2011, ഫെബ്രുവരി 23, ബുധനാഴ്‌ച

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

തങ്ങാലൂര്‍ പുഴ

തങ്ങാലൂര്‍ പുഴ
==============
ഇരുള്‍ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വടക്കുമുറിയില്‍ ബസ്സിറങ്ങി ഒരു പീഠിക കോലായില്‍ നില്‍ക്കാന്‍ തുടങ്ങിട്ട്‌ ഒരു മണിക്കൂറായി. മഴ തോരുന്ന വട്ടമില്ല. പാതിരുട്ടി കാവിനടുത്തേക്കുള്ള ഒരു ബസ്സും വരുന്നില്ല. തുള്ളിക്കൊരു കുടം എന്ന പോലെ പെയ്യുന്ന മഴയത്ത്‌ എങ്ങനെ വണ്ടി ഓടിക്കാനാണ്‌ ... ?. ബസ്സ്‌ വല്ലയിടത്തും ഒതുക്കിയിട്ട്‌ മഴയൊന്നു തോരാന്‍ കാത്തു നില്‍ക്കുകയായിരിക്കും. ശേഖരന്‍ വാച്ചിലേക്ക്‌ നോക്കി. അഞ്ചരയേ ആയിട്ടുള്ളൂ എങ്കിലും ആകാശത്ത്‌ മഴ മേഘങ്ങള്‍ നിറഞ്ഞ്‌ കാഴ്‌ച്ചയെ മറച്ചിരിക്കുന്നു.

ഇനിയും നോക്കി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഉടുത്തിരിക്കുന്ന കാവി മുണ്ട്‌ മടക്കികുത്തി, കുട നിവര്‍ത്തി നടക്കാന്‍ തുടങ്ങി. കാറ്റു പിടിച്ച കുടയെ നിയന്ത്രിക്കാന്‍ ശേഖരന്‍ പാടുപെട്ടു. കാറ്റ്‌ ശീലയില്‍ പിടിക്കുമ്പോള്‍ വില്ലുകള്‍ മുകളിലേക്കായി കുട നിസ്സഹായാവസ്‌ഥ പ്രകടിപ്പിച്ചു. കോടേരി മലയുടെ മുകളില്‍ നിന്നും കുത്തിയൊലിച്ചു വരുന്ന മല വെള്ളം റോഡിനെ ഒരു പുഴയാക്കി മാറ്റിയിരുന്നു. പിച്ച വെച്ചു നടക്കാന്‍ പഠിക്കുന്ന കുട്ടിയെ പോലെ ഓരോകാലും ശ്രദ്ധയോടെ മുന്നോട്ടു വെക്കാന്‍ ശ്രമിച്ചു. ബാല്യത്തിലും, യവ്വനത്തിലും നടന്നും, ബസ്സിലും, മോട്ടോര്‍ സൈക്കിളിലും എത്രയോ തവണ യാത്ര ചെയ്‌ത വഴിയാണിത്‌. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. അന്ന്‌ ഈ വഴിയില്‍ അധികം വീടുകളില്ലായിരുന്നു. ഒരു കുമ്പാര കോളനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍ തോളോടു തോളുരുമ്മി നില്‍ക്കുകയാണ്‌. മാവുകളും, കശുമാവുകളും നിറഞ്ഞ വഴിയായിരുന്നു ഇത്‌. പണ്ടത്തെയത്ര ഇല്ലെങ്കിലും മാവുകള്‍ മുഴുവനും വെട്ടി മാറ്റിയിട്ടില്ല. നടന്ന്‌ മാവിന്‍ ചുവട്ടിലെത്തുമ്പോള്‍ ഇലകളില്‍ മഴവെള്ളം വീഴുമ്പോളുള്ള മര്‍മ്മരം അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

രാധ ഇപ്പോള്‍ എവിടെയായിരിക്കും ? വിശ്വന്‍ ഇപ്പോള്‍ രാധയെ കാണാറുണ്ടായിരിക്കുമോ ...? പണ്ട്‌ സ്‌ക്കൂളടച്ചാല്‍ അടുത്ത ദിവസം തന്നെ വിശ്വന്റെ അടുത്തെത്തും. പിന്നെ സ്‌ക്കൂളു തുറക്കുന്നത്‌ വരെ തങ്ങാലൂരു തന്നെ. എന്റെ അമ്മാവനാണ്‌ വിശ്വന്‍. അമ്മയുടെ ആങ്ങള. ഞങ്ങള്‍ രണ്ടൂ പേരും ഒരേ പ്രായക്കാരാണ്‌. വിശ്വന്റെ അടുത്തൂ വരുമ്പോള്‍ മാത്രമാണ്‌ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്‌. ഞാന്‍ തങ്ങാലൂരു വന്നാല്‍ പിന്നെ ആഘോഷമാണ്‌. പകല്‍ മുഴുവന്‍ പറമ്പിലെ മാവിന്റെ മുകളിലായിരിക്കും. ചിലപ്പോള്‍ ചൂണ്ടയിടാന്‍ അമ്മാവന്റെ പുരയിടത്തിനരികിലൂടെ ഒഴുകുന്ന തങ്ങാലൂര്‍ പുഴയുടെ ഓരത്തായിരിക്കും. വൈകിയുള്ള സമയങ്ങളില്‍ സൈക്കിളില്‍ ആ ദേശം മുഴുവന്‍ ചുറ്റും. അങ്ങനെ ചുറ്റുന്ന ഒരു ദിവസമാണ്‌ രാധയെ ആദ്യമായി കാണുന്നത്‌. മഞ്ഞ കസവു പാവാടയും കുപ്പായവുമിട്ട്‌ പാതിരുട്ടി കാവില്‍ തൊഴുതു വരുന്ന രാധയെ ഇപ്പോഴും ഓര്‍മയുണ്ട്‌. ഞങ്ങള്‍ ഒരിക്കലും അവളോട്‌ സംസാരിച്ചിട്ടില്ല. വിശ്വന്‍ അവന്റെ കൂട്ടുകാരിലൂടെയാണ്‌ അവളുടെ പേരറിഞ്ഞത്‌. അവള്‍ അവണൂര്‍ ശാന്ത ഹൈസ്‌ക്കൂളിലാണ്‌ പഠിക്കുന്നതെന്ന്‌ വിശ്വന്‍ പിന്നീട്‌ അന്വേഷിച്ചറിഞ്ഞു. എന്നും ഞങ്ങള്‍ അവളുടെ വീടിന്റെ മുന്നിലൂടെ സൈക്കിളില്‍ പോകും. വെറുതെ ഒരു രസത്തിന്‌. വര്‍ഷങ്ങളെത്ര കടന്നു പോയിരിക്കുന്നു. ഓര്‍മകളുടെ ഭാണ്ഡവും പേറി ഇനിയെത്ര ദൂരം ...?

അമ്പലത്തിനടുത്തുള്ള വെങ്കിട്ടരാമന്‍ സ്‌ക്കൂളിനരികിലൂടെ ഇടത്തോട്ടുള്ള ഊടു വഴിയിലേക്ക്‌ കടന്നു. സ്‌ക്കൂള്‍ അതിരില്‍ നിന്നും റോഡിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഞാവല്‍ ഇപ്പോഴും അവിടെയുണ്ട്‌. ഞാനും വിശ്വനും കൂടി എത്രയോ തവണ കയറി ഞാവല്‍ പഴം പറിച്ചിട്ടുള്ളതാണ്‌. റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു വീടിന്റെ ഉമ്മറ കോലായില്‍ നിന്ന്‌ ഒരു ശ്വാനന്‍ എന്നെ നോക്കി കുരച്ചു. അപരിചിതന്റെ വരവ്‌ യജമാനനെ അറിയിക്കാനായിരിക്കും. ഉണ്ട ചോറിന്‌ നന്ദി കാണിക്കുന്ന ആകെ ഒരു വര്‍ഗ്ഗമുള്ളത്‌ ഇവര്‍ മാത്രമല്ലേയുള്ളൂ. ഇനി ഒരിറക്കമാണ്‌. പിന്നെ വിശാലമായ മുണ്ടകന്‍ പാടം. പാടത്തിനുമപ്പുറത്ത്‌ തങ്ങാലൂര്‍ പുഴ. ഈ പുഴയൊഴുകി ചെന്നു ചേരുന്നത്‌ അറബി കടലിലേക്കാണ്‌. എത്രയോ ദൂരം താണ്ടി, അനേക രൂപംപൂണ്ട്‌ അവസാനം സാഗര സംഗമം. മഴ വെള്ളം വീണ്‌ പാറയില്‍ വഴുക്കല്‍ പിടിച്ചിരിക്കുന്നു. കാലൊന്നു തെറ്റിയാല്‍ പാറയില്‍ വീണ്‌ തല പൊട്ടും. ശേഖരന്‍ സൂക്ഷിച്ച്‌ നടന്നിറങ്ങി. പാട വരമ്പ്‌ വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്‌. ഒരു നിര്‍ണയം വെച്ച്‌ നടന്നു. പരിചയമില്ലാത്ത കാരണം ഒന്നു രണ്ടു തവണ കാലു വഴുക്കി കണ്ടത്തിലേക്ക്‌ വീഴാന്‍ പോയി. തങ്ങാലൂര്‍ പുഴ കൂലം കുത്തി ഒഴുകുകയാണ്‌. ആ ഒഴുക്കിന്റെ ശബ്‌ദത്തില്‍ രൌദ്ര ഭാവം നിറഞ്ഞു നിന്നിരുന്നു. പുഴയുടെ കരയിലെ കൈത കൂട്ടങ്ങളില്‍നിന്ന്‌ കുളകോഴികള്‍ ഭീതിയോടെ ചിലക്കുന്നുണ്ടായിരുന്നു. പുഴയുടെ ക്രൌര്യ ഭാവം അവരെ ഭയപ്പെടുത്തുന്നുണ്ടായിരിക്കാം. തെങ്ങു തടി കൊണ്ടു തീര്‍ത്ത പാലം വിറക്കുന്നുണ്ടായിരുന്നു. ഏതു നിമിഷവും പാലം ഒഴുക്കില്‍ പെട്ടുപോയേക്കാം. ഒരു വിധത്തില്‍ അക്കരെയെത്തി. ഇടത്‌ വശത്ത്‌ കാണുന്നത്‌ വിശ്വന്റെ പറമ്പാണ്‌. അച്ചാഛനും അമ്മമ്മയും ഉണ്ടായിരുന്ന കാലത്ത്‌ ഈ പറമ്പ്‌ മുഴുവന്‍ കപ്പയും, കൂര്‍ക്കയും, പയറും, നേന്ത്രവാഴയും കൃഷി ചെയ്തിരുന്നു. അവരെല്ലാം മണ്‍മറഞ്ഞ്‌ എത്രയോ വര്‍ഷങ്ങളായി. വിശ്വന്‍ വേറെ വീട്‌ പണിതിരിക്കുന്നു. നല്ല ഭംഗിയുള്ള വീട്. എന്റെ ഒരുപാട്‌ സന്തോഷങ്ങളും, സ്വപ്‌നങ്ങളും നിറഞ്ഞു നിന്നിരുന്ന ആ പഴയ ഓടിട്ട തറവാട്ടു വീട്‌ പൊളിച്ചു മാറ്റി അവിടെയാണ്‌ പുതിയ വീട്‌ ഉയര്‍ന്നിരിക്കുന്നത്‌. മുറ്റത്തെ കരിവേപ്പ്‌ വളര്‍ന്ന്‌ പന്തലിച്ച്‌ നില്ക്കുന്നുണ്ട്‌.

