യാപ്പന്‍ വെറ്റില അടുക്കാന്‍ തുടങ്ങും. അന്ന്‌ വല്ല്യാപ്പനുമായി സംസാരിക്കാന്‍ തൊണ്ടി പറമ്പിലെ ബാലേട്ടനും, രാജപാപ്പനും എത്തിയിരുന്നു. പലപ്പോഴും സംസാര വിഷയം വല്ല്യാപ്പന്റെ ചെറുപ്പ കാലത്തെ വീരസാഹസീക കഥകളായിരിക്കും. നാലാം ക്ലാസില്‍ പഠിക്കുന്ന ഞാനും വല്ല്യാപ്പന്റെ ഒരു ആരാധകനായിരുന്നു. അന്നും കഥ കേള്‍ക്കാനായി ഞാന്‍ ഉമ്മറത്തെ അര തിണ്ണയില്‍ കയറിയിരുന്നു.

വല്ല്യാപ്പനും, കുഞ്ഞാപ്പനും എന്റെ മുത്തശ്ശന്‍മാരാണ്‌. എന്റെ അച്ഛന്റെ പാപ്പന്‍മാര്‍. പണ്ട്‌ കുഞ്ഞാപ്പന്‍ ബിലായിലേക്ക്‌ പോകുന്നതിനു മുമ്പ്‌ , വല്ല്യാപ്പന്‍ പെങ്ങാമുക്കിലെ മൊടത്തലായിക്കാരുടെ കവുങ്ങു പറമ്പ്‌ വെള്ളം തേവാന്‍ കരാറെടുത്തിരുന്നു. അന്ന്‌ വല്ല്യാപ്പന്‌ പെരുമ്പിലാവ്‌ ചന്തയില്‍ നിന്നു വാങ്ങിയ രണ്ട്‌ കേമന്‍ പോത്തുകളുണ്ടായിരുന്നു. തേക്കു കൊട്ടയും, തുമ്പിയും തുടിക്കുള്ളിലൂടെ കമ്പ കയറു കൊണ്ട്‌ നുകത്തില്‍ കെട്ടി, രണ്ടു പോത്തുകളുടെയും കഴുത്തില്‍ നുകം വച്ച്‌ മുന്നോട്ടും പിന്നോട്ടും നടന്ന്‌ കിണറില്‍ നിന്ന്‌ വെള്ളം വലിച്ച്‌ കയറ്റും. നേരം പുലരുമ്പോളേക്കും ആ വലിയ കവുങ്ങു പറമ്പ്‌ തിരിച്ച്‌ കഴിഞ്ഞിട്ടുണ്ടാവും.

ഒരു ചൊവ്വാഴ്‌ച്ച പുലര്‍ച്ചക്ക്‌ വല്ല്യാപ്പനും, കുഞ്ഞാപ്പനും കൂടി വെള്ളം തേവാന്‍ വേണ്ടി പോയി. കുഞ്ഞാപ്പന്‍ ഒരു ചെറിയ നാസ്‌തികനാണ്‌. ചാത്തനേയും, മറുതയേയും പേടിയില്ലാത്ത ആള്‍. മൊടത്തലായിക്കാരുടെ പറമ്പില്‍ പണ്ടെന്നോ ഒരു ചാത്തന്‍ തറ ഉണ്ടായിരുന്നു. കാലക്രമത്തല്‍ അതെല്ലാം മണ്ണടിഞ്ഞു പോയി. എങ്കിലും ആ ശക്‌തി അവിടെ ഉണ്ടെന്നാണ്‌ കേള്‍വി. ചാത്തനെ വിമര്‍ശിക്കുന്നത്‌ അദ്ധേഹത്തിന്‌ ഇഷ്ടമുള്ള കാര്യമല്ല. രണ്ടുപേരും കൂടി അന്ന്‌ തിരിക്കാന്‍ ചെന്നപ്പോള്‍ സംസാരം ചാത്തനിലെത്തി. കുഞ്ഞാപ്പന്‍ ചാത്തനെ പരിഹസിച്ചെന്തോ പറഞ്ഞു. പറയേണ്ട താമസം ചരല്‍ മഴ പെയ്യാന്‍ തുടങ്ങി. വലിയ ഉരുളന്‍ കല്ലുകള്‍ അവര്‍ നില്‍ക്കുന്നതിനടുത്ത്‌ വീഴാന്‍ തുടങ്ങി. പക്ഷേ അവരുടെ ദേഹത്ത്‌ പതിക്കുന്നില്ല. പോത്തുകള്‍ വിരണ്ടോടാന്‍ തുടങ്ങിയിരുന്നു. കുഞ്ഞാപ്പന്‍ പേടിച്ച്‌ വിറച്ച്‌ ഇനി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്‌.. വല്ല്യാപ്പന്‍ പറഞ്ഞു " കുഞ്ഞു മോനെ, വേഗം മാപ്പ്‌ പറയ്‌, ഇല്ലെങ്കില്‍ ചാത്തന്‍ നമ്മളേയും കൊണ്ടേ പോകൂ..." . കുഞ്ഞാപ്പന്‍ മാപ്പു പറഞ്ഞ ഉടനെ കല്ലേറു നിന്നു. വെറ്റില അടുക്കല്‍ നിര്‍ത്തി വല്ല്യാപ്പന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. കുറച്ച്‌ നേരം ഒന്നും പറയാതിരുന്നു. ബാലേട്ടനും, രാജപാപ്പനും ശ്വാസം അടക്കിപിടിച്ചാണ്‌ ഇരിക്കുന്നത്‌. ബാലേട്ടന്‍ പതിയെ ഇരുട്ടിലേക്ക്‌ നോക്കി. ആ മുഖത്ത്‌ ഭയത്തിന്റെ നിഴലാട്ടം ഞാന്‍ കണ്ടു. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. ഞാന്‍ പേടിച്ച്‌ വിറച്ചാണ്‌ തിണ്ണയിലിരുന്നത്‌.. പെട്ടന്നാണ്‌ മുറ്റത്ത്‌ നിന്ന്‌ രണ്ട്‌ പൂച്ചകള്‍ കടിപിടി കൂടാന്‍ തുടങ്ങിയത്‌. പൂച്ചകള്‍ അലറി വിളിക്കുകയായിരുന്നു. പേടിച്ചരണ്ട ഞാന്‍ ഒറ്റ ചാട്ടത്തിന്‌ വല്ല്യാപ്പന്റെ അടുത്തെത്തി. അന്നു രാത്രി മുഴുവന്‍ ഞാന്‍ ഉറക്കത്തില്‍ പേടിച്ച്‌ കരഞ്ഞുവെന്ന്‌ പിറ്റേ ദിവസം അമ്മ പറഞ്ഞു. അതിനു ശേഷം വല്ല്യാപ്പന്റെ ഹൊറര്‍ കഥകള്‍ കേള്‍ക്കാന്‍ ഞാനിരിക്കാറില്ല.

വല്ല്യാപ്പന്‌ നാല്‌ മലബാറി ആടുകള്‍ ഉണ്ട്‌. വെളുത്ത സുന്ദരി കുട്ടികള്‍. സുറുമ എഴുതിയ പോലുള്ള വലിയ കണ്ണുകള്‍ കണ്ടാല്‍ ആരും അവരെ ഒന്നു നോക്കി പോകും. വലിയ ചെവികള്‍ ആട്ടി കാടി വെള്ളം കുടിക്കുന്നത്‌ കാണാന്‍ നല്ല ചേലാണ്‌. ഇതിലെ ഒരു സുന്ദരിക്ക്‌ ഒരു കുഴപ്പമുണ്ട്‌, വേണ്ടുന്നതിനും വേണ്ടാത്തതിനും അലറി കരയല്‍ !!!. കരഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ വലിയ വിഷമമാണ്‌. ആടിന്റെ ഈ സ്വഭാവം കാരണം വല്ല്യാപ്പനും, അടുത്തുള്ളവര്‍ക്കും വലിയ ശല്ല്യമായി. ഒരു ദിവസം വല്ല്യാപ്പന്‍ വെറ്റില നുള്ളി ക്ഷീണിച്ചു വന്നിരിക്കുന്ന സമയത്ത്‌ കുഴപ്പക്കാരി കലാപരുപാടി തുടങ്ങി. സഹികെട്ട വല്ല്യാപ്പന്‍ തിരികെ കവുങ്ങു പറമ്പിലേക്ക്‌ ഓടി. തിരികെ വന്നത്‌ ഒരു പിടി ചീന മുളകുമായാണ്‌. ഒരെണ്ണം കടിച്ചാല്‍ ചെവിയില്‍ നിന്ന്‌ തീവണ്ടിയുടെ ചൂളം വിളി ഉയരും. അത്രക്കും എരുവാണതിന്‌. അത്‌ അമ്മിയില്‍ ഇട്ട്‌ ചതച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി. കഥാ നായിക കലാപരുപാടി തുടര്‍ന്നു കൊണ്ടേയിരിക്കുകയായിരുന്നു. വല്ല്യാപ്പന്‍ ആടിനെ ബലമായി പിടിച്ച്‌, ആടിന്റെ ചുണ്ടിലും വായിലും ചീനമുളകു കുഴമ്പ്‌ തേച്ചു. പിന്നെ ആട്‌ വായ തുറന്നില്ല. എരുവെടുത്ത്‌ കൂടിന്റെ പട്ടികയില്‍ ചുണ്ട്‌ ഉരച്ചും, വെപ്രാളമെടുത്തും അന്നു മുഴുവന്‍ നിന്നു. അതിനു ശേഷം ആട്‌ ഈ സ്വഭാവം കാട്ടിയിട്ടില്ല. അധവാ അറിയാതെ ഒന്നു കരഞ്ഞു പോയാല്‍ , വല്ല്യാപ്പനെ ഒന്നു കണ്ടാല്‍ മതി, ആട്‌ വായ പൂട്ടി മൂത്രമൊഴിക്കും.

ചിലപ്പോള്‍ ഞാന്‍ ആലോചിക്കറുണ്ട്‌ വല്ല്യാപ്പന്‍ കാണിക്കുന്നത്‌ ക്രൂരതയല്ലേ എന്ന്‌. വല്ല്യാപ്പന്‍ ഓരോ വര്‍ഷവും പോത്തുകളെ മാറ്റി വാങ്ങും. ഒരു വര്‍ഷം വാങ്ങിയ പോത്തുകളിലൊന്നിന്‌ കുട നിവര്‍ത്തി കണ്ടാല്‍ പേടിയായിരുന്നു. റോഡിലൂടെയോ, പാട വരമ്പിലൂടെയോ ആരെങ്കിലും കുട നിവര്‍ത്തി പിടിച്ച്‌ വരുന്നതു കണ്ടാല്‍ പോത്ത്‌ ജീവനും കൊണ്ടോടും. ചെറുപ്പത്തില്‍ പോത്തിനെ ആരെങ്കിലും കുട കാട്ടി പേടിപ്പിച്ചിട്ടുണ്ടായിരിക്കാം !!!. പോത്തിന്റെ ഈ പേടികാരണം, വല്ല്യാപ്പന്‍ കുറേ ഓടിയിട്ടുണ്ട്‌ പോത്തിനെ തിരികെ പിടിച്ചു കൊണ്ടു വരാന്‍. ഒരു ദിവസം വെറ്റില വിറ്റ്‌ പഴഞ്ഞി മാര്‍ക്കറ്റില്‍ നിന്ന്‌ വരുമ്പോള്‍ നല്ല ഒരു കമ്പ കയര്‍ വാങ്ങി കൊണ്ടു വന്നു. കുട പേടിയുള്ള പോത്തിനെ തൊഴുത്തിനു പിറകിലുള്ള പുളി മരത്തില്‍ ഓടാന്‍ പറ്റാത്ത വിധത്തില്‍ മുറുകെ കെട്ടി. പിന്നെ ഒരു കുട കൊണ്ടു വന്ന്‌ ഇളയമ്മയോട്‌ പോത്തിന്റെ മുന്നില്‍ നിവര്‍ത്തി പിടിക്കന്‍ പറഞ്ഞു. കുട നിവര്‍ത്തിയതും പോത്ത്‌ അലമുറയിട്ട്‌ ഓടാന്‍ ശ്രമിച്ചു. നല്ല ഒരു മുടിയാങ്കോലു കൊണ്ട്‌ വല്ല്യാപ്പന്‍ പോത്തിനെ അടി തുടങ്ങി. ഇടക്ക്‌ കുട നിവര്‍ത്തിയും മടക്കിയും പോത്തിന്റെ പേടി ടെസ്‌റ്റ്‌ ചെയ്‌തു കൊണ്ടേയിരുന്നു. അടി കൊണ്ട്‌ അവശനായ പോത്ത്‌ അവസാനം കുട നിവര്‍ത്തിയാലും , മടക്കിയാലും ഇളകാതായി. പിന്നിട്‌ കുട കണ്ടാല്‍ പോത്ത്‌ അറിഞ്ഞ ഭാവം പോലും കാണിക്കാറില്ലായിരുന്നു. പോത്തിനെ അടിച്ച്‌ വല്ല്യാപ്പന്റെ കൈ ഇളക്കാന്‍ പറ്റാതായി. ഒരു ആഴ്‌ച്ച മര്‍മ്മാണി തൈലം ഇട്ട്‌ ഉഴിഞ്ഞും, ചൂടു വെള്ളം പിടിച്ചുമാണ്‌ കൈ നേരെ ആയത്‌. ഒന്നാലോചിച്ചു നോക്കൂ, എന്ത്‌ അടി അടിച്ചു കാണും എന്ന്‌ !!!. പണ്ടത്തെ കാര്യമായത്‌ വല്ല്യാപ്പന്റെ ഭാഗ്യം !!!. ഇന്നൊക്കെ ആയിരുന്നെങ്കില്‍ മേനക ഗാന്ധിയുടെ ആളുകള്‍ മൃഗ പീഠനത്തിന്‌ വല്ല്യാപ്പന്റെ പേരില്‍ കേസെടുത്ത്‌, അഴി എണ്ണിച്ചേനെ....

ഋതുക്കള്‍ പലതും ഒഴുകിയകന്നു. കഴിഞ്ഞ മാസത്തില്‍ ഞാന്‍ ലീവിന്‌ നാട്ടില്‍ ചെന്നപ്പോള്‍ വല്ല്യാപ്പനെ കണ്ടിരുന്നു. കാലം ഒരു കുന്നോളം മാറ്റങ്ങള്‍ വല്ല്യാപ്പനിലും, എന്നിലും, ഞങ്ങളുടെ ഗ്രാമത്തിലും വരുത്തിയിരുന്നു. പഴയ കാര്യങ്ങള്‍ പലതും ഓര്‍മ്മ ചെപ്പില്‍ നിന്നും പരതിയെടുത്ത്‌ ചിരിയുടെ മാല പടക്കത്തിന്‌ തീ കൊളുത്തി. ഒടുവില്‍ യാത്ര പറഞ്ഞ്‌ മടങ്ങുന്നതിനു മുന്നേ ആ കാലില്‍ തൊട്ട്‌ വണങ്ങിയപ്പോള്‍ എന്റെ നെറുകയില്‍ കൈ വച്ച്‌ " നന്നായി വരും " എന്നനുഗ്രഹിച്ചു. ഒരു തല മുറയുടെ മുഴുവന്‍ അനുഗ്രഹങ്ങളും വല്ല്യാപ്പന്‍ എന്നിലേക്ക്‌ പകര്‍ന്നു തന്നു.
==============
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved

2010, മാർച്ച് 26, വെള്ളിയാഴ്‌ച

വിധി

വിധി
=====
ശരീരത്തിലേക്ക്‌ തുളച്ചു കയറുന്ന തണുത്ത കാറ്റ്‌. എന്നിട്ടും വിയര്‍ത്ത്‌ കുളിക്കാന്‍ തുടങ്ങി. കോട മഞ്ഞ്‌ കാഴ്ച്ചയെ മറക്കുന്ന്‌ പോലെ, കണ്ണില്‍ ഇരുട്ട്‌ കയറി. ബേംഗ്ലൂര്‍ എയര്‍ ഫോഴ്സ്‌ കമാന്‍ണ്ട്‌ ഹോസ്പ്പിറ്റലിനടുത്തുള്ള റോഡരികിലേ കരിങ്കല്‍ ബഞ്ചില്‍ സുഭദ്ര ഇരുന്നു. തളര്‍ന്നു വീഴാഞ്ഞത്‌ ഭാഗ്യം.

കഴിഞ്ഞ ആഴ്ച്ച ചെക്കപ്പിന്‌ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാണ്‌, ബി.പി കൂടുതലുണ്ട്‌. മരുന്ന്‌ മുടങ്ങാതെ കഴിക്കണം. ഉപ്പ്‌ കുറക്കണം, നന്നായി നടക്കണം എന്നെല്ലാം. ഒന്നിനു പുറകെ ഒന്നായി എല്ലാ സൌഭാഗ്യങ്ങളും വിധി തകര്‍ത്തെറിഞ്ഞ താന്‍ ഇനി എന്തിന്‌ മരുന്ന്‌ കഴിക്കണം ?. അമ്പതു വയസ്സ്‌ കഴിഞ്ഞു. ആരോരുമില്ലാത്ത താന്‍ ഇനി എന്തിന്‌ ബി.പി യും ഷുഗറും ആലോചിച്ച്‌ ടെന്‍ഷനെടുക്കണം ?.

തളര്‍ച്ച കുറവുണ്ട്‌. എങ്കിലും കാലുകള്‍ അനുസരണയില്ലാത്ത കുട്ടികളെ പോലെ ഇരിക്കുന്നു. ഭൂതകാലം ഒരു മിന്നായം പോലെ മന:സ്സിലേക്കുയര്‍ന്നു വന്നു. എത്ര സന്തോഷം നിറഞ്ഞ ബാല്ല്യ കൌമാരങ്ങളായിരുന്നു. അച്ചന്‍ ഒരു പാവപ്പെട്ട പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായിരുന്നു എങ്കിലും ഒന്നിനും ഒരു കുറവുമില്ലാതെയാണ്‌ വളര്‍ന്നത്‌. പതിനാറാമത്തെ വയസ്സില്‍ വിവാഹം. എട്ടും പൊട്ടും തിരിയാത്ത പ്രായം. മദ്രാസ്‌ റെജിമെന്റിലെ ഒരു പട്ടാളക്കാരനായ ചന്ദ്രേട്ടനുമായായിരുന്നു വിവാഹം. ചന്ദ്രേട്ടന്‍ സുന്ദരനായിരുന്നു. ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം. ഒരുമിച്ച്‌ കഴിഞ്ഞതോ വെറും ഒരു മാസം. ചന്ദ്രേട്ടന്‍ ലീവ്‌ കഴിഞ്ഞ്‌ പോയതിന്‌ ശേഷമാണറിഞ്ഞത്‌ ഗര്‍ഭിണിയാണെന്ന്‌.

ദൂരെയാണെങ്കിലും എഴുത്തുകളിലൂടെ ഞങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവെച്ചു. ചന്ദ്രേട്ടനെ പോലെ തന്നെയുള്ള ഒരു മോന്‍ ജനിക്കണേ എന്നായിരുന്നു എന്റെ പ്രാര്‍തഥന. പക്ഷേ ചന്ദ്രേട്ടന്‌ മറിച്ചായിരുന്നു. ഒരു സുന്ദരി മോള്‍ വേണം. പൊട്ടും, വളകളും, കുഞ്ഞുടുപ്പും വാങ്ങി കൊടുക്കാന്‍ ആഗ്രഹം.

ചന്ദ്രേട്ടന്റെ മരണ അറിയിപ്പ്‌ ലഡാക്കില്‍ നിന്ന്‌ കിട്ടുമ്പോള്‍ താന്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. അതിന്റെ തൊട്ട ആഴ്ച്ചയില്‍ പ്രസവവും നടന്നു. തന്റെ ആഗ്രഹം പോലെ ചന്ദ്രേട്ടനെ പോലെ സുന്ദരനായ ഒരു പൊന്നു മോന്‍. അവന്‌ ചന്ദ്രേട്ടന്റെ മുഖഛായയാരുന്നു.

ലഡാക്കിലെ ചെങ്കുത്തായ മല നിരകള്‍ക്കിടയിലൂടെ കടന്നു പോകുന്ന മിലിട്ടറി ട്രക്കിനു നേരെ ഭീകര ആക്രമണം ഉണ്ടായി. ട്രക്ക്‌ കൊക്കയിലേക്ക്‌ മറിഞ്ഞു. ആരും രക്ഷപ്പെട്ടില്ല. ഇരുപതോളം സൈനീകരുണ്ടായിരുന്നു ട്രക്കില്‍.. അതില്‍ തന്റെ ചന്ദ്രേട്ടനും ഉണ്ടായിരുന്നു. ജീവിച്ച്‌ കൊതി തീരും മുമ്പേ അകാല മ്യ്തത്യു. ഭര്‍ത്താവിനെ അറിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂ. പതിനേഴാമത്തെ വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങി. വിധി വൈപരീത്യം എന്നല്ലാതെ എന്തു പറയാന്‍. തകര്‍ന്ന ഹ്യദയവുമായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ ആകെ അന്ധകാരമായിരുന്നു. കരയാന്‍ കണ്ണു നീരില്ലാതെ ജീവിതത്തെ പകച്ചു നോക്കി നില്‍ക്കുകയായിരുന്നു.

എല്ലാവരും പറഞ്ഞു, സുഭദ്രയുടെ ഭാഗ്യം. ഒരാണ്‍ കുഞ്ഞല്ലേ. ദൌര്‍ഭാഗ്യത്തിലെ ഭാഗ്യം. തന്റെ ഹ്യദയ നൊമ്പരം ആരുമറിഞ്ഞില്ല. ഇനിയുള്ള കാലം ചന്ദ്രേട്ടന്റെ ഓര്‍മ്മകളുമായി ചന്ദ്രേട്ടന്റെ വീട്ടില്‍ കഴിയാം. തന്റെ മോനെ പഠിപ്പിച്ച്‌ വലിയവനാക്കണം. എന്തെല്ലാം മോഹങ്ങളായിരുന്നു. പക്ഷേ മോഹങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞ്‌ വിധി അവിടെയും തന്റെ എതിര്‍ പക്ഷത്തായിരുന്നു.
ചന്ദ്രേട്ടന്റെ വീട്ടുകാര്‍ ഞങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറായില്ല. അച്ചന്റെ കാലനായി പിറന്നവനാണ്‌ തന്റെ മകന്‍ എന്ന്‌ അവര്‍ പറഞ്ഞു. സ്വത്ത്‌ തരേണ്ടി വന്നാലോ എന്നു കരുതിയാവാം. ആ വാതില്‍ അന്നടഞ്ഞു. പിന്നെ ദുഃഖങ്ങളുടെ പെരുമഴക്കാലമായിരുന്നു.

അച്ചന്‍ പെന്‍ഷനായി. നാല്‌ അനുജന്മാരും, ഒരനുജത്തിയും ഒരു ചെറിയ വീട്ടില്‍ ശ്വാസം മുട്ടി കഴിഞ്ഞു. എല്ലാ ദുഃഖങ്ങള്‍ക്കിടയിലും സ്നേഹനിധികളായ അച്ചനും അമ്മയും ഒരു തണലായി നിന്നു. അവരില്ലായിരുന്നെങ്കില്‍ താനും കുഞ്ഞും എന്നേ ആത്ംഹത്യ ചെയ്തേനെ. അച്ചന്‍ പെന്‍ഷനായതോടു കൂടി വീട്ടിലെ ചെലവുകള്‍ കഴിഞ്ഞു കൂടാന്‍ തന്നെ വിഷമമായി.

ഒരു പുനര്‍ വിവാഹത്തിനായി പലരും പ്രേരിപ്പിച്ചു. എത്ര കാലം ഇങ്ങനെ ഒറ്റക്ക്‌ ജീവിക്കും. അച്ചന്റെയും അമ്മയുടേയും കാലശേഷം ഈ ചെറിയ കുഞ്ഞുമായി എങ്ങനെ ജീവിക്കും ?. പലരും ഗുണദോഷിച്ചു. സുന്ദരിയായ സുഭദ്രക്ക്‌ ഒരു വരനെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല. പലരും ആലോചനകളുമായി വന്നു. പക്ഷേ ആരും തന്റെ മകനെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ മകനെ ഉപേക്ഷിച്ചുള്ള ഒരു ജീവിതം തനിക്കു വേണ്ട എന്ന ഉറച്ച തീരുമാനമെടുത്തു. ഇനി ഈ ജീവിതം തന്റെ മകനു വേണ്ടി മാത്രം.

എങ്ങനെയെങ്കിലും ഒരു ജോലി നേടണം. പല വാതിലുകളും മുട്ടി. പത്താം ക്ലാസ്‌ തോറ്റ തനിക്കാര്‌ ജോലി തരാനാണ്‌ ?. പത്താം ക്ലാസ്‌ പരീക്ഷ പാസാവാനുള്ള പഠിപ്പ്‌ തുടങ്ങി. കൂടെ ടൈപ്പ്‌ റൈറ്റിങ്ങ്‌ പഠിക്കാനും ചേര്‍ന്നു. തൊട്ട വര്‍ഷം പത്താം ക്ലാസ്‌ പരീക്ഷ പാസായി, കൂടെ ടൈപ്പ്‌ റൈറ്റിങ്ങും. ജോലിക്കു വേണ്ടി പല അപേക്ഷകളും അയച്ചു. ഒന്നിനും ഫലം കണ്ടില്ല.

ആ ഇടക്കാണ്‌ പട്ടാളത്തില്‍ നിന്ന്‌ വിരമിച്ച അച്ചന്റെ സുഹ്യത്ത്‌ ക്യഷ്ണ മേനോനെ അച്ചന്‍ കണ്ടു മുട്ടുന്നത്‌. അദ്ധേഹമാണ്‌ പറഞ്ഞത്‌, സര്‍വ്വീസിലിരുന്ന്‌ മരിച്ച പട്ടാളക്കാരന്റെ ഭാര്യക്ക്‌ ജോലി കിട്ടാന്‍ സാധ്യതയുണ്ടെന്ന്‌. അപേക്ഷകള്‍ പലതും കൊടുത്തു. അതിനു വേണ്ടി അച്ചന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലാ ആശകളും നശിച്ചു. രാഷ്ട്രപതിക്ക്‌ ഒരു നിവേദനം കൊടുത്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന്‌ ക്യഷ്ണ മേനോന്‍ പറഞ്ഞു. താമസിയാതെ ഡല്‍ഹിയില്‍ പോയി അച്ചന്‍ രാഷ്ട്രപതിക്ക്‌ നിവേദനം നല്‍കി. പിന്നെ കാത്തിരുപ്പായിരുന്നു.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു കാണും, ബേംഗ്ലൂരിലുള്ള മിലിട്ടറി പെന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ക്ലാര്‍ക്കിനുള്ള ഇന്‍റര്‍വ്യൂവിന്‌ ചെല്ലാന്‍ വേണ്ടി കത്തു കിട്ടി. രണ്ടു വയസ്സ്‌ പ്രായമുള്ള മോനും, അച്ചനും കൂടി ബേംഗ്ലൂരില്‍ എത്തി. അടുത്ത ആഴ്ച്ച തന്നെ ജോലിയില്‍ ചേരാനുള്ള ഉത്തരവ്‌ കിട്ടി.

