2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പലായനം

പലായനം
---------
ചൂട്‌ അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. ദുബായില്‍ അമ്പത്‌ ഡിഗ്രിക്കു മുകളിലാണ്‌ ഇത്തവണ ചൂട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആഗസ്‌റ്റ്‌ മാസമേ ആയിട്ടുള്ളൂ, ഇനിയും രണ്ടു മാസം കഴിയണം ചൂടിന്റെ പത്തിയൊന്നു താഴാന്‍. മരുഭുമി അതിന്റെ സ്വതസിദ്ധമായ ഭാവം പ്രകടമാകിയിരിക്കുന്നു. എല്ലാം എരിഞ്ഞടിയുമോ ...?.

നിസ്സഹായാവസ്‌ഥയുടെ ചുഴിയിലകപ്പെട്ട്‌ ജയന്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇനി മുപ്പതു ദിവസങ്ങള്‍ മാത്രം. ജയന്റെ ഉള്ളിലുള്ള ചൂട്‌ പുറത്തുള്ള മരുഭുവിനേക്കാള്‍ പതിന്‍ മടങ്ങായിരുന്നു. ഒന്നര ടണ്‍ ഏസിക്കു പോലും തണുപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായിരുന്നു ജയന്റെ ഉള്‍ചൂട്‌. റമദാന്‍ നോമ്പ്‌ തുടങ്ങി പത്തു ദിവസമായി. ചുട്ടുപഴുത്ത നീണ്ട പകലുകള്‍. വിശ്വാസികളുടെ വിശ്വാസത്തിന്റെ ബലം പരീക്ഷിക്കുന്ന നാളുകള്‍. എല്ലാ പരീക്ഷകളിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവര്‍ അല്ലാഹുവിന്‌ പ്രിയപ്പെട്ടവര്‍.

റമദാന്‍ സമയത്ത്‌ രാവിലെ ഒമ്പതു മണി മുതല്‍ മൂന്നു മണി വരെയേ ജോലിയുള്ളൂ. റൂമില്‍ തിരിച്ചു വന്നാല്‍ വിരസമായ ഏകാന്ത പകലുകള്‍. ചൂടിന്റെ ആലസ്യത്തില്‍ ഊര്‍ജം നഷ്‌ടപ്പെട്ട്‌ നിര്‍വികാരനായി തീരുന്ന രാവുകള്‍. സമയം രാത്രി പതിനൊന്നു മണി ആയിരിക്കുന്നു. ഒന്നു നടക്കാന്‍ പുറത്തേക്കിങ്ങി. അലസമായി വിജനമായ റഫ തെരുവിലൂടെ ആകാശം നോക്കി നടന്നു. പകല്‍ സമയത്ത്‌ ആളുകളെ മുട്ടി നടക്കാന്‍ കഴിയാത്ത റഫ തെരുവിന്റെ ഭാവ പകര്‍ച്ച അപാരം തന്നെ. എല്ലാം ശാന്തമായിരിക്കുന്നു. കരുവാന്റെ ആലയിലെ ഉലയില്‍ ഊതി പഴുപ്പിച്ച അരിവാള്‍ പോലെ ആകാശത്ത്‌ ചന്ദ്രിക ജ്വലിച്ചു നിന്നു.

കഴിഞ്ഞ ആഴ്‌ച്ച റൂമിന്റെ കോണ്‍ട്രാക്‌റ്റ്‌ പുതുക്കാന്‍ കെട്ടിട ഉടമ അറബിയുടെ എഴുത്ത്‌ കിട്ടിയിരുന്നു. ഒരു മാസം കൂടി ഇവിടെ താമസിക്കാം. പുതുക്കിയില്ലെങ്കില്‍ വേറെ വീടന്വേഷിക്കണം. നടന്ന്‌ നടന്ന്‌ ബര്‍ദുബായ്‌ ക്രീക്കിനടുത്തെത്തി. അവിടെ ഒഴിഞ്ഞ ഒരു സിമന്‍റു ബെഞ്ചില്‍ ഇരുന്നു. പത്തേമാരികള്‍ ചരക്കുകള്‍ കയറ്റി ഇറാനിലേക്കും, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കടലിന്റെ തിരകളില്‍ ആടിയുലഞ്ഞ്‌ ജീവിത യാത്ര പോലെ ഒഴുകി നീങ്ങി. പത്തേമാരിയിലെ വിളക്കുകള്‍ നക്ഷത്രങ്ങളെ പോലെ കണ്ണു ചിമ്മിയും തുറന്നും തിളങ്ങി കൊണ്ടിരുന്നു.