വീടിന്റെ ഉമ്മറത്ത്‌ ഇലട്രിക്ക്‌ ബള്‍ബിന്റെ മഞ്ഞ വെളിച്ചം പടര്‍ന്നു നില്‍ക്കുന്നുണ്ട്‌.ആരേയും ഉമ്മറത്ത്‌ കാണുന്നില്ല. ആകാംക്ഷയോടെ ഞാന്‍ കോളിങ്ങ്‌ ബെല്ലില്‍ വിരലമര്‍ത്തി.
"ആരാ..?"
ഉള്ളില്‍ നിന്ന്‌ കേട്ട വിശ്വന്റെ ശബ്‌ദം ഞാന്‍ തിരിച്ചറിഞ്ഞു. വിശ്വന്‍ ഉമ്മറത്തേക്ക്` വന്ന്‌ കണ്ണട മൂക്കില്‍ കയറ്റി വെച്ച്‌ എന്നെ സൂക്ഷിച്ച്‌ നോക്കി. എന്റെ നരച്ച നീണ്ട മുടിയും, താടിയുമുള്ള രൂപം അവന്‍ തിരിച്ചറിഞ്ഞിട്ടില്ല. അവന്‍ തടിച്ചിരിക്കുന്നു. കുടവയറും ഉണ്ട്‌. കാലം വിശ്വനില്‍ വരുത്തിയ മാറ്റങ്ങള്‍ ഞാന്‍ നോക്കി നിന്നു.
" ആരാ, മന:സ്സിലായില്ലല്ലോ...?"
" വിശ്വാ, ഇതു ഞാനാടാ ...."
ഇത്ര സ്വാതന്ത്ര്യത്തോടെ ഞാന്‍ മാത്രമേ ഇങ്ങനെ വിളിക്കറുള്ളൂ.
" ശേഖരാ, നീ എവിടെയായിരുന്നെടാ ഇത്രയും നാളും....?"
അവന്റെ കണ്ണുകളില്‍ വെള്ളം നിറയുന്നത്‌ ഞാനറിഞ്ഞു. അമ്മാവനും മരുമകനും എന്നതിലുപരി ആത്മ മിത്രങ്ങളെ പോലെയാണ്‌ ഞങ്ങള്‍ കഴിഞ്ഞിരുന്നത്‌. അഴുകി മുഷിഞ്ഞതാണ്‌ എന്റെ വേഷമെങ്കിലും ഞാനവനെ എന്റെ നെഞ്ചോട്‌ ചേര്‍ത്ത്‌ പുണര്‍ന്നു. എനിക്കും കണ്ണു നീരടക്കാന്‍ കഴിയുമായിരുന്നില്ല.
"ശേഖരാ, നീ എന്തു പണിയാടാ കാട്ടിയത്‌ ? ഒരുവിവരവും നിന്നെ കുറിച്ചില്ലായിരുന്നല്ലോ ..?എത്ര വര്‍ഷമായി നീ പോയിട്ട്‌ ..?"
" വിശ്വാ, ആവുന്ന കാലമെത്രയും കുടുമ്പത്തിനു വേണ്ടി കഷ്‌ടപ്പെട്ടവനാണു ഞാന്‍. എന്നെ മന:സ്സിലാക്കാന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ്‌ ഞാന്‍ ജീവിച്ചത്‌ എന്നു തിരിച്ചറിഞ്ഞപ്പോളാണ്‌, ഇങ്ങനെ ഒരു തീരുമാനമെടുത്ത്‌ ഇറങ്ങിയത്‌..."
" വിശ്വാ, നിന്നെ ഒന്നു കാണണമെന്നു തോന്നി. അതാ വന്നത്‌ "
" നന്നായി ശേഖരാ, ഇനി നീ നാട്ടില്‍ തന്നെ തങ്ങണം.."
കുളിയും, ഭക്ഷണവും കഴിഞ്ഞ്‌ പുലരുന്നത്‌ വരെ ഞങ്ങള്‍ ക്ലാവു പിടിച്ച ഓര്‍മ്മകളെ തേച്ചു മിനുക്കി. രാവിലെ വളരെ വൈകിയാണ്‌ ഞങ്ങളുണര്‍ന്നത്‌. മഴ തോര്‍ന്നിരിക്കുന്നു. സൂര്യകിരണങ്ങള്‍ പുല്‍നാമ്പുകളില്‍ തങ്ങി നിന്ന മഴ തുള്ളികളില്‍ വര്‍ണപ്രപഞ്ചം തീര്‍ക്കുന്നുണ്ടായിരുന്നു. മന:സ്സിന്‌ എന്തെന്നില്ലാത്ത സന്തോഷം. പണ്ട്‌ ഓടി കയറി കളിച്ചിരുന്ന പുളിയന്‍ മാവിനും മുവ്വാണ്ടന്‍ മാവിനും എന്നെ പോലെ പ്രായമായിരിക്കുന്നു. ചില്ലകളില്‍ മുഴുവന്‍ ഇത്തിള്‍ കണ്ണികള്‍ പടര്‍ന്ന്‌ ശിഖിരങ്ങളെ ശ്വാസം മുട്ടിക്കുന്നതു പോലെ. തൊടിയുടെ അതിരില്‍ പുഴയോട്‌ ചേര്‍ന്നു നില്‍ക്കുന്ന പ്ലാശിനും വാര്‍ദ്ധക്യം ബാധിച്ചിട്ടുണ്ട്‌. എത്രയോ സദ്യകള്‍ക്ക്‌ ഇല നല്‍കിയവനാണീ വൃക്ഷം.
ഒന്നു മുങ്ങി കുളിക്കാന്‍, പഴയ ഓര്‍മകള്‍ പുതുക്കാന്‍ വിശ്വനേയും കൂട്ടി പുഴയുടെ പടവുകളിറങ്ങി.
" ശേഖരാ, അധികം താഴേക്കിറങ്ങേണ്ട. നല്ല ഒഴുക്കുണ്ട്‌ ..."
വിശ്വന്റെ വാക്കുകളവഗണിച്ച്‌ ശേഖരന്‍ താഴേക്കിറങ്ങി. ഒന്നു മുങ്ങി നിവര്‍ന്നപ്പോഴേക്കും കാലിന്റെ പിടി വിട്ടിരുന്നു.
" ശേഖരാ..." എന്നുള്ള വിശ്വന്റെ ഒരു വിളി മാത്രം കേട്ടു. പിന്നെ മുങ്ങിതാഴലുകളുടെ ഘോഷയാത്രയായിരുന്നു. തങ്ങാലൂര്‍ പുഴ ശേഖരനെയും തോളിലേറ്റി ഒഴുകിയകന്നു. എത്രയോ ജന്മങ്ങള്‍ക്ക്‌ മോക്ഷം നല്‍കിയവളാണീ തങ്ങാലൂര്‍ പുഴ.
=============
ഏഴുതിയത്‌ : ഷാജി മൂലേപ്പാട്ട്‌

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പലായനം

പലായനം
---------
ചൂട്‌ അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. ദുബായില്‍ അമ്പത്‌ ഡിഗ്രിക്കു മുകളിലാണ്‌ ഇത്തവണ ചൂട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആഗസ്‌റ്റ്‌ മാസമേ ആയിട്ടുള്ളൂ, ഇനിയും രണ്ടു മാസം കഴിയണം ചൂടിന്റെ പത്തിയൊന്നു താഴാന്‍. മരുഭുമി അതിന്റെ സ്വതസിദ്ധമായ ഭാവം പ്രകടമാകിയിരിക്കുന്നു. എല്ലാം എരിഞ്ഞടിയുമോ ...?.