ദൈവം കരുണാമയനാണെന്ന്‌ അന്ന്‌ തനിക്ക്‌ മന:സ്സിലായി. മുങ്ങാന്‍ പോകുന്നതിനു മുന്‍പ്‌ ഒരു കച്ചിത്തുരുമ്പ്‌ തന്ന്‌ തന്നെ കരക്കടുപ്പിക്കാന്‍ ദൈവം ശ്രമിക്കുന്നു. അള്‍സൂരില്‍ ഒറ്റ മുറിയുള്ള ഒരു വീട്‌ വാടകക്കെടുത്തു. താന്‍ ജോലിക്ക്‌ പോകുമ്പോള്‍ അച്ചന്‍ മോനെ നോക്കും.

അച്ചന്‍ നാട്ടില്‍ നിന്ന്‌ പോന്നപ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. എല്ലാം ഒന്നു നേരേയാക്കാന്‍ കുറച്ച്‌ ദിവസത്തേക്ക്‌ അച്ചന്‍ നാട്ടിലേക്ക്‌ പോയി. മോനെ തല്‍ക്കാലം അടുത്തുള്ള ഒരു നഴ്സറിയില്‍ ചേര്‍ത്തു. രാവിലെ ജോലിക്ക്‌ പോകുമ്പോള്‍ നഴ്സറിയില്‍ കൊണ്ട്‌ ചെന്നാക്കും, ജോലി കഴിഞ്ഞ്‌ വരുമ്പോള്‍ തിരികെ കൊണ്ടു വരും. സുന്ദരിയായ ഒരു സ്‌ത്രീ ഒറ്റക്ക്‌ താമസിക്കുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കാന്‍ തുടങ്ങി. രാത്രി കാലങ്ങളില്‍ പലരും വാതില്‍ മുട്ടാന്‍ തുടങ്ങി. തലയിണക്കടിയില്‍ വെച്ച വെട്ടു കത്തി മാത്രമായിരുന്നു കൂട്ട്‌. ശല്ല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ അച്ചനോട്‌ വേഗം ബേംഗ്ലൂര്‍ക്ക്‌ വരാന്‍ വേണ്ടി എഴുതി. നാട്ടില്‍ അമ്മയും അനിയന്മാരും ചേര്‍ന്ന്‌ കാര്യങ്ങള്‍ നടത്തി. അച്ചന്റെ പെന്‍ഷനും തന്റെ ശമ്പളത്തിന്റെ ഒരു ഭാഗവും കൊണ്ട്‌ നാട്ടിലെ കാര്യങ്ങള്‍ സുഖമമായി മുന്നേറി.

മോനെ മിലിട്ടറി സ്ക്കൂളില്‍ ചേര്‍ത്തു. പഠിക്കാന്‍ മിഠുക്കനായിരുന്നു. പക്ഷേ ഒരു ഉള്‍ വലിഞ്ഞ സ്വഭാവമായിരുന്നു.ആരുമായും അടുക്കില്ല. എപ്പോഴും ഏകനായി ഇരിക്കാനാണ്‌ അവനിഷ്ടം. മോന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ മിലിട്ടറി സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്സ്‌ കിട്ടിയത്‌. ഇത്‌ വലിയ അനുഗ്രഹമായി. ആര്‍ക്കും ശല്ല്യം ചെയ്യാന്‍ കടന്നു വരാന്‍ പറ്റാത്ത സുരക്ഷിതമായ സ്ഥലം. മിലിട്ടറി ക്വാര്‍ട്ടേഴ്സിലേക്ക്‌ മാറിയ ശേഷം അച്ചന്‍ ഇടക്ക്‌ നാട്ടില്‍ പോയി നില്‍ക്കാന്‍ തുടങ്ങി. മോനും വളര്‍ന്നില്ലേ. പൊന്നു പോലെയാണ്‌ അവനെ വളര്‍ത്തുന്നത്‌. അവന്റെ ഒരാഗ്രഹങ്ങള്‍ക്കും താന്‍ എതിരു നില്‍ക്കാറില്ല. എങ്കിലും പലപ്പോഴും തന്നോടു പോലും അവന്‍ അകല്‍ച്ച കാണിക്കുന്നതായി സുഭദ്രക്ക്‌ തോന്നി തുടങ്ങി. പ്ലസ്ടു കഴിഞ്ഞ ശേഷം എഞ്ചിനീയറിങ്ങിന്‌ ചേര്‍ത്തു. ആയിടെയാണ്‌ തന്നെ തകര്‍ത്തു കൊണ്ട്‌ അച്ചന്റെ മരണ വാര്‍ത്ത നാട്ടില്‍ നിന്നെത്തിയത്‌. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ്‌ തകര്‍ന്നു വീണത്‌. നികത്താനാവത്ത ശൂന്യത . ആ അദ്ധ്യായവും അവിടെ അവസാനിച്ചു.
തനിക്ക്‌ മോനും, മോന്‌ താനും മാത്രമായി. എഞ്ചിനീയറിങ്ങിന്‌ ചേര്‍ന്ന ശേഷം മകനില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി. തന്നോട്‌ അടുക്കാനും സംസാരിക്കാനും തുടങ്ങി. എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞ ഉടനെ തന്നെ അവന്‌ ജോലി കിട്ടി. വലിയ ഒരു ജപ്പാന്‍ കമ്പനിയിലായിരുന്നു. ട്രെയിനിങ്ങിനായി ഒരു വര്‍ഷം ജപ്പാനിലായിരുന്നു. താന്‍ വീണ്ടും തനിച്ചായി. എങ്കിലും ഒരു ധൈര്യം ഉണ്ടായിരുന്നു. തന്റെ മോനെ വളര്‍ത്തി പഠിപ്പിച്ച്‌ ഒരു നല്ല നിലയിലെത്തികാന്‍ കഴിഞ്ഞ ഒരു ചാരിതാര്‍ത്ഥ്യം. ട്രെയിനിങ്ങ്‌ കഴിഞ്ഞ്‌ ആദ്യ നിയമനം ബേംഗ്ലൂരില്‍ തന്നെയായിരുന്നു. അവന്‌ ഇരുപത്തഞ്ച്‌ വയസ്സായി. തന്റെ നിര്‍ബന്ധ പ്രകാരം തന്റെ കൂട്ടുകാരിയുടെ മകളെ തന്നെ കല്ല്യാണം കഴിപ്പിച്ചു.

സന്തോഷത്തിന്റെ നാളുകളായിരുന്നു അത്‌. ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല. മരുമകളുമായി അസ്വാരസ്യങ്ങള്‍. ചെറിയ കാര്യങ്ങള്‍ക്കു പോലും വഴക്കായി. ഭാര്യ പറഞ്ഞതിന്റെ ഒരടി മുന്നോട്ട്‌ നീങ്ങാത്ത മകന്‍. ആകെ കലുഷിതമായ്‌ അന്തരീക്ഷം. മകനും മരുമകളും വീട്ടില്‍ നിന്ന്‌ ഇറങ്ങി പോയി. വേറെ ഒരു ഫ്ലാറ്റ്‌ വാങ്ങി അവിടെ താമസ്സമാക്കി. പൊന്നു പോലെ വളര്‍ത്തിയ മകന്‍ ഒരിക്കല്‍ പോലും വിളിച്ചില്ല. പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ അകന്നകന്ന്‌ പോവുകയായിരുന്നു. വീണ്ടും സുഭദ്ര ഏകയായി.

തല ചുറ്റല്‍ കുറേശെ കുറഞ്ഞു. പതുക്കെ എഴുന്നേറ്റ്‌ ക്വാര്‍ട്ടേഴ്സിലേക്ക്‌ നടക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ചന്ദ്രേട്ടന്‍ മരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന അതേ ചോദ്യം വീണ്ടും മന:സ്സ്‌ ചോദിക്കുന്നു. ആര്‍ക്കു വേണ്ടിയാണ്‌ ഇനി ജീവിക്കുന്നത്‌ ?. കാറ്റ്‌ വീണ്ടും കനക്കുകയാണ്‌. വഴികള്‍ വീണ്ടും മഞ്ഞ്‌ മൂടാന്‍ തുടങ്ങിയിരിക്കുന്നു.
Shaji Moolepat, Copyright © All Rights Reserved

പ്രവാസി ചരിതം

പ്രവാസി ചരിതം
---------------------------
വലിയ പുരക്കല്‍ ഗോവിന്ദന്‍ ബാലചന്ദ്രന്‍ എന്ന ബാലു , പാസ്പ്പോര്‍ട്ടിന്റെ പേജുകളിലൂടെ ഇഴഞ്ഞു നടന്നു. എത്ര സുന്ദരമായ ഫോട്ടോ. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തതാണ്‌. ബാലു കണ്ണാടിയിലേക്കൊന്നു നോക്കി. കാലം തന്റെ രൂപത്തില്‍ വരുത്തിയ മാറ്റം അവിശ്വസനീയം. മുന്‍ വശത്തെ മുടി കൊഴിഞ്ഞ് ചരിച്ചിട്ട ഒരു "റ" പോലെ തലയുടെ മുന്‍ വശം തരിശു ഭൂമി ആയിരിക്കുന്നു. പിന്‍ വശത്തെ മുടിയാണെങ്കില്‍ വെളുത്ത് അപ്പൂപ്പന്‍ താടി പോലെ പറന്ന് കളിക്കുന്നു. മുപ്പത്തഞ്ചാമത്തെ വയസ്സിലെ വാര്‍ദ്ധക്യം. ഗള്‍ഫ്‌ ജീവിതത്തിന്റെ സമ്പാദ്യം. ബാലു ഒരു നെടുനിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു. ദുബായിലെ അല്‍-റഫ റോഡിലെ അബ്ദുള്‍ റഹ്‌മാന്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ നിന്നുയര്‍ന്ന ദീര്‍ഗ്ഗ നിശ്വാസങ്ങള്‍ ആരോരുമറിയാതെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

പുറത്ത് ജുണ്‍ മാസത്തിലെ ചൂടില്‍ ദുബായ് നഗരം ഉരുകുകയാണ്. റൂമില്‍ നിറഞ്ഞു നില്‍ക്കുന്ന ശീതീകരണിയുടെ കാറ്റ് എല്ലാ വെള്ളിയാഴ്ച്ചകളെയും പോലെ ഈ വെള്ളിയാഴ്ച്ചയെയും ആലസ്യ പൂര്‍ണ്ണമാക്കി. രാവിലെ നാട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചിരുന്നു, കൊളസ്ട്രോളും ഷുഗറും ചെക്ക് ചെയ്യണം. പ്രഷര്‍ ഇടക്ക് നോക്കണം. വീടിന്റെ പണി സണ്‍ ഷേഡ് വരെ ആയി. ഇനി സണ്‍ ഷേഡിന്റെ വാര്‍പ്പ് തുടങ്ങണം. അതിന്‌ രൂപ പെട്ടന്നയക്കണം. ശമ്പളം കിട്ടാന്‍ ഇനിയും പതിനഞ്ചു ദിവസം കഴിയണം. പണികാരെ വിട്ടാല്‍ പിന്നെ അവരെ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. നാട്ടിലെ പണിക്കാരുടെ കാര്യമല്ലേ. പണത്തിന്‌ എന്തു ചെയ്യും എന്നാലോചിച്ച് ഒരു തുമ്പും കിട്ടുന്നില്ല.

പിറ്റേന്ന് രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിലാണ്‌ തല കറങ്ങുന്നത് പോലെ തോന്നിയത്. ഒരു വിധത്തില്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു. പ്രഷര്‍ കൂടിയാലും , കൊളസ്ട്രോള്‍ കൂടിയാലും തല കറക്കം ഉണ്ടാവാമെന്ന് സഹപ്രവര്‍ത്തകന്‍ ശ്രീധര്‍ പറഞ്ഞു. ശ്രീധര്‍ ഒരു എന്‍സൈക്ലോപീഡിയാണെന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്. ശ്രീധറിന്റെ ക്ലാസ്സ് കഴിഞ്ഞപ്പോളേക്കും തല ചുറ്റല്‍ കൂടുന്നതായി എനിക്ക് തോന്നി. ഇനി എന്തായാലും ഡോക്ടറെ കാണിക്കാതിരുന്നാല്‍ കുഴപ്പമാക്കുമെന്ന് എന്റെ ഉള്ളം പറഞ്ഞു. ബോസിന്റെ അനുവാദം വാങ്ങി ഡോക്ടറെ കാണാന്‍ പോകാന്‍ തീരുമാനിച്ചു. വിവരം പറഞ്ഞപ്പോള്‍ ബോസും ക്ലാസ്സ് തുടങ്ങി.
" ബാലു , വൈറ്റമിന്‍ കുറഞ്ഞാലും തളര്‍ച്ച ഉണ്ടാവാം പിന്നെ രക്തം കട്ട പിടിക്കുന്ന സമയത്തും തളര്‍ച്ച വരാം ".
ഇതു കേട്ടപ്പോള്‍ എന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍ പിണര്‍പ്പ് മിന്നി മറഞ്ഞു. ഒരു നിമിഷം ഞാന്‍ എന്റെ ഭാര്യയെയും , രണ്ട് മക്കളെയും കുറിച്ചാലോചിച്ചു.

റഫ ക്ലിനിക്കിന്റെ പടി കയറുമ്പോള്‍ തല ചുറ്റല്‍ പമ്പ കടന്നിരുന്നു. എങ്കിലും ഡോക്ടര്‍ വാണിയെ കണ്ട് ചെക്കപ്പ് നടത്തി പോകാമെന്ന് ഉറച്ച് നടന്നു. കൌണ്ടറില്‍ പേരു കൊടുത്ത് ഒഴിഞ്ഞ കസേര നോക്കി നടന്നു. മനം മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധം അവിടെ നിറഞ്ഞ് നിന്നിരുന്നു. ഇന്‍ഷൂറന്‍സ് കാര്‍ഡ് ചോദിച്ച് വീണ്ടും കൌണ്ടറില്‍ നിന്ന് വിളിച്ചു. കാര്‍ഡ് കൊടുത്ത് വീണ്ടും കസേരയില്‍ ഇരുന്നു. ചുവരില്‍ പിടിപ്പിച്ചിരിക്കുന്ന ടി.വി യില്‍ അമീര്‍ ഖാന്‍ ഉറഞ്ഞ് ആടുന്നുണ്ടായിരുന്നു. നിരനിരയായി രോഗികള്‍ ഇരിക്കുന്നു. ദുബായ് മുഴുവന്‍ രോഗികളാണോ എന്ന് ഒന്നു സംശയിച്ചു. ഒരു ശരാശരി മലയാളിയുടെ മന:സ്സില്‍ ഉണ്ടായേക്കാവുന്ന ഒരു ചിന്ത ഉയര്‍ന്നു വന്നു. ഈ ക്ലിനിക്കിന്റെ ഉടമ ഒരു ദിവസം എത്ര ദിര്‍ഹം ഉണ്ടാക്കുന്നുണ്ടായിരിക്കും ?. തൊണ്ണൂറുകളില്‍ ഉണ്ടായിരുന്ന രണ്ട് മുറി ക്ലിനിക്ക് ഇപ്പോള്‍ മൂന്ന് നിലകളില്‍ പരന്ന് കിടക്കുന്നു. ദുബായ് വളര്‍ന്നതിനൊപ്പം രോഗികളുടെ എണ്ണവും വളര്‍ന്നു. ഡോക്ടര്‍മാര്‍ക്ക് ചാകര. ഈ കണക്കു കൂട്ടലിനിടയിലാണ്‌ ഒരു വെള്ളരി പ്രാവ് എന്റെ പേര്‌ വിളിച്ചത്.

" മിസ്റ്റ്‌ര്‍ ബാലചന്ദ്രന്‍ , നിങ്ങളുടെ വെയ്റ്റും പ്രഷറും നോക്കണം "

ഞാന്‍ ആ മലയാളി നേഴ്സിന്റെ പിന്നാലെ നടന്നു. പുഞ്ചിരിക്കുന്ന മുഖവുമായി അവര്‍ എന്റെ വെയ്റ്റ് നോക്കി. പ്രഷര്‍ നോക്കുന്നതിനിടക്ക് ഞാന്‍ ആ സുന്ദരിയുടെ കണ്ണുകളിലേക്ക് നോക്കി. ഞാന്‍ ആലോചിക്കുകയായിരുന്നു, എങ്ങനെയാണ്‌ ഇവര്‍ക്ക് എപ്പോഴും ചിരിച്ച മുഖവുമായി എല്ലാവരോടും പെരുമാറാന്‍ കഴിയുന്നത് ?. ഒരു ദിവസം എത്ര രോഗികളുമായി ഇടപഴകുന്നു ? . പ്രഷര്‍ നോട്ടം കഴിഞ്ഞ് പുറത്ത് കടന്ന് വീണ്ടും കസേരയില്‍ ഇരിപ്പുറപ്പിച്ചു. പലരുടെയും രോഗ തീവ്രത കണ്ടപ്പോള്‍ എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് തോന്നി.

അവസാനം എന്റെ ഊഴം വന്നെത്തി.
" മിസ്റ്റര്‍ ബാലചന്ദ്രന്‍ , റൂം നമ്പര്‍ ഇരുപത്തെട്ടിലേക്ക് പോയിക്കോളൂ. " നഴ്സ് വിളിച്ച് പറഞ്ഞു.
ഞാന്‍ വാതിലില്‍ പതുക്കെ മുട്ടി വാതില്‍ തുറന്നു. ഡോക്ടര്‍ ഒരു പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു. ഡോക്ടര്‍ വാണി മെലിഞ്ഞ് വെളുത്ത ഒരു സുന്ദരി കുട്ടിയാണ്‌. പലപ്പോഴും ഡോക്ടറോട് സംസാരിക്കുമ്പോള്‍ അവര്‍ എന്റെ ചേച്ചിയോ അല്ലെങ്കില്‍ അനുജത്തിയോ ആവാറുള്ളത് ഞാന്‍ കൌതുകത്തോടെ ഓര്‍ത്തു.
" എന്താ ബാലചന്ദ്രന്‍, കുറേ നാളായല്ലോ കണ്ടിട്ട് ?"
" ചെറിയ ഒരു തലകറക്കം, അതാ ഡോക്ട്ടറെ കാണാന്‍ വന്നത് "
"പ്രഷര്‍ ബോര്‍ഡര്‍ ലൈനിലാണ്‌, ശ്രദ്ധിക്കണം , ഇപ്പോള്‍ മരുന്ന് കഴിക്കുകയൊന്നും വേണ്ട. "
" കുഴപ്പമൊന്നുമില്ല, ഭയപ്പെടേണ്ടതായിട്ടൊന്നുമില്ല. "
എന്റെ ശ്വാസം നേരെ വീണു. എന്തൊരാശ്വാസം.
പിന്നെ ഡോക്ടര്‍ പറഞ്ഞതു കേട്ട് ഞാന്‍ ഞെട്ടി.
" ബാലചന്ദ്രന്‍, മരിക്കാന്‍ പ്രഷറും, ഷുഗറും, കൊളസ്ട്രോളും ഒന്നും വേണ്ട. ഇതൊന്നുമില്ലാത്തവരും പെട്ടന്ന് മരിച്ച് പോകുന്നില്ലേ ?. ഭയപ്പെടാതെ സന്തോഷത്തോടെ പോകൂ. "

പുറത്തിറങ്ങുമ്പോള്‍ ഭയം വീണ്ടും കൂടുന്നുണ്ടായിന്നു. ഈ ഭയം എന്റെ മാത്രം കുഴപ്പമാണോ ?. ഗള്‍ഫിലെ ഒട്ടുമുക്കാല്‍ മലയാളികളുടെയും സന്തത സഹചാരിയല്ലേ ഈ ഭയം ?. ജീവിതത്തിന്റെ നല്ല മുക്കാല്‍ ഭാഗവും ഗള്‍ഫില്‍ ചൂട്ടത്ത് പണിയെടുത്ത് തരക്കേടില്ലാത്ത ചുറ്റുപാട്‌ ഉണ്ടാക്കിയാലും ഗള്‍ഫ് ഉപേക്ഷിക്കാന്‍ ഭയം. നാട്ടില്‍ ചെന്നാല്‍ ഇനി എന്തു ചെയ്യും എന്ന ഭയം . ആ ഭയം ഇന്ന് എന്റെ കഴുത്തിലും കയ്യിട്ട് നടക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് വ്യാകുല ചിത്തനായി ദുബായിലെ തിരക്കിലേക്ക് ഞാന്‍ നടന്നിറങ്ങി.
=========
എഴുതിയത്: ഷാജി മൂലേപ്പാട്ട്.
Shaji Moolepat, Copyright © All Rights Reserved

വെക്കേഷന്‍

വെക്കേഷന്‍
===========
കോളേജിന്റെ അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിലേക്ക്‌ പോവുന്നത്‌ ആക്കെ മൂന്ന്‌ കാര്യങ്ങള്‍ക്കാണ്‌. ഒന്ന്‌ ഫീസടക്കാന്‍. രണ്ട്‌, എന്തെങ്കിലും കുരുത്തക്കേട്‌ കാട്ടിയാല്‍ പ്രിന്‍സിപ്പാളിന്റെ വക ഷോക്ക്‌ ട്രീറ്റ്‌മെന്റിന്‌. മൂന്ന്‌, ഏതെങ്കിലും എഴുത്ത്‌ ഉണ്ടെങ്കില്‍ അത്‌ തരാന്‍. ക്ലാസ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങി സൈക്കിളിന്‌ അടുത്തെത്തിയപ്പോഴാണ്‌ " മല്ലയ്യ " ഉറക്കെ എന്റെ പേരെടുത്ത്‌ വിളിച്ചത്‌. മല്ലയ്യക്കടുത്തേക്ക്‌ നടക്കുന്നതിനിടെ ഒരായിരം ചോദ്യങ്ങള്‍ എന്റെ മന:സ്സിലൂടെ കടന്ന്‌ പോയി.
" ദൈവമേ എന്തെങ്കിലും പുലിവാലാണോ ...? "
മല്ലയ്യ ഞങ്ങളുടെ കോളേജിലെ ഒരു താരമാണ്‌. അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിലെ "സീനിയര്‍" പ്യൂണ്‍. പ്യൂണാണെന്ന്‌ പറഞ്ഞിട്ടു കാര്യമില്ല. പ്രിന്‍സിപ്പാള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം പവറുള്ള വലിയ പുള്ളിയാണ്‌. പ്രിന്‍സിപ്പാളിന്റെ ഏതോ തെറിച്ച്‌ പോയ ബന്ധത്തിലെ വ്യക്‌തിയാണ്‌. ആ ഗമ നടത്തത്തിലും ഇരുത്തത്തിലും ഉണ്ട്‌. എങ്കിലും എന്നോട്‌ ഒരു സോഫ്‌റ്റ്‌ കോര്‍ണര്‍ പുള്ളിക്ക്‌ ഉണ്ട്‌. എല്ലാ പ്രാവശ്യവും ഞാന്‍ നാട്ടില്‍ നിന്ന്‌ വരുമ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ സഹചരാതി തൈലം ഫ്രീ ആയി വാങ്ങി കൊണ്ടു കൊടുക്കാറുണ്ട്‌. ബേംഗ്ലൂരിലെ തണുപ്പ്‌ മല്ലയ്യയുടെ സന്ധികളില്‍ സമരം പ്രഖ്യാപിക്കുമ്പോളെല്ലാം സഹചരാതിയാണ്‌ രക്ഷ. ഈ കോട്ടക്കല്‍ ബന്ധം എനിക്കെന്നും ഒരു രക്ഷയാണ്‌. ഞാന്‍ ഭവ്യതയോടെ മല്ലയ്യയുടെ മുന്നില്‍ നിന്നു.
" എന്താ സാര്‍ വിളിച്ചത്‌...?"
" മഹീ, നിനക്കൊരു കത്തുണ്ട്‌. കേരളത്തില്‍ നിന്നാണെന്ന്‌ തോന്നുന്നു..."
എന്റെ ശ്വാസം നേരെ വീണു. കയ്യക്ഷരം കണ്ടപ്പോള്‍ മന:സ്സിലായി, ഹേമയുടെയാണ്‌. മല്ലയ്യക്ക്‌ നന്ദി പറഞ്ഞ്‌ കേമ്പസിനുള്ളില്‍ പന്തലിച്ച്‌ പൂവിട്ടു നില്‍ക്കുന്ന ഗുല്‍മോഹറിന്റെ ചുവട്ടിലുള്ള കരിങ്കല്‍ ബഞ്ചിലിരുന്നു. ഇലയാണോ, പൂക്കളാണോ കൂടുതല്‍ എന്ന്‌ പറയാനാവാത്ത ഗുല്‍മോഹറിന്റെ ശിഖിരങ്ങള്‍ക്കിടയിലൂടെ സൂര്യന്റെ സുതാര്യ കിരണങ്ങള്‍ എനിക്ക്‌ ചുറ്റും നക്ഷത്രങ്ങള്‍ വിരിയിച്ചിരുന്നു. തുടിക്കുന്ന ഹ്രുദയത്തോടെ കത്ത്‌ തുറന്നു.
" എന്റെ പ്രിയപ്പെട്ട മഹിയേട്ടന്‌ ........"
കത്തിലെ വരികള്‍ ഒരു മധുര ഗീതം പോലെ എന്റെ ഹ്രുദയത്തിലേക്കൊഴുകി. മാര്‍ച്ച്‌ ഇരുപത്തിയഞ്ചാം തിയതി എന്റെ പരീക്ഷ കഴിയും. ഇരുപത്തിയാറാം തിയതി ഞങ്ങള്‍ ബേംഗ്ലൂരിലേക്ക്‌ തിരിക്കും. ഞാന്‍ വരുമ്പോഴേക്കും എല്ലാം പഠിച്ച്‌ വെച്ചോളണം. അല്ലെങ്കില്‍ പഠിക്കാനുണ്ടെന്നു പറഞ്ഞ്‌ ഇരുന്നാല്‍ ഞാന്‍ സമ്മതിക്കില്ല. എന്നും നമുക്ക്‌ പുറത്ത്‌ കറങ്ങാന്‍ പോകണം. കബേണ്‍ പാര്‍ക്കിലും, ലാല്‍ബാഗിലും, അള്‍സൂര്‍ ലേക്കിലും.....എല്ലാം. അച്ഛന്റെ സ്‌ക്കൂട്ടര്‍ എടുത്ത്‌ നമുക്ക്‌ പോകാം. ലൈസന്‍സില്ലാത്ത ഞാന്‍ സ്‌ക്കൂട്ടറെടുത്താല്‍ മാമന്‍ എന്റെ ഷേപ്പ്‌ മാറ്റും.
" ഈ പെണ്ണിന്റെ ഒരു കാര്യം " ഞാന്‍ മന:സ്സിലോര്‍ത്തു.
എന്റെ മാമന്റെ മകളാണ്‌ ഹേമ. എന്റെ മുറപ്പെണ്ണ്‌. പ്രണയം ഇത്രക്ക്‌ മധുരമാണോ...?. അത്‌ പലപ്പോഴും ഒരു വന ലത പോലെ എന്നിലേക്ക്‌ പടര്‍ന്നു കയറും. എന്നെ തന്നെ മറക്കുന്ന നിമിഷങ്ങള്‍ !!. മാര്‍ത്തഹള്ളിയിലെ കോളേജ്‌ ഹോസ്‌റ്റലിന്റെ ടെറസിലിരുന്ന്‌ ചന്ദ്രിക നിറഞ്ഞ രാത്രികളില്‍ ചിപ്പി വള കിലുങ്ങുന്ന പോലുള്ള അവളുടെ പൊട്ടിച്ചിരി കേള്‍ക്കുന്ന നിമിഷങ്ങള്‍...