പത്തു വര്‍ഷമായി ഈ ഫ്ലാറ്റില്‍ താമസമാകിയിട്ട്‌. ഒരു തിരിച്ചു പോക്കിനെ പറ്റി ആലോചിച്ചപ്പോളാണ്‌ കുടുമ്പത്തെ നാട്ടിലേക്ക്‌ പറിച്ചു നട്ടത്‌. മക്കളുടെ പഠിപ്പിന്‌ നാടു തന്നെയാണ്‌ നല്ലതെന്നു തോന്നി. കുടുമ്പം നാട്ടിലേക്ക്‌ തിരിച്ചു പോയിട്ടും ഫ്ലാറ്റ്‌ വിട്ടു കൊടുത്തില്ല. കുടുമ്പത്തിന്റെ ദുബായിലെ ഓര്‍മകള്‍ കാരണം വിട്ടു കൊടുക്കാന്‍ തോന്നിയില്ല. കുറേ നാള്‍ ഒറ്റക്ക്‌ താമസിച്ചു. ജയന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഇവിടെയാണു നടന്നത്‌. സന്തോഷത്തിന്റെ ആ ദിനങ്ങള്‍ ഹൃദത്തിലേക്ക്‌ ഒരു വേനല്‍ മഴ പോലെ പെയ്‌തിറങ്ങി. കുടുമ്പ ജീവിതത്തെ കുറിച്ച്‌ എട്ടും പൊട്ടും തിരിയാത്ത സമയത്ത്‌ സ്വന്തമായി ഫ്ലാറ്റ്‌ വാടകക്കെടുത്തു. അതിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കൂട്ടി. എന്തൊക്കെ വാങ്ങണം എന്നൊരറിവുമില്ലായിരുന്നു. ഫ്രിഡ്‌ജും, ഏസിയും, സ്‌റ്റൌവും വാങ്ങി. ബാക്കിയെല്ലാം മാലിനി നാട്ടില്‍ നിന്ന്‌ വന്ന ശേഷമാകാം എന്നു കരുതി. മാലിനി വന്ന ശേഷം ഒരുമിച്ച്‌ ബാക്കി വേണ്ടതെല്ലാം വാങ്ങി. എല്ലാം ഒന്ന്‌ ഒരുക്കൂടിയപ്പോള്‍ അവന്‌ അഭിമാനം തോന്നി. അവനും ഒരു ഗൃഹനാഥനായിരിക്കുന്നു. അവന്റെ സ്വന്തം സാമ്രാജ്യം. സുല്‍ത്താനും സുല്‍ത്താനയും. മജ്‌ലിസില്‍ പകര്‍ന്ന മധു ചഷകം പോലെ ജീവിതം ആവോളം നുകര്‍ന്നു. ആ നാലു ചുവരുകള്‍ക്കുള്ളില്‍ ഇണങ്ങിയും പിണങ്ങിയും അവര്‍ വാണു. പിന്നെ ആദ്യത്തെ മകളുടെ ജനനം. ആ കുഞ്ഞു കാല്‍ പാടുകള്‍ ഫ്ലാറ്റിന്റെ ഓരോ മുക്കിലും മൂലയിലും പതിഞ്ഞിട്ടുണ്ട്‌.