നിസ്സഹായാവസ്‌ഥയുടെ ചുഴിയിലകപ്പെട്ട്‌ ജയന്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇനി മുപ്പതു ദിവസങ്ങള്‍ മാത്രം. ജയന്റെ ഉള്ളിലുള്ള ചൂട്‌ പുറത്തുള്ള മരുഭുവിനേക്കാള്‍ പതിന്‍ മടങ്ങായിരുന്നു. ഒന്നര ടണ്‍ ഏസിക്കു പോലും തണുപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായിരുന്നു ജയന്റെ ഉള്‍ചൂട്‌. റമദാന്‍ നോമ്പ്‌ തുടങ്ങി പത്തു ദിവസമായി. ചുട്ടുപഴുത്ത നീണ്ട പകലുകള്‍. വിശ്വാസികളുടെ വിശ്വാസത്തിന്റെ ബലം പരീക്ഷിക്കുന്ന നാളുകള്‍. എല്ലാ പരീക്ഷകളിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവര്‍ അല്ലാഹുവിന്‌ പ്രിയപ്പെട്ടവര്‍.

റമദാന്‍ സമയത്ത്‌ രാവിലെ ഒമ്പതു മണി മുതല്‍ മൂന്നു മണി വരെയേ ജോലിയുള്ളൂ. റൂമില്‍ തിരിച്ചു വന്നാല്‍ വിരസമായ ഏകാന്ത പകലുകള്‍. ചൂടിന്റെ ആലസ്യത്തില്‍ ഊര്‍ജം നഷ്‌ടപ്പെട്ട്‌ നിര്‍വികാരനായി തീരുന്ന രാവുകള്‍. സമയം രാത്രി പതിനൊന്നു മണി ആയിരിക്കുന്നു. ഒന്നു നടക്കാന്‍ പുറത്തേക്കിങ്ങി. അലസമായി വിജനമായ റഫ തെരുവിലൂടെ ആകാശം നോക്കി നടന്നു. പകല്‍ സമയത്ത്‌ ആളുകളെ മുട്ടി നടക്കാന്‍ കഴിയാത്ത റഫ തെരുവിന്റെ ഭാവ പകര്‍ച്ച അപാരം തന്നെ. എല്ലാം ശാന്തമായിരിക്കുന്നു. കരുവാന്റെ ആലയിലെ ഉലയില്‍ ഊതി പഴുപ്പിച്ച അരിവാള്‍ പോലെ ആകാശത്ത്‌ ചന്ദ്രിക ജ്വലിച്ചു നിന്നു.

കഴിഞ്ഞ ആഴ്‌ച്ച റൂമിന്റെ കോണ്‍ട്രാക്‌റ്റ്‌ പുതുക്കാന്‍ കെട്ടിട ഉടമ അറബിയുടെ എഴുത്ത്‌ കിട്ടിയിരുന്നു. ഒരു മാസം കൂടി ഇവിടെ താമസിക്കാം. പുതുക്കിയില്ലെങ്കില്‍ വേറെ വീടന്വേഷിക്കണം. നടന്ന്‌ നടന്ന്‌ ബര്‍ദുബായ്‌ ക്രീക്കിനടുത്തെത്തി. അവിടെ ഒഴിഞ്ഞ ഒരു സിമന്‍റു ബെഞ്ചില്‍ ഇരുന്നു. പത്തേമാരികള്‍ ചരക്കുകള്‍ കയറ്റി ഇറാനിലേക്കും, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കടലിന്റെ തിരകളില്‍ ആടിയുലഞ്ഞ്‌ ജീവിത യാത്ര പോലെ ഒഴുകി നീങ്ങി. പത്തേമാരിയിലെ വിളക്കുകള്‍ നക്ഷത്രങ്ങളെ പോലെ കണ്ണു ചിമ്മിയും തുറന്നും തിളങ്ങി കൊണ്ടിരുന്നു.

പത്തു വര്‍ഷമായി ഈ ഫ്ലാറ്റില്‍ താമസമാകിയിട്ട്‌. ഒരു തിരിച്ചു പോക്കിനെ പറ്റി ആലോചിച്ചപ്പോളാണ്‌ കുടുമ്പത്തെ നാട്ടിലേക്ക്‌ പറിച്ചു നട്ടത്‌. മക്കളുടെ പഠിപ്പിന്‌ നാടു തന്നെയാണ്‌ നല്ലതെന്നു തോന്നി. കുടുമ്പം നാട്ടിലേക്ക്‌ തിരിച്ചു പോയിട്ടും ഫ്ലാറ്റ്‌ വിട്ടു കൊടുത്തില്ല. കുടുമ്പത്തിന്റെ ദുബായിലെ ഓര്‍മകള്‍ കാരണം വിട്ടു കൊടുക്കാന്‍ തോന്നിയില്ല. കുറേ നാള്‍ ഒറ്റക്ക്‌ താമസിച്ചു. ജയന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഇവിടെയാണു നടന്നത്‌. സന്തോഷത്തിന്റെ ആ ദിനങ്ങള്‍ ഹൃദത്തിലേക്ക്‌ ഒരു വേനല്‍ മഴ പോലെ പെയ്‌തിറങ്ങി. കുടുമ്പ ജീവിതത്തെ കുറിച്ച്‌ എട്ടും പൊട്ടും തിരിയാത്ത സമയത്ത്‌ സ്വന്തമായി ഫ്ലാറ്റ്‌ വാടകക്കെടുത്തു. അതിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കൂട്ടി. എന്തൊക്കെ വാങ്ങണം എന്നൊരറിവുമില്ലായിരുന്നു. ഫ്രിഡ്‌ജും, ഏസിയും, സ്‌റ്റൌവും വാങ്ങി. ബാക്കിയെല്ലാം മാലിനി നാട്ടില്‍ നിന്ന്‌ വന്ന ശേഷമാകാം എന്നു കരുതി. മാലിനി വന്ന ശേഷം ഒരുമിച്ച്‌ ബാക്കി വേണ്ടതെല്ലാം വാങ്ങി. എല്ലാം ഒന്ന്‌ ഒരുക്കൂടിയപ്പോള്‍ അവന്‌ അഭിമാനം തോന്നി. അവനും ഒരു ഗൃഹനാഥനായിരിക്കുന്നു. അവന്റെ സ്വന്തം സാമ്രാജ്യം. സുല്‍ത്താനും സുല്‍ത്താനയും. മജ്‌ലിസില്‍ പകര്‍ന്ന മധു ചഷകം പോലെ ജീവിതം ആവോളം നുകര്‍ന്നു. ആ നാലു ചുവരുകള്‍ക്കുള്ളില്‍ ഇണങ്ങിയും പിണങ്ങിയും അവര്‍ വാണു. പിന്നെ ആദ്യത്തെ മകളുടെ ജനനം. ആ കുഞ്ഞു കാല്‍ പാടുകള്‍ ഫ്ലാറ്റിന്റെ ഓരോ മുക്കിലും മൂലയിലും പതിഞ്ഞിട്ടുണ്ട്‌.

റൂമിലേക്ക്‌ തിരിച്ച്‌ നടക്കുമ്പോള്‍ അവന്റെ മന:സ്സ്‌ മന്ത്രിച്ചു, അരുത്‌ ... വിട്ടു കൊടുക്കരുത്‌. പൊരുതുക. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കടന്നു കയറ്റത്തെ പൊരുതി എതിര്‍ത്ത പുരുഷോത്തമ മഹാരാജാവിനെ പോലെ. പക്ഷേ ആ മലവെള്ള പാച്ചിലില്‍ പിടിച്ചു നില്‍ക്കാനായില്ല. നാല്‍പ്പതിനായിരം ദിര്‍ഹം വെറുതെ ഓരോ വര്‍ഷവും നഷ്‌ടപ്പെടും. വേണ്ട... വിട്ടു കൊടുക്കാം. ഗീതയിലെ വചനങ്ങള്‍ മന:സ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചു. " നഷ്‌ടപ്പെട്ടതിനെ കുറിച്ചോര്‍ത്ത്‌ നീ എന്തിനു ദു:ഖിക്കുന്നു ..? ഇന്നു നിനക്കുള്ളത്‌ ഇന്നലെ മറ്റാരുടേതേ ആയിരുന്നു. നാളെ അത്‌ വേറൊരാളുടേതാകും...." സത്യം തന്നെ. മഹത്‌ വചനങ്ങള്‍ സത്യമായി തന്നെ തുടരട്ടെ !!!. വെല്ലുവിളിക്കാന്‍ ഞാനാരാണ്‌ ??.