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ പച്ച വിരിച്ച്‌ കിടക്കുന്ന മുണ്ടകന്‍ പാട വരമ്പിലൂടെ അങ്ങേ കരയിലുള്ള അമ്പലത്തിലേക്ക്‌ തൊഴാന്‍ പോകുമ്പോള്‍ എന്തൊക്കെ സംശയങ്ങളായിരുന്നു അവള്‍ക്ക്‌..
" മഹിയേട്ടന്റെ ക്ലാസ്സില്‍ പെണ്‍കുട്ടികളുണ്ടോ..? "
" സുന്ദരികളാണോ അവര്‍......? "
" മഹിയേട്ടന്‍ അവരെ നോക്കറുണ്ടോ....?"
പിന്നെ അവസാനം ഒരു താക്കീതും..
" അവരെയെങ്ങാനും നോക്കീന്നറിഞ്ഞാ...കൊന്നുകളയും !"
ഞാന്‍ അറിയാതെ ചിരിച്ചുപോയി.
" എന്താടാ ഒരു ചിരി..?" സഹമുറിയന്‍ രാജേഷിന്റെ ചോദ്യം.
" എഴുത്തു താടാ...ഒന്നു വായിക്കട്ടെ.."
ഒറ്റ വലിക്ക്‌ എഴുത്ത്‌ അവന്‍ കയ്യിലാക്കി.
" നീ മാനം നോക്കി ഇരിക്കുന്നത്‌ കണ്ടപ്പഴേ തോന്നി, എന്തോ വശപ്പിശക്‌ ഉണ്ട്‌ എന്ന്‌."
ബലം പിടിച്ചിട്ട്‌ കാര്യമില്ല. മുഴുവന്‍ വായിച്ചിട്ടേ അവന്‍ എഴുത്ത്‌ തിരിച്ച്‌ തരൂ. എന്തായാലും ഇന്ന്‌ ഹോസ്‌റ്റലില്‍ ചെന്നാല്‍ എനിക്ക്‌ പണിയായി. കത്തിലെ ഓരോ വാചകങ്ങളും പറഞ്ഞ്‌ കളിയാക്കും.

ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണെന്റെ ഹേമയെ. ഇനിയും പത്തു ദിവസം കഴിയണം. പാണ്ഡ്യന്‍ സാറിന്റെ എഞ്ചിനീയറിങ്ങ്‌ ഡ്രോയിങ്ങ്‌ ക്ലാസിലിരുന്ന്‌ വരക്കുന്നതിനിടക്ക്‌ ഒരു നിമിഷം ഞാന്‍ ഹേമയുടെ അടുത്തെത്തി. ഒരു ചോക്കു കഷ്‌ണം പറന്നു വന്ന്‌ എന്റെ തലയിലടിച്ചപ്പോഴാണ്‌ സ്‌ഥല കാല ബോധം ഉണ്ടായത്‌.
" മഹീ, സ്‌റ്റാന്‍ഡപ്പ്‌ ഇതിന്റെ എലിവേഷന്‍ എങ്ങനെയാണ്‌ വരക്കുക..?"
കുടുങ്ങിപ്പോയി, ക്ലാസില്‍ ശ്രദ്ധിക്കാതിരുന്ന ഞാന്‍ എലിവേഷനല്ല " എലിവിഷമാണ്‌ " വരക്കുക എന്ന്‌ പറയണമുണ്ടായിരുന്നു. ഉത്തരം പറയാത്ത കാരണം ആ പീരിയഡ്‌ മുഴുവന്‍ നില്‍ക്കേണ്ടി വന്നു. അവള്‍ പലപ്പോഴും എന്നോട്‌ ചോദിച്ചിട്ടുണ്ട്‌...
" മഹിയേട്ടന്‌ എങ്ങനെയാ എന്നെ ഇഷടപ്പെട്ടത്‌ ...?"
ഹേമ സുന്ദരിയാണ്‌, പക്ഷേ അതിനുമപ്പുറം വേറെ എന്തോ ഒന്ന്‌ അവളിലേക്കെന്നെ അടുപ്പിക്കുന്നു. ആ കുസ്രുതി നിറഞ്ഞ സ്വഭാവമാണോ..? ആ വിടര്‍ന്ന ചിരിയാണോ...? എന്റെ ചെറിയ ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയാണോ...? എനിക്ക്‌ തന്നെ അറിയില്ല. പ്രണയം അത്ര ദിവ്യമാണെന്ന്‌ വിശ്വസിക്കുന്ന ആളൊന്നുമല്ല ഞാന്‍. ചിലപ്പോള്‍ ഞാന്‍ അതിരു കടക്കാറില്ലേ എന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. ദൈവം കല്ലില്‍ ഇവളെയായിരിക്കും എനിക്ക്‌ എഴുതി വെച്ചിട്ടുള്ളത്‌!!!.

മാമന്റെ കുടുംമ്പം എല്ലാ സ്‌ക്കൂള്‍ വെക്കേഷനും ബേംഗ്ലൂരിലെത്തും. അവര്‍ ബേംഗ്ലൂരിലെത്തിയാല്‍ പിന്നെ പോകുന്നത്‌ വരെ ഡിഫന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിന്റെ അള്‍സൂരിലെ കേംബ്രിഡ്‌ജ്‌ ലേ ഔട്ടിലുള്ള ഡി.എ.ഡി കോംപ്ലക്‌സിലുള്ള ഫ്ലാറ്റിലായിരിക്കും എന്റെ താമസം. ഹേമയുമായി കഴിയുവാനുള്ള ഒരു നിമിഷം പോലും ഞാന്‍ കളയാറില്ല. മാമന്‍ ഫ്ലാറ്റിലുണ്ടങ്കില്‍ കുറച്ച്‌ തിരക്ക്‌ കുറവായിരിക്കും. മാമന്‍ പുറത്തേക്കിറങ്ങിയാല്‍ പിന്നെ ഫ്ലാറ്റ്‌ പൂര പറമ്പ്‌ പോലെയാണ്‌. അന്നത്തെ ക്ലാസ്‌ കഴിഞ്ഞ ഉടനെ മാമന്റെ അടുത്തേക്ക്‌ വിട്ടു. എത്ര മണിക്കാണ്‌ ട്രൈയിന്‍ എത്തുന്നത്‌ എന്നറിയാന്‍. കന്യാകുമാരി എക്സ്‌പ്രസിലാണ്‌ അവര്‍ വരുന്നത്‌. പുലര്‍ച്ച അഞ്ചുമണിക്കാണ്‌ ട്രൈയിന്‍ ബേംഗ്ലൂര്‍ സിറ്റി സ്‌റ്റേഷനില്‍ എത്തുന്നത്‌. കാത്തിരുപ്പ്‌ ഒരു ഹിമാലയാരോഹണം പോലെ അസഹ്യമായി, ദിവസങ്ങള്‍ ഒച്ചിനേ പോലെ ഇഴഞ്ഞു കൊണ്ടിരുന്നു. അവസാനം ആ ദിവസം വന്നെത്തി. തലേന്ന്‌ രാത്രി തന്നെ മാമന്റെ ഫ്ലാറ്റിലെത്തി. പുലര്‍ച്ചക്ക്‌ മാമന്റെ മിലിട്ടറി ജീപ്പില്‍ സിറ്റി റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ തിരിച്ചു. മാര്‍ച്ച്‌ മാസമാണെങ്കിലും പുലര്‍ കാലത്തുള്ള ബേംഗ്ലൂരിലെ വരണ്ട തണുത്ത കാറ്റ്‌ എന്നെ വിറപ്പിച്ചു കൊണ്ടിരുന്നു. അഞ്ചേമുക്കലിന്‌ കന്യാകുമാരി എക്സ്പ്രസ്‌ എത്തി. അവളെ കാണാന്‍ ഞാന്‍ ഓടുകയായിരുന്നു. തമ്മില്‍ കാണുന്ന നിമിഷം എനിക്കിപ്പോഴും ആലോചിക്കാന്‍ വയ്യ. കാണുന്ന മാത്രയില്‍ അവളെ വാരിപുണരണം എന്നാണാഗ്രഹം. മാമനെ പേടിച്ച്‌ സംയമനം പാലിച്ചു. ഞാനും ഹേമയും ജീപ്പിന്റെ പുറകിലുള്ള സീറ്റിലാണിരുന്നിരുന്നത്‌. അവള്‍ വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ഞാന്‍ അവളുടെ മുഖത്ത്‌ മാത്രം നോക്കിയിരിക്കുകയായിരുന്നു. വേറെ ഒന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

ഇനി രണ്ടു മാസം അമ്മായി ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ച്‌ ദിവസങ്ങള്‍ മധുരതരമാക്കാം. പക്ഷേ കോളേജിലേക്ക്‌ എന്നും പോകണമല്ലോ എന്നാലോചിക്കുമ്പോള്‍ വിഷമം. ഈ രണ്ടു മാസം ലീവെടുത്താലോ എന്നുവരെ ആലോചിച്ചു. കോളേജ്‌ വിട്ട ഉടനെ കൂട്ടുകാരോടു പോലും ഒന്നും പറയാതെ മാമന്റെ ഫ്ലാറ്റിലേക്ക്‌ പറന്നു. രാജേഷിനോട്‌ പറഞ്ഞിരുന്നു, ഇനി രണ്ടു മാസം മാമന്റെ കൂടെയാണ്‌ താമസം എന്ന്‌.

അന്ന്‌ വൈകി കേംബ്രിഡ്‌ജ്‌ ലേ ഔട്ടിലെ സായി ദര്‍ബാറില്‍ പ്രാര്‍ത്ഥിക്കാനാണെന്നു പറഞ്ഞ്‌ ഞാനും, ഹേമയും ഫ്ലാറ്റില്‍ നിന്നിറങ്ങി. ഗുല്‍മോഹറുകള്‍ പൂവിരിച്ച്‌ നില്‍ക്കുന്ന വീഥികളിലൂടെ ഞങ്ങള്‍ കൈ കോര്‍ത്ത്‌ നടന്നു. മൂന്ന്‌ മാസം നേരിട്ട്‌ കാണാത്ത വിശേഷങ്ങളെല്ലാം ഒരു മണികിലുക്കം പോലെ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു. നടന്നു നടന്ന്‌ ഇന്‍ഫേന്‍ഡ്രി റോഡിലൂടെ അള്‍സൂര്‍ ലേക്കിനടുത്തെത്ത്‌ എത്തിയതറിഞ്ഞില്ല. പാരിജാതം പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഞങ്ങളുടെ മന:സ്സു പോലേ അശോക
മരങ്ങളും, ഗുല്‍മോഹറുകളും മുകളിലും താഴെയും ഞങ്ങള്‍ക്കു വേണ്ടി വര്‍ണ്ണ പുഷ്‌പ്പങ്ങളുടെ പരവതാനി തീര്‍ത്തു. ലേക്കിനടുത്തുള്ള കോണ്‍ക്രീറ്റ്‌ ബഞ്ചില്‍ തോളോടുതോള്‍ ചേര്‍ന്നിരുന്ന്‌ ഞങ്ങള്‍ ഞങ്ങളെ തന്നെ തേടുകയായിരുന്നു. ചമ്പക മരങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും സുഗന്ധം പരത്തി കുളുര്‍ കാറ്റില്‍ ഇളകി ആടുന്നുണ്ടായിരുന്നു. ഏതേ തപോവന ഭുവില്‍ അകപ്പെട്ട പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. ഹരിണങ്ങള്‍ ഞങ്ങളെ തൊട്ടുരുമി കടന്നു പോയോ...?. പ്രണയ ഹിമസ്രുംഗങ്ങളില്‍ എത്ര നേരം അലഞ്ഞെന്നറിയില്ല. നിമിഷങ്ങള്‍ മുകിലുകളെ പോലെ പറന്നു കൊണ്ടേയിരുന്നു... നിയോണ്‍ വിളക്കുകള്‍ കണ്‍ തുറന്നിരിക്കുന്നു. ഇനിയും വൈകിയാല്‍ വീട്ടില്‍ പരിഭ്രമിക്കും. പതുക്കെ തിരിച്ചു നടക്കാനരംഭിച്ചു.
ദിവസങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.

ഒരു ദിവസം വൈകി മാമനും അമ്മായിയും കൂടി കൂട്ടുകാരന്റെ വീട്ടില്‍ ഒരു പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. എന്തായാലും അവര്‍ വളരെ വൈകിയേ തിരിച്ച്‌ വരൂ. ഞങ്ങള്‍ രണ്ടുപേരും കൂടി മാമന്റെ വെസ്‌പ്പ സ്‌ക്കൂട്ടറില്‍ കറങ്ങാനിറങ്ങി. അവള്‍ പിന്നിലിരുന്ന്‌ എന്നെ ചുറ്റിപ്പിടിച്ചപ്പോള്‍ അറിയാതെ സ്‌ക്കൂട്ടറിന്റെ
സ്‌പ്പീട്‌ കൂടി. എയര്‍പ്പോര്‍ട്ട്‌ റോഡിലൂടെ വെസ്‌പ്പ പറക്കുകയായിരുന്നു. എയര്‍പ്പോര്‍ട്ടിനടുത്തെത്തിയപ്പോള്‍ ഞങ്ങളുടെ വരവു കണ്ട്‌ ട്രാഫിക്ക്‌ പോലീസുകാരന്‍ കൈ കാട്ടി. ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാത്ത ഞാന്‍ സ്‌ക്കൂട്ടര്‍ നിര്‍ത്തിയാല്‍ പോലീസ്‌ സ്‌റ്റേഷന്‍ കയറേണ്ടി വരും. പിന്നെ ഒന്നും ആലോചിച്ചില്ല, നിര്‍ത്താതെ നീണ്ട്‌ വിശാലമായി കിടക്കുന്ന റോഡിലൂടെ വെസ്‌പ്പ കുതിച്ചു. പോലീസുകാരന്റെ വിസിലടി പിറകില്‍ നിന്നു കേട്ടു. രുഗ്‌മിണിയെ തട്ടി കൊണ്ടു പോരുന്ന കണ്ണന്റെ ഭാവമായിരുന്നു എനിക്ക്‌. ശത്രു സൈന്യം പിന്‍തുടര്‍ന്നെത്തുന്നതിനു മുന്നെ സ്വന്തം രാജ്യത്തെത്താനുള്ള തിടുക്കം. അവിടെ നിന്ന്‌ രക്ഷപ്പെട്ട്‌ ചുറ്റിതിരിഞ്ഞ്‌ വീട്ടില്‍ എത്തിയപ്പോഴേക്കും , ഞങ്ങളുടെ കണക്കു കൂട്ടല്‍ തെറ്റിച്ച്‌ മാമനും അമ്മായിയും ഞങ്ങളെ
കാത്ത്‌ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു. ഒരു മിന്നല്‍ എന്റെ മന:സ്സിലൂടെ കടന്നു പോയി, പക്ഷേ അവള്‍ക്ക്‌ ഒരു കൂസലും ഉണ്ടായിരുന്നില്ല. വാതില്‍ മുട്ടിയപ്പോള്‍ മാമന്‍ വാതില്‍ തുറന്ന്‌ തീപാറുന്ന കണ്ണുകളോടെ എന്നെ ഒന്ന്‌ നോക്കി. ആ നോട്ടത്തില്‍ ഞാന്‍ എല്ലം വായിച്ചറിഞ്ഞു.

ഞാന്‍ ഒന്നും മിണ്ടാതെ റൂമിലേക്ക്‌ നടന്നു. അമ്മായി എന്റെ പിറകെ വരുന്നത്‌ ഞാന്‍ അറിഞ്ഞു. എനിക്കുള്ള സുപ്പാരി തരാനായിരിക്കുമെന്ന്‌ ഞാനൂഹിച്ചു.
" മഹീ, നീ ഈ പെണ്ണിന്റെ കൂടെ നടന്നോ. ഒന്നും പഠിക്കേണ്ട..."
" നാളെ ഞാന്‍ നാട്ടിലേക്ക്‌ ഫോണ്‍ ചെയ്‌ത്‌ അമ്മയോട്‌ നിന്റെ വിക്രിയകള്‍ പറയുന്നുണ്ട്‌..."
വീട്ടില്‍ ഈ വിവരങ്ങള്‍ അറിഞ്ഞാല്‍ എനിക്കുള്ള മിഠായി ഉറപ്പാണ്‌. എങ്ങനെയെങ്കിലും ഈ ചൂടു പിടിച്ച അന്തരീക്ഷം ഒന്ന്‌ തണുപ്പിക്കണം എന്ന്‌ കരുതി ഇരിക്കുമ്പോഴാണ്‌ ഹേമയോട്‌ അമ്മായിയുടെ ഉപദേശം.
" ഹേമേ, നിനക്ക്‌ പറഞ്ഞു കൂടെ അവനോട്‌ ഇരുന്ന്‌ പഠിക്കാന്‍ "
" അതെങ്ങനെയാ നീ തന്നെയല്ലേ അവനെ കൊണ്ട്‌ ഇതെല്ലാം ചെയ്യിക്കുന്നത്‌...നിനക്കുള്ളത്‌ ഞാന്‍ വെച്ചിട്ടുണ്ട്‌.."
എന്തായാലും അമ്മായിയുടെ ഭീഷിണി ഏറ്റു. ഓരോ ദിവസവും എത്രയാ പഠിക്കാനുള്ളത്‌. ഹേമ വന്നതിനു ശേഷം പുസ്‌തകം തൊടാറില്ല. പിന്നെ ഹേമ തന്നെ പറയാന്‍ തുടങ്ങി " മഹിയേട്ടാ, എന്നും രണ്ടു മണിക്കൂര്‍ പഠിക്കണം. ഒമ്പതു മണി തൊട്ട്‌ പതിനൊന്നു മണി വരെ..." പഠിക്കാനിരുന്നാല്‍ നേരെ അവള്‍ വന്ന്‌ കിടക്കയിലിരിക്കും. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കലാണ്‌ പിന്നെ പണി. എങ്കിലും കുറേശ്ശെ പഠിപ്പ്‌ തുടര്‍ന്നു.

രാവിലെ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും ചായ ടേബിളില്‍ ഇരിക്കുന്നുണ്ടാവും. ഞാന്‍ കോളേജിലേക്ക്‌ പോവാന്‍ തയ്യാറാവുമ്പോഴേക്കും ചോറു നിറച്ച പാത്രം റെഡിയായിട്ടുണ്ടാവും. പിന്നെ എന്റെ അന്നന്നത്തെ ടൈം ടേബിള്‍ അനുസരിച്ചുള്ള പുസ്‌തകവും ബേഗില്‍ നിറച്ച്‌ വെച്ചിട്ടുണ്ടാവും. ഹേമ ഈ പ്രാവശ്യം ആകെ മാറിയിരിക്കുന്നു. എന്നെക്കാളും പക്വത പ്രകടിപ്പിക്കുന്നു. അവള്‍ എനിക്ക്‌ ആരെല്ലാമോ ആയിരിക്കുന്നു. ജീവിതത്തില്‍ നിന്ന്‌ അടര്‍ത്തി മാറ്റാനാവാത്ത പോലെ.
ഹേമ എന്നും എന്നോട്‌ ചോദിക്കും -
" മഹിയേട്ടാ, എന്നെ കൂടെ കോളേജില്‍ കൊണ്ടു പോവുമോ.."
പല പ്രാവശ്യം ഞാന്‍ തീരുമാനിച്ചതാണ്‌ കൊണ്ടു പോവണം എന്ന്‌. പക്ഷേ ഞാന്‍ ഹേമയുടെ കാര്യത്തില്‍ കുറച്ച്‌ പൊസസീവ്‌ ആകുന്നുണ്ടോ എന്ന്‌ സംശയം. വേറെ ആണ്‍ പിള്ളേര്‍ അവളോട്‌ സംസാരിക്കുന്നത്‌ എനിക്കിഷ്‌ടപ്പെടാറില്ല. കൂടെ പഠിക്കുന്ന കുട്ടികള്‍ വല്ല കൊനഷ്ടും പറഞ്ഞാല്‍ പിന്നെ അത്‌ മതി എന്റെ സമാധാനം ഇല്ലാതാവാന്‍. നിര്‍ബന്ധം കൂടിയപ്പോള്‍ ഒരു ശനിയാഴ്‌ച്ച സ്‌പ്പെഷല്‍ ക്ലാസുള്ള ദിവസം സൈക്കിളിനു പിന്നിലിരുത്തി അവളെയും കോളേജിലേക്ക്‌ കൊണ്ടു പോയി. ശനിയാഴ്‌ച്ച ആയ കാരണം വളരെ കുറച്ച്‌
പേരെ കോളേജില്‍ ഉണ്ടായിരുന്നുള്ളൂ. കോളേജും ലാബുകളും നടന്നു കാണുമ്പോള്‍ അവളുടെ കണ്ണുകളിലെ അത്ഭുതവും, ആകാംഷയും ഞാന്‍ അറിഞ്ഞു. കൊച്ചു കുട്ടികളെ പോലെ ഓടി ഓടി നടന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്‌ ലാബില്‍ കയറിയപ്പോള്‍ എന്തൊക്കെ സംശയങ്ങളായിരുന്നു !!!. അറിയാവുന്നതെല്ലാം ഞാന്‍ വിവരിക്കുമ്പോള്‍ വേറെ ഏതോ ലോകത്തില്‍ എത്തിയ പോലെയായിരുന്നു അവളുടെ നില്‍പ്പ്‌. കോളേജ്‌ മുഴുവന്‍ ചുറ്റിനടന്ന്‌ കണ്ട്‌ ക്ലാസില്‍ തിരിച്ചെത്തി. അവളെ ചൊടിപ്പിക്കാനായി കൂടെ പഠിക്കുന്ന രേഖ ഹേമയോട്‌ ചോദിച്ചു...
" ഹേമേ, നീ എപ്പോഴും മഹിയുടെ കൂടെ നടന്നാല്‍ ഈ ദീപ എന്താ ചെയ്യ്യാ..?"
" എത്ര നാളായി ദീപക്ക്‌ മഹിയെ ഒന്നടുത്ത്‌ കിട്ടിയിട്ട്‌.."
കഴിഞ്ഞില്ലേ എല്ലാം.....
" മഹിയേട്ടാ, ഞാന്‍ പോവ്വാ.." എന്നു പറഞ്ഞ്‌ ക്ലാസില്‍ നിന്നിറങ്ങി ഒറ്റ നടത്തം. വീട്ടിലെത്തി എന്നെ ചോദ്യം ചെയ്‌ത്‌, ചോദ്യം ചെയ്‌ത്‌ ഒരു വിധമാക്കി. പിന്നെ ദിവസങ്ങളെടുത്തു ഒന്ന്‌ സമാധാനിപ്പിച്ച്‌ നേരെയാക്കാന്‍.