റൂമിലേക്ക്‌ തിരിച്ച്‌ നടക്കുമ്പോള്‍ അവന്റെ മന:സ്സ്‌ മന്ത്രിച്ചു, അരുത്‌ ... വിട്ടു കൊടുക്കരുത്‌. പൊരുതുക. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കടന്നു കയറ്റത്തെ പൊരുതി എതിര്‍ത്ത പുരുഷോത്തമ മഹാരാജാവിനെ പോലെ. പക്ഷേ ആ മലവെള്ള പാച്ചിലില്‍ പിടിച്ചു നില്‍ക്കാനായില്ല. നാല്‍പ്പതിനായിരം ദിര്‍ഹം വെറുതെ ഓരോ വര്‍ഷവും നഷ്‌ടപ്പെടും. വേണ്ട... വിട്ടു കൊടുക്കാം. ഗീതയിലെ വചനങ്ങള്‍ മന:സ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചു. " നഷ്‌ടപ്പെട്ടതിനെ കുറിച്ചോര്‍ത്ത്‌ നീ എന്തിനു ദു:ഖിക്കുന്നു ..? ഇന്നു നിനക്കുള്ളത്‌ ഇന്നലെ മറ്റാരുടേതേ ആയിരുന്നു. നാളെ അത്‌ വേറൊരാളുടേതാകും...." സത്യം തന്നെ. മഹത്‌ വചനങ്ങള്‍ സത്യമായി തന്നെ തുടരട്ടെ !!!. വെല്ലുവിളിക്കാന്‍ ഞാനാരാണ്‌ ??.

പലായനത്തിന്റെ നാളുകളില്‍ ഒരിടത്താവളം അന്വേഷിച്ച്‌ ജയന്‍ എത്തിയത്‌ ഷാര്‍ജയിലെ റോളയിലാണ്‌. റോളയിലെ അല്‍-ഗുവയര്‍ ഏരിയയിലെ അല്‍-ഗസല്‍ ബില്‍ഡിങ്ങില്‍. ദുബായില്‍ നിന്ന്‌ ഷാര്‍ജയിലേക്കൊരു പറിച്ചു നടല്‍. തായ്‌ വേരു പറിച്ചെടുത്ത്‌ പുതിയൊരിടത്ത്‌ നട്ടാല്‍ വേരു പിടിക്കുമോ ?. ആര്‍ക്കറിയാം !!!. സാമ്രാജ്യവും പ്രജകളും എല്ലാം നഷ്‌ടപ്പെട്ട ജയന്‍ ഒരു ദിവസം വൈകി ബാക്കി വന്ന സാധനങ്ങളുമായി പഠാണിയുടെ പിക്കപ്പിന്റെ പിറകിലിരുന്ന്‌ ഒരഭയാര്‍ത്തിയെ പോലെ പുതിയ താവളത്തിലേക്കെത്തി.

ഇനിയൊരു സാമ്രാജ്യം കെട്ടി പടുക്കാന്‍ അവന്‌ ഒരു നിധി കിട്ടിയേ തീരു. ഇന്ന്‌ അവന്‍ നിധി അന്വേഷണത്തിലാണ്‌. *ആല്‍കെമിസ്‌റ്റിലെ സാന്‍ണ്ടിയാഗോയെ പോലെ നിധി തേടിയുള്ള യാത്രയിലാണവന്‍. അടയാളങ്ങള്‍ കിട്ടിയതനുസരിച്ച്‌ അവന്‍ അന്വേഷണം തുടരുകയാണ്‌. അവന്‍ തുടങ്ങിയ ഇടത്തു തന്നെയാണ്‌ നിധി ഒളിഞ്ഞിരിക്കുന്നത്‌ എന്ന അടയാളം എന്നാണാവോ അവന്‌ ലഭിക്കുക ..? കാത്തിരിക്കുകയാണവന്‍.

*പൌലോ കൊയ്‌ലോ എഴുതിയ നോവല്‍
======
ഏഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