പലായനത്തിന്റെ നാളുകളില്‍ ഒരിടത്താവളം അന്വേഷിച്ച്‌ ജയന്‍ എത്തിയത്‌ ഷാര്‍ജയിലെ റോളയിലാണ്‌. റോളയിലെ അല്‍-ഗുവയര്‍ ഏരിയയിലെ അല്‍-ഗസല്‍ ബില്‍ഡിങ്ങില്‍. ദുബായില്‍ നിന്ന്‌ ഷാര്‍ജയിലേക്കൊരു പറിച്ചു നടല്‍. തായ്‌ വേരു പറിച്ചെടുത്ത്‌ പുതിയൊരിടത്ത്‌ നട്ടാല്‍ വേരു പിടിക്കുമോ ?. ആര്‍ക്കറിയാം !!!. സാമ്രാജ്യവും പ്രജകളും എല്ലാം നഷ്‌ടപ്പെട്ട ജയന്‍ ഒരു ദിവസം വൈകി ബാക്കി വന്ന സാധനങ്ങളുമായി പഠാണിയുടെ പിക്കപ്പിന്റെ പിറകിലിരുന്ന്‌ ഒരഭയാര്‍ത്തിയെ പോലെ പുതിയ താവളത്തിലേക്കെത്തി.

ഇനിയൊരു സാമ്രാജ്യം കെട്ടി പടുക്കാന്‍ അവന്‌ ഒരു നിധി കിട്ടിയേ തീരു. ഇന്ന്‌ അവന്‍ നിധി അന്വേഷണത്തിലാണ്‌. *ആല്‍കെമിസ്‌റ്റിലെ സാന്‍ണ്ടിയാഗോയെ പോലെ നിധി തേടിയുള്ള യാത്രയിലാണവന്‍. അടയാളങ്ങള്‍ കിട്ടിയതനുസരിച്ച്‌ അവന്‍ അന്വേഷണം തുടരുകയാണ്‌. അവന്‍ തുടങ്ങിയ ഇടത്തു തന്നെയാണ്‌ നിധി ഒളിഞ്ഞിരിക്കുന്നത്‌ എന്ന അടയാളം എന്നാണാവോ അവന്‌ ലഭിക്കുക ..? കാത്തിരിക്കുകയാണവന്‍.

*പൌലോ കൊയ്‌ലോ എഴുതിയ നോവല്‍
======
ഏഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌

2010, മേയ് 29, ശനിയാഴ്‌ച

ഒരു മടക്കയാത്ര

ഒരു മടക്കയാത്ര
============
എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൌണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി. ഒരു ബക്കാര്‍ഡിയും , വോഡ്‌ക്കയും എടുത്ത്‌ ട്രോളിയിലിട്ടു. ബില്ല്‌ അടക്കാനായി കൌണ്ടറില്‍ ലൈനില്‍ നിന്നപ്പോഴാണ്‌ എന്റെ കുഞ്ഞുങ്ങളുടെ മുഖം മന:സ്സിലേക്കോടിയെത്തിയത്‌. മന:സ്സ്‌ സമ്മതിച്ചില്ല. എടുത്ത കുപ്പികള്‍ തിരികെ ഷെല്‍ഫില്‍ വെച്ച്‌ ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...
" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."
പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ദുബായില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ബര്‍ദുബായിലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.

നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും അച്ഛനേയും , അമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.
" അച്ഛന്‍ നാളെ പോയാ ഇനി എന്നാ വരിക ..? "
" അച്ഛന്‍ വേഗം വരാട്ടോ ...."
" എന്തിനാ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ ... അച്ഛന്‍ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "
" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ .... ? "
" അതിനു വേണ്ടീട്ടാണെങ്കില്‍ അച്ഛന്‍ ദുബായിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, അച്ഛന്‍ പോവണ്ടാട്ടോ .."
ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.

യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. അച്ഛനും, ഞാനും, മക്കളും ഇരുന്നു. അമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ്‌ ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.

നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു
" അച്ഛന്‌ ഒരു ഉമ്മ തന്നേ ..."
" ഉമ്മ "
മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്തം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. പാറേമ്പാടവും, കുന്ദംകുളവും, കേച്ചേരി പുഴയും താണ്ടി കാറ്‌ നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. പുഴക്കല്‍ പാടത്ത്‌ വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.

എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല.
=======
എഴുതിയത്‌: ഷാജി മൂലേപ്പാട്‌.
Shaji Moolepat, Copyright © All Rights Reserved

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

വല്ല്യാപ്പന്റെ വിശേഷങ്ങള്‍

വല്ല്യാപ്പന്റെ വിശേഷങ്ങള്‍
====================
അന്ന്‌ അമാവാസി ആയിരുന്നു. കുരാകൂരിരുട്ട്‌. പുറത്തേക്ക്‌ നോക്കിയാല്‍ വെളിച്ചമില്ലാത്ത ഒരു തുരങ്കത്തില്‍ അകപ്പെട്ട പോലെ !. ചീവീടുകള്‍ മത്സരിച്ച്‌ രാകി കൊണ്ടിരിക്കുന്നു. കുറ്റിചൂലാന്‍ ഇടക്ക്‌ കൂകുന്നുണ്ട്‌. ആകെ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷം. കുറച്ചകലെയുള്ള ചായി കുഞ്ഞപ്പന്‍ മാപ്ലാരുടെ വീട്ടില്‍ മാത്രമേ ഇലട്രിക്ക്‌ ലൈറ്റുള്ളൂ. പെങ്ങാമുക്കില്‍ ഇവര്‍ക്ക്‌ രണ്ട്‌ വെളിച്ചെണ്ണ മില്ലുകള്‍ ഉണ്ട്‌. മില്ല്‌ അടച്ച്‌ രാത്രി പത്തു മണിക്കാണ്‌ അപ്പനും മകനും കൂടി വീട്ടില്‍ എത്തുക. ഇവര്‍ക്ക്‌ നോക്കെത്താ ദൂരത്തോളം പുഞ്ച ക്യഷിയുണ്ട്‌. പുഞ്ചപ്പാടത്ത്‌ വെള്ളം പമ്പു ചെയ്യാന്‍ ഉപയോഗിക്കുന്ന രണ്ടോ നാലോ എഞ്ചിനുകളും, നെല്ലിന്‌ കീടനാശിനി അടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട്‌ മോട്ടോര്‍ സ്‌പ്രേയറുകളും ഉണ്ട്‌. രാത്രി മില്ലില്‍ നിന്ന്‌ വന്നാല്‍ കീടനാശിനി സ്‌പ്രേയര്‍ ഓണ്‍ ചെയ്‌തും ഓഫാക്കിയും ആ നാടിനെ പ്രകമ്പനം കൊള്ളിക്കും. ഈ ടെസ്‌റ്റിങ്ങ്‌ കഴിയുന്നതു വരെ അടുത്തുള്ള ഞങ്ങള്‍ക്കൊന്നും ഉറങ്ങാന്‍ കഴിയാറില്ല. അവരുടെ വീട്ടിലെ ഇലട്രിക്ക്‌ ബള്‍ബിന്റെ മഞ്ഞ വെളിച്ചം മിന്നാമിനുങ്ങു വെട്ടം പോലെ തിളങ്ങുന്നുണ്ട്‌.

മേട ചൂടില്‍ ഞങ്ങളുടെ ദേശം തളര്‍ന്നു നില്‍ക്കുകയാണ്‌. ഇവിടെ അധികവും ക്യസ്‌ത്യാനി കുടുമ്പങ്ങളാണ്‌. ഞങ്ങള്‍ ഒരു പത്തു കുടുമ്പങ്ങള്‍ മാത്രമേ ഈഴവരായിട്ടുള്ളൂ. ഞങ്ങളുടെ കുടുമ്പങ്ങള്‍ കൂലി പണിക്ക്‌ പോയും, സ്വന്തം കവിങ്ങു പറമ്പിലും, പാടത്തും പണിയെടുത്തും, വെറ്റില ക്യഷി നടത്തിയുമാണ്‌ ഉപജീവനം നടത്തുന്നത്‌. വല്ല്യാപ്പന്‌ ഈയിടെയായി ശരീര സുഖം കുറവായതിനാല്‍ പുറത്ത്‌ പണിക്ക്‌ പോകാറില്ല. വെറ്റില നുള്ളി വില്‍ക്കലാണ്‌ പ്രധാന വരുമാന മാര്‍ഗ്ഗം. കവുങ്ങില്‍ പടര്‍ന്നു കയറിയിട്ടുള്ള വെറ്റില നുള്ളുവാന്‍ പുറത്ത്‌ ഓല വല്ലം കെട്ടി ഞാത്തി, മുള ഏണി കവുങ്ങില്‍ വെച്ച്‌ കെട്ടിയാണ്‌ കയറുക. രണ്ടു മൂന്നു വല്ലം വെറ്റിലയെങ്കിലും ഒരു ദിവസം നുള്ളും. രാത്രിയിലാണ്‌ നുള്ളിയ വെറ്റിലകള്‍ ചെറിയ കെട്ടുകളായി അടുക്കുക. അടുക്കി വച്ച വെറ്റില കെട്ടുകള്‍ വാഴയിലയില്‍ പൊതിഞ്ഞ്‌ പിറ്റേ ദിവസം രാവിലെ പഴഞ്ഞിയിലെ അടക്കാ മാര്‍ക്കറ്റിലുള്ള വെറ്റില കച്ചവടക്കരുടെ അടുത്തെത്തിക്കും.