ഇണങ്ങിയും പിണങ്ങിയും ദിവസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. ഹേമക്ക്‌ നാട്ടില്‍ ക്ലാസ്സ്‌ തുടങ്ങാറായി. ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ഒരിക്കലും അകലാനാവാത്ത പോലെ.... അവള്‍ക്ക്‌ തിരിച്ച്‌ പോവേണ്ട ദിവസം വന്നെത്തി. മൂകത അതിന്റെ ചിറകുകള്‍ കൊണ്ടാഞ്ഞടിച്ചു. അവളെ സന്തോഷിപ്പിക്കാന്‍ പല താമാശകളും പറയാന്‍ ശ്രമിച്ചു. പക്ഷേ അവളുടെ കണ്ണുകളിലേക്ക്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. ആ കണ്ണുകളിലേക്ക്‌ നോക്കിയാല്‍ എന്റെ എല്ലാ നിയന്ത്രണവും വിട്ടു പോകുന്നു. സങ്കടം നിയന്ത്രിക്കാനാവാതെ.
മാമന്‍ ചോദിച്ചു " എന്താ മോളെ നിന്റെ കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത്‌..?"
" തല വേദന ഉണ്ടോ.....? "
കരഞ്ഞ്‌ കരഞ്ഞ്‌ കണ്ണുകള്‍ വീര്‍ത്തതാണെന്ന്‌ മാമനറിയുമോ.......
ട്രൈയിനിന്റെ ജാലകത്തിനിപ്പുറ്ത്ത്‌ നിന്ന്‌ ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ വാക്കുകള്‍ പുറത്ത്‌ വരാന്‍ വിമൂഖത കാട്ടി. ജനലഴികളില്‍ വെച്ചിരുന്ന അവളുടെ കൈ വിരലുകളില്‍ ഞാന്‍ മുഖമമര്‍ത്തി നിന്നു. ആ ബഹളത്തിനിടയിലും ഞങ്ങള്‍ ഏകാന്തതയുടെ ഏതോ തുരുത്തില്‍ അക്ഷരങ്ങള്‍കായി അലയുകയായിരുന്നു. ട്രൈയിനിന്റെ നീണ്ട ചൂളം വിളി....
സ്വയം തീര്‍ത്ത പുക മറക്കുള്ളിലേക്ക്‌ ട്രൈയിന്‍ ഓടി മറഞ്ഞപ്പോള്‍, ഉയര്‍ത്തി വീശിയ കൈകളുമായി ഞാന്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ നിന്നു. യാത്രയാക്കാന്‍ വന്നവരെല്ലാം പല വഴിക്ക്‌ നടന്നകന്നപ്പോള്‍ നിറകണ്ണുകളുമായി ഞാന്‍ പ്ലാറ്റ്‌ ഫോമിലെ കോണ്‍ക്രീറ്റ്‌ ബഞ്ചില്‍ ഇരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഹ്രുദയ വേദനയോടെ.
--------
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved

നഷ്ട വസന്തങ്ങള്‍

നഷ്ട വസന്തങ്ങള്‍
=============
മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മുറ്റത്തെ അയയില്‍ ഉണക്കാനിട്ടിരിക്കുന്ന തുണികള്‍ എടുക്കാനായി രജനി ഓടി വന്നു. തുണികളെടുത്ത് തിരിച്ച് കയറുമ്പോഴാണ്‌ ഉമ്മറത്തിന്റെ അങ്ങേ കോണില്‍ ഇരിക്കുന്ന എന്നെ കണ്ടത്.
" മഴ വരുന്നത് കണ്ടാ ഈ തുണികളൊന്നെടുത്തു കൂടെ ? , എത്ര കഷ്ടപ്പെട്ടിട്ടാ ഇതെല്ലാം കഴുകിയിട്ടിരിക്കുന്നത്‌, എല്ലാറ്റിനും എന്റെ കയ്യു തന്നെ എത്തണം. "
ആ സംസാരത്തിലെ കോപ ചുവ ഞാനറിഞ്ഞു. എനിക്ക് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ മറ്റേതോ ലോകത്തായിരുന്നു. അവള്‍ക്കെന്നും പരാതിയാണ്‌ , ഞാന്‍ ഒരു പണിക്കും സഹായിക്കില്ല. ഒന്നും കണ്ടറിഞ്ഞ് ചെയ്യില്ല എന്നെല്ലാം.
കാറ്റ് വീശാന്‍ തുടങ്ങി. വടക്കേ മൂലയില്‍ നില്‍ക്കുന്ന തെങ്ങ് മഴയത്ത് കളിക്കുന്ന കുട്ടിയുടെ ഉത്സാഹത്തോടെ കാറ്റില്‍ ആടി രസിക്കുന്നുണ്ടായിരുന്നു. മുറ്റത്ത് പൂത്തു നില്‍ക്കുന്ന ലാങ്കി മരത്തിന്റെ പൂക്കളുടെ സുഗന്ധം വീടിനു ചുറ്റും നിറഞ്ഞു നിന്നു. അനന്തതയില്‍ നിന്ന്‌ ഉതിര്‍ന്നു വീഴുന്ന മുത്തു മണികളെ പോലെ പൊഴിയുന്ന മഴയെ നോക്കി ഞാന്‍ ഉമ്മറ തിണ്ണയില്‍ മലര്‍ന്നു കിടന്നു. വീടിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന മുവാണ്ടന്‍ മാവില്‍ നിന്ന്‌ പഴുത്ത മാങ്ങകള്‍ കാറ്റിന്റെ താളത്തിനൊത്ത് പൊഴിഞ്ഞു വീഴുന്നത്‌ ഞാനറിഞ്ഞു. മഴ കനത്തപ്പോള്‍ മാവിന്റെ ചില്ലയില്‍ മാമ്പഴം നുണഞ്ഞിരുന്ന അണ്ണാറക്കണ്ണന്‍ ഒരു ചാട്ടത്തിന്‌ ഓടിട്ട വീടിന്റെ മേല്‍ക്കൂരയില്‍ ഉള്ള തന്റെ സ്വന്തം വീട്ടില്‍ കയറിയിരുന്ന്‌ എന്നെ പോലെ മഴയെ നോക്കി ഇരിപ്പായി.
എന്റെ ബാല്യത്തിലേക്ക്‌ ഞാനറിയാതെ ഊളിയിട്ടു. അപ്പുവിനേയും, അമ്മുവിനേയും ഓര്‍മ്മിച്ചു. എന്നേക്കാളും ഒരു വയസ്സിന്‌ മൂത്തതായിരുന്നു അവര്‍. എന്റെ വീടിന്റെ തൊട്ടത്‌ തന്നെ ആയിരുന്നു അവരുടെ വീട്‌. ഞങ്ങള്‍ മൂന്നു പേരും ഒരു കൂട്ടായിരുന്നു. ചരിഞ്ഞു നില്‍ക്കുന്ന അരയാലില്‍ ഒരിക്കലും കിട്ടാത്ത അണ്ണാറകണ്ണനെ പിടിക്കാന്‍ കൂടു വെച്ചതും, മഴയത്ത്‌ സ്‌ക്കൂളു പറമ്പിലെ നാരങ്ങാ മാവിന്റെ മാങ്ങ പെറുക്കാന്‍ ചേമ്പിന്റെ ഇല കൊണ്ട് തൊപ്പി ഉണ്ടാക്കി വെച്ച്‌ ഓടുന്നതും ... അങ്ങനെ എന്തെല്ലാം. ക്രിസ്‌തുമസ്സിന്‌ പുല്‍കൂടുണ്ടാക്കി മഞ്ഞു നിറഞ്ഞ ഡിസംമ്പര്‍ രാവില്‍ നക്ഷത്രങ്ങളെ നോക്കി ഇരിക്കുമായിരുന്നു. ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു സ്‌ക്കൂളില്‍ പോയിരുന്നത്‌. അപ്പൂപ്പന്‍ താടി കണ്ടാല്‍ പേടിയുള്ള അപ്പു, കാറ്റില്‍ പറന്നു വരുന്ന അപ്പൂപ്പന്‍ താടികള്‍ കണ്ട് ചൂളുന്നത്‌ ഇപ്പോഴും മുന്നില്‍ കാണാം.
ജീവിതം കരുപിടിപ്പിക്കാനുള്ള തത്രപ്പാടില്‍ ഈ നാടും, മഴയും, പച്ചപ്പും എല്ലാം നഷ്ടപ്പെട്ടു. മരുഭൂവിനു തുല്ല്യമായ പ്രവാസം. ഒന്നൊന്നായി എല്ലാം നഷ്ടപ്പെടുന്നു എന്ന്‌ മന:സ്സിലാക്കിയപ്പോഴേക്കും സമയം ഒരുപാട്‌ കടന്നു പോയിരുന്നു. ഒരു ഉറച്ച തീരുമാനമെടുക്കാന്‍ വയ്യാതെ കുഴഞ്ഞു. നാട്ടിലെത്തിയാല്‍ എങ്ങനെ ജീവിതം മുന്നോട്ട്‌ കൊണ്ടു പോകും എന്ന ചോദ്യം ഉത്തരമില്ലാതെ വേട്ടയാടി.
വയ്യ .... ഇനിയും എനിക്ക്‌ നഷ്‌ട്ടപ്പെടാന്‍ വയ്യ...
കുന്നത്ത്‌ പള്ളിയിലെ മുത്തപ്പന്റെ പെരുന്നാളും , പീഠികേശ്വരം ക്ഷേത്രത്തിലെ ശിവരാത്രിയും , വേലയും ...എല്ലാം സ്വപ്നങ്ങളായി.. ഓണത്തിനും, വിഷുവിനും, ഉത്സവ സമയത്തും നാട്ടിലേക്ക്‌ ഫോണ്‍ ചെയ്യുമ്പോള്‍ നെഞ്ച്‌ നീറുകയായിരുന്നു. അത്ത കളവും, ഓണത്തപ്പനും, പൂക്കളുമെല്ലാം പ്രവാസഭൂമിയിലെ ചൂടില്‍ ഉരുകിയെരിഞ്ഞു.
ഒടുവില്‍ ഒരു തീരുമാനമെടുത്തു. എല്ലാവരും ചോദിച്ചു "എന്തിനാണ്‌ ഇത്ര നല്ല ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ പോവുന്നത്‌ എന്ന്‌.." ശരിയായിരുന്നു, വളരെ ബുദ്ധിമുട്ടി എടുത്ത തീരുമാനമായിരുന്നു അത്‌. എന്റെ നാട്ടിലെ മഴയും, പച്ചപ്പും, പുഴയും, കുന്നുകളും , ഓണവും, പൂരവുമെല്ലാം വെറും സ്വപ്നങ്ങളാക്കി ഈ ചുട്ടു പഴുത്തു കിടക്കുന്ന മണലില്‍ കരിയിച്ച്‌ കളയണമോ ?..
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്‌ പുറത്ത്‌ കടന്നപ്പോള്‍ ഒരാശ്വാസമായിരുന്നു. പതിനഞ്ചു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ പ്രതീതി. വിസയും, പാസ്‌പ്പോര്‍ട്ടും, പത്താകയുമില്ലാതെ സ്വതന്ത്രനായ സന്തോഷം.
കാറ്റിന്റെ താളത്തിനൊത്ത്‌ വിക്രുതി കാട്ടുന്ന മഴത്തുള്ളികള്‍ ദേഹത്ത്‌ വീണപ്പോഴാണ്‌ സ്വപ്‌നത്തില്‍ നിന്നുണര്‍ന്നത്‌. തിണ്ണയില്‍ നിന്നെഴുന്നേറ്റ്‌ മഴ വെള്ളം തെറിക്കാത്ത ഭാഗത്തേക്ക്‌ നീങ്ങിയിരുന്നു.
"ദേ , ഈ കുട്ടികള്‍ തല്ലുകൂടുന്നു, ഇവരെ ഒന്ന്‌ നോക്കിയേ.." രജനിയുടെ വിളി.
കുട്ടികളല്ലേ, അവര്‍ വിക്രുതി കാട്ടിയും, ഓടിയും , ചാടിയും വളരട്ടെ. ദുബായിലെ ഫ്ലാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന അവര്‍ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞ്‌ വളരണം. ബാല്ല്യത്തില്‍ ഞാനനുഭവിച്ച സ്വാതന്ത്ര്യം അവരും അറിയട്ടെ.
"ദേ, നിങ്ങളവിടെയുണ്ടോ ? " രജനിയുടെ വിളി വീണ്ടും വന്നു.
അച്ഛന്‍ ചാരുകസേരയിലിരുന്ന്‌ പത്രം വായിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നുമുരിയാടാതെ ഉമ്മറത്തെ ശീലാന്തിയില്‍ തൂക്കിയിട്ടിരുന്ന അച്ഛന്റെ വളഞ്ഞ കാലുള്ള കുടയെടുത്ത്‌ മുറ്റത്തെക്കിറങ്ങി. കാനകള്‍ നിറഞ്ഞ്‌ കവിഞ്ഞ് റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നുണ്ടായിരുന്നു. പതിയെ റോഡിലേക്കിറങ്ങി വെള്ളത്തിലൂടെ നടക്കുമ്പോള്‍ പണ്ട്‌ സ്‌കൂളിലേക്ക് പോകുമ്പോള്‍ ചെയ്‌തിരുന്ന പോലെ, മുണ്ട്‌ മടക്കി കുത്തി ഇടത്തേ കാല്‍ വെള്ളത്തില്‍ ആഞ്ഞ്‌ ചവിട്ടി പൊങ്ങി വരുന്ന വെള്ളത്തെ വലതു കാലിന്റെ പുറവടി കൊണ്ടടിച്ച്‌ " ഠേ " " ഠേ " ശബ്‌ദമുണ്ടാക്കി ആ പഴയ സ്‌ക്കൂള്‍ കുട്ടിയായി ഞാന്‍ എന്റെ നാട്ടു വഴികളിലൂടെ തിമിര്‍ത്തു നടന്നു.
========
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved

ദുബായിലെ ഭ്രാന്തന്‍

ദുബായിലെ ഭ്രാന്തന്‍
=========================
കഴിഞ്ഞ ദിവസം കിട്ടിയ ഇ-മെയിലിലെ വരികള്‍ വില്‍സന്റെ മന:സ്സിലേക്ക് അലയടിച്ച് കയറി. ' ഡ്രോ എ സര്‍ക്കിള്‍ ഓണ്‍ വാള്‍ ഏണ്ട് ബേങ് യുവര്‍ ഹെഡ്ഡ് ഓണ്‍ ഇറ്റ്, ടു റിലീവ് സ്ട്രസ്". ഈ ടെന്‍ഷനൊന്നു കുറക്കാന്‍ ഇതല്ലാതെ വേറൊരു വഴിയും അവനു ചിന്തിക്കാന്‍ കഴിയുന്നില്ല.
നീണ്ട പതിനാലു വര്‍ഷങ്ങളായി ദുബായിലെ ഒരു ഷിപ്പിങ്ങ് കമ്പനിയില്‍ സിസ്റ്റമ്സ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. മേലുദ്യോഗസ്ഥരുടെ വിശ്വസ്തനും കഠിന പരിശ്രമിയുമായ ചെറുപ്പക്കാരന്‍.

ടെന്‍ഷന്‍ നിറഞ്ഞ ഈ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകണം എന്ന് പല പ്രാവശ്യം ആലോചിച്ചതാണ്. പക്ഷേ നാട്ടില്‍ ചെന്നാല്‍ എന്താണു ചെയ്യുക എന്ന ചിന്ത. എല്ലാ സൌകര്യങ്ങളുമുണ്ടെങ്കിലും മന:സ്സമാധാനത്തോടെ ഒരു ദിവസം പോലും നില്‍ക്കാന്‍ പറ്റാത്ത വീട്. മുജ്ജെന്‍മ്മ പാപം. അല്ലാതെന്തു പറയാന്‍. വീട്ടില്‍ എല്ലാവരും ബോസുമാരാണ്. അച്ഛനും, അമ്മയും മറ്റുള്ളവരും. ദുബായിലാണെങ്കില്‍ ഒരു ബോസിനെ നേരിട്ടാല്‍ മതി. അങ്ങനെ എല്ലാ പ്രവാസികളെയും പോലെ അവനും കീഴടങ്ങി. അകവും പുറവും ചുട്ട് പൊള്ളുന്ന മരുഭുമിക്കു വേണ്ടി തന്റെ ഈ ജീവിതം ദൈവം ഉഴിഞ്ഞു വെച്ചതാകാമെന്ന് അവന്‍ ആശ്വസിച്ചു.

പത്തു നിലയുള്ള ഷിപ്പിങ്ങ് ടവറിന്റെ എട്ടാം നിലയിലുള്ള കോണ്‍ഫ്രന്‍സ് റൂമില്‍ നിന്ന് വില്‍സന്‍ പുറത്തേക്ക് നോക്കി. സമയം വൈകുന്നേരം അഞ്ചു മണി ആയിരിക്കുന്നു. അല്‍-മിനാ റോഡ് കാറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാണാവോ ദുബായിലെ ഈ ട്രാഫിക്ക് ഒന്നവസാനിക്കുക ?. അകലെ ചക്രവാള സീമകളെ പുണരുന്ന അറേബ്യന്‍ സമുദ്രം. തന്റെ മന:സ്സിനേക്കാള്‍ എത്ര ശാന്തമാണ്‌ ഈ കടല്‍ എന്ന് വില്‍സനു തോന്നി. കണ്ണെത്തും ദൂരത്ത് തന്നെയാണ്‌ പോര്‍ട്ട് റാഷീദിലെ ഡ്രയ് ഡോക്ക്. റിപ്പയറിനു വന്ന കപ്പലുകള്‍ക്ക് മുകളിലൂടെ കൂറ്റന്‍ ക്രയ്നുകള്‍ നിരങ്ങി നീങ്ങുന്നു.
ദുബായ് നഗരം കടലിനെ കാര്‍ന്നു തിന്നുന്നത് വില്‍സനെ അതിശയിപ്പിച്ചു. പോര്‍ട്ട് റാഷീദിനോട് ചേര്‍ന്ന് കടല്‍ നികത്തി മാരി ടൈം സിറ്റ് പണിതുയര്‍ത്തുന്നു. കൂടാതെ പാം ജുമേരയും, പാം ദേരയും. പരസ്യങ്ങളില്‍ പറയുന്ന പോലെ ദുബായ് ഒരു സ്വപ്ന നഗരം തന്നെയാണ്. ഒറ്റ ദിവസം കൊണ്ട് ഒരുവനെ കോടീശ്വരനാക്കാനും , ദരിദ്രനാക്കാനും കഴിവുള്ള നഗരം. ലക്ഷ കണക്കിന്‌ പ്രവാസികളുടെ ചോരയും നീരും ഊറ്റി കുടിച്ച് സുന്ദരിയായ യക്ഷിയെ പോലെ അവള്‍ , ദുബായ് നഗരം ചിരിക്കുന്നു.

മൊബൈല്‍ ഫോണില്‍ ജബേല്‍-അലി ബ്രാഞ്ച് ഓഫീസിലേ ഫിലിപ്പീനി പെണ്‍ കുട്ടിയുടെ വിളി വന്നു.
" വി കെ നോട്ട് ഏക്സ്സ് മെയിന്‍ ഫ്രേം ഏണ്ട് ഇ-മെയില്‍"
അഞ്ചു മണി ആയാലും ഇവള്‍ക്കൊന്നും വീട്ടില്‍ പോകാറായിട്ടില്ലേ , എന്ന് വില്‍സന്‍ കരുതി.
വില്‍സന്‍ കംപ്യൂട്ടര്‍ സര്‍വ്വര്‍ റൂമിലേക്ക് നടന്നു. അവന്റെ സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. അനാലിസിസ് തുടങ്ങി.
സര്‍വ്വര്‍ റൂമിലെ രണ്ട് ടണ്ണിന്റെ മൂന്ന് ഏ.സി കള്‍ അവന്റെ തലയെ കോള്‍ഡ് സ്റ്റോറിലിരിക്കുന്ന തൊലി കളഞ്ഞ കോഴിയെ പോലെയാക്കി. ഒന്നും പിടി കിട്ടുന്നില്ല. എവിടെയാണ്‌ കുഴപ്പം ?. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ അവനു തോന്നി. ഒരു നിമിഷം കസേരയില്‍ ഇരുന്നു.

സര്‍വ്വര്‍ റൂമിന്റെ വാതില്‍ തുറന്ന് അവന്റെ ബ്രിട്ടീഷുകാരന്‍ ബോസ് കയറി വന്നു.
" ജബേല്‍-അലി ഓഫീസിലെ നെറ്റുവര്‍ക്കിന്‌ എന്താണു പറ്റിയത്"

ഒരു മുരള്‍ച്ച പോലെയാണ്‌ അവനതു തോന്നിയത്. വില്‍സന്‍ ബോസിന്റെ കണ്ണുകളിലേക്ക് നോക്കി. ഇയാളുടെ മെമ്മറി അലോക്കേഷന്‍ ടേബിളില്‍ വൈറസ് കയറിയോ എന്ന് വില്‍സന്‌ തോന്നി.

" ഞാന്‍ പരിശോധിക്കുകയാണ്‌ " എന്ന് വില്‍സന്‍ മറുപടി നല്‍കി.
പിന്നീടൊന്നും പറയാതെ ബോസ് പുറത്തിറങ്ങി.

സര്‍വ്വര്‍ റൂമിലെ എച്ച്.പി യുടെ റേക്കില്‍ എട്ട് സര്‍വ്വറുകള്‍ അശ്രാന്ത പരിശ്രമത്തിലാണ്‌. സര്‍വ്വറുകളുടെ മൂളല്‍ അവനെ അസ്വസ്ഥനാക്കി. അവന്റെ തലചോറ്‌ തലയോട്ടി പിളര്‍ന്ന് പുറത്തേക്ക് തെറിക്കുമെന്ന് അവനു തോന്നി. കമ്മ്യൂണിക്കേഷന്‍ റേക്കിലെ സിസ്ക്കോ റൌട്ടറുകളും സോണിക് വാള്‍ വി.പി.ന്‍ സര്‍വ്വറുകളും തേനീച്ചകളെ പോലെ മൂളി അവനു ചുറ്റും പറന്നു. നെറ്റുവര്‍ക്ക് കേബിളുകള്‍ അവന്റെ കഴുത്തിനു നേരെ നീരാളികളെ പോലെ കൈ നീട്ടി. ഒരു അലര്‍ച്ചയോടെ അവന്‍ സര്‍വ്വര്‍ റൂമില്‍ നിന്ന് ഇറങ്ങി ഓടി.

ബോധം തെളിഞ്ഞപ്പോള്‍ ഏതോ ആശുപത്രി കിടക്കയിലായിരുന്നു. പലതും ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി. ഒന്നും ഓര്‍മ്മ വരുന്നില്ല.

സ്വന്തം പേരു പോലും ഓര്‍മ്മ വരുന്നില്ല.
ദൈവമേ, സ്വന്തം അയ്ഡന്റിറ്റി പോലും ഓര്‍ക്കാന്‍ കഴിയുന്നില്ല.

അവന്റെ മെമ്മറിയില്‍ വൈറസ് കയറിയിരിക്കുന്നു. വൈറസ് ബാധിച്ച് അവന്റെ റൌട്ടിങ്ങ് ടേബിള്‍ ശൂന്യമായിരിക്കുന്നു.
അവന്റെ സിസ്റ്റം ഫേക്ടറി ഡീഫോള്‍ട്ട് സെറ്റിങ്ങിലേക്ക് പോയിരിക്കുന്നു. അവന്റെ ബുദ്ധി ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റേതു പോലെ ആയിരിക്കുന്നു.

ആദ്യം അവന്‍ ഒരു നവ ജാത ശിശുവിനെ പോലെ കരഞ്ഞു, പിന്നെ ആര്‍ത്ത് ആര്‍ത്ത് ചിരിച്ചു. ഭ്രാന്തമായ ചിരി.

======
എഴുതിയത്: ഷാജി മൂലേപ്പാട്ട്.
Shaji Moolepat, Copyright © All Rights Reserved

എന്റെ വെള്ളിയാഴ്‌ച്ചകള്‍

എന്റെ വെള്ളിയാഴ്‌ച്ചകള്‍.
===================
വിജയന്‍ ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി പുറത്തേക്ക്‌ നോക്കി.
സമയം പതിനൊന്നു മണി ആയിരിക്കുന്നു. യാമിനിയും മക്കളും
നല്ല ഉറക്കമാണ്‌. ഉറങ്ങിക്കോട്ടെ !, ഇന്നലെ വളരെ വൈകിയാണ്‌
ഉറങ്ങിയത്‌. ഷാര്‍ജ കോണ്‍കോര്‍ഡ്‌ സിനിമയില്‍ പോയി ഒരു
മലയാളം പടം കണ്ടു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും രണ്ടു
മണി ആയി. പുറത്ത്‌ സൂര്യന്‍ മരുഭൂമിയെ തിളപ്പിക്കുകയാണ്‌.
ഈന്തപ്പഴങ്ങള്‍ പഴുത്ത്‌ വീഴാന്‍ തുടങ്ങിയിരിക്കുന്നു. ചൂട്‌
അതിന്റെ പാരമ്യതയില്‍ എത്തുമ്പോഴാണ്‌ ഈന്തപ്പഴങ്ങള്‍
പാകമായി വീഴുക. ജുലയ്‌ മാസമല്ലേ ! ഇനിയും നാലു
മാസം കഴിയണം ഒന്നു തണുക്കാന്‍.

ചായ ഉണ്ടാക്കാനായി അടുക്കളയിലേക്കെത്തിയപ്പോഴാണ്‌
തന്റെ കൂട്ടുകാരെ പറ്റി ഓര്‍ത്തത്‌. എന്നും രാവിലെ ഏഴുമണിക്ക്‌
അവര്‍ക്ക്‌ പ്രാതല്‍ കൊടുക്കാറുള്ളതാണ്‌. അടുക്കളയുടെ ജനല്‍
വാതില്‍ തള്ളിത്തുറന്നു. ചൂട്‌ കാറ്റ്‌ അകത്തേക്ക്‌ തള്ളിക്കയറി.
എന്തേ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടിട്ടും അവര്‍ വന്നില്ല ?.
സമയം വൈകിയതു കൊണ്ടാവുമോ ?. വിജയന്‍ പുറത്തേക്ക്‌
തലയിട്ട്‌ നോക്കി. ചൂട്‌ കാരണം അധിക നേരം വാതില്‍
തുറന്നിടാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ഓരോരുത്തരായി
പറന്ന്‌ വരാന്‍ തുടങ്ങി. ഷാര്‍ജയിലെ അല്‍-വാദാ
സ്‌ട്രീറ്റിലെ ജെ.വി.സി ബില്‍ഡിങ്ങിനോട്‌ ചേര്‍ന്ന്‌
നില്‍ക്കുന്ന മസ്‌ജിദിലെ താമസക്കാരായ പ്രാവുകളാണവര്‍.
അരി മണികള്‍ ജനലിനോടു ചേര്‍ന്ന ചുമരരികില്‍
വിതറി കൊടുത്തു. തല ചരിച്ചും കുണുങ്ങിയും അവര്‍
അകത്തേക്ക്‌ നോക്കി. " ഇത്ര നേരം എവിടെയായിരുന്നു ?"
എന്ന ചോദ്യം ആ നോട്ടത്തിലില്ലേ , എന്നെനിക്ക്‌ തോന്നി.
ചില്ലു ജാലകത്തിനപ്പുറത്ത്‌ പ്രാതല്‍ കഴിക്കുന്ന അവരെ
നോക്കി നിന്നു. ചൂട്‌ സഹിക്കാനാവാതെ പലരുടെയും
ശരീരം വാടിയിരിക്കുന്നു. കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലെ
ജോലികാരെ പോലെയാണ്‌ ഇവരുടെ അവസ്‌ഥ.

ചായ ഉണ്ടാക്കി ഹാളിലെ സോഫയില്‍ വന്നിരുന്നു.
വെള്ളിയാഴ്‌ച്ച ആയ കാരണം എല്ലാറ്റിനും ഒരു മടി.
വാതില്‍ തുറന്ന്‌ ഗള്‍ഫ്‌ ന്യൂസ്സ്‌ പത്രം എടുത്ത്‌
അലസമായി താളുകള്‍ മറിച്ചു. എല്ലായിടത്തും അക്രമവും
വെടിവെപ്പും തന്നെ. ഏ.സി യുടെ തണുപ്പില്‍ വീണ്ടും
സെറ്റിയില്‍ ചാരിയിരുന്ന്‌ മയങ്ങാന്‍ തുടങ്ങി. അറിയാതെയാണ്‌
ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്ത തന്റെ കഴിഞ്ഞ
കാലങ്ങളിലേക്ക്‌ വഴുതി വീണത്‌. എല്ലാം ഇന്നലെ കഴിഞ്ഞ
പോലെയാണ്‌ തോന്നുന്നത്‌. കാലത്തിന്റെ
ഇടനാഴികയിലൂടെ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഇരുട്ട്‌
മാത്രമായിരുന്നില്ല, മധുരത്തിന്റെ കിനിവും തങ്ങി
നിന്നിരുന്നു. എന്റെ ഗായത്രി, മണി മാമന്റെ മകളായിരുന്നു.
ചെറുപ്പം മുതലേയുള്ള സ്‌നേഹം വളര്‍ന്നപ്പോള്‍
പ്രണയമായത്‌ ഞങ്ങളറിഞ്ഞില്ല. ഡിഗ്രിക്ക്‌ പട്ടണത്തിലെ
കോളേജ്‌ ഹോസ്‌റ്റലില്‍ അവള്‍ താമസമാക്കിയപ്പോഴാണ്‌
ആ പ്രണയ വേദന ഞാന്‍ അറിഞ്ഞത്‌. ഒരിക്കല്‍ കോളേജ്‌
മുടക്കത്തിന്‌ വീട്ടില്‍ വന്നപ്പോള്‍ അവളുടെ കൂടെ
തൊടിയില്‍ നടക്കുന്നതിനിടെയാണ്‌ അമ്മായി വിലക്കിയത്‌.
" വിജയാ, ആളുകളെ കൊണ്ട്‌ അതും ഇതും പറയിപ്പിക്കരുത്‌,
അവളുടെ ഭാവി കളയരുത്‌...."
സത്യം തന്നെയായിരുന്നു. എനിക്ക്‌ ആഗ്രഹിക്കാന്‍
കഴിയുന്നതിലും ഉയരത്തിലായിരുന്നു മാമന്റെ സാമ്പത്തീക
സ്‌തിഥി. ഒളിച്ച്‌ പല തവണ അവളെ കാണാന്‍ ശ്രമിച്ചു.
പക്ഷെ ഗായത്രിയും അകലം പാലിക്കാന്‍ തുടങ്ങി. എല്ലാറ്റിനും
സാമ്പത്തീക മാനദണ്ഡങ്ങള്‍ കാണുന്ന ആളുകള്‍ക്കിടയിലേക്ക്‌
അവളും ചേര്‍ന്നുവോ ?. ആയിരിക്കാം. അതല്ലേ ഈ അകല്‍ച്ചയുടെ
പൊരുള്‍ !.

നാല്‌ സഹോദരിമാര്‍ക്ക്‌ താഴെയാണ്‌ ഞാന്‍. ആകെയുള്ളത്‌
ഇരുപത്തഞ്ചു സെന്‍റ്‌ ഭുമിയാണ്‌. വേറെ ഒന്നും സമ്പാദ്യമായി
അച്ഛനില്ല. ചേച്ചിമാര്‍ക്ക്‌ കല്ല്യാണ ആലോചനകള്‍ പലതും
വരാന്‍ തുടങ്ങി. പക്ഷേ കുടുമ്പത്തിന്റെ ധന സ്‌തിഥി എല്ലാ
ആലോചനകളെയും അകറ്റി നിര്‍ത്തി. ആ ഇടക്കാണ്‌
കൂട്ടുകാരന്‍ ഹംസ ഷാര്‍ജയില്‍ നിന്ന്‌ നാട്ടില്‍ വന്നത്‌.
അവന്റെ കാരുണ്ണ്യത്തില്‍ ഒരു ഫ്രീ വിസ സങ്കടിപ്പിച്ച്‌
ഷാര്‍ജയിലെത്തി. വന്ന അന്നു മുതല്‍ എത്രയെത്ര പീഠന
അനുഭവങ്ങള്‍ !. പിടിച്ച്‌ നില്‍ക്കാന്‍ വേണ്ടി അഭിമാനം
കാറ്റില്‍ പറത്തി. എല്ലാം തന്റെ നാട്ടിലുള്ള പെങ്ങന്‍മാര്‍ക്കും,
അച്ഛ്നും , അമ്മക്കും വേണ്ടി ആയിരുന്നു.

ഒരു ജോലി കിട്ടാന്‍ വേണ്ടി എവിടെയെല്ലാം അലഞ്ഞു.
ജുണ്‍ മാസത്തിലെ ചൂടില്‍ ബയോഡാറ്റയുമായി നടത്തം
തന്നെയായിരുന്നു. അന്ന്‌ അജ്‌മാന്‍ അതിര്‍ത്തിയിലുള്ള
ഒരു ഓഫീസില്‍ ഇന്റെര്‍വ്യൂവിന്‌ പോയതായിരുന്നു.
ഇന്നത്തേതു പോലെ ഫോണ്‍ സൌകര്യം ഇല്ലാത്ത
കാരണം മണിക്കൂറുകള്‍ നടന്നും ഓഫീസ്‌ കണ്ടു
പിടിക്കാനായില്ല. അവസാനം തളര്‍ന്ന്‌ ഒരു മസ്‌ജിദിന്റെ
മുന്നിലുള്ള ടാപ്പില്‍ നിന്ന്‌ വെള്ളം കുടിക്കാന്‍ വേണ്ടി
നിന്നതായിരുന്നു. തളര്‍ച്ച കൊണ്ട്‌ വീഴാന്‍ പോകുന്നത്‌
മാത്രം ഓര്‍മ്മയുണ്ട്‌. പള്ളി മീനാരത്തില്‍ നിന്നുയര്‍ന്ന
" അല്ലാഹു അക്‌ബര്‍ .." വിളി കേട്ടാണ്‌ ഞാനുണര്‍ന്നത്‌.
ആരൊക്കെയോ ചേര്‍ന്ന്‌ എന്നെ പള്ളിയുടെ
ഉമ്മറത്തെത്തിച്ചിരിക്കുന്നു. ഹ്രുദയത്തില്‍ നിന്നുയര്‍ന്ന
ആ ബാങ്കു വിളി എന്റെ സകല നിയന്ത്രണവും തെറ്റിച്ചു.
നിറഞ്ഞ കണ്ണുകളുമായി ഞാന്‍ രണ്ടു കൈകളും
ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു ....
" പരമ കാരുണീകനായ അല്ലാഹുവെ എന്നോട്‌
കരുണ കാണിക്കേണമേ... ഈ മരുഭുവില്‍ നീയല്ലാതെ
വേറാരുമെനിക്കാശ്രയമില്ല...."
പൊട്ടിക്കരഞ്ഞ്‌ നെറ്റി തറയില്‍ മുട്ടി. നിസ്‌ക്കരിച്ച്‌
പള്ളിയില്‍ നിന്ന്‌ പുറത്തേക്ക്‌ വന്ന ഒരു മലയാളി
" എന്തേ കരയുന്നത്‌...? " എന്നു തിരക്കി. കണ്ണുനീരോടു
കൂടി ഷംസുവിനോട്‌ എന്റെ ദു:ഖങ്ങള്‍ പറഞ്ഞു.
അടുത്തുള്ള ഒരു ഗ്രോസറിയിലാണ്‌ ഷംസു ജോലി
ചെയ്യുന്നത്‌. കുറച്ച്‌ നേരം ചിന്തിച്ച്‌ നിന്ന്‌ അവന്‍
പള്ളിയുടെ ഉള്ളിലേക്ക്‌ കയറി. ഒരു ദിവ്യനെ പോലെ
തോന്നിക്കുന്ന വെളുത്ത താടിയും, വെള്ള വസ്‌ത്രവും
ധരിച്ച ഒരു അറബിയുമായാണ്‌ അവന്‍ തിരിച്ചു
വന്നത്‌. എന്റെ വിഷമങ്ങള്‍ അവന്‍ നല്ലവനായ
അറബിയോട്‌ പറഞ്ഞു. ഉടനെ തന്നെ അദ്ധേഹം
പോക്കറ്റില്‍ നിന്ന്‌ വിസിറ്റിങ്ങ്‌ കാര്‍ഡ്‌ തന്ന്‌, രണ്ടു
ദിവസം കഴിഞ്ഞ്‌ ഷാര്‍ജയിലെ റോളയിലുള്ള തന്റെ
ട്രേഡിങ്ങ്‌ കമ്പനിയില്‍ വന്ന്‌ കാണാന്‍ പറഞ്ഞു.
നല്ലവരായ ഷംസുവിന്റെയും, അറബിയുടെയും
രൂപത്തില്‍ വന്ന അല്ലാഹുവിനോട്‌ നന്ദി പറഞ്ഞ്‌
അന്ന്‌ തുടങ്ങിയതാണ്‌ ഗള്‍ഫ്‌ ജീവിതം. ഇന്നും ആ
കരുണാമയനായ അല്ലാഹു എന്നെ നേര്‍ വഴിക്ക്‌ നയിക്കുന്നു.

നീണ്ട മുപ്പത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പെങ്ങന്‍മാരെയെല്ലാം
വിവാഹം കഴിപ്പിച്ചയച്ചു. ഇന്ന്‌ എല്ലാവരും നല്ല നിലയില്‍
കഴിയുന്നു. അവര്‍ കഴിഞ്ഞ കാലമെല്ലാം മറന്നിരിക്കുന്നു.
" മറവി ഒരനുഗ്രഹമാണല്ലോ.... അല്ലേ..? "
ഇന്ന്‌ അവരുടെയെല്ലാം ഏറ്റവും വലിയ ശത്രു ഞാനാണ്‌.
അച്ഛനും, അമ്മയും പോലും ആ ഒഴുക്കില്‍ തന്നെ.
വിധിയുടെ വിളയാട്ടം.. അല്ലേ..?
ഹാള്‍ക്രോ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടെ പ്രോജക്‌ട്‌
മേനേജരായി ഇന്ന്‌ ഇരിക്കുമ്പോള്‍ അഭിമാനം
തോന്നാറുണ്ട്‌. എല്ലാം ദൈവത്തിന്റെ അനുഗ്രഹം,
പിന്നെ തന്റെ കഠിനാധ്വാനവും. രക്‌ത ബന്ധങ്ങള്‍ക്ക്‌
വെറുക്കപ്പെട്ടവനായി ഞാനും എന്റെ കുടുംമ്പവും ഷാര്‍ജയില്‍
കഴിയുന്നു. ഇത്രമാത്രം വെറുക്കപ്പെടാന്‍ ഞാന്‍ എന്തു
തെറ്റാണ്‌ ചെയ്‌തത്‌. സഹോദരിമാര്‍ക്ക്‌ ഒരു കുറവും
വരുത്താതെ എല്ലാ കാര്യങ്ങളും ചെയ്‌ത്‌ കൊടുത്തതോ..?

കഠിന ഹ്രുദയനല്ലാത്ത കാരണം കണ്ണുനീര്‍ തടുകാനായില്ല.
എല്ലാ ദു:ഖങ്ങളെയും മയക്കി ഉറക്കാന്‍ ഞാന്‍ ഫ്രിഡ്‌ജ്‌
തുറന്ന്‌ ബക്കാര്‍ഡി റം കുപ്പി പുറത്തേക്കെടുത്തു. ഫ്രിഡ്‌ജ്‌
തുറക്കുന്ന ശബ്‌ദം കേട്ടിട്ടാണെന്നു തോന്നുന്നു യാമിനി
എഴുന്നേറ്റ്‌ വന്നു. " വിജയേട്ടാ, അധികമാവണ്ട. എന്താ
ഇന്ന്‌ നേരത്തെ തുടങ്ങിയോ വീട്ടിലെ വിഷമം..?"
കണ്ണുകള്‍ തിരുമി കൊണ്ടവള്‍ ചോദിച്ചു. അവള്‍ക്കറിയാം
ഞാനധികമാവില്ല എന്ന്‌. പിന്നെ ആകെ
വെള്ളിയാഴ്‌ച്ച മാത്രമേ സങ്കടം വരാറുള്ളൂ. ബാക്കിയുള്ള
ദിവസങ്ങളിലെല്ലാം ഒന്നിനും സമയം കിട്ടാറില്ല എന്നതാണ്‌
ചുരുക്കം. രാവിലെ ഏഴുമണിക്ക്‌ ഓഫീസില്‍ പോയാല്‍
വൈകി ഏഴു മണിക്കാണ്‌ തിരികെ ഫ്ലാറ്റിലെത്തുക.
പിന്നെ ആലോചിക്കാന്‍ എവിടെ സമയം ...?.
ബെക്കാര്‍ഡി തന്റെ മ്യുദുലമായ കൈകള്‍ കൊണ്ടെന്റെ
ഓര്‍മ്മകളെ മറച്ചു പിടിച്ചു. ആ തഴുകലില്‍ ഞാനെപ്പോഴോ
മയങ്ങിപ്പോയി. മോളുടെ വിളി കേട്ടാണ്‌ ഉണര്‍ന്നത്‌.
" ഡാഡീ, എഴുന്നേല്‍ക്ക്‌ ഊണു കഴിക്കാന്‍ സമയമായി. "
വിജയന്‌ അരിശം വന്നു.
" എത്ര തവണ പറഞ്ഞതാ അച്ഛന്‍ എന്നു വിളിക്കാന്‍ ... ?"
" സോറി അച്ഛാ, ഇനി ഡാഡി എന്നു വിളിക്കില്ല.."
ഞാന്‍ ദേഷ്യപ്പെട്ട കാരണം വാടിയ മുഖവുമായവള്‍
തിരിഞ്ഞു നടന്നു. പാവം, കുട്ടികളല്ലേ ?.
പക്ഷേ രണ്ട്‌ മക്കളും മലയാളം ഒരക്ഷരം പറയില്ല.
എപ്പോളും ഇംഗ്ലീഷ്‌ തന്നെ. എങ്ങനേയാ ഇവരൊക്കെ
കേരളത്തില്‍ ചെന്നാ ജീവിക്കുക ?.

കഴിഞ്ഞ തവണ സ്ക്കൂള്‍ അവധിക്ക്‌ നാട്ടില്‍ ചെന്നപ്പോള്‍
ഇവരെ പൊറുപ്പിക്കാന്‍ ബുദ്ധിമുട്ടി. ഈച്ച, കൊതുക്‌, ചീത്ത
മണം, ചൂട്‌, ഏസി ഇല്ല.... എന്തൊക്കെ പരാതികളായിരുന്നു.
പെങ്ങന്‍മാരുടെ മക്കള്‍ ഇവരെ " ശീമക്കുട്ടികള്‍ " എന്നാണ്‌
വിളിച്ചിരുന്നത്‌. ശരിക്ക്‌ മലയാളം സംസാരിക്കന്‍ അറിയാത്ത
കാരണം. തെറ്റ്‌ എന്റേതു കൂടിയാണ്‌. ഞാന്‍ യാമിനിയോട്‌
എന്നും പറയും മക്കളെ മലയാളം പഠിപ്പിക്കണം എന്ന്‌.
പക്ഷേ അവള്‍ക്ക്‌ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍
തീരെ താല്‍പ്പര്യമില്ല. ഞാന്‍ തന്നെ പഠിപ്പിച്ചാല്‍ മതിയായിരുന്നു.
വൈകിപ്പോയോ എന്നെനിക്ക്‌ തോന്നി. അതിന്‌ ശേഷമാണ്‌
അവരെ കൊണ്ട്‌ നിര്‍ബന്ധമായും മലയാളം പറയിപ്പിക്കുന്നത്‌.
നാട്ടില്‍ ചെന്നാല്‍ ഇവര്‍ മറ്റുള്ളവര്‍ക്ക്‌ ഒരു തമാശയാണ്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച അരുണ്‍ പറഞ്ഞത്‌ കേട്ട്‌ ഞാന്‍
ഞെട്ടി. അവന്റെ ഗേള്‍ ഫ്രണ്ട്‌ ദുബായിലെ
ലാംസി പ്ലാസയില്‍ സിനിമക്ക്‌ പോകുന്നുണ്ട്‌ , അവനെ
ഞാന്‍ ലാംസിയില്‍ ഒന്ന്‌ ഡ്രോപ്പ്‌ ചെയ്യണമെന്ന്‌.
കാലം പോയ പോക്കേയ്‌. സ്വന്തം അച്ഛ്നോടാണ്‌
പെണ്‍കുട്ടികളുടെ കൂടെ സിനിമക്ക്‌ പോവാന്‍
ഡ്രോപ്പ്‌ ചെയ്യാന്‍ പറയുന്നത്‌. സമയം ആറുമണി
ആയിരിക്കുന്നു. ഹാളില്‍ അമ്മയും മക്കളും
തിരക്കിലാണ്‌. എന്തൊക്കെയോ പറഞ്ഞ്‌ തര്‍ക്കങ്ങള്‍
നടക്കുന്നു. ബെക്കാര്‍ഡിയുടെ കൈകള്‍ മുഴുവനായും
അയഞ്ഞിരിക്കുന്നു. എങ്കിലും കണ്ണും പൂട്ടി ഏസി യുടെ
തണുപ്പില്‍ ചുരുണ്ട്‌ കിടക്കാന്‍ ഒരു സുഖം. നാളെ
ശനിയാഴ്‌ച്ചയാണ്‌. വീണ്ടും ഒരാഴ്‌ച്ച ഓട്ടം തന്നെ.
ഒരാഴ്‌ച്ച മുഴുവന്‍ അടുത്ത വെള്ളിയാഴ്‌ച്ചക്ക്‌ വേണ്ടിയുള്ള
കാത്തിരുപ്പ്‌. ആ കാത്തിരുപ്പിനും ഒരു സുഖം ഉണ്ട്‌.
രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ ഓടുന്നു, രാത്രി വളരെ
വൈകി തിരിച്ചെത്തുന്നു. ഈ യാന്ത്രീകമായ ജീവിതത്തോട്‌
മടുപ്പ്‌ കയറിയിരിക്കുന്നു.

പലപ്പോഴും ഈ പ്രവാസ ഭുമിയെ പഴിക്കാന്‍
ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ മന:സ്സ്‌ എന്നെ ഓര്‍മ്മിപ്പിക്കും
" അരുത്‌, പഴിക്കരുത്‌ .... ഒരു ഗതിയുമില്ലാതെ നടന്നിരുന്ന
കാലത്ത്‌ ഒരു താങ്ങായതാണ്‌ ഈ ഭുമി. ആത്മഹത്യയുടെ
മുനമ്പില്‍ നിന്ന്‌ നിന്നെ കൈ പിടിച്ച്‌ തിരികെ
കൊണ്ടു വന്നതാണീ ഭുമി. ജന്മഭുമിയെ പോലെ ഈ
ഭുമിയും നിനക്ക്‌ മഹത്തരമാണ്‌".
=====
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved

ദുബായിലെ മഴ

ദുബായിലെ മഴ
============
പുറത്ത്‌ മഴ കോരി ചൊരിയുകയാണ്‌. നീലകുറിഞ്ഞികള്‍ പൂക്കുന്ന പോലെ മരുഭുമിയിലെ അപൂര്‍വ്വമായ മഴ. മഴയുടെ കുളിരനുഭവിക്കാന്‍ ഞാന്‍ കുടയുമെടുത്ത്‌ ബില്‍ഡിങ്ങിന്‌ പുറത്തിറങ്ങി. പോലീസു വണ്ടികളുടെയും, ആമ്പുലന്‍സുകളുടെയും ആരവം മാത്രം. ശക്‌തിയേറിയ ഇടിയും, മിന്നലും. പുറത്ത്‌ നടക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ തോന്നി റൂമിലേക്ക്‌ തിരിച്ചു.

വിണ്‍ഡോ ഏസിയുടെ അരികിലുള്ള പഴുതിലൂടെ വെള്ളം കിനിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. മുപ്പത്തഞ്ച്‌ വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കെട്ടിടമാണിത്‌. ചുവരുകളും, ജനലും, വാതിലുകളും വാര്‍ദ്ധക്യ സഹജമായ ദുര്‍ബലതകള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. വെള്ളം കിനിഞ്ഞിറങ്ങി ചുവരരികില്‍ കിടക്കുന്ന നല്ല സോഫയും, ചവിട്ടിയും നനയുമോ ...? . നനഞ്ഞോട്ടെ..!! വെറുതെ നിര്‍വികാരനായി നോക്കിയിരിക്കാനെ എനിക്ക്‌ കഴിഞ്ഞുള്ളൂ. മഴ കണ്ട്‌ മനം കുളിര്‍ത്തിട്ടും ഒരു നിര്‍വികാരത. ഏകാന്തതയുടെ തടവുകാരനെ പോലെ ചില്ലു ജാലകത്തിനിപ്പുറത്ത്‌ നിന്ന്‌ ആകാശ ചരുവില്‍ നിന്ന്‌ വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്നു. ഒരു കാറ്റ്‌ ചീറിയടിച്ചു. ഞാനൊന്നു ചൂളി നെഞ്ചോട്‌ കൈ ചേര്‍ത്തു പിടിച്ചു. മഴതുള്ളികള്‍ കാറ്റിനൊപ്പം ചില്ലില്‍ തട്ടി ചിതറി വീണു. തൊട്ടടുത്തുള്ള കെട്ടിടത്തിനു മുകളിലെ ടിവി ആന്‍റിനക്കു മുകളില്‍ ഒരു കൂട്ടം കിളികള്‍ നനഞ്ഞ്‌ കുതിര്‍ന്ന്‌ എങ്ങു പോകണമെന്നറിയാതെ നിസ്സഹായരായിരിക്കുന്നു. കാടും, മലകളും, പച്ചപ്പും നിറഞ്ഞ ജന്മഭുമി വെടിഞ്ഞ്‌ മരുഭുമി തേടി വന്ന പ്രവാസികളായിരിക്കുമോ ഇവരും...?

വെള്ളിയാഴ്‌ച്ചയാണെങ്കിലും വൈകി അഞ്ചു മണിക്ക്‌ ഡിസി ബുക്‌സ്‌ തുറക്കും. ഹൈദ്രാലിയെ വിളിച്ചിരുന്നു. മുടി പറ്റെ വെട്ടി കുറ്റിതാടിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന ഹൈദ്രാലി തന്നെയാണ്‌ ദുബായ്‌ ഡിസിയുടെ ആകര്‍ഷണം. ഇന്ന്‌ ജോഷിയും വരാമെന്നു പറഞ്ഞിട്ടുണ്ട്‌. ഞങ്ങള്‍ മൂന്നു പേരും കൂടി സാഹിത്യ പുസ്‌തകങ്ങളെ പറ്റിയും, എംടി യേയും, പുനത്തിലിനെയും പറ്റി ഒരു ചര്‍ച്ച. നാട്ടിന്‍ പുറത്തെ കലുങ്കിലിരുന്ന്‌ വാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന ഒരു പ്രതീതിയാണപ്പോള്‍.

ബര്‍ദുബായില്‍ നിന്ന്‌ കരാമയിലേക്ക്‌ നടക്കാന്‍ തീരുമാനിച്ചു. കുടയെടുത്ത്‌ പുറത്തിറങ്ങി. " മഴയത്ത്‌ നടന്ന്‌ പനി പിടിപ്പിക്കേണ്ട " എന്നു പറയാന്‍ ഭാര്യ കൂടെയില്ല. പ്രവാസഭുമിയില്‍ എല്ലാം ഉപേക്ഷിച്ച്‌ കഴിയാന്‍ ആഗ്രഹമുണ്ടായിട്ടല്ല. സാഹചര്യങ്ങള്‍ പിടിച്ച്‌ നിര്‍ത്തുകയാണ്‌. വീടിന്റെ പണിക്കായി ദുബായ്‌ ബേങ്കില്‍ നിന്നെടുത്ത ലോണ്‍ ഇതുവരെ അടഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും രണ്ടു വര്‍ഷം വേണം അടച്ചു തീരാന്‍. മക്കളുടെ പഠിപ്പിനും, വീട്ടു ചെലവിനും നാട്ടില്‍ നിന്നാല്‍ എവിടേ നിന്നാണ്‌ പണമുണ്ടാവുക. ഈ ഏകാന്തത ചിലപ്പോള്‍ ഭ്രാന്തു പിടിപ്പികാറുണ്ട്‌. പ്രവാസി എന്നും ഏകനാണ്‌, ഏകാന്ത പഥികന്‍.. അവന്‌ സ്വപ്‌നങ്ങള്‍ മാത്രമേ സ്വന്തമായുള്ളൂ, അതിനേ അധികാരമുള്ളൂ. അവന്റെ വഴിത്താരകള്‍ ചുട്ടു പഴുത്ത മണല്‍ വിരിച്ചതാണ്‌. ഒട്ടകത്തേ പോലെ ഭാരം പേറി തളര്‍ന്നു വീഴുന്നത്‌ വരെ നടന്നേ തീരു. ദേശാടന കിളികളെ പോലെ, ഒരു ദേശം അവനെ തഴഞ്ഞാല്‍, അടുത്തത്‌ തേടി അവന്‍ പറക്കും. അത്‌ അവന്റെ ജന്മ നിയോഗമാണ്‌.

ദേഹത്ത്‌ വെള്ളം ആഞ്ഞു പതിച്ചപ്പോഴാണ്‌ ചിന്തയില്‍ നിന്നുണര്‍ന്നത്‌. ഒരു മിത്‌സുബിഷി പജേറോ വാഹനം വേഗത്തില്‍ പോയപ്പോള്‍ റോഡിലെ വെള്ളം തെറിച്ചതാണ്‌. ഉള്ളു മുഴുവന്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നവന്റെ ദേഹത്ത്‌ കുറച്ച്‌ വെള്ളം തെറിച്ചാല്‍ എന്താവാന്‍..?. ബര്‍ദുബായില്‍ നിന്ന്‌ കരാമയിലേക്ക്‌ മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്‌. ആഞ്ഞു നടന്നു. കുട കയ്യിലുള്ള കാരണം നടത്തത്തിന്‌ വേഗം പോരാ.