രാത്രി വെറ്റില അടുക്കി കഴിയുമ്പോള്‍ പന്ത്രണ്ട്‌ മണിയെങ്കിലും ആകും. റാന്തലിന്റെ തിരി നീട്ടി വെച്ച്‌ വല്ലത്തിലെ വെറ്റിലകളെല്ലാം ഉമ്മറത്തെ സിമന്റു തറയില്‍ ചൊരിഞ്ഞ്‌ , ഓട്ടു കിണ്ടിയിലെ തണുത്ത വെള്ളം വെറ്റിലകള്‍ക്ക്‌ മുകളില്‍ തളിക്കും. പിന്നെ മുക്കാലിയില്‍ കാലു മടക്കി ഇരുന്ന്‌ വല്ല്യാപ്പന്‍ വെറ്റില അടുക്കാന്‍ തുടങ്ങും. അന്ന്‌ വല്ല്യാപ്പനുമായി സംസാരിക്കാന്‍ തൊണ്ടി പറമ്പിലെ ബാലേട്ടനും, രാജപാപ്പനും എത്തിയിരുന്നു. പലപ്പോഴും സംസാര വിഷയം വല്ല്യാപ്പന്റെ ചെറുപ്പ കാലത്തെ വീരസാഹസീക കഥകളായിരിക്കും. നാലാം ക്ലാസില്‍ പഠിക്കുന്ന ഞാനും വല്ല്യാപ്പന്റെ ഒരു ആരാധകനായിരുന്നു. അന്നും കഥ കേള്‍ക്കാനായി ഞാന്‍ ഉമ്മറത്തെ അര തിണ്ണയില്‍ കയറിയിരുന്നു.

വല്ല്യാപ്പനും, കുഞ്ഞാപ്പനും എന്റെ മുത്തശ്ശന്‍മാരാണ്‌. എന്റെ അച്ഛന്റെ പാപ്പന്‍മാര്‍. പണ്ട്‌ കുഞ്ഞാപ്പന്‍ ബിലായിലേക്ക്‌ പോകുന്നതിനു മുമ്പ്‌ , വല്ല്യാപ്പന്‍ പെങ്ങാമുക്കിലെ മൊടത്തലായിക്കാരുടെ കവുങ്ങു പറമ്പ്‌ വെള്ളം തേവാന്‍ കരാറെടുത്തിരുന്നു. അന്ന്‌ വല്ല്യാപ്പന്‌ പെരുമ്പിലാവ്‌ ചന്തയില്‍ നിന്നു വാങ്ങിയ രണ്ട്‌ കേമന്‍ പോത്തുകളുണ്ടായിരുന്നു. തേക്കു കൊട്ടയും, തുമ്പിയും തുടിക്കുള്ളിലൂടെ കമ്പ കയറു കൊണ്ട്‌ നുകത്തില്‍ കെട്ടി, രണ്ടു പോത്തുകളുടെയും കഴുത്തില്‍ നുകം വച്ച്‌ മുന്നോട്ടും പിന്നോട്ടും നടന്ന്‌ കിണറില്‍ നിന്ന്‌ വെള്ളം വലിച്ച്‌ കയറ്റും. നേരം പുലരുമ്പോളേക്കും ആ വലിയ കവുങ്ങു പറമ്പ്‌ തിരിച്ച്‌ കഴിഞ്ഞിട്ടുണ്ടാവും.

ഒരു ചൊവ്വാഴ്‌ച്ച പുലര്‍ച്ചക്ക്‌ വല്ല്യാപ്പനും, കുഞ്ഞാപ്പനും കൂടി വെള്ളം തേവാന്‍ വേണ്ടി പോയി. കുഞ്ഞാപ്പന്‍ ഒരു ചെറിയ നാസ്‌തികനാണ്‌. ചാത്തനേയും, മറുതയേയും പേടിയില്ലാത്ത ആള്‍. മൊടത്തലായിക്കാരുടെ പറമ്പില്‍ പണ്ടെന്നോ ഒരു ചാത്തന്‍ തറ ഉണ്ടായിരുന്നു. കാലക്രമത്തല്‍ അതെല്ലാം മണ്ണടിഞ്ഞു പോയി. എങ്കിലും ആ ശക്‌തി അവിടെ ഉണ്ടെന്നാണ്‌ കേള്‍വി. ചാത്തനെ വിമര്‍ശിക്കുന്നത്‌ അദ്ധേഹത്തിന്‌ ഇഷ്ടമുള്ള കാര്യമല്ല. രണ്ടുപേരും കൂടി അന്ന്‌ തിരിക്കാന്‍ ചെന്നപ്പോള്‍ സംസാരം ചാത്തനിലെത്തി. കുഞ്ഞാപ്പന്‍ ചാത്തനെ പരിഹസിച്ചെന്തോ പറഞ്ഞു. പറയേണ്ട താമസം ചരല്‍ മഴ പെയ്യാന്‍ തുടങ്ങി. വലിയ ഉരുളന്‍ കല്ലുകള്‍ അവര്‍ നില്‍ക്കുന്നതിനടുത്ത്‌ വീഴാന്‍ തുടങ്ങി. പക്ഷേ അവരുടെ ദേഹത്ത്‌ പതിക്കുന്നില്ല. പോത്തുകള്‍ വിരണ്ടോടാന്‍ തുടങ്ങിയിരുന്നു. കുഞ്ഞാപ്പന്‍ പേടിച്ച്‌ വിറച്ച്‌ ഇനി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്‌.. വല്ല്യാപ്പന്‍ പറഞ്ഞു " കുഞ്ഞു മോനെ, വേഗം മാപ്പ്‌ പറയ്‌, ഇല്ലെങ്കില്‍ ചാത്തന്‍ നമ്മളേയും കൊണ്ടേ പോകൂ..." . കുഞ്ഞാപ്പന്‍ മാപ്പു പറഞ്ഞ ഉടനെ കല്ലേറു നിന്നു. വെറ്റില അടുക്കല്‍ നിര്‍ത്തി വല്ല്യാപ്പന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. കുറച്ച്‌ നേരം ഒന്നും പറയാതിരുന്നു. ബാലേട്ടനും, രാജപാപ്പനും ശ്വാസം അടക്കിപിടിച്ചാണ്‌ ഇരിക്കുന്നത്‌. ബാലേട്ടന്‍ പതിയെ ഇരുട്ടിലേക്ക്‌ നോക്കി. ആ മുഖത്ത്‌ ഭയത്തിന്റെ നിഴലാട്ടം ഞാന്‍ കണ്ടു. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. ഞാന്‍ പേടിച്ച്‌ വിറച്ചാണ്‌ തിണ്ണയിലിരുന്നത്‌.. പെട്ടന്നാണ്‌ മുറ്റത്ത്‌ നിന്ന്‌ രണ്ട്‌ പൂച്ചകള്‍ കടിപിടി കൂടാന്‍ തുടങ്ങിയത്‌. പൂച്ചകള്‍ അലറി വിളിക്കുകയായിരുന്നു. പേടിച്ചരണ്ട ഞാന്‍ ഒറ്റ ചാട്ടത്തിന്‌ വല്ല്യാപ്പന്റെ അടുത്തെത്തി. അന്നു രാത്രി മുഴുവന്‍ ഞാന്‍ ഉറക്കത്തില്‍ പേടിച്ച്‌ കരഞ്ഞുവെന്ന്‌ പിറ്റേ ദിവസം അമ്മ പറഞ്ഞു. അതിനു ശേഷം വല്ല്യാപ്പന്റെ ഹൊറര്‍ കഥകള്‍ കേള്‍ക്കാന്‍ ഞാനിരിക്കാറില്ല.