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മക്കള്‍ രണ്ടു പേരും കയ്യില്‍ തൂങ്ങി പറഞ്ഞു...
" അച്ഛാ ഈ വെക്കേഷന്‌ ഞങ്ങളെ ദുബായിലേക്ക്‌ കൊണ്ടു പോകുമോ..? "
" അമ്മായിയും, റിജുവും, ജീനയും വെക്കേഷന്‌ ദുബായില്‍ പോകുന്നുണ്ടത്രേ.., എന്താ ജീനയുടെ ഒരു പത്രാസ്‌.."
" മക്കളെ അച്ഛന്‍ ഒരിക്കല്‍ കൊണ്ടു പോകാട്ടോ.."
" ഈ വെക്കേഷന്‌ തന്നെ വേണം അച്ഛാ..."
" അച്ഛന്‌ ദേഷ്യം പിടിപ്പിക്കാതെ രണ്ടാളും പോയി കളിച്ചേ..."
വിഷമിച്ച്‌ നടന്നകലുന്ന കുരുന്നുകളെ നോക്കി നിറകണ്ണുകളോടെ നില്‍ക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ.
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഞാന്‍ എങ്ങനെയാണ്‌ മക്കളെയും, ഭാര്യയേയും ദുബായിലേക്ക്‌ കൊണ്ടു പോവുക..?. വിസിറ്റ്‌ വിസ എടുക്കാന്‍ തന്നെ ഒരാള്‍ക്ക്‌ ആയിരം ദിര്‍ഹം വേണം. പിന്നെ ടിക്കറ്റ്‌, താമസത്തിന്‌, മറ്റു ചെലവുകള്‍.... മുവ്വായിരം ദിര്‍ഹം ശമ്പളം കിട്ടുന്ന ഞാന്‍ ആഗ്രഹിക്കുന്നതിനും ഒരു പരിധിയില്ലേ..?. എല്ലാം സ്വപ്‌നങ്ങളായി തന്നെ ഇരിക്കട്ടെ. ഇത്‌ പ്രവാസികള്‍ക്കു മാത്രമുള്ള ഒരു ഭാഗ്യമല്ലേ...സ്വപ്നങ്ങള്‍.

ദുബായ്‌ മെട്രോ റെയില്‍ പാലത്തിനടിയില്‍ റോഡ്‌ മുറിച്ചു കടക്കാന്‍ വേണ്ടി കുറച്ചു നേരം നിന്നു. കാറ്റ്‌ ആഞ്ഞു വീശുകയാണ്‌. കാറ്റിന്റെ മൂളലില്‍ ഒരു രൌദ്രത നിറഞ്ഞു നിന്നിരുന്നു. റോഡരികില്‍ നില്‍ക്കുന്ന ആര്യവേപ്പ്‌ മരങ്ങള്‍ കാറ്റിന്റെ താഡനം സഹിക്ക വയ്യാതെ നടു വളഞ്ഞ്‌ ആടുകയാണ്‌. കാറ്റടിക്കുമ്പോള്‍ കുട ഇടക്ക്‌ മലക്കം മറിഞ്ഞ്‌ മുകളിലേക്ക്‌ തിരിയും. ചൈനാ കാരന്റെ കുടയല്ലേ... അത്രയേ ഉറപ്പു കാണൂ. കാറ്റില്‍ പെട്ട്‌ കുടയുടെ വില്ലുകളെല്ലാം പറിഞ്ഞു പോകുമെന്നാണ്‌ തോന്നുന്നത്‌.

കരാമ ഷോപ്പിങ്ങ്‌ സെന്‍ററും കഴിഞ്ഞ്‌ ഇടത്തോട്ടുള്ള ഇട വഴിയിലൂടെ നടന്നു. നിര നിരയായി പാര്‍ക്കു ചെയ്‌തിട്ടുള്ള കാറുകള്‍ക്കിടയില്‍ കുട പിടിച്ച്‌ ഒരമ്മയും മകനും നില്‍ക്കുന്നുണ്ട്‌. അമ്മ മകന്‌ കടലാസു വഞ്ചികള്‍ ഉണ്ടാക്കി കൊടുക്കുകയാണ്‌. മകന്‍ അത്‌ കാര്‍ പാര്‍ക്കില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറക്കുന്നു. കാറ്റിനൊത്ത്‌ വഞ്ചികള്‍ ഓടികളിക്കുന്നുണ്ട്‌. ഓരോ വഞ്ചിയും മുങ്ങാതെ ഒഴുകി നീങ്ങുമ്പോള്‍ അവന്റെ മുഖം സന്തോഷത്തില്‍ തിളങ്ങുന്നു. കാറ്റടിച്ച്‌ മുങ്ങുന്ന വഞ്ചികള്‍ എടുത്ത്‌ വെള്ളം വീശി കളഞ്ഞ്‌ ക്ഷമയോടെ വീണ്ടും വെള്ളത്തിലിറക്കുന്നു. വഞ്ചികള്‍ മുങ്ങുമ്പോള്‍ അവന്റെ മുഖം മ്ലാനമാകുന്നത്‌ കാണാം. എല്ലാം സഹിക്കാന്‍ അവന്‍ ഇപ്പോള്‍ തന്നെ പഠിക്കുകയാണോ..?. ഇവനും ഭാവിയില്‍ ഒരു പ്രവാസിയാകുമോ..? ആര്‍ക്കറിയാം !!.

രാത്രി മുഴുവന്‍ മഴ സംഹാര താണ്ഡവം നടത്തി. ഇനിയും രണ്ടു ദിവസം കൂടി മഴയുണ്ടാവുമെന്ന്‌ ടിവിയില്‍ പറഞ്ഞു. രാവിലെ ഓഫീസിലേക്ക്‌ പോകാന്‍ നില്‍ക്കുമ്പോളാണ്‌ പ്രകാശന്റെ ഫോണ്‍ വന്നത്‌. " നമ്മുടെ കുമാരേട്ടന്‍ ഇന്നലെ മരിച്ചു. ഹാര്‍ട്ടറ്റാക്കായിരുന്നു. മ്യതദേഹം മക്‌തൂം ഹോസ്‌പ്പിറ്റലിലെ മോര്‍ച്ചറിയിലാണ്‌ വെച്ചിരിക്കുന്നത്‌. ഇന്ന്‌ ഉച്ചയോടെ നാട്ടിലേക്ക്‌ കൊണ്ടു പോകും..." ഒറ്റ ശ്വാസത്തിലാണ്‌ പ്രകാശന്‍ ഇത്‌ പറഞ്ഞത്‌. എന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. ഒന്നും പറയാനാവാതെ ഞാന്‍ കസേരയില്‍ തളര്‍ന്നിരുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകത മനസ്സിലേക്കോടിയെത്തി. എത്ര കൊണ്ടാലും പഠിക്കാത്ത മനുഷ്യര്‍. എല്ലാം തിരിച്ചറിയുമ്പോളേക്കും സമയം കടന്നു പോകുന്നു. എന്നും ഒരു വല്യേട്ടനെ പോലെ എന്തിനും ഏതിനും ഒരു താങ്ങായി നിന്ന കുമാരേട്ടന്‍. സ്വന്തക്കാരെല്ലാം കയ്യൊഴിഞ്ഞ പല ഘട്ടങ്ങളിലും സഹായത്തിന്റെ തിരിനാളമായി കുമാരേട്ടനായിരുന്നു അത്താണി. കുമാരേട്ടന്‍ എല്ലാവര്‍ക്കും ഒരു വല്യേട്ടന്‍ തന്നെയായിരുന്നു. കഴിഞ്ഞ ആഴ്‌ച്ച കണ്ടപ്പോള്‍ കുമാരേട്ടന്‍ പറഞ്ഞത്‌ ഓര്‍മ്മ വന്നു.
" മടുത്തു മോനെ ഇവിടത്തെ ജീവിതം. ഇരുപത്‌ വര്‍ഷമായി ഇവിടെ. മകളുടെ വിവാഹം കഴിഞ്ഞിട്ടു വേണം ഇവിടെ നിന്നും പോകാന്‍.."
മകളുടെ വിവാഹം കഴിയാന്‍ കാത്തു നില്‍ക്കാതെ നിയോഗങ്ങള്‍ പാതി വഴിയിലുപേക്ഷിച്ച്‌ കുമാരേട്ടന്‍ മടങ്ങി. മരണമെന്ന സത്യത്തിന്റെ കൈകളിലെ പാവയായ മനുഷ്യന്‍... നാളെയെന്തെന്നറിയാത്ത നമ്മള്‍ സ്വപ്‌നത്തിന്‍ പളുങ്കു കൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നു...നല്ല നാളേക്കു വേണ്ടി..!!! ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും പ്രവാസ ജീവിതം നയിച്ച്‌ എന്താണു നേടിയത്‌..?.

മോര്‍ച്ചറിയില്‍ നിന്ന്‌ മ്യതദേഹങ്ങള്‍ വരിവരിയായി ആമ്പുലന്‍സില്‍ കയറ്റി എയര്‍പ്പോര്‍ട്ടിലേക്ക്‌ പോയി കൊണ്ടിരുന്നു. പാകിസ്‌ഥാനി വിളിച്ചു പറഞ്ഞു " കുമാരന്‍, കാണാനുള്ളവര്‍ വരിക..". വെള്ള പുതച്ച്‌ കിടക്കുന്ന കുമാരേട്ടന്റെ മുഖത്ത്‌ ഒരിക്കലും കാണാത്ത ശാന്തതയായിരുന്നു. എല്ലാറ്റില്‍ നിന്നും രക്ഷപ്പെട്ടു എന്നാണോ അതിനര്‍ത്ഥം..?. " സ്വന്തം നാട്ടില്‍ കിടന്നു മരിക്കണം " എന്ന്‌ കുമാരേട്ടന്‍ ഇടക്ക്‌ പറയുമായിരുന്നു. എല്ലാം സ്വപ്‌നങ്ങള്‍ മാത്രമായി. കുടുമ്പത്തിന്റെ കഷ്‌ടപ്പാടകറ്റാന്‍ ഒരു വസന്തം സ്വപ്‌നം കണ്ട്‌ പ്രവാസി കടലിന്റെ അഗാതതയിലേക്ക്‌ ഊളിയിടുന്നു. ചുരുക്കം ചിലര്‍ മുത്തുകളുമായി മടങ്ങി വരുന്നു... മറ്റുള്ളവര്‍ അടിതട്ടില്‍ പിടഞ്ഞു വീഴുന്നു. നിയതിയുടെ വിളയാട്ടങ്ങള്‍!!!.

എല്ലാം അവസാനിച്ചിരിക്കുന്നു. കുമാരേട്ടന്റെ മ്യതദേഹം ആമ്പുലന്‍സില്‍ കയറ്റി എയര്‍പ്പോര്‍ട്ടിലേക്ക്‌ തിരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ മഴയത്ത്‌ നനഞ്ഞു കുതര്‍ന്നു നിന്നു. നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ മഴതുള്ളികളില്‍ അലിഞ്ഞ്‌ ഒഴുകിയിറങ്ങി. ആമ്പുലന്‍സ്‌ ഒരു പൊട്ടു പോലെ കാഴ്‌ച്ചയില്‍ നിന്നുമകന്നു. മഴ കനക്കുകയായിരുന്നു.
=======
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌
Shaji Moolepat, Copyright © All Rights Reserved

ഗിസായിലെ നൊമ്പരങ്ങള്‍

ഗിസായിലെ നൊമ്പരങ്ങള്‍
=====================
ഈജിപ്‌റ്റ്‌ എയറിന്റെ എ330 വിമാനം ഒന്നു കുലുങ്ങി. സീറ്റ്‌ ബെല്‍ട്ട്‌ ഇടാനുള്ള അലര്‍ട്ട്‌ തെളിഞ്ഞു. വിമാനത്തെ ആരോ ഞെരുക്കുന്ന പോലെയുള്ള അനുഭവം. വിമാനം ഒരു എയര്‍ പോക്കറ്റില്‍ അകപ്പെട്ടിരിക്കുകയാണെന്നും യാത്രക്കാരെല്ലാം സീറ്റ്‌ ബെല്‍റ്റ്‌ ഇട്ട്‌ ഇരിക്കണമെന്നും പൈലറ്റ്‌ വിളിച്ച്‌ പറഞ്ഞു. പെട്ടന്ന്‌ ഒരു ഗര്‍ത്തത്തിലേക്ക്‌ താഴ്‌ന്ന്‌ പോകുന്ന പോലെ വിമാനം താഴ്‌ന്നു. എന്റെ വയറ്റില്‍ ഒരഗ്‌നി ഗോളം ഉടലെടുത്തു. അത്‌ വിമാനം താഴുന്നതിനൊപ്പം മുകളിലേക്ക്‌ കയറി വരുന്നുണ്ടായിരുന്നു. കണ്ണുകളടച്ച്‌ എല്ലാ ദൈവങ്ങളെയും മന:മുരുകി പ്രാര്‍ത്ഥിച്ചു. ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരത്തോളം പഴക്കമുണ്ടെന്ന്‌ തോന്നിപ്പിക്കുന്ന വിമാനം. വ്യത്തി ഹീനമായ ഇരിപ്പിടങ്ങള്‍. സീറ്റ്‌ കവറുകള്‍ ചളി പുരണ്ട്‌ നാറുന്നു.


വാച്ചിലേക്ക്‌ നോക്കി. ഇനിയും ഒന്നര മണിക്കൂര്‍ സമയത്തെ പറക്കല്‍ ബാക്കി. ജാലകത്തിനുള്ളിലൂടെ വെളിയിലേക്ക്‌ നോക്കിയാല്‍ പാല്‍ കടഞ്ഞെടുത്ത വെണ്ണ പോലെ മേഘങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. അവക്കിടയിലൂടെ ചെറിയ വരാല്‍ മത്സ്യത്തെ പോലെ വിമാനം തെന്നി നീങ്ങുകയാണ്‌. സൂര്യനും, മേഘങ്ങളും ഒളിച്ചു കളിക്കുകയാണോ എന്നു തോന്നിക്കും വിധത്തില്‍, സൂര്യന്റെ മുഖം ഇടക്ക്‌ കാണാം. ഉറക്കം എന്റെ കണ്‍പോളകളെ അമര്‍ത്തി അടക്കാന്‍ ശ്രമിക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു വിസിറ്റ്‌ വിസയില്‍ ദുബായില്‍ ജോലി അന്വേഷിച്ച്‌ വന്നപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല ഇത്രയധികം രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന്‌. കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ ഇതാ ഈജിപ്‌റ്റിലേക്കും. വര്‍ഷങ്ങള്‍ക്ക്‌ മുന്നേ സാമൂഹ്യപാഠത്തില്‍ പഠിച്ച നൈല്‍ നദിയും, പിരമിഡുകളും, ഫറോവമാരും മന:സ്സിന്റെ ഏതോ കോണിലെ വിസ്‌മ്യതിയില്‍ നിന്ന്‌ ഉയര്‍ത്തെഴുന്നേറ്റു. ക്ലാസില്‍ അടുത്തിരിക്കുന്ന അഫ്‌സലിനോട്‌ സംസാരിക്കുന്നതിനിടയില്‍ അമ്മിണി ടീച്ചറുടെ ചോദ്യം..
" ജയദേവന്‍ സ്‌റ്റാഡ്‌ അപ്പ്‌, പറയൂ നൈല്‍ നദിയുടെ ദാനം ?...."
ചാടിയെഴുന്നേറ്റ്‌ ഞാന്‍ പറഞ്ഞു.." ഈജിപ്‌റ്റ്‌.."
പക്ഷേ ചാടിയുള്ള എഴുന്നേല്‍പ്പില്‍ അരയില്‍ പൂട്ടിയിരുന്ന സീറ്റ്‌ ബെല്‍ട്ട്‌ എന്നെ പിടിച്ച്‌ സീറ്റിലേക്ക്‌ മറിച്ചിട്ടു. തൊട്ട സീറ്റിലെ യാത്രക്കാരന്‍ ചോദിച്ചു.... " എന്ത്‌ പറ്റി ?..."
" ഒന്നും പറ്റിയില്ല..."
അവനുണ്ടോ അറിയുന്നു, ഒമ്പതാം ക്ലാസ്സുകാരന്‍ ജയദേവന്‍ ഉത്തരം പറയാന്‍ എഴുന്നേറ്റതാണെന്ന്‌ ?..
സീറ്റ്‌ ബെല്‍ട്ടിന്റെ ബക്കിള്‍ കൊണ്ട്‌ എന്റെ അരഭാഗം വേദനിച്ചു. ആ വേദനയിലും ഞാന്‍ അറിയാതെ ചിരിച്ചു പോയി. ഒരു നിമിഷത്തേക്ക്‌ വീണ്ടും പെങ്ങാമുക്ക്‌ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ്സുകാരനായത്‌ ആരുമറിഞ്ഞില്ല.


ഇനി രണ്ടാഴ്‌ച്ചക്കാലം കൈറോയില്‍ രാപാര്‍ക്കാം. സ്വപ്‌നങ്ങള്‍ക്കും, യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെപ്പോഴോ പൈലറ്റിന്റെ അറിയിപ്പ്‌ വന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ കൈറോ ഇന്റെര്‍നാഷ്‌ണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങും. ജനലിലൂടെ പുറത്തേക്ക്‌ നോക്കി.. മരുഭുമിയുടെ ഭാഗങ്ങള്‍ മഞ്ഞ നിറത്തില്‍ കാണാം. അതിനിടക്ക്‌ കുറച്ച്‌ പിരമിഡുകളും. നൈല്‍ നദി വളഞ്ഞ്‌ പുളഞ്ഞ്‌ കിടക്കുന്നു. എന്റെ കൌതുകം വര്‍ദ്ധിച്ചു. ബേഗ്‌ തുറന്ന്‌ ഞങ്ങളുടെ കൈറോ ഓഫീസിലെ അഡ്‌മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഷെറീഫ എല്‍ യൂസഫിന്റെ ഇമെയില്‍ കോപ്പികള്‍ പുറത്തെടുത്തു. ലി-മെറിഡിയനിലാണ്‌ ഷരീഫ എനിക്ക്‌ താമസം ഏര്‍പ്പാടു ചെയ്‌തിരിക്കുന്നത്‌. ലി-മെറിഡിയന്റെ ഗസ്‌റ്റ്‌ സര്‍വ്വീസ്‌ എന്നെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ ഉണ്ടാവും എന്നറിയിച്ചിരുന്നു. ഷരീഫ ഹോട്ടലില്‍ എന്നെ കാത്ത്‌ നില്‍ക്കുന്നുണ്ടാവും. ഷരീഫയെ ഇതുവരെ കണ്ടിട്ടില്ല. ഫോണിലൂടെയും, ഇ-മെയിലിലൂടെയുമുള്ള പരിചയം മാത്രം. വിമാനം കൈറോ ഇന്റെര്‍നാഷ്‌ണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി. വിമാനം പോലെ തന്നെയാണ്‌ എയര്‍പ്പോര്‍ട്ടും. ഈജിപ്‌റ്റിലെ ഏറ്റവും വലിയ എയര്‍പ്പോര്‍ട്ടിന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കിയുള്ള കാര്യം പറയാനുണ്ടോ ?... പാസ്‌പ്പോര്‍ട്ട്‌ കണ്‍ട്രോളില്‍ നിന്ന്‌ പുറത്ത്‌ കടന്നപ്പോള്‍ ലീ-മെറിഡിയന്‍ ഹോട്ടലിന്റെ ആള്‍ ജയദേവന്‍ എന്ന ബോര്‍ഡും ഉയര്‍ത്തി പിടിച്ച്‌ നില്‍ക്കുന്നുണ്ട്‌. വെളുത്ത്‌ ഉയരം കൂടിയ ഒരു മഹാന്‍. മുടി ചുരുണ്ട്‌ സ്‌പ്രിങ്ങ്‌ പോലെ പതിഞ്ഞിരിക്കുന്നു. ഒരു ഫറോവയുടെ മുഖമാണ്‌ കക്ഷിക്ക്‌. എന്നെ ലീ-മെറിഡിയന്റെ ടൂര്‍ കൌണ്ടറില്‍ ഇരുത്തി അയാള്‍ അപ്രത്യക്ഷനായി. പിന്നെ അര മണിക്കൂര്‍ കഴിഞ്ഞാണ്‌ കക്ഷി തിരികെ വന്നത്‌. വേറെ ഏതോ ഫ്ലൈറ്റില്‍ വന്ന ആളെ പിടിക്കാന്‍ പോയതാണ്‌. എയര്‍പ്പോര്‍ട്ടില്‍ നിന്ന്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള ഹിലിയോപൊളിസിലാണ്‌ ലീ-മെറിഡിയന്‍. റോഡിലൂടെ ലീ-മെറിഡിയന്റെ കാര്‍ പറക്കുകയായിരുന്നു. ഒന്നു രണ്ട്‌ ചുവന്ന ട്രാഫിക്ക്‌ സിഗ്‌നലുകള്‍ ചാടി കടന്നാണ്‌ ഡ്രൈവര്‍ കാര്‍ പറപ്പിക്കുന്നത്‌. ഈജിപ്‌റ്റില്‍ നിയമങ്ങള്‍ ലംഘിക്കുവാനുള്ളതാണെന്ന്‌ അന്നേനിക്ക്‌ മന:സ്സിലായി. ബേഗ്‌ എടുത്ത്‌ ഹോട്ടല്‍ ബുക്കിങ്ങ്‌ കൌണ്ടറില്‍ എത്തി. അവിടെ ഷരീഫ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
" ഹലോ ജയ.."
" ഹായ്‌ ഷരീഫാ..."
ആദ്യമായാണ്‌ ഷരീഫയെ കാണുന്നത്‌. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത്രക്ക്‌ സുന്ദരിയായിരുന്നു അവള്‍.. അവളുടെ കണ്ണുകള്‍ക്ക്‌ ആകാശ നീലിമയായിരുന്നു. വിടര്‍ന്ന പുഞ്ചിരിയും, മുല്ല മുട്ടുകള്‍ അടുക്കി വെച്ച പോലുള്ള പല്ലുകള്‍. ആകര്‍ഷകമായ വെള്ള നിറം. ചിരിക്കുമ്പോള്‍ ആ ചൊടിയില്‍ നിന്നാണോ നൈല്‍ ഉടലെടുക്കുന്നത്‌ എന്ന്‌ തോന്നി പോകും. ഈജിപ്‌റ്റ്‌കാരികള്‍ ഇത്രക്ക്‌ സുന്ദരിയാണോ എന്ന്‌ ഞാന്‍ അതിശയിച്ചു.
" ജയ എന്തു പറ്റി ?.."
അവളുടെ ചോദ്യം കേട്ടാണ്‌ ഞാനുണര്‍ന്നത്‌. മുഖത്തെ ചമ്മല്‍ മറക്കാന്‍ ഞാന്‍ പാടുപെട്ടു. നാലാം നിലയിലുള്ള നാനൂറ്റി നാല്‌പ്പത്താറാം നമ്പര്‍ മുറിയാണ്‌ എനിക്ക്‌ കിട്ടിയിരിക്കുന്നത്‌. ബേഗുമെടുത്ത്‌ നാലാം നിലയിലേക്കുള്ള ലിഫ്‌റ്റില്‍ കയറി. ലിഫ്‌റ്റില്‍ അടുത്തു നില്‍ക്കുമ്പോള്‍ അവള്‍ക്ക്‌ ചമ്പക പുഷ്‌പ്പത്തിന്‍ സുഗന്ധമായിരുന്നു. ലിഫ്റ്റിന്റെ ചുമരില്‍ പതിച്ചിരിക്കുന്ന ഫറോവമാരുടെ ചിത്രമുള്ള കണ്ണാടിയിലൂടെ അവളുടെ ചേതോഹര പ്രതിബിംബം ഞാന്‍ ആസ്വതിക്കുകയായിരുന്നു. ഒരു മധു ചഷകം പോലെ... മുറിയുടെ വാതില്‍ തുറന്നപ്പോള്‍ ചുവരിലെ വിളക്കുകള്‍ താനെ തെളിഞ്ഞു. രാജകീയ പ്രൌഡിയുള്ള കസേരയില്‍ അവളിരുന്നപ്പോള്‍ അലക്‌സാണ്ട്രിയയിലെ സുന്ദരിയായ രാജ്ഞിയാണോ എന്നു ശങ്കിച്ചു.
" ജയ നാളെ മീറ്റിങ്ങ്‌ പ്ലാന്‍ ചെയ്‌തിട്ടുള്ള കസ്‌റ്റമര്‍ ലിസ്‌റ്റാണിത്‌.., പിന്നെ ഉച്ചക്ക്‌ ശേഷം മൂന്നു മണിക്ക്‌ നമ്മുടെ എംഡിയുമായി മീറ്റിങ്ങ്‌.."
അവള്‍ ബേഗില്‍ നിന്ന്‌ പ്രോഗ്രാം ലിസ്‌റ്റ്‌ എടുത്ത്‌ എനിക്കു തന്നു.
" നാളെ രാവിലെ ഏഴുമ്മണിക്ക്‌ ഞാന്‍ വരാം.. എന്നും ജയയെ ഞാന്‍ ഓഫീസില്‍ കൊണ്ടു പോകാം "
" നന്ദി ഷരീഫാ ...."
" ഷരീഫാ, നിന്നെ ഞാന്‍ എവിടെയൊക്കെയോ വച്ച്‌ കണ്ട പരിചയം, പക്ഷേ എവിടെയാണെന്നോര്‍മ്മയില്ല...."
" ഞാന്‍ ഈജിപ്‌റ്റിന്‌ പുറത്ത്‌ പോയിട്ടില്ല ജയാ ..കഴിഞ്ഞ ജന്മത്തിലെ ബന്ധമായിരിക്കാം.. എനിക്കും നിന്നോട്‌ വളരെ അടുപ്പം തോന്നുന്നു.."
" ഈജിപ്‌റ്റ്‌കാര്‍ പുനര്‍ ജന്മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ.... അല്ലേ.."
" ഞാന്‍ പുനര്‍ ജന്മങ്ങളെ കുറിച്ചുള്ള വളരെ അധികം പുസ്‌തകങ്ങള്‍ വായിച്ചിട്ടുണ്ട്‌ ജയ...എനിക്ക്‌ ആ വിഷയം വളരെ ഇഷ്‌ടമാണ്‌.."
" ഷരീഫ ഞാന്‍ ഒന്നു വിശ്രമിക്കട്ടെ.. യാത്ര കഴിഞ്ഞ്‌ വളരെയധികം ക്ഷീണിച്ചിരിക്കുന്നു... നമുക്ക്‌ നാളെ രാവിലെ കാണാം.."
" ശരി ജയ... നാളെ രാവിലെ ഏഴുമണിക്ക്‌ നിന്നെ പിക്ക്‌ ചെയ്യാന്‍ ഞാന്‍ വരാം...."