വല്ല്യാപ്പന്‌ നാല്‌ മലബാറി ആടുകള്‍ ഉണ്ട്‌. വെളുത്ത സുന്ദരി കുട്ടികള്‍. സുറുമ എഴുതിയ പോലുള്ള വലിയ കണ്ണുകള്‍ കണ്ടാല്‍ ആരും അവരെ ഒന്നു നോക്കി പോകും. വലിയ ചെവികള്‍ ആട്ടി കാടി വെള്ളം കുടിക്കുന്നത്‌ കാണാന്‍ നല്ല ചേലാണ്‌. ഇതിലെ ഒരു സുന്ദരിക്ക്‌ ഒരു കുഴപ്പമുണ്ട്‌, വേണ്ടുന്നതിനും വേണ്ടാത്തതിനും അലറി കരയല്‍ !!!. കരഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ വലിയ വിഷമമാണ്‌. ആടിന്റെ ഈ സ്വഭാവം കാരണം വല്ല്യാപ്പനും, അടുത്തുള്ളവര്‍ക്കും വലിയ ശല്ല്യമായി. ഒരു ദിവസം വല്ല്യാപ്പന്‍ വെറ്റില നുള്ളി ക്ഷീണിച്ചു വന്നിരിക്കുന്ന സമയത്ത്‌ കുഴപ്പക്കാരി കലാപരുപാടി തുടങ്ങി. സഹികെട്ട വല്ല്യാപ്പന്‍ തിരികെ കവുങ്ങു പറമ്പിലേക്ക്‌ ഓടി. തിരികെ വന്നത്‌ ഒരു പിടി ചീന മുളകുമായാണ്‌. ഒരെണ്ണം കടിച്ചാല്‍ ചെവിയില്‍ നിന്ന്‌ തീവണ്ടിയുടെ ചൂളം വിളി ഉയരും. അത്രക്കും എരുവാണതിന്‌. അത്‌ അമ്മിയില്‍ ഇട്ട്‌ ചതച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി. കഥാ നായിക കലാപരുപാടി തുടര്‍ന്നു കൊണ്ടേയിരിക്കുകയായിരുന്നു. വല്ല്യാപ്പന്‍ ആടിനെ ബലമായി പിടിച്ച്‌, ആടിന്റെ ചുണ്ടിലും വായിലും ചീനമുളകു കുഴമ്പ്‌ തേച്ചു. പിന്നെ ആട്‌ വായ തുറന്നില്ല. എരുവെടുത്ത്‌ കൂടിന്റെ പട്ടികയില്‍ ചുണ്ട്‌ ഉരച്ചും, വെപ്രാളമെടുത്തും അന്നു മുഴുവന്‍ നിന്നു. അതിനു ശേഷം ആട്‌ ഈ സ്വഭാവം കാട്ടിയിട്ടില്ല. അധവാ അറിയാതെ ഒന്നു കരഞ്ഞു പോയാല്‍ , വല്ല്യാപ്പനെ ഒന്നു കണ്ടാല്‍ മതി, ആട്‌ വായ പൂട്ടി മൂത്രമൊഴിക്കും.

ചിലപ്പോള്‍ ഞാന്‍ ആലോചിക്കറുണ്ട്‌ വല്ല്യാപ്പന്‍ കാണിക്കുന്നത്‌ ക്രൂരതയല്ലേ എന്ന്‌. വല്ല്യാപ്പന്‍ ഓരോ വര്‍ഷവും പോത്തുകളെ മാറ്റി വാങ്ങും. ഒരു വര്‍ഷം വാങ്ങിയ പോത്തുകളിലൊന്നിന്‌ കുട നിവര്‍ത്തി കണ്ടാല്‍ പേടിയായിരുന്നു. റോഡിലൂടെയോ, പാട വരമ്പിലൂടെയോ ആരെങ്കിലും കുട നിവര്‍ത്തി പിടിച്ച്‌ വരുന്നതു കണ്ടാല്‍ പോത്ത്‌ ജീവനും കൊണ്ടോടും. ചെറുപ്പത്തില്‍ പോത്തിനെ ആരെങ്കിലും കുട കാട്ടി പേടിപ്പിച്ചിട്ടുണ്ടായിരിക്കാം !!!. പോത്തിന്റെ ഈ പേടികാരണം, വല്ല്യാപ്പന്‍ കുറേ ഓടിയിട്ടുണ്ട്‌ പോത്തിനെ തിരികെ പിടിച്ചു കൊണ്ടു വരാന്‍. ഒരു ദിവസം വെറ്റില വിറ്റ്‌ പഴഞ്ഞി മാര്‍ക്കറ്റില്‍ നിന്ന്‌ വരുമ്പോള്‍ നല്ല ഒരു കമ്പ കയര്‍ വാങ്ങി കൊണ്ടു വന്നു. കുട പേടിയുള്ള പോത്തിനെ തൊഴുത്തിനു പിറകിലുള്ള പുളി മരത്തില്‍ ഓടാന്‍ പറ്റാത്ത വിധത്തില്‍ മുറുകെ കെട്ടി. പിന്നെ ഒരു കുട കൊണ്ടു വന്ന്‌ ഇളയമ്മയോട്‌ പോത്തിന്റെ മുന്നില്‍ നിവര്‍ത്തി പിടിക്കന്‍ പറഞ്ഞു. കുട നിവര്‍ത്തിയതും പോത്ത്‌ അലമുറയിട്ട്‌ ഓടാന്‍ ശ്രമിച്ചു. നല്ല ഒരു മുടിയാങ്കോലു കൊണ്ട്‌ വല്ല്യാപ്പന്‍ പോത്തിനെ അടി തുടങ്ങി. ഇടക്ക്‌ കുട നിവര്‍ത്തിയും മടക്കിയും പോത്തിന്റെ പേടി ടെസ്‌റ്റ്‌ ചെയ്‌തു കൊണ്ടേയിരുന്നു. അടി കൊണ്ട്‌ അവശനായ പോത്ത്‌ അവസാനം കുട നിവര്‍ത്തിയാലും , മടക്കിയാലും ഇളകാതായി. പിന്നിട്‌ കുട കണ്ടാല്‍ പോത്ത്‌ അറിഞ്ഞ ഭാവം പോലും കാണിക്കാറില്ലായിരുന്നു. പോത്തിനെ അടിച്ച്‌ വല്ല്യാപ്പന്റെ കൈ ഇളക്കാന്‍ പറ്റാതായി. ഒരു ആഴ്‌ച്ച മര്‍മ്മാണി തൈലം ഇട്ട്‌ ഉഴിഞ്ഞും, ചൂടു വെള്ളം പിടിച്ചുമാണ്‌ കൈ നേരെ ആയത്‌. ഒന്നാലോചിച്ചു നോക്കൂ, എന്ത്‌ അടി അടിച്ചു കാണും എന്ന്‌ !!!. പണ്ടത്തെ കാര്യമായത്‌ വല്ല്യാപ്പന്റെ ഭാഗ്യം !!!. ഇന്നൊക്കെ ആയിരുന്നെങ്കില്‍ മേനക ഗാന്ധിയുടെ ആളുകള്‍ മൃഗ പീഠനത്തിന്‌ വല്ല്യാപ്പന്റെ പേരില്‍ കേസെടുത്ത്‌, അഴി എണ്ണിച്ചേനെ....

ഋതുക്കള്‍ പലതും ഒഴുകിയകന്നു. കഴിഞ്ഞ മാസത്തില്‍ ഞാന്‍ ലീവിന്‌ നാട്ടില്‍ ചെന്നപ്പോള്‍ വല്ല്യാപ്പനെ കണ്ടിരുന്നു. കാലം ഒരു കുന്നോളം മാറ്റങ്ങള്‍ വല്ല്യാപ്പനിലും, എന്നിലും, ഞങ്ങളുടെ ഗ്രാമത്തിലും വരുത്തിയിരുന്നു. പഴയ കാര്യങ്ങള്‍ പലതും ഓര്‍മ്മ ചെപ്പില്‍ നിന്നും പരതിയെടുത്ത്‌ ചിരിയുടെ മാല പടക്കത്തിന്‌ തീ കൊളുത്തി. ഒടുവില്‍ യാത്ര പറഞ്ഞ്‌ മടങ്ങുന്നതിനു മുന്നേ ആ കാലില്‍ തൊട്ട്‌ വണങ്ങിയപ്പോള്‍ എന്റെ നെറുകയില്‍ കൈ വച്ച്‌ " നന്നായി വരും " എന്നനുഗ്രഹിച്ചു. ഒരു തല മുറയുടെ മുഴുവന്‍ അനുഗ്രഹങ്ങളും വല്ല്യാപ്പന്‍ എന്നിലേക്ക്‌ പകര്‍ന്നു തന്നു.
==============
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved

2010, മാർച്ച് 26, വെള്ളിയാഴ്‌ച

വിധി

വിധി
=====
ശരീരത്തിലേക്ക്‌ തുളച്ചു കയറുന്ന തണുത്ത കാറ്റ്‌. എന്നിട്ടും വിയര്‍ത്ത്‌ കുളിക്കാന്‍ തുടങ്ങി. കോട മഞ്ഞ്‌ കാഴ്ച്ചയെ മറക്കുന്ന്‌ പോലെ, കണ്ണില്‍ ഇരുട്ട്‌ കയറി. ബേംഗ്ലൂര്‍ എയര്‍ ഫോഴ്സ്‌ കമാന്‍ണ്ട്‌ ഹോസ്പ്പിറ്റലിനടുത്തുള്ള റോഡരികിലേ കരിങ്കല്‍ ബഞ്ചില്‍ സുഭദ്ര ഇരുന്നു. തളര്‍ന്നു വീഴാഞ്ഞത്‌ ഭാഗ്യം.

കഴിഞ്ഞ ആഴ്ച്ച ചെക്കപ്പിന്‌ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാണ്‌, ബി.പി കൂടുതലുണ്ട്‌. മരുന്ന്‌ മുടങ്ങാതെ കഴിക്കണം. ഉപ്പ്‌ കുറക്കണം, നന്നായി നടക്കണം എന്നെല്ലാം. ഒന്നിനു പുറകെ ഒന്നായി എല്ലാ സൌഭാഗ്യങ്ങളും വിധി തകര്‍ത്തെറിഞ്ഞ താന്‍ ഇനി എന്തിന്‌ മരുന്ന്‌ കഴിക്കണം ?. അമ്പതു വയസ്സ്‌ കഴിഞ്ഞു. ആരോരുമില്ലാത്ത താന്‍ ഇനി എന്തിന്‌ ബി.പി യും ഷുഗറും ആലോചിച്ച്‌ ടെന്‍ഷനെടുക്കണം ?.