ശുഭരാത്രി നേര്‍ന്ന്‌ ഷരീഫ നടന്നകന്നു. കുളിച്ച്‌ ഫ്രഷായി , റൂമിലെ മിനി ബാറില്‍ നിന്ന്‌ വൈന്‍ എടുത്തു. ടിവി ഓണ്‍ ചെയ്‌ത്‌ കസേരയില്‍ ഇരുന്നു. അധികവും അറബിക്‌ ചാനലുകള്‍. ഈജിപ്‌റ്റിലെ അറബിക്‌ സംസാരം ദുബായിലേതില്‍ നിന്ന്‌ വ്യത്യസ്‌തമായി തോന്നി. കുറച്ച്‌ മുന്നേ നടന്നകന്നു പോയ ഫറോവയുടെ മുന്തിരിതോപ്പിലെ സ്വപ്‌ന കന്യകക്ക്‌ ആയുരാരോഗ്യം നേര്‍ന്ന്‌ വൈന്‍ നുകരാന്‍ തുടങ്ങി. വൈനിന്റെ സുഖകരമായ ലഹരി എന്റെ സിരകളില്‍ ഒരു മുല്ല വള്ളി പോലെ പടര്‍ന്നു കയറാന്‍ തുടങ്ങി. ടിവി കണ്ടിരുന്ന്‌ എപ്പോഴാണ്‌ ഉറങ്ങിയതെന്നറിയില്ല. മൊബൈല്‍ ഫോണില്‍ വെച്ച അലാറം ആറുമണിക്ക്‌ എന്നെ വിളിച്ചുണര്‍ത്തി. പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ ഷരീഫയെ കാത്തിരുന്നു. ക്യത്യം ഏഴുമണിക്ക്‌ വാതിലില്‍ മുട്ടുകേട്ടു. വാതില്‍ തുറന്നു. ഷരീഫ തന്നെ ആയിരുന്നു. സൂര്യകാന്തി പൂപോലെ വിടര്‍ന്ന പുഞ്ചിരിയുമായി അവള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.
" ഗുഡ്‌മോണിങ്ങ്‌ ജയ ..."
" ഗുഡ്‌മോണിങ്ങ്‌ ഷരീഫ....നീ ക്യത്യ സമയത്ത്‌ തന്നെ വന്നു.."
" ഞാന്‍ സമയത്തിന്‌ വളരെ വില കല്‌പ്പിക്കുന്നു, പക്ഷേ എല്ലാ ഈജിപ്‌ഷ്യന്‍സും അങ്ങനെയല്ല..."
ഷരീഫയുടെ ജീപ്പ്‌ റാങ്ക്‌ളര്‍ പറക്കുകയായിരുന്നു. എനിക്ക്‌ പേടി തോന്നി.
" ഷരീഫ പതുക്കെ പോകൂ.."
" ജയ, എല്ലാ ഈജിപ്‌ഷ്യന്‍സും പ്രൊഫഷണല്‍ ഡ്രൈവര്‍മാരാണ്‌..."
" അത്‌ നിന്റെ ഡ്രൈവിങ്ങ്‌ കണ്ടപ്പോള്‍ മന:സ്സിലായി...."
കൈറോയുടെ റോഡിലൂടെ പോകുന്ന എണ്‍പത്‌ ശതമാനം വാഹനങ്ങളും വളരെ പഴകിയ യൂറോപ്യന്‍, അമേരിക്കന്‍ വാഹനങ്ങളാണ്‌. ഹിലിയോപോളിഷിലെ അല്‍-ഹെഗാസ്‌ തെരുവിലാണ്‌ ഞങ്ങളുടെ ബ്രാഞ്ച്‌ ഓഫീസ്‌. മനോഹരമായ സ്‌ഥലം. റോഡരികിലും വീടുകളുടെ മുറ്റങ്ങളിലും മാവുകള്‍ നില്‍ക്കുന്നു. മിക്ക മാവുകളിലും കണ്ണിമാങ്ങകള്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. ഓഫീസില്‍ എത്തി. ഷരീഫ എന്നെ എല്ലാവര്‍ക്കും പരിചയപെടുത്തി. ഇനി പ്രധാന കസ്‌റ്റമര്‍മാരെ കാണുന്ന ജോലിയാണ്‌. ഓഫീസിനടുത്തുള്ള ഒരു ഹോട്ടലില്‍ വെച്ചായിരുന്നു അത്‌. ഉച്ച ആയപ്പോഴേക്കും തളര്‍ന്നിരുന്നു. അത്‌ കഴിഞ്ഞ്‌ ഓഫീസില്‍ തിരിച്ചെത്തി ഇ-മെയില്‍ നോക്കാനിരുന്നു. ഒരുപാട്‌ ഇ-മെയിലുകള്‍ നോക്കി മറുപടി കൊടുക്കേണ്ടതായിട്ടുണ്ട്‌. തുടങ്ങിയപ്പോഴെക്കും ഷരീഫ വന്നു.
" ജയ ഭക്ഷണം കഴിച്ചുവോ ? "
" ഇല്ല ഷരീഫ, കുറച്ചുകൂടി ഇ-മയില്‍ നോക്കാനുണ്ട്‌ "
" ഭക്ഷണം കഴിച്ച്‌ വന്ന്‌ ഇ-മെയില്‍ നോക്കാം ജയ, എനിക്ക്‌ വിശക്കുന്നു...."
ജോലി തിരക്ക്‌ ഉണ്ടെങ്കിലും അവളോട്‌ " ഇല്ല " എന്നു പറയാന്‍ കഴിഞ്ഞില്ല. അവളുടെ നീല നയനങ്ങള്‍ എന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്നു. റസ്‌റ്റോറന്‍റില്‍ എന്റെ എതിരിലുള്ള കസേരയിലിരുന്ന അവളുടെ കണ്ണുകളിലേക്ക്‌ ഞാന്‍ നോക്കി. ഒരു ലോകം മുഴുവന്‍ അതിനുള്ളിലുണ്ടായിരുന്നു.
" ഷരീഫ നീ എത്ര സുന്ദരിയാണ്‌...!!! " .
പ്രഭാത സൂര്യന്റെ അരുണ കിരണങ്ങള്‍ പോലെ അവളുടെ മുഖം നാണത്താല്‍ ചുവന്നു...
" നന്ദി ജയ, ഈ സൌന്ദര്യം എനിക്ക്‌ ഒരു ശാപമാണ്‌..".
അവളുടെ മുഖത്ത്‌ ദു:ഖത്തിന്റെ നിഴല്‍ പതിഞ്ഞു. ആ നയനങ്ങളില്‍ ജലകണങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. എനിക്കൊന്നും മന:സ്സിലായില്ല. ഞാന്‍ കണ്ണും മിഴിച്ചിരുന്നു.
" എന്തു പറ്റി കുട്ടീ, നിന്റെ കണ്ണുകള്‍ നനഞ്ഞുവല്ലോ ?.."
" പ്രിയപ്പെട്ട ജയ, അത്‌ വലിയൊരു കഥയാണ്‌, പിന്നീടൊരിക്കല്‍ പറയാം.."
ഈജിപ്‌ഷ്യന്‍ ഭക്ഷണം എനിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. എങ്കിലും വിശപ്പ്‌ കാരണം കുറച്ച്‌ കഴിച്ചു. ഭക്ഷണം കഴിഞ്ഞ്‌ കൈറോയുടെ തെരുവിലൂടെ ആ പെണ്‍ കൊടിയുടെ തോളോട്‌ തോളുരുമി നടന്ന്‌ വരുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ നൈലിനേയും, പിരമിഡിനെയും, ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരത്തേ കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു. കൈറോയിലേ ബില്‍ഡിങ്ങുകളെല്ലാം റോമന്‍, ബ്രിട്ടീഷ്‌ മാത്യകയിലുള്ളതാണ്‌. ചില തെരുവുകളില്‍ ചെന്നാല്‍ യൂറോപ്പില്‍ ചെന്ന പ്രതീതിയാണുണ്ടാവുക. ഈജിപ്‌റ്റിലെ ഓരോ മണല്‍ തരിക്കും റോമന്‍, ബ്രിട്ടീഷ്‌, ഫ്രഞ്ച്‌ അധിനിവേശങ്ങളുടെ രക്‌ത കറ പുരണ്ട കഥ പറയാനുണ്ടാവും. എങ്കിലും കൈറോ ഷരീഫയെ പോലെ മനോഹരിയാണ്‌.
" ഷരീഫ നീ എത്ര ഭാഗ്യവതിയാണ്‌, ഈ രാജ്യത്ത്‌ ജനിച്ച്‌ വളരാന്‍ കഴിഞ്ഞുവല്ലോ..!!"
" പക്ഷേ ജയ, ഈ നാട്‌ അഴിമതിയുടെയും, ചതിയുടെയും, കൂട്ടികൊടുപ്പിന്റെയും നാടാണ്‌....നിനക്കറിയില്ല ഇവിടത്തെ കാര്യങ്ങള്‍..."
" എന്താണ്‌ കുട്ടീ നീ പറയുന്നത് ?...."
" സത്യമാണ്‌ ജയ, ഇത്‌ ക്രൂരന്‍മാരുടെ നാടാണ്‌..."


ഓഫീസിലെത്തി മൂന്നു മണിക്ക്‌ എംഡിയുമായി മീറ്റിങ്ങ്‌ കഴിഞ്ഞു. പിന്നെ ഒന്നിനും ഒരു മൂഡില്ലായിരുന്നു. അതിനിടക്ക്‌ ഷരീഫ വന്നു. എന്നെ തിരികെ ഹോട്ടലില്‍ കൊണ്ടു ചെന്നാക്കാം എന്നറിയിച്ചു. ഞാന്‍ സ്‌നേഹപൂര്‍വ്വം അത്‌ നിരസിച്ചു. ആളുകള്‍ എന്തു കരുതും. ആ കുട്ടിയോട്‌ വല്ലാത്ത ഒരടുപ്പം അനുഭവപ്പെടുന്നു. വെറുതെ കുഴപ്പങ്ങളില്‍ ചെന്നു ചാടേണ്ട എന്ന്‌ മന:സ്സ്‌ ശാസിച്ചു. എംഡിയുടെ ഫോണ്‍ വന്നു.
" ജയ, ഇന്ന്‌ രാത്രി പിരമിഡില്‍ ഡേന്‍സിങ്ങ്‌ ലൈറ്റ്‌ കാണാന്‍ നിനക്ക്‌ ബുക്കു ചെയ്‌തിട്ടുണ്ട്‌. ഷരീഫ നിന്നെ കൊണ്ടു പോകാമെന്നേറ്റിട്ടുണ്ട്‌."
എംഡിയോട്‌ നന്ദി പറഞ്ഞ്‌ ഫോണ്‍ വെച്ചപ്പോള്‍ ഷരീഫ മുന്നില്‍. അവള്‍ എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. എനിക്ക്‌ നിരസിക്കാനും കഴിയാത്ത അവസ്‌ഥ. അവള്‍ എന്നെ ഹോട്ടലില്‍ ഡ്രോപ്പ്‌ ചെയ്‌തു. രാത്രി എട്ടുമണിക്ക്‌ പിരമിഡില്‍ പോകാന്‍ വേണ്ടി വരാമെന്നേറ്റ്‌ തിരികെ പോയി. രാത്രി കൈറോ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. നിലാവു നിറഞ്ഞ ആ രാത്രിയില്‍ കൈറോയുടെ തെരുവുകള്‍ ശാന്തമായിരുന്നു. പിരമിഡിലേക്ക്‌ നടന്നു പോകുമ്പോള്‍ അവളെന്നെ അരയിലൂടെ ചേര്‍ത്തു പിടിച്ചു. ഞാന്‍ വിലക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ എന്നിലേക്ക്‌ കൂടുതല്‍ ചേര്‍ന്ന്‌ നടക്കാന്‍ ശ്രമിക്കുകയായിരുന്നു.
" കുട്ടീ എന്താ കാണിക്കുന്നത്‌ ? ഇത്‌ ശരിയാണോ ?"
" അതിനെന്താ, നമ്മള്‍ കൂട്ടുകാരല്ലേ ?, നീ തെറ്റിദ്ധരിക്കേണ്ട ജയ. ഞാന്‍ വേറാരുടെ അടുത്തും ഇതു പോലെ പെരുമാറാറില്ല. വോറാരോടുമില്ലാത്ത ഒരു അടുപ്പം നിന്നോട്‌ എനിക്ക്‌ തോന്നുന്നു..."
കുറച്ച്‌ നേരത്ത മൌനത്തിനു ശേഷം അവള്‍ പറഞ്ഞു...
" നീ എന്തേ ഇവിടെ ജനിക്കാഞ്ഞത്‌..?"
" അടുത്ത ജന്മത്തില്‍ ഞാന്‍ ഇവിടെ ജനിക്കാം....മതിയോ...? വേഗം നടക്ക്‌.."
" നിന്നോടു തൊന്നുന്ന വികാരം പ്രേമമാണെന്നു തോന്നുന്നു, ജയ.."
" ചതിക്കല്ലേ മോളേ , എന്റെ ഭാര്യ എന്നെ കൊല്ലും.."
ഒരു പൊട്ടിചിരിയില്‍ അതവസാനിച്ചു. അന്ന്‌ രാത്രി തിരികെ ഹോട്ടലില്‍ വന്ന്‌ കുറേ സമയം അവള്‍ സംസാരിച്ചിരുന്നു. കളിയും, ചിരിയും, തമാശയുമല്ലാമുണ്ടെങ്കിലും എന്തോ ഒന്ന്‌ കാര്യമായി അലട്ടുന്നുണ്ടെന്ന്‌ എനിക്ക്‌ തോന്നി. ചിലപ്പോള്‍ അവള്‍ മുഖം വാടി മൂകയാവുന്നത്‌ കാണാം. പല പ്രാവശ്യം ചോദിച്ചെങ്കിലും അവള്‍ ഒഴിഞ്ഞു മാറി.


ദിവസങ്ങള്‍ ഇലകള്‍ പോലെ പൊഴിഞ്ഞു കൊണ്ടിരുന്നു. ഒരാഴ്‌ച്ചയായിരിക്കുന്നു കൈറോയില്‍ വന്നിട്ട്‌. നാളെ വെള്ളിയാഴ്‌ച്ചയാണ്‌. സുഖമായി ഒരു ശല്ല്യവുമില്ലാതെ കിടന്നുറങ്ങാന്‍ തീരുമാനിച്ചു. അന്ന്‌ വൈകി ഷരീഫ എന്നെ ഹോട്ടലിലേക്ക്‌ കൊണ്ടു പോകുമ്പോള്‍ ചോദിച്ചു....
" നാളെ വെള്ളിയാഴ്‌ച്ചയാണ്‌ ജയ. എന്താ നിന്റെ പ്ലാന്‍ ?..."
" ഒന്നുമില്ല, സുഖമായി കിടന്നുറങ്ങണം.."
നാളെ ലഞ്ച്‌ എന്റെ വീട്ടില്‍ നിന്ന്‌ കഴിക്കാം. എന്റെ മന:സ്സ്‌ വീണ്ടും " വേണ്ട " എന്നു പറയാന്‍ പ്രേരിപ്പിച്ചു. പക്ഷേ അവള്‍ തീരെ വഴങ്ങുന്നില്ല. നാളെ വന്നില്ലെങ്കില്‍ പിന്നെ ഒരു കാര്യത്തിനും എന്റെ കൂടെ വരില്ല എന്നായി അവള്‍. ഒടുവില്‍ എനിക്ക്‌ സമ്മതിക്കേണ്ടി വന്നു.
" ശരി എങ്കില്‍ നാളെ രാവിലെ നമുക്ക്‌ കാണാം..."
" ജയ, നാളെ പത്തു മണിക്ക്‌ ഞാന്‍ വരാം" എന്നു പറഞ്ഞ്‌ യാത്രയായി. വെള്ളിയാഴ്‌ച്ചയിലെ പന്ത്രണ്ടു മണി വരെയുള്ള ഉറക്കത്തിന്റെ സുഖം നഷ്‌ടപ്പെടാന്‍ പോകുന്നു എന്ന വിഷമം തോന്നി.


പിറ്റേ ദിവസം രാവിലെ അവള്‍ ലീ-മെറിഡിയന്റെ താഴേ വന്ന്‌ വിളിച്ചു. അവളുടെ കൂടെ യാത്ര ചെയ്യാന്‍ എനിക്ക്‌ ഭയമാണിപ്പോള്‍. ജീപ്പ്‌ പറക്കുകയായിരുന്നു. ജീപ്പ്‌ നൈലിനു കുറുകെയുള്ള സിക്‌സ്‌ത്‌ ഒക്‌ടോബര്‍ പാലത്തിനു മുകളിലൂടെ പാഞ്ഞു. നൈല്‍ വിശാലമായി ഒഴുകുകയാണ്‌. കൈറോയേയും ഗിസയേയും ബന്ധിപ്പിക്കുന്ന പാലമാണ്‌ സിക്‌സ്‌ത്‌ ഒക്‌ടോബര്‍ പാലം. ഗിസയിലാണ്‌ ഷരീഫയുടെ വീട്‌. ഗിസായില്‍ തന്നെയാണ്‌ പിരമിഡുകളും ഉള്ളത്‌. പാലം കടന്ന്‌ ചെറിയ കൈ വഴിയിലൂടെ യാത്ര തുടര്‍ന്നു. ഒരു ഗ്രാമാന്തരീക്ഷം. റോഡിനിരു വശവും ചോളവും, ഗോതമ്പും വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍. കര ഭുമിയില്‍ ഓറഞ്ച്‌, മാവ്‌ തോട്ടങ്ങള്‍. ഒരു കാലത്ത്‌ ഫറോവമാരുടെ സമ്പന്നമായിരുന്ന രാജ്യം. ജീപ്പ്‌ ഒരു വലിയ മാളികക്കു മുന്നില്‍ നിന്നു. വീടിനു ചുറ്റുമുള്ള ഓറഞ്ച്‌ തോട്ടങ്ങള്‍ നൈലില്‍ നിന്നുള്ള കുളിര്‍ കാറ്റേറ്റ്‌ ആടി ഉല്ലസിക്കുന്നുണ്ടായിരുന്നു. വീടിന്റെ മുന്‍ വശത്ത കൂട്ടില്‍ പിടിച്ചാല്‍ കൊല്ലുന്ന തരത്തിലുള്ള നാല്‌ റോട്ട്‌വെയ്‌ലര്‍ നായകള്‍ എന്നെ ഇമ വെട്ടാതെ നോക്കി നില്‍പ്പുണ്ട്‌. എന്തോ എനിക്കാകെ ഒരങ്കലാപ്പ്‌. വീടിന്റെ വരാന്തയില്‍ അവളുടെ മൂത്ത സഹോദരന്‍ ഗമാല്‍ ഇരിക്കുന്നുണ്ടായിരുന്നു. ഹിന്ദി സിനിമയിലെ വില്ലന്‍ കഥാപാത്രം അമരീഷ്‌ പുരിയെ പോലൊരാള്‍. ഷരീഫ എന്നെ അയാള്‍ക്ക്‌ പരിചയപ്പെടുത്തി. അയാള്‍ എഴുന്നേറ്റ്‌ നിന്ന്‌ ഹസ്‌തദാനം നടത്തി. ആ വലിയ കൈക്കുള്ളില്‍ എന്റെ കൈ ഞരിഞ്ഞമര്‍ന്നു. ഒരു കൊലചിരി ആ മുഖത്ത്‌ പടര്‍ന്നു. ഞാന്‍ ചെന്നത്‌ അയാള്‍ക്കിഷ്‌ടപ്പെട്ടില്ല എന്നെനിക്കു മന:സ്സിലായി. ക്രൂരത നിറഞ്ഞ മുഖവും കണ്ണുകളും. എങ്ങിനെയെങ്കിലും അവിടെ നിന്ന്‌ രക്ഷപ്പെട്ടാല്‍ മതി എന്നായി എനിക്ക്‌. ഷരീഫ എന്റെ മന:സ്സ്‌ വായിച്ചറിഞ്ഞ പോലെ എന്നെ വിളിച്ച്‌ പുറത്തേക്കിറങ്ങി. ഞങ്ങള്‍ വീടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഓറഞ്ച്‌ തോട്ടത്തിലൂടെ നടന്നു. വിളഞ്ഞ ഓറഞ്ചുകള്‍ വെയിലില്‍ സ്വര്‍ണ്ണ ഗോളങ്ങള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ഇവര്‍ വലിയ ഭുവുടമകളും ബിസിനസ്സ്‌ കാരുമാണ്‌. എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്നത്‌ മൂത്ത സഹോദരന്‍ ക്രൂരനായ ഗമാല്‍.
ഞാന്‍ ചോദിച്ചു " ഇത്ര സ്വത്തും ബിസിനസ്സുമുണ്ടായിട്ടും നീ എന്തിനാണ്‌ വേറെ കമ്പനിയില്‍ ജോലിക്ക്‌ പോകുന്നത്‌ ?"
" ജയ എനിക്ക്‌ ഇതിലൊന്നും ഒരധികാരവുമില്ല പിന്നെ താല്‍പര്യവുമില്ല, ഞാന്‍ അവരുടെ ഒരു കാഴ്‌ച്ച വസ്‌തു മാത്രമാണ്‌.."
" സത്യമാണോ നീ പറയുന്നത്‌ ?"
" സത്യമാണ്‌ ജയ, നിനക്കറിയുമോ വേറൊരു കാര്യം ?.."
" എന്താണ്‌ ഷരീഫ ?..."
" എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്‌..."
" അഭിനന്ദങ്ങള്‍ !!! എന്തേ ഇതുവരെ ഈ കാര്യം നീ പറഞ്ഞില്ല ? എന്നാണ്‌ വിവാഹം ..?"
" ഒരുമാസത്തിനകം ഉണ്ടാവും. ചേട്ടന്റെ ബിസിനസ്സ്‌ പാര്‍ട്ട്‌ണര്‍ ആയ അറുപതുകാരനുമായി ... ഒരു ബിസിനസ്സ്‌ ഡീല്‍.."
ഞാന്‍ ഒന്നു ഞെട്ടി, അവളുടെ മുഖത്ത്‌ ഒരു നിര്‍ വികാരത മാത്രം.
"എന്താണിത്‌ ഷരീഫ..?"
" സത്യമാണ്‌ ജയ, എതിര്‍ത്താല്‍ എന്റെ ശവം നൈലില്‍ ഒഴുകും..എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണ്‌ എന്റെ ചേട്ടന്‍.."
" നിനക്ക്‌ നിന്റെ അച്ഛനോടും മറ്റ്‌ ചേട്ടന്‍മാരോടും പറയാമായിരുന്നില്ലേ..ഇത്‌ നടക്കില്ല എന്ന്‌.."
" അവര്‍ക്കെല്ലാം പേടിയാണ്‌ ജയ. ഞാന്‍ എതിര്‍ക്കാന്‍ നോക്കി, പക്ഷേ കൊന്നുകളയുമെന്ന്‌ ഭീഷിണി പെടുത്തിയിരിക്കയാണ്‌.."
എന്റെ എല്ലാ സന്തോഷവും മറഞ്ഞു. ഞങ്ങള്‍ ഒന്നും സംസാരിക്കാതെ കുറേ ദൂരം നടന്നു. ഏകാന്തതയുടെ ഇരുമ്പു മറകള്‍ തുറക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ മുറുകുകയായിരുന്നു. മന:സ്സിലെ വര്‍ണ്ണങ്ങളെല്ലാം വിധി കരിഞ്ചായം തേച്ച്‌ വിക്യതമാക്കുകയാണോ..? സമാധാനിപ്പികാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത്‌ വെറും ജലരേഖകളാകുമെന്ന്‌ തോന്നി. അവളുടെ ദു:ഖത്തിന്റെ കാരണമെന്തെന്ന്‌ ചിന്തിച്ച എനിക്ക്‌ ഉത്തരം ലഭിച്ചിരിക്കുന്നു. ഇനി എന്ത്‌..? കഥ ഇതാണെങ്കില്‍ ഗമാലിന്റെ കണ്ണുകള്‍ എന്റെ പുറകെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്‌.
എങ്ങനെ ഇവളെ സഹായിക്കാന്‍ കഴിയുമെന്നായി ചിന്ത. ഇത്‌ ഈജിപ്‌റ്റാണ്‌. കൊല്ലിനും കൊലക്കും പേരു കേട്ട മാഫിയാ ഗ്രൂപ്പുകളുടെ കേന്ദ്രമാണിവിടം. നിനച്ചിരിക്കാതെയാണ്‌ അവളുടെ ചോദ്യം വന്നത്‌..
" ജയ നിനക്കെന്നെ സഹായിക്കാന്‍ കഴിയുമോ..?.."
" എങ്ങനെ..ഷരീഫാ, അതാണ്‌ ഞാനിപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്‌.."
കുറച്ച്‌ നേരം ഒന്നും പറയാതെ അവള്‍ നിന്നു. കണ്ണുകള്‍ അനന്തതയിലെവിടെയോ ഉഴറി നടക്കുകയായിരുന്നു. ഞാന്‍ അവളുടെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു..
" ജയക്ക്‌ എന്നെ ഇഷ്‌ടമല്ലേ ..?"
" എന്താണ്‌ ഇങ്ങനെ ഒരു ചോദ്യം ഷരീഫാ ?.."
" നിനക്കെന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിക്കുകയാണ്‌ ജയ ഞാന്‍.. പക്ഷേ..."
" ഷരീഫാ................"
വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുടുങ്ങി.. എത്ര ലാഘവത്തോടെയാണവള്‍ ഇത്‌ പറഞ്ഞത്‌. ഒരു വിറയല്‍ എന്റെ ശരീരത്തെ ഒന്നു കുടഞ്ഞു. ഒരിറ്റു ഉമിനീരില്ലാതെ എന്റെ വായ വറ്റി വരണ്ടു. ആദ്യം ഞാന്‍ ഓര്‍ത്തത്‌ എന്റെ പറക്ക മുറ്റാത്ത മക്കളെ കുറിച്ചാണ്‌. പിന്നെ ആ ക്രൂരന്‍ ഗമാലിനെയും. ഈ സംസാരമെങ്ങാനും അവന്‍ അറിഞ്ഞാല്‍ ഞാന്‍ ഈജിപ്‌റ്റിന്‌ പുറത്തേക്ക്‌ പോകില്ല. എന്തും സംഭവിക്കാം. സപ്‌തനാഡികളും തളര്‍ന്നു നില്‍ക്കുന്ന ഞാന്‍ ഒരു ദുര്‍ബല ശബ്‌ദത്തില്‍ പറഞ്ഞു..
" നിന്റെ നല്ല ഏതെങ്കിലും കൂട്ടുകാരോട്‌ സഹായിക്കാന്‍ പറഞ്ഞു കൂടെ ?"
നിര്‍വികാരത തളം കെട്ടി നിന്ന ആ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. അതില്‍ കലര്‍ന്നിരുന്നത്‌ പുച്ഛമാണോ അതോ എന്നോടുള്ള സഹതാപമായിരുന്നുവോ ?.. എനിക്കറിയില്ലായിരുന്നു.
" ജയ, എല്ലാവര്‍ക്കും ഭയമാണ്‌. ആര്‍ക്കാണ്‌ ജീവനില്‍ കൊതിയില്ലാത്തത്‌..."