തളര്‍ച്ച കുറവുണ്ട്‌. എങ്കിലും കാലുകള്‍ അനുസരണയില്ലാത്ത കുട്ടികളെ പോലെ ഇരിക്കുന്നു. ഭൂതകാലം ഒരു മിന്നായം പോലെ മന:സ്സിലേക്കുയര്‍ന്നു വന്നു. എത്ര സന്തോഷം നിറഞ്ഞ ബാല്ല്യ കൌമാരങ്ങളായിരുന്നു. അച്ചന്‍ ഒരു പാവപ്പെട്ട പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായിരുന്നു എങ്കിലും ഒന്നിനും ഒരു കുറവുമില്ലാതെയാണ്‌ വളര്‍ന്നത്‌. പതിനാറാമത്തെ വയസ്സില്‍ വിവാഹം. എട്ടും പൊട്ടും തിരിയാത്ത പ്രായം. മദ്രാസ്‌ റെജിമെന്റിലെ ഒരു പട്ടാളക്കാരനായ ചന്ദ്രേട്ടനുമായായിരുന്നു വിവാഹം. ചന്ദ്രേട്ടന്‍ സുന്ദരനായിരുന്നു. ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം. ഒരുമിച്ച്‌ കഴിഞ്ഞതോ വെറും ഒരു മാസം. ചന്ദ്രേട്ടന്‍ ലീവ്‌ കഴിഞ്ഞ്‌ പോയതിന്‌ ശേഷമാണറിഞ്ഞത്‌ ഗര്‍ഭിണിയാണെന്ന്‌.

ദൂരെയാണെങ്കിലും എഴുത്തുകളിലൂടെ ഞങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവെച്ചു. ചന്ദ്രേട്ടനെ പോലെ തന്നെയുള്ള ഒരു മോന്‍ ജനിക്കണേ എന്നായിരുന്നു എന്റെ പ്രാര്‍തഥന. പക്ഷേ ചന്ദ്രേട്ടന്‌ മറിച്ചായിരുന്നു. ഒരു സുന്ദരി മോള്‍ വേണം. പൊട്ടും, വളകളും, കുഞ്ഞുടുപ്പും വാങ്ങി കൊടുക്കാന്‍ ആഗ്രഹം.

ചന്ദ്രേട്ടന്റെ മരണ അറിയിപ്പ്‌ ലഡാക്കില്‍ നിന്ന്‌ കിട്ടുമ്പോള്‍ താന്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. അതിന്റെ തൊട്ട ആഴ്ച്ചയില്‍ പ്രസവവും നടന്നു. തന്റെ ആഗ്രഹം പോലെ ചന്ദ്രേട്ടനെ പോലെ സുന്ദരനായ ഒരു പൊന്നു മോന്‍. അവന്‌ ചന്ദ്രേട്ടന്റെ മുഖഛായയാരുന്നു.

ലഡാക്കിലെ ചെങ്കുത്തായ മല നിരകള്‍ക്കിടയിലൂടെ കടന്നു പോകുന്ന മിലിട്ടറി ട്രക്കിനു നേരെ ഭീകര ആക്രമണം ഉണ്ടായി. ട്രക്ക്‌ കൊക്കയിലേക്ക്‌ മറിഞ്ഞു. ആരും രക്ഷപ്പെട്ടില്ല. ഇരുപതോളം സൈനീകരുണ്ടായിരുന്നു ട്രക്കില്‍.. അതില്‍ തന്റെ ചന്ദ്രേട്ടനും ഉണ്ടായിരുന്നു. ജീവിച്ച്‌ കൊതി തീരും മുമ്പേ അകാല മ്യ്തത്യു. ഭര്‍ത്താവിനെ അറിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂ. പതിനേഴാമത്തെ വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങി. വിധി വൈപരീത്യം എന്നല്ലാതെ എന്തു പറയാന്‍. തകര്‍ന്ന ഹ്യദയവുമായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ ആകെ അന്ധകാരമായിരുന്നു. കരയാന്‍ കണ്ണു നീരില്ലാതെ ജീവിതത്തെ പകച്ചു നോക്കി നില്‍ക്കുകയായിരുന്നു.

എല്ലാവരും പറഞ്ഞു, സുഭദ്രയുടെ ഭാഗ്യം. ഒരാണ്‍ കുഞ്ഞല്ലേ. ദൌര്‍ഭാഗ്യത്തിലെ ഭാഗ്യം. തന്റെ ഹ്യദയ നൊമ്പരം ആരുമറിഞ്ഞില്ല. ഇനിയുള്ള കാലം ചന്ദ്രേട്ടന്റെ ഓര്‍മ്മകളുമായി ചന്ദ്രേട്ടന്റെ വീട്ടില്‍ കഴിയാം. തന്റെ മോനെ പഠിപ്പിച്ച്‌ വലിയവനാക്കണം. എന്തെല്ലാം മോഹങ്ങളായിരുന്നു. പക്ഷേ മോഹങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞ്‌ വിധി അവിടെയും തന്റെ എതിര്‍ പക്ഷത്തായിരുന്നു.
ചന്ദ്രേട്ടന്റെ വീട്ടുകാര്‍ ഞങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറായില്ല. അച്ചന്റെ കാലനായി പിറന്നവനാണ്‌ തന്റെ മകന്‍ എന്ന്‌ അവര്‍ പറഞ്ഞു. സ്വത്ത്‌ തരേണ്ടി വന്നാലോ എന്നു കരുതിയാവാം. ആ വാതില്‍ അന്നടഞ്ഞു. പിന്നെ ദുഃഖങ്ങളുടെ പെരുമഴക്കാലമായിരുന്നു.

അച്ചന്‍ പെന്‍ഷനായി. നാല്‌ അനുജന്മാരും, ഒരനുജത്തിയും ഒരു ചെറിയ വീട്ടില്‍ ശ്വാസം മുട്ടി കഴിഞ്ഞു. എല്ലാ ദുഃഖങ്ങള്‍ക്കിടയിലും സ്നേഹനിധികളായ അച്ചനും അമ്മയും ഒരു തണലായി നിന്നു. അവരില്ലായിരുന്നെങ്കില്‍ താനും കുഞ്ഞും എന്നേ ആത്ംഹത്യ ചെയ്തേനെ. അച്ചന്‍ പെന്‍ഷനായതോടു കൂടി വീട്ടിലെ ചെലവുകള്‍ കഴിഞ്ഞു കൂടാന്‍ തന്നെ വിഷമമായി.

ഒരു പുനര്‍ വിവാഹത്തിനായി പലരും പ്രേരിപ്പിച്ചു. എത്ര കാലം ഇങ്ങനെ ഒറ്റക്ക്‌ ജീവിക്കും. അച്ചന്റെയും അമ്മയുടേയും കാലശേഷം ഈ ചെറിയ കുഞ്ഞുമായി എങ്ങനെ ജീവിക്കും ?. പലരും ഗുണദോഷിച്ചു. സുന്ദരിയായ സുഭദ്രക്ക്‌ ഒരു വരനെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല. പലരും ആലോചനകളുമായി വന്നു. പക്ഷേ ആരും തന്റെ മകനെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ മകനെ ഉപേക്ഷിച്ചുള്ള ഒരു ജീവിതം തനിക്കു വേണ്ട എന്ന ഉറച്ച തീരുമാനമെടുത്തു. ഇനി ഈ ജീവിതം തന്റെ മകനു വേണ്ടി മാത്രം.

എങ്ങനെയെങ്കിലും ഒരു ജോലി നേടണം. പല വാതിലുകളും മുട്ടി. പത്താം ക്ലാസ്‌ തോറ്റ തനിക്കാര്‌ ജോലി തരാനാണ്‌ ?. പത്താം ക്ലാസ്‌ പരീക്ഷ പാസാവാനുള്ള പഠിപ്പ്‌ തുടങ്ങി. കൂടെ ടൈപ്പ്‌ റൈറ്റിങ്ങ്‌ പഠിക്കാനും ചേര്‍ന്നു. തൊട്ട വര്‍ഷം പത്താം ക്ലാസ്‌ പരീക്ഷ പാസായി, കൂടെ ടൈപ്പ്‌ റൈറ്റിങ്ങും. ജോലിക്കു വേണ്ടി പല അപേക്ഷകളും അയച്ചു. ഒന്നിനും ഫലം കണ്ടില്ല.

ആ ഇടക്കാണ്‌ പട്ടാളത്തില്‍ നിന്ന്‌ വിരമിച്ച അച്ചന്റെ സുഹ്യത്ത്‌ ക്യഷ്ണ മേനോനെ അച്ചന്‍ കണ്ടു മുട്ടുന്നത്‌. അദ്ധേഹമാണ്‌ പറഞ്ഞത്‌, സര്‍വ്വീസിലിരുന്ന്‌ മരിച്ച പട്ടാളക്കാരന്റെ ഭാര്യക്ക്‌ ജോലി കിട്ടാന്‍ സാധ്യതയുണ്ടെന്ന്‌. അപേക്ഷകള്‍ പലതും കൊടുത്തു. അതിനു വേണ്ടി അച്ചന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലാ ആശകളും നശിച്ചു. രാഷ്ട്രപതിക്ക്‌ ഒരു നിവേദനം കൊടുത്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന്‌ ക്യഷ്ണ മേനോന്‍ പറഞ്ഞു. താമസിയാതെ ഡല്‍ഹിയില്‍ പോയി അച്ചന്‍ രാഷ്ട്രപതിക്ക്‌ നിവേദനം നല്‍കി. പിന്നെ കാത്തിരുപ്പായിരുന്നു.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു കാണും, ബേംഗ്ലൂരിലുള്ള മിലിട്ടറി പെന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ക്ലാര്‍ക്കിനുള്ള ഇന്‍റര്‍വ്യൂവിന്‌ ചെല്ലാന്‍ വേണ്ടി കത്തു കിട്ടി. രണ്ടു വയസ്സ്‌ പ്രായമുള്ള മോനും, അച്ചനും കൂടി ബേംഗ്ലൂരില്‍ എത്തി. അടുത്ത ആഴ്ച്ച തന്നെ ജോലിയില്‍ ചേരാനുള്ള ഉത്തരവ്‌ കിട്ടി.

ദൈവം കരുണാമയനാണെന്ന്‌ അന്ന്‌ തനിക്ക്‌ മന:സ്സിലായി. മുങ്ങാന്‍ പോകുന്നതിനു മുന്‍പ്‌ ഒരു കച്ചിത്തുരുമ്പ്‌ തന്ന്‌ തന്നെ കരക്കടുപ്പിക്കാന്‍ ദൈവം ശ്രമിക്കുന്നു. അള്‍സൂരില്‍ ഒറ്റ മുറിയുള്ള ഒരു വീട്‌ വാടകക്കെടുത്തു. താന്‍ ജോലിക്ക്‌ പോകുമ്പോള്‍ അച്ചന്‍ മോനെ നോക്കും.

അച്ചന്‍ നാട്ടില്‍ നിന്ന്‌ പോന്നപ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. എല്ലാം ഒന്നു നേരേയാക്കാന്‍ കുറച്ച്‌ ദിവസത്തേക്ക്‌ അച്ചന്‍ നാട്ടിലേക്ക്‌ പോയി. മോനെ തല്‍ക്കാലം അടുത്തുള്ള ഒരു നഴ്സറിയില്‍ ചേര്‍ത്തു. രാവിലെ ജോലിക്ക്‌ പോകുമ്പോള്‍ നഴ്സറിയില്‍ കൊണ്ട്‌ ചെന്നാക്കും, ജോലി കഴിഞ്ഞ്‌ വരുമ്പോള്‍ തിരികെ കൊണ്ടു വരും. സുന്ദരിയായ ഒരു സ്‌ത്രീ ഒറ്റക്ക്‌ താമസിക്കുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കാന്‍ തുടങ്ങി. രാത്രി കാലങ്ങളില്‍ പലരും വാതില്‍ മുട്ടാന്‍ തുടങ്ങി. തലയിണക്കടിയില്‍ വെച്ച വെട്ടു കത്തി മാത്രമായിരുന്നു കൂട്ട്‌. ശല്ല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ അച്ചനോട്‌ വേഗം ബേംഗ്ലൂര്‍ക്ക്‌ വരാന്‍ വേണ്ടി എഴുതി. നാട്ടില്‍ അമ്മയും അനിയന്മാരും ചേര്‍ന്ന്‌ കാര്യങ്ങള്‍ നടത്തി. അച്ചന്റെ പെന്‍ഷനും തന്റെ ശമ്പളത്തിന്റെ ഒരു ഭാഗവും കൊണ്ട്‌ നാട്ടിലെ കാര്യങ്ങള്‍ സുഖമമായി മുന്നേറി.

മോനെ മിലിട്ടറി സ്ക്കൂളില്‍ ചേര്‍ത്തു. പഠിക്കാന്‍ മിഠുക്കനായിരുന്നു. പക്ഷേ ഒരു ഉള്‍ വലിഞ്ഞ സ്വഭാവമായിരുന്നു.ആരുമായും അടുക്കില്ല. എപ്പോഴും ഏകനായി ഇരിക്കാനാണ്‌ അവനിഷ്ടം. മോന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ മിലിട്ടറി സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്സ്‌ കിട്ടിയത്‌. ഇത്‌ വലിയ അനുഗ്രഹമായി. ആര്‍ക്കും ശല്ല്യം ചെയ്യാന്‍ കടന്നു വരാന്‍ പറ്റാത്ത സുരക്ഷിതമായ സ്ഥലം. മിലിട്ടറി ക്വാര്‍ട്ടേഴ്സിലേക്ക്‌ മാറിയ ശേഷം അച്ചന്‍ ഇടക്ക്‌ നാട്ടില്‍ പോയി നില്‍ക്കാന്‍ തുടങ്ങി. മോനും വളര്‍ന്നില്ലേ. പൊന്നു പോലെയാണ്‌ അവനെ വളര്‍ത്തുന്നത്‌. അവന്റെ ഒരാഗ്രഹങ്ങള്‍ക്കും താന്‍ എതിരു നില്‍ക്കാറില്ല. എങ്കിലും പലപ്പോഴും തന്നോടു പോലും അവന്‍ അകല്‍ച്ച കാണിക്കുന്നതായി സുഭദ്രക്ക്‌ തോന്നി തുടങ്ങി. പ്ലസ്ടു കഴിഞ്ഞ ശേഷം എഞ്ചിനീയറിങ്ങിന്‌ ചേര്‍ത്തു. ആയിടെയാണ്‌ തന്നെ തകര്‍ത്തു കൊണ്ട്‌ അച്ചന്റെ മരണ വാര്‍ത്ത നാട്ടില്‍ നിന്നെത്തിയത്‌. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ്‌ തകര്‍ന്നു വീണത്‌. നികത്താനാവത്ത ശൂന്യത . ആ അദ്ധ്യായവും അവിടെ അവസാനിച്ചു.
തനിക്ക്‌ മോനും, മോന്‌ താനും മാത്രമായി. എഞ്ചിനീയറിങ്ങിന്‌ ചേര്‍ന്ന ശേഷം മകനില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി. തന്നോട്‌ അടുക്കാനും സംസാരിക്കാനും തുടങ്ങി. എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞ ഉടനെ തന്നെ അവന്‌ ജോലി കിട്ടി. വലിയ ഒരു ജപ്പാന്‍ കമ്പനിയിലായിരുന്നു. ട്രെയിനിങ്ങിനായി ഒരു വര്‍ഷം ജപ്പാനിലായിരുന്നു. താന്‍ വീണ്ടും തനിച്ചായി. എങ്കിലും ഒരു ധൈര്യം ഉണ്ടായിരുന്നു. തന്റെ മോനെ വളര്‍ത്തി പഠിപ്പിച്ച്‌ ഒരു നല്ല നിലയിലെത്തികാന്‍ കഴിഞ്ഞ ഒരു ചാരിതാര്‍ത്ഥ്യം. ട്രെയിനിങ്ങ്‌ കഴിഞ്ഞ്‌ ആദ്യ നിയമനം ബേംഗ്ലൂരില്‍ തന്നെയായിരുന്നു. അവന്‌ ഇരുപത്തഞ്ച്‌ വയസ്സായി. തന്റെ നിര്‍ബന്ധ പ്രകാരം തന്റെ കൂട്ടുകാരിയുടെ മകളെ തന്നെ കല്ല്യാണം കഴിപ്പിച്ചു.

സന്തോഷത്തിന്റെ നാളുകളായിരുന്നു അത്‌. ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല. മരുമകളുമായി അസ്വാരസ്യങ്ങള്‍. ചെറിയ കാര്യങ്ങള്‍ക്കു പോലും വഴക്കായി. ഭാര്യ പറഞ്ഞതിന്റെ ഒരടി മുന്നോട്ട്‌ നീങ്ങാത്ത മകന്‍. ആകെ കലുഷിതമായ്‌ അന്തരീക്ഷം. മകനും മരുമകളും വീട്ടില്‍ നിന്ന്‌ ഇറങ്ങി പോയി. വേറെ ഒരു ഫ്ലാറ്റ്‌ വാങ്ങി അവിടെ താമസ്സമാക്കി. പൊന്നു പോലെ വളര്‍ത്തിയ മകന്‍ ഒരിക്കല്‍ പോലും വിളിച്ചില്ല. പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ അകന്നകന്ന്‌ പോവുകയായിരുന്നു. വീണ്ടും സുഭദ്ര ഏകയായി.

തല ചുറ്റല്‍ കുറേശെ കുറഞ്ഞു. പതുക്കെ എഴുന്നേറ്റ്‌ ക്വാര്‍ട്ടേഴ്സിലേക്ക്‌ നടക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ചന്ദ്രേട്ടന്‍ മരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന അതേ ചോദ്യം വീണ്ടും മന:സ്സ്‌ ചോദിക്കുന്നു. ആര്‍ക്കു വേണ്ടിയാണ്‌ ഇനി ജീവിക്കുന്നത്‌ ?. കാറ്റ്‌ വീണ്ടും കനക്കുകയാണ്‌. വഴികള്‍ വീണ്ടും മഞ്ഞ്‌ മൂടാന്‍ തുടങ്ങിയിരിക്കുന്നു.
Shaji Moolepat, Copyright © All Rights Reserved