ഇനിയും അവിടെ നില്‍ക്കുന്നത്‌ അപകടമാണെന്ന്‌ എന്റെ മന:സ്സു പറഞ്ഞു. എങ്ങനെയെങ്കിലും ഹോട്ടലില്‍ എത്തണം എന്നു തീരുമാനിച്ചു. ഞാന്‍ ഷരീഫയോട്‌ എന്നെ ഹോട്ടലില്‍ കൊണ്ടു ചെന്നാക്കണം എന്നു പറഞ്ഞു. തിരികെയുള്ള യാത്രയില്‍ ഞങ്ങള്‍ രണ്ടു പേരും മൂകരായിരുന്നു. പക്ഷേ ഉള്ളില്‍ സുനാമി തിരകള്‍ സംഹാര താണ്ഡവമാടുകയായിരുന്നു. ആകെ ഒരു ശുന്യത. ഇനി എന്തു പറയണം, എന്തു ചെയ്യണം എന്നറിയാത്ത അവസ്‌ത്ഥ. എന്നെ ഹോട്ടലില്‍ വിട്ട്‌ അവള്‍ തിരികെ പോയി. എന്റെ എല്ലാ മന:സമാധാനവും നഷ്‌ടപ്പെട്ടിരുന്നു. ജോണീ വാക്കറിന്റെ കൂടെ നടന്ന്‌ എല്ലാ ദു:ഖങ്ങളും മറക്കാന്‍ തീരുമാനിച്ചു. മിനി ബാറിലിരുന്ന്‌ എല്ലാം മറക്കാന്‍ ശ്രമിച്ചു. ആ നടത്തത്തിലെവിടെയോ വച്ച്‌ ഞാന്‍ നിദ്രയിലാഴ്‌ന്നു.
ഡോര്‍ ബെല്‍ ശബ്‌ദിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. വാച്ചില്‍ നോക്കി. സമയം രാത്രി പത്തു മണി ആയിരിക്കുന്നു. റൂം സര്‍വീസായിരിക്കുമന്ന്‌ കരുതി ഞാന്‍ വാതില്‍ തുറന്നു.....
" ഷരീഫ...?"
" എന്താ കുട്ടീ നീ ഈ അസമയത്ത്‌..?"
" ക്ഷമിക്കണം ജയ. നിന്നെ ഞാന്‍ വളരെയധികം വിഷമിപ്പിച്ചു. എന്നോട്‌ ക്ഷമിക്കൂ. ആര്‍ക്കും എന്നെ സഹായിക്കാന്‍ കഴിയില്ല എന്നറിയാം, മുങ്ങി ചാകാന്‍ പോകുന്നതിനു മുന്‍മ്പുള്ള ഒരു കച്ചി തുരുമ്പന്വേഷിക്കുകയാണ്‌ ഞാന്‍..."
അവളുടെ നീല സാഗര നയനങ്ങളില്‍ കണ്ണുനീരിന്റെ വേലിയേറ്റം ഞാനറിഞ്ഞു. അവളെ സമാധാനിപ്പിക്കാന്‍ എന്റെ പൊള്ളയായ വാക്കുകള്‍ക്കാവില്ല. എന്റെ സ്വയം രക്ഷയാണ്‌ ആ സമയത്ത്‌ എനിക്കു തോന്നിയത്‌, ഒരു സ്വാര്‍ത്ഥനേ പോലെ.
" ഷരീഫ നീ തിരിച്ചു പോകൂ. സമയം വളരെ വൈകി. നിന്നെ വീട്ടില്‍ അന്വഷിക്കുന്നുണ്ടാവും. നിന്റെ ചേട്ടന്‍ ഇവിടെയെങ്ങാനും അന്വഷിച്ച്‌ വന്നാല്‍ നമ്മള്‍ രണ്ടു പേരും കുടുങ്ങും.."
" ഇല്ല ജയ, ഞാന്‍ എന്റെ കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന്‌ പറഞ്ഞാണ്‌ വന്നിരിക്കുന്നത്‌.."
മദ്യം എന്റെ സിരകളിലെ പിടി വിട്ടിരുന്നില്ല.
" അല്ലയോ പെണ്‍ കിടാവേ, നിന്നെ സമാധാനിപ്പിക്കാന്‍ എന്റെ പക്കല്‍ വാക്കുകളില്ല. എല്ലാം മറക്കാന്‍ ഇതു കഴിക്കൂ..."
മദ്യം നിറച്ച ചഷകം അവള്‍ക്കു നേരെ നീട്ടി. ഒന്നുമുരിയാടാതെ അവള്‍ അത്‌ സ്വീകരിച്ചു. ചഷകങ്ങള്‍ ഒഴിയുന്നതിനൊപ്പം അവളുടെ കണ്ണുകള്‍ ചുവന്ന്‌ തുടുക്കുന്നുണ്ടായിരുന്നു. നിശയുടെ ഏതോ യാമങ്ങളില്‍ ഞങ്ങള്‍ റോമിയോയും, ജുലിയറ്റുമായി. പുഴയും കടലുമായി.... മഞ്ഞും മഴയുമായി... ഒന്നാവുകയായിരുന്നു. പിന്നെ ഒന്നും ഓര്‍മ്മയില്ലായിരുന്നു.
രാവിലെ ആറുമണിക്ക്‌ മൊബൈലില്‍ വെച്ചിരുന്ന അലാറം മുഴങ്ങി. എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ അവള്‍ അടുത്തില്ലായിരുന്നു. ടോയലറ്റിലും, ഡ്രസ്സിങ്ങ്‌ റൂമിലും നോക്കി. ഇല്ല. അവള്‍ പോയിരിക്കുന്നു. അവള്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നു ഭയന്നു. വേഗം തയ്യാറായി ഞാന്‍ ഓഫീസിലേക്ക്‌ പോകാന്‍ വേണ്ടി ടാക്‌സി വിളിക്കാന്‍ ഹോട്ടല്‍ ഓപ്പറേറ്ററെ വിളിക്കന്‍ ശ്രമിക്കുമ്പോഴാണ്‌ വാതിലില്‍ മുട്ടു കേട്ടത്‌. ഷരീഫയായിരുന്നു.
" ഷരീഫ, എനിക്ക്‌ നിന്നെ മന:സ്സിലാവുന്നില്ല...."
" ജയാ ഞാന്‍ എന്റെ ചേട്ടന്റെ തീരുമാനത്തിന്‌ സമ്മതിച്ചു. ഇന്ന്‌ രാവിലെ ആ തീരുമാനമെടുത്താണ്‌ ഇവിടെ നിന്ന്‌ പോയത്‌.."
" മരിക്കാന്‍ എനിക്ക ഭയമാണ്‌ ജയ.."
സങ്കടം മറക്കാന്‍ ശ്രമിച്ചു. ഒരു നിസ്സഹായാവസ്‌ഥയോടെ ഞാന്‍ എല്ലാം കേട്ടിരുന്നു. ഒന്നും പറയാതെ ഞാന്‍ ജീപ്പില്‍ കയറി.
ഓഫീസില്‍ എത്തിയ ഉടനെ അന്ന്‌ വൈകിയുള്ള ഈജിപ്‌റ്റ്‌ എയറിന്‌ ദുബായിലേക്ക്‌ ടിക്കറ്റ്‌ ബുക്കു ചെയ്യിപ്പിച്ചു. ജോലി ഇനിയും തീര്‍ക്കാനുണ്ട്‌. പക്ഷേ ഇനിയും എനിക്ക്‌ കൈറോയില്‍ ഷരീഫയുടെ ഈ അവസ്‌ഥ കണ്ട്‌ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ആകെ ഒരു ശൂന്യത. എയര്‍പ്പോര്‍ട്ടിന്റെ ചെക്കിന്‍ കൌണ്ടറില്‍ വെച്ച്‌ കവിളോട്‌ കവിള്‍ ചേര്‍ത്ത്‌ ഷരീഫയോട്‌ യാത്ര പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒന്നും പറയാനാവാതെ ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ മന:സ്സ്‌ എന്നെ ഉറക്കെ വിളിച്ചു " ഭീരു".
====================
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌
Shaji Moolepat, Copyright © All Rights Reserved

അനന്തമായ യാത്ര

അനന്തമായ യാത്ര
=================
ആഘോഷങ്ങള്‍ എന്നും അവന്‌ ഒരു ഹ്രുദയ വേദനയായിരുന്നു. ഓണവും ,
വിഷുവും , പൂരങ്ങളുമെല്ലാം ഇതു മൂലം അവന്‌ അന്യമായിരുന്നു. വാദ്യ
മേളക്കാരും , ആന പാപ്പാനുമെല്ലാം അവന്റെ കണ്ണില്‍ നിസ്സഹായാവസ്‌ഥയുടെ
ഒരു പ്രതീകം മാത്രം. ഇവരുടെ നിസ്സഹായാവസ്‌ഥ മുതലെടുക്കുന്ന ഒരു പറ്റം
കഴുകന്‍മാര്‍. അന്ന്യന്റെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്ന ഒരു തരം
ക്രൂര മഹിഷാസുരന്‍മാര്‍.

അവന്‍ എന്നും ദു:ഖത്തിന്റെ പ്രതിരൂപമായിരുന്നു. എല്ലാം ഉണ്ടെങ്കിലും
ദരിദ്രനായ അവസ്‌ഥ. ലോകം ആഘോഷിക്കുന്ന വേളകളില്‍ അവന്‍
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ മറ്റുള്ളവരില്‍ നിന്ന്‌
മറക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുപ്പം മുതലനുഭവിച്ച അസ്വാതന്ത്ര്യം
ഇന്നും അവന്റെ ജീവിതത്തെ വേട്ടയാടുന്നു. എല്ലാറ്റില്‍ നിന്നും ഓടി ഒളിക്കാനുള്ള
ത്വര. എന്താണതിന്റെ മൂലകാരണം...? എവിടെയാണ്‌ പിഴച്ചത്‌...? ബാല്യത്തിലെ
കഠിന അനുഭവങ്ങളായിരിക്കാം...!!. കഠിന ശിക്ഷണ നടപടികള്‍...!!.
വ്യക്‌തിത്വങ്ങളെ പുച്‌ഛിച്ചു തള്ളുന്ന അന്തരീക്ഷം. വെറും ഏഴു വയസ്സ്‌ മാത്രം
പ്രായമുള്ളപ്പോള്‍ ഏതോ നിസ്സാര കാരണത്താല്‍ വീട്ടില്‍ നിന്ന്‌ ഇറക്കി വിട്ട
നിമിഷങ്ങള്‍..!!. കരഞ്ഞ്‌ എങ്ങു പോകണം എന്നറിയാതെ പകച്ച്‌ നിന്ന
നിമിഷങ്ങള്‍..!!. അയല്‍വക്കത്തെ പറമ്പിലെ ചരിഞ്ഞ്‌ നില്‍ക്കുന്ന പ്ലാവിന്റെ
പൊങ്ങി നില്‍ക്കുന്ന വേരുകളിലിരുന്ന്‌ നെഞ്ച്‌ പൊട്ടി കരഞ്ഞപ്പോള്‍
കേട്ടറിവുമാത്രമുള്ള മരണത്തേ പറ്റി ഓര്‍ത്തു. ഒന്നു മരിക്കാന്‍ കഴിഞ്ഞെങ്കില്‍...!!!.
ആ ചെറു പ്രായത്തിലും മരണം എല്ലാറ്റില്‍ നിന്നുമുള്ള വിടുതലാണെന്ന്‌ അവന്‌
അറിയാമായിരുന്നു. അടി കൊണ്ട പാടുകളില്‍ വിരലോടിച്ച്‌ മുറ്റത്തെ ചാണകം
മെഴുകിയ തറയിലിരുന്ന്‌ അവന്‍ നട്ടു വളര്‍ത്തിയ റോസാ ചെടികള്‍ക്കിടയിലൂടെ
അനന്തമായ ആകാശ പരപ്പില്‍ ഉഴലുമായിരുന്നു. ചെമ്മണ്ണു നിറഞ്ഞ
റോഡിനപ്പുറമുള്ള പറമ്പിലെ തെങ്ങുകള്‍ക്കിടയിലൂടെ അവന്‍
ആകാശത്തിലൂടെ പറന്നു പോകുന്ന കൊറ്റി കൂട്ടങ്ങളെ നോക്കിയിരിക്കുമായിരുന്നു.
ദൂരെ ചക്രവാളത്തില്‍ അലിഞ്ഞു ചേരുന്ന പറവകളെ പോലെ തനിക്കും
സ്വതന്ത്രമായി പറക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നവനാശിച്ചു.

കൂട്ടു കുടുമ്പത്തിന്റെ നന്‍മ്മയും തിന്‍മ്മയും പിന്നീടവനറിഞ്ഞു. എന്നും തന്റെ
വിധിയെ പഴിക്കുന്ന അമ്മ, എല്ലാ കഷ്‌ടപ്പാടുകളും ഏറ്റു വാങ്ങി. അമ്മയുടെ
മോഹങ്ങളും, മോഹ ഭംഗങ്ങളും ഈര്‍ക്കിലി പാടുകളായി അവന്റെ തുടകളിലും
പുറത്തും കോലങ്ങള്‍ വരച്ചു. അവന്റെ മന:സ്സും ശരീരവും എല്ലാവരുടെ
മുന്നിലും ഒരടിമയെ പോലെ കീഴടങ്ങി.

കാലങ്ങള്‍ നിരങ്ങി നീങ്ങി. ദേഹത്തിലെ മുറിപ്പാടുകള്‍ ഉണങ്ങിയിരിക്കുന്നു.
പക്ഷേ ഹ്യദയത്തിലെ മുറിപ്പടുകള്‍ അവനെങ്ങനെ മായ്‌ക്കും..?. ഇപ്പോഴും
എല്ലാം തെളിഞ്ഞു തന്നെ കിടക്കുന്നു. സായാഹ്‌നങ്ങളില്‍ ചെറുവള്ളി
പുഴയുടെ തീരത്തുള്ള മണല്‍ തിട്ടയില്‍ മലര്‍ന്ന്‌ കിടന്ന്‌ സൂര്യന്റെ രക്‌തം
ചിന്തിയ വിഹായസ്സില്‍ പ്രപഞ്ച രഹസ്യം തേടി അവന്‍ ധ്യാന നിരതനായി.
ഒരു ഭ്രാന്തനെ പോലെ.. പക്ഷേ ദുരനുഭവങ്ങളുടെ തിരുശേഷിപ്പുകള്‍ അവനെ
വീണ്ടും തീ ചൂളയിലേക്ക്‌ തള്ളി വിടുന്നു. അവന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌....
" അവന്റെ മാതാ പിതാക്കള്‍ എന്നെങ്കിലും അവനെ സ്‌നേഹിച്ചിട്ടുണ്ടോ....?"
ഉണ്ടായിരിക്കാന്‍ വഴിയില്ല..!!!. അവര്‍ അവരുടെ കടമകള്‍ നിറവേറ്റുകയാണ്‌....
കടമകള്‍ക്ക്‌ അപ്പുറമുള്ള ഒരു ബന്ധവും അവര്‍ക്കില്ല. കഴിഞ്ഞ ജന്മത്തിലെ
പാപ കര്‍മ്മങ്ങളായിരിക്കും അവന്‍ അനുഭവിച്ചു തീര്‍ക്കുന്നത്‌. ഓര്‍മ്മകളുടെ
ശ്‌മശാനത്തിലെ ഒരു കാവല്‍ കാരനായി അവന്‍ മാറിയിരിക്കുന്നു.
എവിടെയാണ്‌ അവന്റെ മോക്ഷ മാര്‍ഗ്ഗം...?. കഴിഞ്ഞ കാലങ്ങള്‍ ഒരു
കഴുകനെ പോലെ വേട്ടയാടുമ്പോള്‍ ഒരു രക്ഷാ കവചത്തിനായി അവന്‍
പാഞ്ഞു.

പിന്നീട്‌ അതി ജീവനത്തിനായുള്ള പ്രയാണമായിരുന്നു. നാടോടികളെ പോലെ...
ഊരുതെണ്ടികളെ പോലെ.. അപക്വമായ മന:സ്സില്‍ പ്രണയം ഉടലെടുത്തു.
ഒരു കൊടുങ്കാറ്റു പോലെ പ്രണയം സിരകളിലൂടെ പടര്‍ന്നു പിടിച്ചു.
പ്രണയത്തിന്റെ പെരു മഴക്കാലമായിരുന്നു. പ്രണയത്തിന്റെ
അനിര്‍വചനീയമായ കയങ്ങളില്‍ അവന്‍ മുങ്ങി താണു. പ്രണയത്തിന്റെ
ശീതളിമ അവനെ ഭ്രമിപ്പിച്ചു. പ്രണയിനിയില്‍ നിന്ന്‌ പ്രണയിനിയിലേക്കവന്‍
പടര്‍ന്നു കയറി. എല്ലാം മറക്കാന്‍ പ്രണയത്തിലവന്‍ മുഴുകി. പ്രണയിനിയിലൂടെ
ശാന്തി നേടുവാനുള്ള യാത്രയായിരുന്നു. പ്രണയത്തിലൂടെ രതി അവനെ കീഴടക്കി.
രതി അവളുടെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ടവനെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങി.
ഓരോ ക്രീഡയിലും നൈമിഷീകമായ അനുപൂതി നല്‍ക്കി അവള്‍ അവനെ ബന്ധിച്ചു.

ഏതോ വെളിപാടിന്റെ വെളിച്ചത്തില്‍ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞവന്‍ മോക്ഷ
മാര്‍ഗ്ഗം തേടിയുള്ള യാത്ര ആരംഭിച്ചു. അവന്‌ ഉപേക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു.
രാജ്യവും, കൊട്ടാരവും, സിംഹാസനവും ഉപേക്ഷിക്കാന്‍ അവന്‍ കപില
വസ്‌തുവിലെ സിദ്ധാര്‍ഥ രാജകുമാരനല്ലല്ലോ...?. ത്രിശ്ശീവ പേരൂരിലെ തീവണ്ടി
ആഫീസില്‍ തോളില്‍ തൂക്കിയ തുണി സഞ്ചിയുമായി അവന്‍ ഇരുന്നു.
ഡെറാഡൂണ്‍ എക്സ്പ്രസ്‌ അതിന്റെ യാത്ര തുടര്‍ന്നു. അണ്‍ റിസര്‍വ്‌
കമ്പാര്‍ട്ട്‌മെന്റിലെ ലഗേജ്‌ വെക്കുന്ന തടി കൊണ്ടു തീര്‍ത്ത തട്ടില്‍ ഞെങ്ങി
ഞെരുങ്ങി നീണ്ടു നിവര്‍ന്ന്‌ കിടന്നു. ജീവിത യാത്ര പോലെ കുതിച്ചും കിതച്ചും
തീവണ്ടി പാഞ്ഞു. ദിവസങ്ങളോളം എടുത്ത പ്രയാണത്തിനൊടുവില്‍ തീവണ്ടി
അവനെ ലക്ഷ്യത്തിലേക്ക്‌ അടുപ്പിക്കുകയായിരുന്നു. ഡെറാഡൂണില്‍ നിന്ന്‌
ബസ്സ്‌ മാര്‍ഗ്ഗം ഹരിദ്വാറിലേക്കുള്ള യാത്ര. കപ്പിത്താനില്ലാത്ത യാന പാത്രം
പോലെയുള്ള യാത്ര. ഹിമവല്‍ പാദങ്ങളില്‍ വസിക്കുന്ന ഹരിദ്വാറിലേക്കുള്ള
യാത്ര. പാപ നാശിനിയായ ഭാഗീരഥിയെ തേടി യാത്ര തുടര്‍ന്നു. സമതലത്തില്‍
എത്തുന്നതോടെ ഘോര രൂപിണിയില്‍ നിന്ന്‌ ശാന്ത രൂപിണിയാവാന്‍
ശ്രമിക്കുന്ന അമ്മ ഗംഗ. ഒന്നു മുങ്ങി നിവര്‍ന്നു.
അമ്മ അവന്റെ എല്ലാ പാപങ്ങളും ഏറ്റു വാങ്ങിയിരിക്കുന്നു. രണ്ടു കൈകളും
ചേര്‍ത്ത്‌ പിടിച്ച്‌ ഒരു കുമ്പിള്‍ വെള്ളം ഉയര്‍ത്തി പിടിച്ച്‌ നിന്നപ്പോള്‍ അവനെ
ആരോ വിളിച്ചു.
" മോനെ, അടുത്തു വരൂ...."
" എത്ര നാളായി നിന്നെ അമ്മ കാത്തിരിക്കുന്നു.."
അവന്‍ ഭയന്നുവോ...?
" വരൂ മോനേ...അമ്മ നിന്നെ ഒന്നു മാറോടു ചേര്‍ത്തു പുണരട്ടെ..."
വീണ്ടും മുങ്ങി നിവര്‍ന്ന്‌ ഏതോ ഒരു ഉള്‍വിളി കേട്ട പോലെ അവന്‍ കരയിലേക്ക്‌
നടന്നു കയറി. ചാരമാക്കപ്പെട്ട പൂര്‍വ്വീകര്‍ക്ക്‌ മോക്ഷം നല്‍കാന്‍ ഭഗീരഥന്‍ അമ്മ
ഗംഗയെ ഭുമിയിലേക്ക്‌ നയിച്ചത്‌ അവന്റെ ഭാഗ്യം..!. അവനും മോക്ഷത്തിലേക്ക്‌
അടുക്കുകയായിരുന്നു. വീണ്ടും നിലക്കാത്ത അന്വേഷണത്തിനായി അവന്‍
യാത്ര തുടര്‍ന്നു. ഗംഗോത്രിയിലും യമുനോത്രിയിലും അവന്‍ എത്തി. താഴെ
നിന്നും മേലോട്ടു നോക്കിയാല്‍ എവിടെ നിന്നോ ഒരു വെള്ള നൂലു പോലെ
ദേവി യമുന ഒഴുകി അടുക്കുന്നു. വിറക്കുന്ന ശരീരത്തോടെ അവന്‍ ദേവിയെ
സാഷ്‌ട്ടാംഗം പ്രണമിച്ച്‌ ആ മണ്ണില്‍ മുത്തമിട്ടു. പിന്നെ യാത്ര
ഗംഗോത്രിയിലേക്കായിരുന്നു. വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ സുന്ദരിയായ
അമ്മ ഗംഗ കുണുങ്ങി ഒഴുകുന്നു. അടുത്ത യാത്ര ശിതികണ്ഡനെ
തേടിയുള്ളതായിരുന്നു. മാനസ സരോവരത്തിറങ്ങി ഒരു കുമ്പിള്‍
വെള്ളം കോരിക്കുടിച്ച്‌ പരമേശ്വരന്റെ പ്രീതിക്ക്‌ പാത്രമായി. മനം
മയക്കുന്ന കാഴ്‌ച്ചയായിരുന്നു കൈലാസം..!!!
ഏതോ ഒരു അജ്‌ഞാത ശക്‌തിയുടെ പ്രേരണയാല്‍ അവന്‍ ആ
പുണ്ണ്യ ഭൂമിയിലെ ചരല്‍ പരപ്പിലിരുന്ന്‌ ധ്യാന നിമഗ്‌നനായി.
അവന്റെ മൂലാധാര ചക്രത്തില്‍ മയക്കത്തിലായിരുന്ന
കുണ്ഡലിനി ശക്‌തി ഒരു കൊടുങ്കാറ്റ്‌ പോലെ സുഷുമ്‌നാ
നാഡിയിലൂടെ സഹസ്രാധാര ചക്രത്തിലെത്തി. ഒരു വെള്ളച്ചാട്ടത്തില്‍
അകപ്പെട്ട പ്രതീതി. അജ്‌ഞാനത്തിന്റെ ഇരുട്ടിലായിരുന്ന അവന്റെ
പ്രപഞ്ചം സഹസ്ര കോടി നക്ഷത്ര പ്രഭയില്‍ തിളങ്ങി. ഹിമം
ഉരുകുകയായിരുന്നു. അവന്റെ ദു:ഖങ്ങളെല്ലാം കരുണാമയനായ
മഹാദേവന്‍ ഭസ്‌മമാക്കിയിരിക്കുന്നു. അവന്റെ കര്‍മ്മങ്ങളെല്ലാം
ആ കാരുണ്യ വാരിധി ഏറ്റു വാങ്ങിയിരിക്കുന്നു. പുനര്‍ ജന്മ
ചക്രങ്ങളില്‍ നിന്നും അവന്‍ മോചിക്കപ്പെട്ടിരിക്കുന്നു. ഇനി
അവന്‌ ജന്മമില്ല.

പരമേശ്വരനേയും , അമ്മ ഹൈമവതിയേയും , നന്തികേശ്വരനേയും,
ഭുത ഗണങ്ങളേയും വണങ്ങി അവന്‍ യാത്ര തിരിച്ചു. ഇനി അധികം
ദൂരമില്ല... എല്ലാം അവനു കാണാമായിരുന്നു. ഗംഗയും, യമുനയും,
സരസ്വതിയും ഒന്നു ചേരുന്ന വരാണസി. അവന്റെ യാത്ര
വരാണസിയിലെ മണികര്‍ണികാ ഘട്ടില്‍ എത്തി നില്‍ക്കുന്നു.
ഗംഗയുടെ കരയില്‍ ധ്യാന നിമഗ്‌നനായ്‌ നിന്നപ്പോള്‍
ശങ്കരാചാര്യരുടെ നിര്‍വാണാഷ്‌ടകത്തിലെ വരികള്‍ അവന്റെ
കാതുകളില്‍ അലയടിച്ചു. കൂലം കുത്തി ഒഴുകുന്ന അമ്മ ഗംഗ.
അമ്മ സ്‌നേഹാര്‍ദ്രയും, സംഹാര രൂപിണിയുമാണ്‌. അവന്‌
കേള്‍ക്കാം ആ വിളി. കൂപ്പു കൈകളോടെ മണികര്‍ണികാ
ഘട്ടിലെ ചവിട്ടു പടികളിലൂടെ അവന്‍ ഗംഗയിലേക്കിറങ്ങി.
സ്‌നേഹ നിധിയായ അമ്മ അവനെ രണ്ടു കൈകളും നീട്ടി
സ്വീകരിച്ചു. അവനെ ആ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചു.
യാത്ര.....അനന്തമായ യാത്ര.
=========
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved